Editorial
ഇനിയും മരിക്കാത്ത വായനക്ക് ആശംസകള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമല്ല, വായനപോലും മരിക്കുന്നുവെന്ന സന്ദേഹം ലോകമെമ്പാടും വ്യാപരിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുസ്തകം ഭക്ഷിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണുണ്ടായത്. പുസ്തക വായനയോടൊപ്പം പുസ്തക ശേഖരണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇ-ബുക്കുകളുടെയും ഇ-പേപ്പറുകളുടെയും വളര്‍ച്ചയും പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തെയും പ്രചാരണത്തെയും സ്വാധീനിച്ചില്ല.
അറിവിന്റെയും ആനന്ദത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊണ്ട് പ്രജ്ഞയിലെ ഇരുട്ടകറ്റാനും പുസ്തകങ്ങള്‍ സഹായകമാകുന്നു.
സാങ്കേതികവിദ്യയുടെ വൈവിധ്യവും വൈപുല്യവും പുസ്തകങ്ങളെ എരിച്ചുകളഞ്ഞിട്ടില്ല. മനുഷ്യന്റെ ശാരീരിക സമ്പുഷ്ടിക്ക് വ്യായാമം എത്രമാത്രം ഉപകരിക്കപ്പെടുന്നുവോ അതുപോലെ മനസ്സിന്റെ ഉല്ലാസത്തിനും ചിന്തയുടെ ഉയര്‍ച്ചയ്ക്കും വായന അനിവാര്യമാണ്. ലോകത്തിന്റെ വിപുലത ഉള്‍ക്കൊള്ളാന്‍ നമ്മുടെ മസ്തിഷ്‌കത്തെ പ്രാപ്തമാക്കുന്നത് വായനയാണ്. ദുഃഖങ്ങളെയും ദുരിതങ്ങളെയും മറയ്ക്കാന്‍ വായന ഏറെ സഹായിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചുള്ള സഞ്ചാരം കാല-ദേശാതീതമായ അനുഭവങ്ങളും അറിവുകളുമാണ് നമുക്ക് സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദ്യം ലോകത്തെ ഏറ്റവും വലിയ മൂല്യനിക്ഷേപമാണ്. നവമാധ്യമങ്ങളില്‍ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം ഏറെ വര്‍ധിച്ചിട്ടും പുസ്തകങ്ങള്‍ രചിക്കപ്പെടാതെയും വില്‍ക്കപ്പെടാതെയും പകാത്തത് വിസ്മയകരമായ കാര്യമാണ്.
ലോകമെമ്പാടും വായനയെ തീറ്റാനും പോറ്റാനും ഉത്സാഹം കാണിക്കുന്ന മനുഷ്യര്‍തന്നെ വായനയിലേക്കുള്ള വാതിലുകള്‍ അടച്ചുകളയുന്നത് വേദനാജനകമാണ്. യുദ്ധങ്ങളും കലാപങ്ങളും കാരണം കോടിക്കണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും ചാരമായി തീരുന്നു. ഒരിക്കലും ഒടുങ്ങാത്ത അറിവുകള്‍ ലോകത്തിന് നല്‍കുന്ന അക്ഷയപാത്രമാണ് പുസ്തകങ്ങള്‍. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ പാടുപെടലുകള്‍ക്കും അറിവിന്റെ ഉറവ് തേടിയുള്ള യാത്രകള്‍ക്കും ഏറെ പഴക്കമുണ്ട്.
അക്ഷരങ്ങളും ഭാഷയും രൂപപ്പെട്ടത് മാനവചരിത്രത്തിലെ സുപ്രധാന ദശാസന്ധിയാണ്. നല്ല എഴുത്തും പുസ്തകങ്ങളും മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ സംസ്‌കാരങ്ങളെ ലോകംമുഴുവന്‍ വ്യവഹരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. ഇവ സംസ്‌കാരങ്ങളുടെയും സഹിഷ്ണുതയുടെയും വേദഗ്രന്ഥങ്ങളായി മാറുന്നു. വായനയെ മഹോത്സവമാക്കി മാറ്റുന്നതിനും മനുഷ്യരില്‍ സഹജമായുള്ള ചോദനയെ ത്വരിതപ്പെടുത്താനും വായനാദിനം പോലുള്ള ചടങ്ങുകള്‍ സഹായകമാകുന്നു. കണ്ടുപിടിക്കാത്ത ലോകത്തിലേക്കുള്ള കടന്നുചെല്ലലുകളാണ് വായനയിലൂടെ സാധ്യമാകുന്നത്. സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളും വായന പ്രദാനം ചെയ്യുന്നു. വായനയിലൂടെയും എഴുത്തിലൂടെയും നമുക്ക് സ്വായത്തമാകുന്ന നൂതന പരിജ്ഞാനങ്ങളും അറിവിന്റെ വന്‍കരകളും ഏറെയാണ്. വായന വരളാതെ വളരുവാനുള്ള ശേഷി കൈവരിക്കേണ്ടത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
ലോക പുസ്തകദിനം ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്നത് വായനയും പുസ്തകങ്ങളും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ പുസ്തകോത്സവങ്ങളും പുസ്തക പ്രകാശനങ്ങളും വായനയുടെ അടഞ്ഞ വാതിലല്ല പ്രത്യക്ഷമാക്കുന്നത്, തുറന്ന വാതിലാണ്. ഓരോ വര്‍ഷവും ലോകത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പുസ്തകങ്ങളുടെ പ്രസക്തിയും വായനയുടെ പ്രാധാന്യവും വിളംബരം ചെയ്യുന്നു. ശരാശരി 158,464,880 ടൈറ്റിലുകളാണ് ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് ഒരുലക്ഷമാണ്. വര്‍ഷംതോറുമുള്ള പുസ്തക പ്രസിദ്ധീകരണത്തിലെ ഉയര്‍ച്ച വായനയെ സംബന്ധിച്ച് ആശങ്കയല്ല, ആനന്ദമാണ് ലഭ്യമാക്കുന്നത്. എല്ലാ അക്ഷരസ്‌നേഹികള്‍ക്കും പുസ്തകദിനാചരണ ആശംസകള്‍.
Editorial
എല്ലാവരുടെയും ലീഡർ, രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ
ഇന്ന് ലീഡർ കെ കരുണാകരന്റെ 14-ാം ചരമവാർഷികദിനം

ചിത്രം വര പഠിക്കാൻ കണ്ണൂരിൽ നിന്ന് തൃശ്ശൂരിത്തി കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരേ ഒരാൾ അനുയായികൾ മാത്രമല്ല, എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേയൊരാൾ, കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തിൽ ചേർത്തത് വി.ആർ കൃഷ്‌ണൻ എഴുത്തച്ഛനാണ്. സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അയച്ചത് രാഷ്ട്രീയ ഗുരുനാഥൻ പനമ്പള്ളി ഗോവിന്ദമേനോനും കെ. കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. കേരളത്തെയും കോൺഗ്രസിനെയും കൈപിടിച്ചുയർത്തിയ ലീഡർ, കെ കരുണാകരൻ എന്നത് കേരളത്തിന്റെ വികസന കാഴ്‌ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ്.
കെ. കരുണാകരൻ അധികാരത്തിലേക്ക് എടുത്തുയർത്തപ്പെട്ടതല്ല. പോരാടി നേടിയതാണ്. തന്റെ രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡർ പ്രവർത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളർത്തിയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാൻ ലീഡർക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു. രാഷ്ട്രീയ ഭൂമികയിൽ എതിരാളികളെ ആക്രമിച്ച് കയറിയാണ് കെ കരുണാകരൻ എന്ന ട്രേഡ് യൂണിയൻ നേതാവ് കോട്ടകൾ പടുത്തുയർത്തിയത്.
1952 ലും 1954 ലും 1965 ലും നിയമനിർമ്മാണ സഭയുടെ ഭാഗമായിയെങ്കിലും നിർണ്ണായക രാഷ്ട്രിയ കരുനീക്കങ്ങൾക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967 ലാണ്. അന്ന് ഒൻപതംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടി കെ.കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു. കെ കണാകരൻ പ്രതിപക്ഷ നേതാവായി. വർത്തമാനകാല രാഷ്ട്രീയത്തിൽ പ്രസക്തമായ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്‌മകളും മുന്നണി രാഷ്ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരം ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കെ.കരുണാകരൻ. സംസ്ഥാന രൂപീകരണം മുതൽ 1980 കൾ വരെ കേരളം കണ്ടതിൽ ഏറെയും അസ്ഥിരമായ സർക്കാരുകളെയാണ്. കെ.കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്‌മാചാര്യന്റെ ആശയമായിരുന്നു യു.ഡി.എഫ്. 1982 ൽ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്നത്.
അടിമുടി കോൺഗ്രസുകാരനായിരിക്കുമ്പോഴും, രാഷ്ട്രീയ എതിരാളികളെ ഒരു ദയയുമില്ലാതെ വിമർശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരയും ചേർത്ത് നിർത്തിയ നേതാവായിരുന്നു ലീഡർ. ഏവർക്കും സ്വീകാര്യൻ കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയിൽ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായുരപ്പന്റെ ഉറച്ച ഭക്തൻ. പക്ഷേ എല്ലാ ജാതി മത വിശ്വാസികൾക്കും ഒരുപോലെ സ്വീകാര്യൻ. ആർക്കും എപ്പോഴും സമീപിക്കാവുന്നയാൾ. മതേതരത്വത്തിൻ്റെ അടിയുറച്ച വക്താവായിരുന്നു ലീഡർ.
നിങ്ങൾ നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും അത് അന്യമതസ്ഥര നോവിക്കുന്നതാകരുതെന്നും മറ്റ് മതസ്ഥരുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് ഉത്തമനായൊരു ഭണാധികാരിയുടെ ഗുണമെന്നും ഞാൻ പഠിച്ചത് ലീഡറിൽ നിന്നാണ്. ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു. എപ്പോഴും ഊർജ്ജസ്വലൻ, തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗത. അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തി. ഇതൊക്കെയാണ് ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്ന് കാണുന്ന വികസന പദ്ധതികളിൽ മിക്കതിലും ലീഡറുടെ കൈയ്യൊപ്പുണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളേജ്, ഗോശ്രീ പാലങ്ങൾ ഉൾപ്പെടെ എത്രയെത്ര പദ്ധതികൾ. എതിർപ്പുകളെ അതിജീവിച്ചും തൃണവത്കരിച്ചും ലീഡർ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിർത്തവർ പിന്നീട് ഈ വികസന പദ്ധതികളുടെ നേത്യത്വത്തിൽ വരികയോ അതിന്റെ ഭരണം തട്ടിയെടുക്കുകയോ ചെയ്തു. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ. ഭരണ പരമോ രാഷ്ട്രീയപരമോ ആയ ഏതു സങ്കീർണ വിഷയങ്ങളിലും നൊടിയിടയ്ക്കുള്ളിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡർക്കുണ്ടായിരുന്നു. വിശ്വാസത്തിന്റേയും വിശ്വസിച്ചതിന്റേയും പേരിൽ ലീഡർ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തിരുമാനങ്ങളുടെ വേഗതയെ ബാധിച്ചില്ല. അതിന്റെ കൂടി ഗുണഫലം നമ്മൾ ഇന്ന് അനുഭവിക്കുന്നുണ്ട്.
കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേ ഒരാൾ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കി ഉള്ളവർ അദ്ദേഹത്തിൻ്റെ അനുയായികളും ആ പാത പിൻതുടരുന്നവരും മാത്രം. ലീഡറുടെ ഓർമ്മകൾ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

പി.ടി. തോമസ് നമ്മുടെ ഇടയിൽ ഇല്ലാതായിട്ട് മൂന്നു വർഷം തികയുകയാണ്. പി.ടിയുടെ അഭാവം കു ടുംബത്തിലും സുഹൃത്ത് വലയത്തിലും മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലും സ്യഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് മരണാനന്തരമുള്ള നാളുകൾ തെളിയിക്കുന്നു. പദവികളും ആഡംബര ജീവിതവും മോഹിച്ച് രാഷ്ട്രീയത്തിലെത്തിയ പൊതുപ്രവർത്തകനല്ലായിരുന്നു പി.ടി. പൊള്ളുന്ന ജീവിതാനുഭവങ്ങളും എരിയുന്ന സാമൂഹികാനുഭവങ്ങളും കൊളുത്തി വലിക്കുന്ന അന്വേഷണ ത്വരയുമാണ് പി.ടി.യെ രാഷ്ട്രീയത്തിലേക്കാകർഷിച്ചത്. അത്രയൊന്നും ഭദ്രമല്ലാത്ത സാമ്പത്തികാവസ്ഥയുള്ള വീട്ടിലാണ് പി.ടി. പിറന്നത്. നാടും അതേപോലെ തന്നെയായിരുന്നു. വികസനം കണ്ണുതുറക്കാത്ത ഇടുക്കിയിലെ പിന്നോക്ക മലയോര പ്രദേശമായിരുന്നു ഉപ്പ്തോട് എന്ന ഗ്രാമം. താലോലിക്കാൻ നിറങ്ങളും സ്വപ്നങ്ങളും ആഹ്ലാദങ്ങളുമില്ലാത്ത കുട്ടിക്കാലമായിരുന്നു പി.ടി.യുടേത്. കുടുക്ക് പൊട്ടിയ, നിറം മങ്ങിയ, കുപ്പായം പോലുള്ള നരച്ച ബാല്യവുമായിരുന്നു ഓർക്കാനുണ്ടായിരുന്നത്. മലയോര കുടിയേറ്റ കർഷകർ അനുഭവിക്കുന്ന എല്ലാ ജീവിതഭാരങ്ങളും ഒന്നൊഴിയാതെ അനുഭവിച്ചു പോന്ന അധ്വാനിയായിരുന്നു പിതാവ് പുതിയാപറമ്പിൽ തോമസ്. അന്തരിച്ച ജി. കാർത്തികേയൻ വ്യക്തമാക്കിയതുപോലെ ഇടുക്കി മലയോരത്തിന്റെ കാർക്കശ്യമുറ്റി നിൽക്കുന്ന പരിക്കൻ ഭാവമായിരുന്നു പി.ടിയുടേത്. എന്നാൽ പരിചയപ്പെട്ടാൽ മാത്രമേ ആ സ്വഭാവത്തിൻ്റെ മൃദുതലയും നൈർമല്യവും നമുക്ക് ബോധ്യമാവുകയുള്ളൂ. ചെറുപ്പത്തിൽ തന്നെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും മിതത്വം പാലിച്ചു കൊണ്ടായിരുന്നു പി.ടിയും സഹോദരങ്ങളും വളർന്നത്. അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ ശുപാർശയും അനഭലഷണീയമായ രീതിയിലുള്ള ധനസമ്പാദനവും പി.ടിയെ തീണ്ടിയില്ല. വലിയൊരു ചങ്ങാതിക്കൂട്ടം പി.ടിയ്ക്ക് ചുറ്റുമുണ്ടായിരുന്നുവെങ്കിലും പുസ്തകങ്ങളായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാർ. വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം പിടിയുടെ കോളേജ് ജീവിതം ആരംഭിച്ചത് അൽപം വൈകിയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ക്ലാസിലെ മുതിർന്നകുട്ടി പി.ടിയാ യിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഇതിനകം കെഎസ്‌യുവിൽ അംഗമായി ചേർന്ന പി.ടി സംഘടനയിൽ നിരവധി പദവികൾ വഹിച്ചു. മിടുക്കനായ സംഘാടകൻ, മികച്ച പ്രാസംഗികൻ, ധീരതയുള്ള സംഘടനാ പ്രവർത്തകർ എന്നീ നിലകളിൽ പി.ടി. ശ്രദ്ധേയനായി. എസ്എഫ്ഐ അക്രമം വ്യാപകമായ ഘട്ടത്തിലൊക്കെ കെഎസ് യു പ്രവർത്തകരിൽ രക്ഷാബോധം വളർത്താൻ ക്യാമ്പസുകളിലും ഹോസ്‌റ്റലുകളിലും സാന്ത്വനമായി പി.ടി. എത്തി. സംഘർഷമേഖലകളിൽ പിൻമാറിയ പ്രവർത്തകരെ ഉശിരിന്റെ ഊർജം നൽകി പി.ടി. കർമനിരതരാക്കി. ഇതിനകം പി.ടി. കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ പിന്നിട്ട് എറണാകുളം മഹാരാജാസ് കോളേജിൽ എം.എയ്ക്ക് ചേർന്നു. സർഗാത്മകതയുടെയും തീവ്രമായ രാഷ്ട്രീയ വിചാരങ്ങളുടെയും പ്രണയങ്ങളുടെയും മണ്ണായിരുന്നു മഹാരാജാസിൻറേത്. പ്രസിദ്ധരായ അധ്യാപകരുടെയും പിൽക്കാലത്ത് അതിപ്രശസ്‌തരായിതീർന്ന മിടുക്കന്മാരുടെയും ഹാച്ചറിയായിരുന്നു ഈകലാലയം. ഇവിടെത്തെ കാറ്റിലും മണ്ണിലും കല്ലിലും സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും പ്രണയങ്ങളും കാലത്തെയും പുതിയ ഇഷ്ടാനിഷ്ടങ്ങളെയും അതിജീവിച്ച് നിലനിന്നിരുന്നു. ഇതിലെല്ലാം മുഖ്യപങ്കാളിത്തത്തോ ടെ പി.ടിയുമുണ്ടായിരുന്നു. അത്തരത്തിൽ പി.ടി. സ്വന്തമാക്കിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു ഉമ. അൽപം സാഹസികതയൊക്കെ ആ ഇഷ്ടത്തിനും സ്വന്തമാക്കലിനും പിന്നിലുണ്ടായിരുന്നു. മഹാരാജാസിലെ പഠനത്തിനുശേഷം പി.ടി എറണാകുളം ലോകോളേജിൽ എൽഎൽബിയ്ക്കു ചേർന്നു. പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമുള്ള കാശൊന്നും വീട്ടിൽ നിന്നും കിട്ടാതായപ്പോൾ എറണാകുളം കെപിസിസി ഓഫീസും യൂത്ത് കോൺഗ്രസ് ഓഫീസും പി.ടി. താവളമാക്കി. കെപിസിസി ഓഫീസ് ചുമതലക്കാരൻ ഗോപാ ലേട്ടനായിരുന്നു പലപ്പോഴും പ്രാതലിനുള്ള ആശ്രയം. അക്കാലത്ത് എസ് എഫ് ഐ അക്രമത്തിന്റെ് കുന്തമുന പിടിയെ നിഴൽപോലെ പിന്തുടർന്നിരുന്നു. തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. അടിപിടിയും കേസും പൊലീസുമൊക്കെ നിത്യേന കെപിസിസി ഓഫീസിൽ കയറിയിറങ്ങുന്നതു ഗോപാലേട്ടനെ വേദനിപ്പിച്ചിരുന്നു. പിന്നെ ആ അഭയം സങ്കടത്തോടെ ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ് ഓഫീസിലാക്കി താമസം. എറണാകുളത്തെ രാത്രി കൂട്ടായ്‌മകൾ വലിയ അനുഭവങ്ങളായിരുന്നു. നേരം ഏറെ വൈകുന്നതുവരെ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലിരുന്നുള്ള ചർച്ചകൾ, സെക്കൻഡ് ഷോ, സൗത്തിലോ നോർത്തിലോ പോയി ആദ്യ എഡിഷൻ മലയാള പത്രങ്ങൾ വായിക്കുക. രാത്രി കൂട്ടായ്മയുടെ ഭാഗമായിരുന്നു. ആ കൂട്ടത്തിൽ കെഎസ്‌യുക്കാർ മാത്രമല്ല സിഐടിയുക്കാരും എബിവിപിക്കാരും നക്‌സലൈറ്റുകളും ഉണ്ടായിരുന്നു.
അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപദേശമായിരുന്നു പി.ടി. ഞങ്ങളുടെ തലമുറക്ക് നൽകിയ വരദാനം. നേതാക്കന്മാരുടെ പെട്ടി തൂക്കുന്ന പ്രവർത്തകരെ പി.ടി. കർശനമായി വിലക്കി. അനാവശ്യമായ തരത്തിലും തലത്തിലും ‘സാർ’ എന്നു വിളിക്കുന്നത് പി.ടിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. കെഎസ്‌യു ക്യാമ്പുകളിലും യോഗങ്ങളിലും പി.ടിയുടെ പ്രസംഗം യഥാർത്ഥത്തിലുള്ള പഠനക്ലാസുകളായിരുന്നു. അന്യായങ്ങൾക്കെതിരെ വിരൽ ചൂണ്ടുക, നിലയും നിലപാടുകളുമുണ്ടായിരിക്കുക എന്നിവയായിരുന്നവ. നിലപാടുകളിൽ നേട്ടത്തിനും ചേതത്തിനും സ്ഥാനമില്ല. നിവർന്നു നിൽക്കുന്ന നട്ടെല്ലും ഉയർത്തിപിടിച്ച ശിരസ്സുമാണ് യുവധീരതയുടെ കൊടിയടയാളങ്ങൾ. വിനയവും വിശുദ്ധിയുമാണ് രാഷ്ട്രീയപ്രവർത്തകൻ്റെ കയ്യേടിലെ പ്രധാന പാഠങ്ങൾ. വായനയെയും എഴുത്തിനെയും ഏറെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്ന നല്ലൊരു വായനക്കനാരനായിരുന്നു പി.ടി. ജവഹർലാൽ നെഹ്റുവും പനമ്പിള്ളി ഗോവിന്ദമേനോനുമായിരുന്നു വായനാലോകത്തെ ആദർശപുരുഷന്മാർ. വായിച്ചതിൻ്റെ പത്ത് ശതമാനംപോലും ഇവരാരും എഴുതിയിട്ടില്ല. അവരുടെ വാക്കുകൾ പ്രസംഗങ്ങളായും പ്രഭാഷണങ്ങളായും ജനങ്ങൾ വായിക്കുകയായിരുന്നു. പി.ടിയുടെ വായനയിൽ കഥയും നോവലും കവിതയും മാത്രമല്ല രാഷ്ട്രീയ പഠനങ്ങളും പാരിസ്ഥിതിക വിഷയങ്ങളും സാഹിത്യ നിരൂപണങ്ങളും ഉണ്ടായിരുന്നു. അഷ്ടാംഗഹൃദയം മുതൽ നാനോ ടെക്നോളജിവരെയുള്ള ഗ്രന്ഥങ്ങൾ പി.ടിയുടെ പുസ്‌തക ശേഖരത്തിലുണ്ട്. വായിക്കുക മാത്രമല്ല വായിപ്പിക്കാനും പി.ടി. പ്രേരിപ്പിച്ചിരുന്നു. സുകുമാർ അഴീക്കോടും കെ.പി. അ പ്പനും എം.എൻ. വിജയനുമായി പി.ടി. നടത്തിയ അഭിമുഖങ്ങൾ ആശയഗാംഭീര്യം നിറഞ്ഞതാണ്.
പി.ടി. പരിസ്ഥിതിവാദിയായിരുന്നു. പരിസ്ഥിതി മൗലികവാദിയായിരുന്നില്ല; വികസനവാദിയായിരുന്നു. വികസനമൗലികവാദിയായിരുന്നില്ല. ആസന്നമരണത്തിലേക്ക് നീങ്ങുന്ന പശ്ചിമഘട്ട മലനിരകളുടെ നാശം അരുതേ എന്ന് പറഞ്ഞതിന് പി.ടിക്കുണ്ടായ രാഷ്ട്രീയ നഷ്ടം ഏറെ വലുതായിരുന്നു. എന്നിട്ടും അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്നു. ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം ശവഘോഷയാത്ര കാണേണ്ടി വന്ന ‘സൗഭാഗ്യ’ വും പി.ടിക്കുണ്ടായി. അനാഡംബരവും മിതവ്യയവുമാണ് പൊതുപ്രവർത്തകരെ ജനപ്രിയരാക്കുന്നതിനുള്ള മാനദണ്ഡം എന്ന് വിവക്ഷിച്ചാൽ അത് പി.ടിയെ സംബന്ധിച്ചിടത്തോളം ചേർച്ചയുള്ള വിശേഷണമാണ്. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിക്കുന്നവൻ ജനഹൃദയങ്ങളിൽ ഇടമുള്ളവനായിരിക്കണം. ഏത് ജനവിരുദ്ധനെയും ജനനായകനെന്നും വികസനം മുടക്കിയെ വികസന നായകനെന്നും വിരുദ്ധാർത്ഥം വ്യാപകമായ കാലമാണിത്. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഇത്രയേറെ സഞ്ചരിക്കുകയും ഇത്രയേറെ ജനങ്ങളിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്‌ത നേതാക്കൾ വിരളമാണ്.കേരളത്തിലെ ജനാധിപത്യ സാംസ്കാരിക മേഖലകളിലും ഗ്രന്ഥശാല പ്രസ്ഥാനത്തിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി. എഴുത്തിനും വായനക്കും മേൽ ചുവന്ന വിലക്കുകളും വിലങ്ങുകളും വീണകാലത്ത് ‘സംസ്കൃതി’ എന്ന സാംസ്കാരിക സംഘടനക്കും മാനവ സംസ്കൃതി എന്ന മാസികയ്ക്കും പി.ടി രൂപം നൽകി. കേരളത്തിലെ 63 താലൂക്കുകളിലും 14 ജില്ലകളിലും സംഘനടക്കും മാസികയ്ക്കും വൻപ്രചരണം ലഭിച്ചു. കോടികൾ വരുമാനുള്ള ഗ്രന്ഥശാലാസംഘം ഏകപക്ഷീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സംസ്കൃതി പ്രതിരോധം സൃഷ്ടിച്ചു. മിക്കവാറും എല്ലാ താലൂക്കുകളിലും ജില്ലകളിലും കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരം സംഘടിപ്പിക്കാൻ സംസ്‌കൃതിക്ക് സാധിച്ചു. ഇത്തരം പുതിയ ഉണർവും ഇടപെടലുകളും എങ്ങിനെയുണ്ടായി എന്നറിയാൻ സിപിഎം ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയും ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. പി.ടി.യുടെ നിശ്ചയ ദാർഢ്യവും നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തവുമായിരുന്നു ഇത്തരമൊരു ഉയിർപ്പിന് കാരണമായത്. പി.ടിയുടെ വിയോഗം ഈ രംഗത്ത് സൃഷ്ടിച്ച ശൂന്യതയും വലുതാണ്.
കരൾ നിറയെ കലാപത്തിന്റെ കനലുമായ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന, ഇന്നും ഓർമകളിൽ ജ്വലിക്കുന്ന പി.ടിയുടെ ദീപ്‌ത സ്‌മരണകൾക്ക് പ്രണാമം.
Editorial
ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login