Connect with us
48 birthday
top banner (1)

Editorial

വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും പാര്‍ട്ടിയെ വിഴുങ്ങുമ്പോള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Avatar

Published

on

വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു തരത്തിലുള്ള സൗഹാര്‍ദ്ദമോ ബിസിനസ്സ്, പണമിടപാടുകളോ ഓഹരി പങ്കാളിത്തമോ ഉണ്ടാകരുതെന്ന് തെറ്റുതിരുത്തല്‍ ‘കല്‍പനകളി’ ലൂടെ അണികളെ ഉദ്‌ബോധിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. തെറ്റുതിരുത്തല്‍ പ്രക്രിയക്ക് പ്രേരിപ്പിക്കുന്ന പ്ലീനവും മറന്നു, രേഖയും വലിച്ചുകീറി കോര്‍പ്പറേറ്റുകറുടെയും പണച്ചാക്കുകളുടെയും മാത്രമല്ല രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകളുടെയും ഇഷ്ടതോഴന്‍മാരായി വളരുകയും വികസിക്കുകയുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പാര്‍ട്ടി പ്ലീനം എന്നു പറഞ്ഞാല്‍ അസാധാരണവും അപൂര്‍വവുമായ സംഘടനാ പരിപാടിയാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലയളവിലുണ്ടാകുന്ന അസാധാരണവും ഗുരുതരവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്ലീനം സംഘടിപ്പിക്കാറുള്ളത്.

ഇതനുസരിച്ചായിരുന്നു 37 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ഡിസംബറില്‍ പാലക്കാട് പാര്‍ട്ടി പ്ലീനം ചേര്‍ന്നത്. ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയും പാര്‍ട്ടി നതാക്കളിലും അണികളിലും വളര്‍ന്നു വരുന്ന ആഡംബര മുതലാളിത്ത ജീവിത രീതികളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഇല്ലായ്മയും പലതരം മാഫിയകളുമായുള്ള സൗഹാര്‍ദ്ദ- സാമ്പത്തിക ബന്ധങ്ങളും പ്ലീനം ചര്‍ച്ച ചെയ്തു. ബൂര്‍ഷ്വാ വര്‍ഗത്തിന്റെ സുഖലോലുപത, വിലപിടിപ്പുള്ള വീടുകളോടും വാഹനങ്ങളോടും വസ്ത്രങ്ങളോടും കാണിക്കുന്ന ആര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹത്തിന്റെയും മറ്റു ആഘോഷങ്ങളുടെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്ത സഹജമായ ആര്‍ഭാടങ്ങള്‍, സ്വകാര്യ സ്വത്തു സമ്പാദനം എന്നിവ പ്ലീനത്തിന്റെ വിമര്‍ശനത്തിനും വിവാദത്തിനും വിധേയമായി. സാധാരണക്കാരില്‍ നിന്നു അകന്നു പോയ പാര്‍ട്ടി ഇടത്തരക്കാരുടെയും മുതലാളിമാരുടെയും കുത്തകകളുടെയും പ്രസ്ഥാനമായി മാറുന്നത് തൊഴിലാളി വര്‍ഗം വേദനയോടെയാണ് കാണുന്നതെന്ന് പ്ലീനത്തിന്റെ ചര്‍ച്ചകള്‍ പിന്നീട് ഒന്നൊന്നായി പുറത്തു വന്നു. 1978ലെ സാല്‍ക്കിയ പ്ലീനം നടക്കുമ്പോള്‍ കുതിപ്പിന്റെ പാതയിലായിരുന്ന സിപിഎം 2013 പാലക്കാട് പ്ലീനം നടക്കുമ്പോള്‍ ആസന്ന മരണത്തിന്റെ പാളത്തിലായിരുന്നു. പാലക്കാട് പ്ലീനം സംഘടിപ്പിച്ചവരും തെറ്റുതിരുത്തല്‍ രേഖകള്‍ തയ്യാറാക്കിയവരും അതിന്റെ ഘാതകരായി തീരുകയായിരുന്നു.

Advertisement
inner ad

കേരള നേതാക്കളുടെ ചങ്ങാത്ത മുതലാളിത്വത്തിന്റെ ഉപജ്ഞാതാക്കളും ഉപഭോക്താക്കളുമായി മാറുകയായിരുന്നു. ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പാര്‍ട്ടി പത്രത്തനായി രണ്ടു കോടി വാങ്ങിയ പത്രത്തിന്റെ അന്നത്തെ ജനറല്‍ മാനേജറായിരുന്ന ഇ പി ജയരാജന്‍ പ്രതിക്കൂട്ടിലായി. പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും പാര്‍ട്ടി പത്ര പരസ്യവും ആശംസകളും സ്വീകരിച്ചത് പാര്‍ട്ടിയെ നാണക്കേടിലാക്കി. മറ്റൊരു വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറുമായുള്ള അധമ ചങ്ങാത്തം പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കി. വ്യവസായിയും ബിജെപിയുടെ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനുമായി ജയരാജന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി വ്യവസായ ബന്ധം സിപിഎമ്മിനെ വെട്ടിലാക്കി. മാസപ്പടി വിവാദത്തില്‍ കരിമണല്‍ രാജാവ് ശശിധരന്‍ കര്‍ത്തായുടെയും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെയും ബന്ധം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയിട്ടും ഭരണകൂടവും പാര്‍ട്ടിയും വീണയ്ക്ക് വീണമീട്ടുകയായിരുന്നു. വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായുള്ള ബന്ധം ഒടുവില്‍ ഇ പി ജയരാജനെ എത്തിച്ചിരിക്കുന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ്.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ പ്രകാശ് ജാവേദ്ക്കറുമായി ഇ പി നടത്തിയ കൂറുമാറ്റ ചര്‍ച്ച സിപിഎം അണികളെ രോഷം കൊള്ളിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അസുഖം കാരണം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവധിയെടുത്തപ്പോളും കാല്‍ക്കാലിക സെക്രട്ടറിയായി എ വിജയരാഘവനെയും പിന്നീട് സ്ഥിരം സെക്രട്ടറിയായി എം വി ഗോവിന്ദനെയും നിശ്ചയിച്ചപ്പോള്‍ അവരേക്കാള്‍ സീനിയറായ തന്നെ അവഗണിച്ചത് ഇ പിക്ക് സഹിക്കാവുന്നതായിരുന്നില്ല. ഇനി സിപിഎമ്മില്‍ തനിക്ക് ഭാവിയില്ലെന്ന് മനസ്സിലാക്കിയ ഇ പി ബിജെപിയില്‍ കൂടേറാനാണ് ശ്രമിച്ചത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ പി ജയരാജന്‍ അഴിച്ചുവിട്ട വേട്ടപ്പട്ടികള്‍ ഇപിക്കെതിരെ കുരച്ചു ചാടി. മതില്‍ചാടിയാല്‍ മരണം തീര്‍ച്ചയെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞു. പിന്നീട് മാസങ്ങളോളമായി സിപിഎമ്മിനകത്ത് പൊട്ടലും ചീറ്റലും തുടരുകയായിരുന്നു. മനുഷ്യനീതിക്കും മാനവിതകക്കും വേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടിയുടെ അധഃപതനം അണികളെ വല്ലാതെ തളര്‍ത്തുന്നു.

Advertisement
inner ad

1964ന് ശേഷം സിപിഎം കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നടന്നു തീര്‍ത്ത വഴികള്‍ ചെറുതല്ലായിരുന്നു. അതിനെയൊക്കെ വിസ്മരിച്ചും ത്യാഗത്തിന്റെ പൈതൃകം തിരസ്‌കരിച്ചുമാണ് അപ്രഭ്രംശ യാത്ര തുടരുന്നത്. കമ്യൂണിസ്റ്റുകാര്‍ പുതിയ കാര്യങ്ങള്‍ ചെയ്യുമെന്നും ജനങ്ങളുടെ പണം തട്ടിയെടുക്കില്ലെന്നും മുതലാളിത്തവുമായി ഒത്തുകളിക്കില്ലെന്നും സ്വന്തം പിതാവിനോ മാതാവിനെ ദൈവത്തിനോ തെറ്റിയാല്‍ പോലും പാര്‍ട്ടിക്ക് തെറ്റില്ലെന്ന് വിശ്വസിച്ചിരുന്നവരെയാണ് സിപിഎം വഞ്ചിച്ചിരിക്കുന്നതെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ള പോലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement
inner ad

Editorial

എല്ലാവരുടെയും ലീഡർ, രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ

ഇന്ന് ലീഡർ കെ കരുണാകരന്റെ 14-ാം ചരമവാർഷികദിനം

Published

on

ചിത്രം വര പഠിക്കാൻ കണ്ണൂരിൽ നിന്ന് തൃശ്ശൂരിത്തി കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരേ ഒരാൾ അനുയായികൾ മാത്രമല്ല, എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേയൊരാൾ, കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തിൽ ചേർത്തത് വി.ആർ കൃഷ്‌ണൻ എഴുത്തച്ഛനാണ്. സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അയച്ചത് രാഷ്ട്രീയ ഗുരുനാഥൻ പനമ്പള്ളി ഗോവിന്ദമേനോനും കെ. കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. കേരളത്തെയും കോൺഗ്രസിനെയും കൈപിടിച്ചുയർത്തിയ ലീഡർ, കെ കരുണാകരൻ എന്നത് കേരളത്തിന്റെ വികസന കാഴ്‌ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ്.

കെ. കരുണാകരൻ അധികാരത്തിലേക്ക് എടുത്തുയർത്തപ്പെട്ടതല്ല. പോരാടി നേടിയതാണ്. തന്റെ രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡർ പ്രവർത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളർത്തിയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാൻ ലീഡർക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു. രാഷ്ട്രീയ ഭൂമികയിൽ എതിരാളികളെ ആക്രമിച്ച് കയറിയാണ് കെ കരുണാകരൻ എന്ന ട്രേഡ് യൂണിയൻ നേതാവ് കോട്ടകൾ പടുത്തുയർത്തിയത്.

Advertisement
inner ad

1952 ലും 1954 ലും 1965 ലും നിയമനിർമ്മാണ സഭയുടെ ഭാഗമായിയെങ്കിലും നിർണ്ണായക രാഷ്ട്രിയ കരുനീക്കങ്ങൾക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967 ലാണ്. അന്ന് ഒൻപതംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടി കെ.കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു. കെ കണാകരൻ പ്രതിപക്ഷ നേതാവായി. വർത്തമാനകാല രാഷ്ട്രീയത്തിൽ പ്രസക്തമായ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്‌മകളും മുന്നണി രാഷ്ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരം ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കെ.കരുണാകരൻ. സംസ്ഥാന രൂപീകരണം മുതൽ 1980 കൾ വരെ കേരളം കണ്ടതിൽ ഏറെയും അസ്ഥിരമായ സർക്കാരുകളെയാണ്. കെ.കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്‌മാചാര്യന്റെ ആശയമായിരുന്നു യു.ഡി.എഫ്. 1982 ൽ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്നത്.

അടിമുടി കോൺഗ്രസുകാരനായിരിക്കുമ്പോഴും, രാഷ്ട്രീയ എതിരാളികളെ ഒരു ദയയുമില്ലാതെ വിമർശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരയും ചേർത്ത് നിർത്തിയ നേതാവായിരുന്നു ലീഡർ. ഏവർക്കും സ്വീകാര്യൻ കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയിൽ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായുരപ്പന്റെ ഉറച്ച ഭക്തൻ. പക്ഷേ എല്ലാ ജാതി മത വിശ്വാസികൾക്കും ഒരുപോലെ സ്വീകാര്യൻ. ആർക്കും എപ്പോഴും സമീപിക്കാവുന്നയാൾ. മതേതരത്വത്തിൻ്റെ അടിയുറച്ച വക്താവായിരുന്നു ലീഡർ.

Advertisement
inner ad

നിങ്ങൾ നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും അത് അന്യമതസ്ഥര നോവിക്കുന്നതാകരുതെന്നും മറ്റ് മതസ്ഥരുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് ഉത്തമനായൊരു ഭണാധികാരിയുടെ ഗുണമെന്നും ഞാൻ പഠിച്ചത് ലീഡറിൽ നിന്നാണ്. ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു. എപ്പോഴും ഊർജ്ജസ്വലൻ, തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗത. അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തി. ഇതൊക്കെയാണ് ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്ന് കാണുന്ന വികസന പദ്ധതികളിൽ മിക്കതിലും ലീഡറുടെ കൈയ്യൊപ്പുണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളേജ്, ഗോശ്രീ പാലങ്ങൾ ഉൾപ്പെടെ എത്രയെത്ര പദ്ധതികൾ. എതിർപ്പുകളെ അതിജീവിച്ചും തൃണവത്കരിച്ചും ലീഡർ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിർത്തവർ പിന്നീട് ഈ വികസന പദ്ധതികളുടെ നേത്യത്വത്തിൽ വരികയോ അതിന്റെ ഭരണം തട്ടിയെടുക്കുകയോ ചെയ്തു. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ. ഭരണ പരമോ രാഷ്ട്രീയപരമോ ആയ ഏതു സങ്കീർണ വിഷയങ്ങളിലും നൊടിയിടയ്ക്കുള്ളിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡർക്കുണ്ടായിരുന്നു. വിശ്വാസത്തിന്റേയും വിശ്വസിച്ചതിന്റേയും പേരിൽ ലീഡർ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തിരുമാനങ്ങളുടെ വേഗതയെ ബാധിച്ചില്ല. അതിന്റെ കൂടി ഗുണഫലം നമ്മൾ ഇന്ന് അനുഭവിക്കുന്നുണ്ട്.

കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേ ഒരാൾ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കി ഉള്ളവർ അദ്ദേഹത്തിൻ്റെ അനുയായികളും ആ പാത പിൻതുടരുന്നവരും മാത്രം. ലീഡറുടെ ഓർമ്മകൾ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

Advertisement
inner ad
Continue Reading

Editorial

കരളിൽ കലാപത്തിന്റെ കനൽ സൂക്ഷിച്ച കോൺഗ്രസുകാരൻ

ഇന്ന് പിടിയുടെ മൂന്നാം ഓർമ്മദിനം

Published

on

പി.ടി. തോമസ് നമ്മുടെ ഇടയിൽ ഇല്ലാതായിട്ട് മൂന്നു വർഷം തികയുകയാണ്. പി.ടിയുടെ അഭാവം കു ടുംബത്തിലും സുഹൃത്ത് വലയത്തിലും മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലും സ്യഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് മരണാനന്തരമുള്ള നാളുകൾ തെളിയിക്കുന്നു. പദവികളും ആഡംബര ജീവിതവും മോഹിച്ച് രാഷ്ട്രീയത്തിലെത്തിയ പൊതുപ്രവർത്തകനല്ലായിരുന്നു പി.ടി. പൊള്ളുന്ന ജീവിതാനുഭവങ്ങളും എരിയുന്ന സാമൂഹികാനുഭവങ്ങളും കൊളുത്തി വലിക്കുന്ന അന്വേഷണ ത്വരയുമാണ് പി.ടി.യെ രാഷ്ട്രീയത്തിലേക്കാകർഷിച്ചത്. അത്രയൊന്നും ഭദ്രമല്ലാത്ത സാമ്പത്തികാവസ്ഥയുള്ള വീട്ടിലാണ് പി.ടി. പിറന്നത്. നാടും അതേപോലെ തന്നെയായിരുന്നു. വികസനം കണ്ണുതുറക്കാത്ത ഇടുക്കിയിലെ പിന്നോക്ക മലയോര പ്രദേശമായിരുന്നു ഉപ്പ്തോട് എന്ന ഗ്രാമം. താലോലിക്കാൻ നിറങ്ങളും സ്വപ്നങ്ങളും ആഹ്ല‌ാദങ്ങളുമില്ലാത്ത കുട്ടിക്കാലമായിരുന്നു പി.ടി.യുടേത്. കുടുക്ക് പൊട്ടിയ, നിറം മങ്ങിയ, കുപ്പായം പോലുള്ള നരച്ച ബാല്യവുമായിരുന്നു ഓർക്കാനുണ്ടായിരുന്നത്. മലയോര കുടിയേറ്റ കർഷകർ അനുഭവിക്കുന്ന എല്ലാ ജീവിതഭാരങ്ങളും ഒന്നൊഴിയാതെ അനുഭവിച്ചു പോന്ന അധ്വാനിയായിരുന്നു പിതാവ് പുതിയാപറമ്പിൽ തോമസ്. അന്തരിച്ച ജി. കാർത്തികേയൻ വ്യക്തമാക്കിയതുപോലെ ഇടുക്കി മലയോരത്തിന്റെ കാർക്കശ്യമുറ്റി നിൽക്കുന്ന പരിക്കൻ ഭാവമായിരുന്നു പി.ടിയുടേത്. എന്നാൽ പരിചയപ്പെട്ടാൽ മാത്രമേ ആ സ്വഭാവത്തിൻ്റെ മൃദുതലയും നൈർമല്യവും നമുക്ക് ബോധ്യമാവുകയുള്ളൂ. ചെറുപ്പത്തിൽ തന്നെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും മിതത്വം പാലിച്ചു കൊണ്ടായിരുന്നു പി.ടിയും സഹോദരങ്ങളും വളർന്നത്. അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ ശുപാർശയും അനഭലഷണീയമായ രീതിയിലുള്ള ധനസമ്പാദനവും പി.ടിയെ തീണ്ടിയില്ല. വലിയൊരു ചങ്ങാതിക്കൂട്ടം പി.ടിയ്ക്ക് ചുറ്റുമുണ്ടായിരുന്നുവെങ്കിലും പുസ്ത‌കങ്ങളായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാർ. വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം പിടിയുടെ കോളേജ് ജീവിതം ആരംഭിച്ചത് അൽപം വൈകിയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ക്ലാസിലെ മുതിർന്നകുട്ടി പി.ടിയാ യിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഇതിനകം കെഎസ്‌യുവിൽ അംഗമായി ചേർന്ന പി.ടി സംഘടനയിൽ നിരവധി പദവികൾ വഹിച്ചു. മിടുക്കനായ സംഘാടകൻ, മികച്ച പ്രാസംഗികൻ, ധീരതയുള്ള സംഘടനാ പ്രവർത്തകർ എന്നീ നിലകളിൽ പി.ടി. ശ്രദ്ധേയനായി. എസ്എഫ്ഐ അക്രമം വ്യാപകമായ ഘട്ടത്തിലൊക്കെ കെഎസ് യു പ്രവർത്തകരിൽ രക്ഷാബോധം വളർത്താൻ ക്യാമ്പസുകളിലും ഹോസ്‌റ്റലുകളിലും സാന്ത്വനമായി പി.ടി. എത്തി. സംഘർഷമേഖലകളിൽ പിൻമാറിയ പ്രവർത്തകരെ ഉശിരിന്റെ ഊർജം നൽകി പി.ടി. കർമനിരതരാക്കി. ഇതിനകം പി.ടി. കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ പിന്നിട്ട് എറണാകുളം മഹാരാജാസ് കോളേജിൽ എം.എയ്ക്ക് ചേർന്നു. സർഗാത്മകതയുടെയും തീവ്രമായ രാഷ്ട്രീയ വിചാരങ്ങളുടെയും പ്രണയങ്ങളുടെയും മണ്ണായിരുന്നു മഹാരാജാസിൻറേത്. പ്രസിദ്ധരായ അധ്യാപകരുടെയും പിൽക്കാലത്ത് അതിപ്രശസ്‌തരായിതീർന്ന മിടുക്കന്മാരുടെയും ഹാച്ചറിയായിരുന്നു ഈകലാലയം. ഇവിടെത്തെ കാറ്റിലും മണ്ണിലും കല്ലിലും സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും പ്രണയങ്ങളും കാലത്തെയും പുതിയ ഇഷ്ടാനിഷ്ടങ്ങളെയും അതിജീവിച്ച് നിലനിന്നിരുന്നു. ഇതിലെല്ലാം മുഖ്യപങ്കാളിത്തത്തോ ടെ പി.ടിയുമുണ്ടായിരുന്നു. അത്തരത്തിൽ പി.ടി. സ്വന്തമാക്കിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു ഉമ. അൽപം സാഹസികതയൊക്കെ ആ ഇഷ്ടത്തിനും സ്വന്തമാക്കലിനും പിന്നിലുണ്ടായിരുന്നു. മഹാരാജാസിലെ പഠനത്തിനുശേഷം പി.ടി എറണാകുളം ലോകോളേജിൽ എൽഎൽബിയ്ക്കു ചേർന്നു. പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമുള്ള കാശൊന്നും വീട്ടിൽ നിന്നും കിട്ടാതായപ്പോൾ എറണാകുളം കെപിസിസി ഓഫീസും യൂത്ത് കോൺഗ്രസ് ഓഫീസും പി.ടി. താവളമാക്കി. കെപിസിസി ഓഫീസ് ചുമതലക്കാരൻ ഗോപാ ലേട്ടനായിരുന്നു പലപ്പോഴും പ്രാതലിനുള്ള ആശ്രയം. അക്കാലത്ത് എസ് എഫ് ഐ അക്രമത്തിന്റെ് കുന്തമുന പിടിയെ നിഴൽപോലെ പിന്തുടർന്നിരുന്നു. തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. അടിപിടിയും കേസും പൊലീസുമൊക്കെ നിത്യേന കെപിസിസി ഓഫീസിൽ കയറിയിറങ്ങുന്നതു ഗോപാലേട്ടനെ വേദനിപ്പിച്ചിരുന്നു. പിന്നെ ആ അഭയം സങ്കടത്തോടെ ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ് ഓഫീസിലാക്കി താമസം. എറണാകുളത്തെ രാത്രി കൂട്ടായ്‌മകൾ വലിയ അനുഭവങ്ങളായിരുന്നു. നേരം ഏറെ വൈകുന്നതുവരെ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലിരുന്നുള്ള ചർച്ചകൾ, സെക്കൻഡ് ഷോ, സൗത്തിലോ നോർത്തിലോ പോയി ആദ്യ എഡിഷൻ മലയാള പത്രങ്ങൾ വായിക്കുക. രാത്രി കൂട്ടായ്മ‌യുടെ ഭാഗമായിരുന്നു. ആ കൂട്ടത്തിൽ കെഎസ്‌യുക്കാർ മാത്രമല്ല സിഐടിയുക്കാരും എബിവിപിക്കാരും നക്‌സലൈറ്റുകളും ഉണ്ടായിരുന്നു.

അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപദേശമായിരുന്നു പി.ടി. ഞങ്ങളുടെ തലമുറക്ക് നൽകിയ വരദാനം. നേതാക്കന്മാരുടെ പെട്ടി തൂക്കുന്ന പ്രവർത്തകരെ പി.ടി. കർശനമായി വിലക്കി. അനാവശ്യമായ തരത്തിലും തലത്തിലും ‘സാർ’ എന്നു വിളിക്കുന്നത് പി.ടിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. കെഎസ്‌യു ക്യാമ്പുകളിലും യോഗങ്ങളിലും പി.ടിയുടെ പ്രസംഗം യഥാർത്ഥത്തിലുള്ള പഠനക്ലാസുകളായിരുന്നു. അന്യായങ്ങൾക്കെതിരെ വിരൽ ചൂണ്ടുക, നിലയും നിലപാടുകളുമുണ്ടായിരിക്കുക എന്നിവയായിരുന്നവ. നിലപാടുകളിൽ നേട്ടത്തിനും ചേതത്തിനും സ്ഥാനമില്ല. നിവർന്നു നിൽക്കുന്ന നട്ടെല്ലും ഉയർത്തിപിടിച്ച ശിരസ്സുമാണ് യുവധീരതയുടെ കൊടിയടയാളങ്ങൾ. വിനയവും വിശുദ്ധിയുമാണ് രാഷ്ട്രീയപ്രവർത്തകൻ്റെ കയ്യേടിലെ പ്രധാന പാഠങ്ങൾ. വായനയെയും എഴുത്തിനെയും ഏറെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്ന നല്ലൊരു വായനക്കനാരനായിരുന്നു പി.ടി. ജവഹർലാൽ നെഹ്റുവും പനമ്പിള്ളി ഗോവിന്ദമേനോനുമായിരുന്നു വായനാലോകത്തെ ആദർശപുരുഷന്മാർ. വായിച്ചതിൻ്റെ പത്ത് ശതമാനംപോലും ഇവരാരും എഴുതിയിട്ടില്ല. അവരുടെ വാക്കുകൾ പ്രസംഗങ്ങളായും പ്രഭാഷണങ്ങളായും ജനങ്ങൾ വായിക്കുകയായിരുന്നു. പി.ടിയുടെ വായനയിൽ കഥയും നോവലും കവിതയും മാത്രമല്ല രാഷ്ട്രീയ പഠനങ്ങളും പാരിസ്ഥിതിക വിഷയങ്ങളും സാഹിത്യ നിരൂപണങ്ങളും ഉണ്ടായിരുന്നു. അഷ്ടാംഗഹൃദയം മുതൽ നാനോ ടെക്നോളജിവരെയുള്ള ഗ്രന്ഥങ്ങൾ പി.ടിയുടെ പുസ്‌തക ശേഖരത്തിലുണ്ട്. വായിക്കുക മാത്രമല്ല വായിപ്പിക്കാനും പി.ടി. പ്രേരിപ്പിച്ചിരുന്നു. സുകുമാർ അഴീക്കോടും കെ.പി. അ പ്പനും എം.എൻ. വിജയനുമായി പി.ടി. നടത്തിയ അഭിമുഖങ്ങൾ ആശയഗാംഭീര്യം നിറഞ്ഞതാണ്.

Advertisement
inner ad

പി.ടി. പരിസ്ഥിതിവാദിയായിരുന്നു. പരിസ്ഥിതി മൗലികവാദിയായിരുന്നില്ല; വികസനവാദിയായിരുന്നു. വികസനമൗലികവാദിയായിരുന്നില്ല. ആസന്നമരണത്തിലേക്ക് നീങ്ങുന്ന പശ്ചിമഘട്ട മലനിരകളുടെ നാശം അരുതേ എന്ന് പറഞ്ഞതിന് പി.ടിക്കുണ്ടായ രാഷ്ട്രീയ നഷ്ടം ഏറെ വലുതായിരുന്നു. എന്നിട്ടും അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്നു. ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം ശവഘോഷയാത്ര കാണേണ്ടി വന്ന ‘സൗഭാഗ്യ’ വും പി.ടിക്കുണ്ടായി. അനാഡംബരവും മിതവ്യയവുമാണ് പൊതുപ്രവർത്തകരെ ജനപ്രിയരാക്കുന്നതിനുള്ള മാനദണ്ഡം എന്ന് വിവക്ഷിച്ചാൽ അത് പി.ടിയെ സംബന്ധിച്ചിടത്തോളം ചേർച്ചയുള്ള വിശേഷണമാണ്. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിക്കുന്നവൻ ജനഹൃദയങ്ങളിൽ ഇടമുള്ളവനായിരിക്കണം. ഏത് ജനവിരുദ്ധനെയും ജനനായകനെന്നും വികസനം മുടക്കിയെ വികസന നായകനെന്നും വിരുദ്ധാർത്ഥം വ്യാപകമായ കാലമാണിത്. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഇത്രയേറെ സഞ്ചരിക്കുകയും ഇത്രയേറെ ജനങ്ങളിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്‌ത നേതാക്കൾ വിരളമാണ്.കേരളത്തിലെ ജനാധിപത്യ സാംസ്കാരിക മേഖലകളിലും ഗ്രന്ഥശാല പ്രസ്ഥാനത്തിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി. എഴുത്തിനും വായനക്കും മേൽ ചുവന്ന വിലക്കുകളും വിലങ്ങുകളും വീണകാലത്ത് ‘സംസ്കൃതി’ എന്ന സാംസ്കാരിക സംഘടനക്കും മാനവ സംസ്കൃതി എന്ന മാസികയ്ക്കും പി.ടി രൂപം നൽകി. കേരളത്തിലെ 63 താലൂക്കുകളിലും 14 ജില്ലകളിലും സംഘനടക്കും മാസികയ്ക്കും വൻപ്രചരണം ലഭിച്ചു. കോടികൾ വരുമാനുള്ള ഗ്രന്ഥശാലാസംഘം ഏകപക്ഷീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സംസ്കൃതി പ്രതിരോധം സൃഷ്ടിച്ചു. മിക്കവാറും എല്ലാ താലൂക്കുകളിലും ജില്ലകളിലും കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരം സംഘടിപ്പിക്കാൻ സംസ്‌കൃതിക്ക് സാധിച്ചു. ഇത്തരം പുതിയ ഉണർവും ഇടപെടലുകളും എങ്ങിനെയുണ്ടായി എന്നറിയാൻ സിപിഎം ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയും ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. പി.ടി.യുടെ നിശ്ചയ ദാർഢ്യവും നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തവുമായിരുന്നു ഇത്തരമൊരു ഉയിർപ്പിന് കാരണമായത്. പി.ടിയുടെ വിയോഗം ഈ രംഗത്ത് സൃഷ്ടിച്ച ശൂന്യതയും വലുതാണ്.

കരൾ നിറയെ കലാപത്തിന്റെ കനലുമായ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന, ഇന്നും ഓർമകളിൽ ജ്വലിക്കുന്ന പി.ടിയുടെ ദീപ്‌ത സ്‌മരണകൾക്ക് പ്രണാമം.

Advertisement
inner ad
Continue Reading

Editorial

ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം

Published

on

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശിശുദിനം കുട്ടികളുടെ ആഘോഷമായാണ് കൊണ്ടാടുന്നത്. തലമുറകൾ പിന്നിടുമ്പോഴും പ്രിയപ്പെട്ട ചാച്ചാജിയോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനായി കുട്ടികൾ നെഹ്റുവിന്റെ വസ്ത്രമണിഞ്ഞും ചിത്രംവരച്ചും ക്വിസ് മത്സരങ്ങൾ നടത്തിയും രാജ്യമെമ്പാടും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു.
Advertisement
inner ad

Advertisement
inner ad
Continue Reading

Featured