Editorial
പിണറായി വിജയന് താങ്ങുവില
നിശ്ചയിക്കണം
ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാസത്തില്‍ ഇത്രകളവ് പറയണമെന്ന് ഭരണഘടാ ബാധ്യതയുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ദിനചര്യകളും ജീവിതശൈലികളും വ്യക്തമാക്കുന്നത് ഉണ്ടെന്നാണ്.
ദിനംപ്രതി പത്ത് കളവെങ്കിലും പറഞ്ഞില്ലെങ്കില്‍ പിണറായിയുടെ ദിനദൗത്യം പൂര്‍ത്തിയാകില്ലെന്നാണ് തോന്നുന്നത്. സ്വര്‍ണക്കടത്ത് മുതല്‍ കരിമണല്‍ കരാര്‍ വരെ ഒന്നര ഡസന്‍ ആരോപണങ്ങളുയര്‍ന്നിട്ടും നീതിബോധമോ രാഷ്ട്രീയ നൈതികതയോ ഇല്ലാതെ മുഖ്യമന്ത്രി എല്ലാറ്റിനെയും നിഷേധിക്കുകയും പട്ടിയെ പേപ്പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഭരണാധികാരിയായാലും പ്രജയായാലും അവന്റെ അന്തസ്സും ആത്മാഭിമാനവും വിശ്വാസ്യതയും നിലകൊള്ളുന്നത് അവരുടെ വാക്കുകളിലും പ്രവൃത്തികളിലുമാണ്. നിര്‍മല മനസ്സും ശുദ്ധമായ വിചാരങ്ങളുമുള്ള ആളുകളുടെ പ്രവൃത്തികളും വാക്കുകളും സുതാര്യമായിരിക്കും. വിഗ്രഹ-നിഗ്രഹ ശേഷിയുള്ളതായിരിക്കുമത്. കാഞ്ഞിരക്കുരുവില്‍ നിന്ന് തേനൊഴുക്കാനും തേന്‍വരിക്കയില്‍ നിന്ന് കയ്പിന്റെ കുടം തുറക്കാനും അതിന് സാധിക്കും. കോണ്‍ഗ്രസ് വിരോധം മൂത്ത് അന്ധനും ബിജെപി പ്രണയം കാരണം ബധിരനുമായിരിക്കുന്ന പിണറായി വിജയന് നിസ്സാര കാര്യത്തിനുപോലും കള്ളംപറയുന്നത് അദ്ദേഹത്തിന്റെ പതനാവസ്ഥയാണ് വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നുള്ള അദ്ദേഹത്തിന്റെ ആരോപണം പച്ചക്കള്ളമാണ്. പ്രഖ്യാപനം വന്ന ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലം തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കേരളമെങ്ങും പ്രതിഷേധ പ്രകടനങ്ങളും നൈറ്റ്മാര്ച്ചുകളും നടന്നു. പരമമായ സത്യത്തെ ഒളിച്ചുവെച്ചുകൊണ്ടായിരുന്നു പിണറായി വികൃതമായ അസത്യം വിളമ്പിയത്.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് അംഗങ്ങള്‍ ലോക്സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിഷേധിച്ചതിന്റെ തെളിവുകള്‍ കെപിസിസി പുറത്തുവിട്ടിട്ടും പിണറായി തന്റെ പുലയാട്ട് തുടരുകയാണ്. നിയമത്തിനെതിരെ രാഹുല്‍ഗാന്ധി യാതൊരു എതിര്‍പ്പും രേഖപ്പെടുത്തിയില്ലായെന്നത് നുണ ആവര്‍ത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും മറ്റ് കരിനിയമങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ഏറ്റവും ഉച്ചത്തിലുയര്‍ന്ന ശബ്ദം രാഹുല്‍ഗാന്ധിയുടേതായിരുന്നു. നിയമം കൊണ്ടുവന്ന മോദിയെയും ബിജെപി യെയും എതിര്‍ക്കുന്നതിന് പകരം അതിനെ തടയാന്‍ ശ്രമിച്ച രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മാന്യതയും പൊതുപ്രവര്‍ത്തനത്തിന്റെ അന്തസ്സുമില്ലാത്ത നടപടിയാണ്.
കഴിഞ്ഞ ദിവസവും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പലഭാഗങ്ങളിലും രാഹുലിനെതിരെ രൂക്ഷമായ ആക്രമണമാണ് പിണറായി നടത്തിയത്. എന്തും വേവിക്കാവുന്ന വാടകചെമ്പ് പോലുള്ള പിണറായിയുടെ വായും നാവും രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ഒരു ഗ്ലാസ് കള്ളിന് പകരം മാന്യന്മാരെ പുളിച്ച തെറികൊണ്ട് അഭിഷേകം ചെയ്യുന്ന നാട്ടിന്‍പുറങ്ങളിലെ കൂലി തെറിയന്മാരെപ്പോലെയാണ് ഇപ്പോള്‍ പിണറായി. ഇത്രയും മോശമായ രീതിയില്‍ രാഷ്ട്രീയ പ്രതിയോഗികളെ തെറിപറയുന്ന എം.എം മണി പോലും പിണയായിക്ക് പിന്നിലാണ്. ചാല കമ്പോളത്തിലെയും കോഴിക്കോട് വലിയങ്ങാടിയിലെയും സിഐടിയു ക്കാര്പോലും ഉപയോഗിക്കാത്ത ഭാഷകൊണ്ടും അശ്ലീല നാട്യങ്ങള്കൊണ്ടും കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്ന പിണറായി വിജയന് താനിരിക്കുന്നത് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മരബെഞ്ചിലല്ലെന്നും സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കുഷ്യനിട്ട കസേരയിലാണെന്നും ഓര്മ വേണം.
ഇന്ത്യ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്കുമ്പോള് അതിനെ എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുന്ന ട്രോജന്‍ കുതിരകളാണ് സിപിഎം. വിഷത്തേക്കാള്‍ മാരകമായ ഈ വിഷമുള്ളുകളെ വേരോടെ പിഴുതെറിയണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുറയുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ താങ്ങുവില നിശ്ചയിക്കുന്നതുപോലെ വാക്കിന്റെയും നാക്കിന്റെയും വിലയിടിഞ്ഞ് പാതാളത്തോളമെത്തിയ പിണറായി വിജയന് താങ്ങുവില ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
Editorial
വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും പാര്‍ട്ടിയെ വിഴുങ്ങുമ്പോള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു തരത്തിലുള്ള സൗഹാര്‍ദ്ദമോ ബിസിനസ്സ്, പണമിടപാടുകളോ ഓഹരി പങ്കാളിത്തമോ ഉണ്ടാകരുതെന്ന് തെറ്റുതിരുത്തല്‍ ‘കല്പനകളി’ ലൂടെ അണികളെ ഉദ്ബോധിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. തെറ്റുതിരുത്തല്‍ പ്രക്രിയക്ക് പ്രേരിപ്പിക്കുന്ന പ്ലീനവും മറന്നു, രേഖയും വലിച്ചുകീറി കോര്‍പ്പറേറ്റുകറുടെയും പണച്ചാക്കുകളുടെയും മാത്രമല്ല രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകളുടെയും ഇഷ്ടതോഴന്മാരായി വളരുകയും വികസിക്കുകയുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പാര്‍ട്ടി പ്ലീനം എന്നു പറഞ്ഞാല്‍ അസാധാരണവും അപൂര്‍വവുമായ സംഘടനാ പരിപാടിയാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലയളവിലുണ്ടാകുന്ന അസാധാരണവും ഗുരുതരവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്ലീനം സംഘടിപ്പിക്കാറുള്ളത്.
ഇതനുസരിച്ചായിരുന്നു 37 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ഡിസംബറില്‍ പാലക്കാട് പാര്‍ട്ടി പ്ലീനം ചേര്‍ന്നത്. ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയും പാര്‍ട്ടി നതാക്കളിലും അണികളിലും വളര്‍ന്നു വരുന്ന ആഡംബര മുതലാളിത്ത ജീവിത രീതികളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഇല്ലായ്മയും പലതരം മാഫിയകളുമായുള്ള സൗഹാര്‍ദ്ദ- സാമ്പത്തിക ബന്ധങ്ങളും പ്ലീനം ചര്‍ച്ച ചെയ്തു. ബൂര്‍ഷ്വാ വര്‍ഗത്തിന്റെ സുഖലോലുപത, വിലപിടിപ്പുള്ള വീടുകളോടും വാഹനങ്ങളോടും വസ്ത്രങ്ങളോടും കാണിക്കുന്ന ആര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹത്തിന്റെയും മറ്റു ആഘോഷങ്ങളുടെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്ത സഹജമായ ആര്‍ഭാടങ്ങള്‍, സ്വകാര്യ സ്വത്തു സമ്പാദനം എന്നിവ പ്ലീനത്തിന്റെ വിമര്‍ശനത്തിനും വിവാദത്തിനും വിധേയമായി. സാധാരണക്കാരില്‍ നിന്നു അകന്നു പോയ പാര്‍ട്ടി ഇടത്തരക്കാരുടെയും മുതലാളിമാരുടെയും കുത്തകകളുടെയും പ്രസ്ഥാനമായി മാറുന്നത് തൊഴിലാളി വര്‍ഗം വേദനയോടെയാണ് കാണുന്നതെന്ന് പ്ലീനത്തിന്റെ ചര്‍ച്ചകള്‍ പിന്നീട് ഒന്നൊന്നായി പുറത്തു വന്നു. 1978ലെ സാല്‍ക്കിയ പ്ലീനം നടക്കുമ്പോള്‍ കുതിപ്പിന്റെ പാതയിലായിരുന്ന സിപിഎം 2013 പാലക്കാട് പ്ലീനം നടക്കുമ്പോള്‍ ആസന്ന മരണത്തിന്റെ പാളത്തിലായിരുന്നു. പാലക്കാട് പ്ലീനം സംഘടിപ്പിച്ചവരും തെറ്റുതിരുത്തല്‍ രേഖകള്‍ തയ്യാറാക്കിയവരും അതിന്റെ ഘാതകരായി തീരുകയായിരുന്നു.
കേരള നേതാക്കളുടെ ചങ്ങാത്ത മുതലാളിത്വത്തിന്റെ ഉപജ്ഞാതാക്കളും ഉപഭോക്താക്കളുമായി മാറുകയായിരുന്നു. ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പാര്‍ട്ടി പത്രത്തനായി രണ്ടു കോടി വാങ്ങിയ പത്രത്തിന്റെ അന്നത്തെ ജനറല്‍ മാനേജറായിരുന്ന ഇ പി ജയരാജന് പ്രതിക്കൂട്ടിലായി. പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും പാര്‍ട്ടി പത്ര പരസ്യവും ആശംസകളും സ്വീകരിച്ചത് പാര്‍ട്ടിയെ നാണക്കേടിലാക്കി. മറ്റൊരു വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറുമായുള്ള അധമ ചങ്ങാത്തം പാര്‍ട്ടിക്ക് ദുഷ്പേരുണ്ടാക്കി. വ്യവസായിയും ബിജെപിയുടെ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനുമായി ജയരാജന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി വ്യവസായ ബന്ധം സിപിഎമ്മിനെ വെട്ടിലാക്കി. മാസപ്പടി വിവാദത്തില്‍ കരിമണല്‍ രാജാവ് ശശിധരന് കര്‍ത്തായുടെയും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെയും ബന്ധം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയിട്ടും ഭരണകൂടവും പാര്‍ട്ടിയും വീണയ്ക്ക് വീണമീട്ടുകയായിരുന്നു. വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായുള്ള ബന്ധം ഒടുവില്‍ ഇ പി ജയരാജനെ എത്തിച്ചിരിക്കുന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ്.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ പ്രകാശ് ജാവേദ്ക്കറുമായി ഇ പി നടത്തിയ കൂറുമാറ്റ ചര്‍ച്ച സിപിഎം അണികളെ രോഷം കൊള്ളിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അസുഖം കാരണം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവധിയെടുത്തപ്പോളും കാല്ക്കാലിക സെക്രട്ടറിയായി എ വിജയരാഘവനെയും പിന്നീട് സ്ഥിരം സെക്രട്ടറിയായി എം വി ഗോവിന്ദനെയും നിശ്ചയിച്ചപ്പോള്‍ അവരേക്കാള്‍ സീനിയറായ തന്നെ അവഗണിച്ചത് ഇ പിക്ക് സഹിക്കാവുന്നതായിരുന്നില്ല. ഇനി സിപിഎമ്മില്‍ തനിക്ക് ഭാവിയില്ലെന്ന് മനസ്സിലാക്കിയ ഇ പി ബിജെപിയില്‍ കൂടേറാനാണ് ശ്രമിച്ചത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ പി ജയരാജന് അഴിച്ചുവിട്ട വേട്ടപ്പട്ടികള്‍ ഇപിക്കെതിരെ കുരച്ചു ചാടി. മതില്‍ചാടിയാല്‍ മരണം തീര്‍ച്ചയെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞു. പിന്നീട് മാസങ്ങളോളമായി സിപിഎമ്മിനകത്ത് പൊട്ടലും ചീറ്റലും തുടരുകയായിരുന്നു. മനുഷ്യനീതിക്കും മാനവിതകക്കും വേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടിയുടെ അധഃപതനം അണികളെ വല്ലാതെ തളര്‍ത്തുന്നു.
1964ന് ശേഷം സിപിഎം കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നടന്നു തീര്‍ത്ത വഴികള്‍ ചെറുതല്ലായിരുന്നു. അതിനെയൊക്കെ വിസ്മരിച്ചും ത്യാഗത്തിന്റെ പൈതൃകം തിരസ്കരിച്ചുമാണ് അപ്രഭ്രംശ യാത്ര തുടരുന്നത്. കമ്യൂണിസ്റ്റുകാര്‍ പുതിയ കാര്യങ്ങള്‍ ചെയ്യുമെന്നും ജനങ്ങളുടെ പണം തട്ടിയെടുക്കില്ലെന്നും മുതലാളിത്തവുമായി ഒത്തുകളിക്കില്ലെന്നും സ്വന്തം പിതാവിനോ മാതാവിനെ ദൈവത്തിനോ തെറ്റിയാല്‍ പോലും പാര്‍ട്ടിക്ക് തെറ്റില്ലെന്ന് വിശ്വസിച്ചിരുന്നവരെയാണ് സിപിഎം വഞ്ചിച്ചിരിക്കുന്നതെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ള പോലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Editorial
ജനാധിപത്യത്തിന്റെ ഉദകക്രിയ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം പൂര്‍ത്തിയായിട്ടില്ല, അതിന് മുന്‍പുതന്നെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അതീവ ആശങ്കകളും ആപല്‍ സൂചനകളും ഭീതിജനകമായ തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം സൂറത്തില്‍ സംഭവിച്ചത് രാജ്യമെമ്പാടും വ്യാപിക്കുമെന്ന ഭയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പടര്‍ന്നിരിക്കയാണ്. നീതിപൂര്‍വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല എന്നാണ് സൂറത്ത് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മിയുടെയും നാമനിര്‍ദ്ദേശ പത്രിക നിയമവിരുദ്ധമായി തള്ളിയ റിട്ടേണിങ് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ പിറ്റെദിവസം ശേഷിച്ച ഏഴ് സ്വതന്ത്രരുടെയും ബിഎസ്പി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദ്ദേശ പത്രിക നിര്‍ബന്ധപൂര്‍വം പിന്‍വലിപ്പിക്കുകയായിരുന്നു. അവസാനഘട്ടത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് അതിനീചമായ ജനാധിപത്യ ധ്വംസനത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്. വളരെ ആസൂത്രിതവും പഴുതില്ലാത്തതുമായ കുതന്ത്രങ്ങളാണ് പോളിങ് ഉദ്യോഗസ്ഥരുമായി യോജിച്ചുകൊണ്ട് ബിജെപി നടപ്പാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയുടെ പത്രികയിലെ നാമനിര്ദ്ദേശകനെയും പിന്താങ്ങുന്നയാളെയും ഭീഷണിപ്പെടുത്തി റിട്ടേണിങ് ഓഫീസറുടെ മുമ്പാകെ ഹാജരാക്കി പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് എഴുതി വാങ്ങുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ ഇതിനെതിരെ നിയമപ്രശ്നം ഉന്നയിച്ചുവെങ്കിലും റിട്ടേണിങ് ഓഫീസര്‍ വഴങ്ങുകയുണ്ടായില്ല. വലിയൊരു സംഘം ബിജെപി ഗുണ്ടകള്‍ നിരവധി വാഹനങ്ങളിലായി ബിഎസ്പി, സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വീട്ടിലെത്തി അവരെ ബലമായി പിടിച്ചുകൊണ്ടുപോയി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവരില്‍ നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. റിട്ടേണിങ് ഓഫീസറുടെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കുകയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അവരെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയിരിക്കയാണ്. എല്ലാവരും പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഒരു ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തിലും വേഗതയിലുമാണ് ബിജെപി സൂറത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. അധികാരവും സമ്പത്തും രക്ഷാസേനയും അവരുടെ ഭാഗത്താകുമ്പോള്‍ സൂറത്തില്‍ മാത്രമല്ല, മറ്റ് 542 ലോക്സഭ മണ്ഡലങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടേക്കാം. ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ അശ്ലീലമായിരുന്നു സൂറത്ത് സംഭവം.
കൈകാലുകള്‍ ബന്ധിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിസംഗരും നിഷ്ക്രിയരുമായി ജനാധിപത്യ കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സുതാര്യ ജനാധിപത്യ തെരഞ്ഞെടുപ്പെന്ന് അവകാശപ്പെട്ടിരുന്ന നാം ജനാധിപത്യത്തിന് ഉദകം ചെയ്യാന്‍ ദര്‍ഭയും വെള്ളവും പകരുകയാണ്. ചിതാഗ്നി പകര്‍ന്ന് തീനാളങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിഴുങ്ങുന്ന മുഹൂര്‍ത്തത്തിന് അധികകാലം കാത്തിരിക്കേണ്ടിവരില്ല.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന എല്ലാ ഫാസിസ്റ്റുകളും പിന്നീട് ജനാധിപത്യത്തെ വേരോടെ പിഴുതെറിഞ്ഞ് തെരഞ്ഞെടുപ്പുകള്‍പോലും ഇല്ലാതാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നാമമാത്രമായി പ്രവര്‍ത്തിക്കുന്നു. പട്ടാളത്തെയും കോടതികളെയും തങ്ങളുടെ വരുതിയിലാക്കുന്നു. ഇതിനെയാണ് ലഘുവായ അര്‍ത്ഥത്തില്‍ ഫാസിസം എന്ന് പറയുന്നത്. പൗരസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയ അടിയന്തരാവസ്ഥയില്‍പോലും ഇത്രയും ഹീനമായ ജനാധിപത്യ അട്ടിമറി നടന്നിട്ടില്ല. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ആസന്ന മരണം കാത്ത് ശരശയ്യയില്‍ ഉത്തരായനം പ്രതീക്ഷിച്ച് കിടക്കുകയാണ്. ഇത് ഇന്ത്യയിലെ അവസാനത്തെ ബഹുകക്ഷി പാര്‍ലമെന്ററി തെരഞ്ഞെടുപ്പാണ്. ഏറെ താമസിയാതെ ഏകകക്ഷി മതാധിപത്യ തെരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നത്. ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് നിയന്ത്രിക്കുന്ന നീതിന്യായാലയങ്ങളും പട്ടാളത്തിന് പകരം കാവിസൈന്യവും നിലവില്‍വരും. പതിനെട്ടാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പെ ഇന്ത്യ പൂര്‍ണ വളര്‍ച്ചയെത്തിയ ഫാസിസ്റ്റ് രാഷ്ട്രമായി തീരും, തീര്‍ച്ച.
Editorial
ഇനിയും മരിക്കാത്ത വായനക്ക് ആശംസകള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമല്ല, വായനപോലും മരിക്കുന്നുവെന്ന സന്ദേഹം ലോകമെമ്പാടും വ്യാപരിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുസ്തകം ഭക്ഷിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണുണ്ടായത്. പുസ്തക വായനയോടൊപ്പം പുസ്തക ശേഖരണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇ-ബുക്കുകളുടെയും ഇ-പേപ്പറുകളുടെയും വളര്‍ച്ചയും പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തെയും പ്രചാരണത്തെയും സ്വാധീനിച്ചില്ല.
അറിവിന്റെയും ആനന്ദത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊണ്ട് പ്രജ്ഞയിലെ ഇരുട്ടകറ്റാനും പുസ്തകങ്ങള്‍ സഹായകമാകുന്നു.
സാങ്കേതികവിദ്യയുടെ വൈവിധ്യവും വൈപുല്യവും പുസ്തകങ്ങളെ എരിച്ചുകളഞ്ഞിട്ടില്ല. മനുഷ്യന്റെ ശാരീരിക സമ്പുഷ്ടിക്ക് വ്യായാമം എത്രമാത്രം ഉപകരിക്കപ്പെടുന്നുവോ അതുപോലെ മനസ്സിന്റെ ഉല്ലാസത്തിനും ചിന്തയുടെ ഉയര്‍ച്ചയ്ക്കും വായന അനിവാര്യമാണ്. ലോകത്തിന്റെ വിപുലത ഉള്‍ക്കൊള്ളാന്‍ നമ്മുടെ മസ്തിഷ്കത്തെ പ്രാപ്തമാക്കുന്നത് വായനയാണ്. ദുഃഖങ്ങളെയും ദുരിതങ്ങളെയും മറയ്ക്കാന്‍ വായന ഏറെ സഹായിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചുള്ള സഞ്ചാരം കാല-ദേശാതീതമായ അനുഭവങ്ങളും അറിവുകളുമാണ് നമുക്ക് സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദ്യം ലോകത്തെ ഏറ്റവും വലിയ മൂല്യനിക്ഷേപമാണ്. നവമാധ്യമങ്ങളില്‍ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം ഏറെ വര്‍ധിച്ചിട്ടും പുസ്തകങ്ങള്‍ രചിക്കപ്പെടാതെയും വില്‍ക്കപ്പെടാതെയും പകാത്തത് വിസ്മയകരമായ കാര്യമാണ്.
ലോകമെമ്പാടും വായനയെ തീറ്റാനും പോറ്റാനും ഉത്സാഹം കാണിക്കുന്ന മനുഷ്യര്‍തന്നെ വായനയിലേക്കുള്ള വാതിലുകള്‍ അടച്ചുകളയുന്നത് വേദനാജനകമാണ്. യുദ്ധങ്ങളും കലാപങ്ങളും കാരണം കോടിക്കണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും ചാരമായി തീരുന്നു. ഒരിക്കലും ഒടുങ്ങാത്ത അറിവുകള്‍ ലോകത്തിന് നല്കുന്ന അക്ഷയപാത്രമാണ് പുസ്തകങ്ങള്‍. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ പാടുപെടലുകള്‍ക്കും അറിവിന്റെ ഉറവ് തേടിയുള്ള യാത്രകള്‍ക്കും ഏറെ പഴക്കമുണ്ട്.
അക്ഷരങ്ങളും ഭാഷയും രൂപപ്പെട്ടത് മാനവചരിത്രത്തിലെ സുപ്രധാന ദശാസന്ധിയാണ്. നല്ല എഴുത്തും പുസ്തകങ്ങളും മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ സംസ്കാരങ്ങളെ ലോകംമുഴുവന്‍ വ്യവഹരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. ഇവ സംസ്കാരങ്ങളുടെയും സഹിഷ്ണുതയുടെയും വേദഗ്രന്ഥങ്ങളായി മാറുന്നു. വായനയെ മഹോത്സവമാക്കി മാറ്റുന്നതിനും മനുഷ്യരില്‍ സഹജമായുള്ള ചോദനയെ ത്വരിതപ്പെടുത്താനും വായനാദിനം പോലുള്ള ചടങ്ങുകള്‍ സഹായകമാകുന്നു. കണ്ടുപിടിക്കാത്ത ലോകത്തിലേക്കുള്ള കടന്നുചെല്ലലുകളാണ് വായനയിലൂടെ സാധ്യമാകുന്നത്. സംസ്കാരങ്ങളുടെ വൈവിധ്യങ്ങളും വായന പ്രദാനം ചെയ്യുന്നു. വായനയിലൂടെയും എഴുത്തിലൂടെയും നമുക്ക് സ്വായത്തമാകുന്ന നൂതന പരിജ്ഞാനങ്ങളും അറിവിന്റെ വന്‍കരകളും ഏറെയാണ്. വായന വരളാതെ വളരുവാനുള്ള ശേഷി കൈവരിക്കേണ്ടത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
ലോക പുസ്തകദിനം ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്നത് വായനയും പുസ്തകങ്ങളും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ പുസ്തകോത്സവങ്ങളും പുസ്തക പ്രകാശനങ്ങളും വായനയുടെ അടഞ്ഞ വാതിലല്ല പ്രത്യക്ഷമാക്കുന്നത്, തുറന്ന വാതിലാണ്. ഓരോ വര്‍ഷവും ലോകത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പുസ്തകങ്ങളുടെ പ്രസക്തിയും വായനയുടെ പ്രാധാന്യവും വിളംബരം ചെയ്യുന്നു. ശരാശരി 158,464,880 ടൈറ്റിലുകളാണ് ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് ഒരുലക്ഷമാണ്. വര്‍ഷംതോറുമുള്ള പുസ്തക പ്രസിദ്ധീകരണത്തിലെ ഉയര്‍ച്ച വായനയെ സംബന്ധിച്ച് ആശങ്കയല്ല, ആനന്ദമാണ് ലഭ്യമാക്കുന്നത്. എല്ലാ അക്ഷരസ്നേഹികള്‍ക്കും പുസ്തകദിനാചരണ ആശംസകള്‍.
-
Kerala2 months ago
39 മാസത്തെ ഡിഎ കുടിശ്ശിക കവർന്നെടുത്തു, സർക്കാരിനെതിരെ പ്രതിഷേധവുമായി, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
-
Kerala2 months ago
ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
-
Service news2 months ago
ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
-
Special2 months ago
ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
-
Business2 months ago
സ്പോര്‍ട്സ് ആരാധകരെ ലക്ഷ്യമിട്ട് ആപ്പിൾ
-
Kerala1 month ago
സർക്കാർ ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
You must be logged in to post a comment Login