Special
രാസ ലഹരിയിൽ ‘രസം’ കണ്ടെത്തുമ്പോൾ
ആദർശ് മുക്കട
ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതൊന്നുമല്ല. ഓരോ ദിവസവും ലഹരി ഭീകരമാംവിധം നാടിനെ ബാധിക്കുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ലഹരിക്കഥകളാണ് നാൾക്കുനാൾ പുറത്തുവരുന്നത്. ഉപയോഗം മൂലം നമ്മുടെ മാനസിക ശാരീരിക തലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വസ്തുക്കളാണ് ലഹരിവസ്തുക്കൾ. അതായത് ഇവയുടെ ഉപയോഗം മൂലം നമ്മുടെ ശാരീരികമായ പ്രവർത്തികളിലും മാനസികമായ ചിന്തകളിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും കാലത്തിനനുസരിച്ച് മാറ്റങ്ങൾ വന്നിരിക്കുന്നു. പുകയിലയും മദ്യവും ആയിരുന്നു കുറച്ചു നാളുകൾക്കു മുമ്പ് വരെയും ഏറ്റവും അധികം ഉപയോഗത്തിൽ ഉണ്ടായിരുന്ന ലഹരിവസ്തുക്കൾ. മദ്യപിക്കുന്ന ആളുടെ സാമൂഹ്യ-ശാരീരികമായ അവസ്ഥകളെ സ്വാധീനിക്കാൻ കഴിവുള്ള മദ്യപാന ശീലം അയാളിൽ ഒരുതരം അരഷിതാവസ്ഥ തീർക്കും. സമൂഹത്തിൽ ആ വ്യക്തിക്കുള്ള വിലയെയും അയാളുടെ സാമ്പത്തികമായ കാര്യങ്ങളെയും നശിപ്പിക്കാൻ ഉതകുന്നതാണ് മദ്യപാനം. പുകയില ഉൽപ്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ഒരു ലഹരിവസ്തുവാണ്. ഉപയോഗിക്കുന്നവരിൽ ആസക്തി സൃഷ്ടിക്കുന്ന ലഹരിവസ്തു കൂടിയാണിത്. പുകവലിക്കുന്നവരിൽ 80% ആളുകളും 18 വയസ്സിന് മുമ്പ് പുകവലി ശീലം ആരംഭിച്ചവരാണ്. പുകയില അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തുവാണ് അതിനോടുള്ള ആസക്തിക്ക് കാരണമാകുന്നത്. സാമൂഹിക ജീവിതത്തെ ആഴത്തിൽ ബാധിക്കുന്ന ഒന്നാണ് പുകവലി.
പുതുതലമുറ ഇന്ന് ലഹരിക്കായി പ്രധാനമായും ആശ്രയിക്കുന്നത് രാസലഹരി വസ്തുക്കളെയാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും കൂടുതൽ നേരം അതിന്റെ ലഹരി ലഭിക്കുന്നതും വേഗത്തിൽ കൈകാര്യം ചെയ്യാമെന്നതും രാസലഹരി തിരഞ്ഞെടുക്കുന്നതിന് കാരണമായി. കഴിഞ്ഞവർഷം അവസാനം പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ രാസ ലഹരി ഉപയോഗത്തിൽ മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി. ആയിരത്തോളം കേസുകളാണ് കഴിഞ്ഞവർഷം കൊച്ചി നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ വർഷവും ഇതുവരെ കേസുകളുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടുമില്ല. പ്രധാനമായും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് പലയിടങ്ങളിലും മയക്കുമരുന്ന് ഉപയോഗം. ഫ്ലാറ്റുകൾ ദിവസ വാടകയ്ക്കും മാസ വാടകയ്ക്കും എടുത്ത ശേഷം നടത്തപ്പെടുന്ന ലഹരി പാർട്ടികൾ നഗരത്തിൽ നിത്യ സംഭവങ്ങൾ ആണ്. ഇൻഫോപാർക്കും ഒട്ടനവധി ഐടി സ്ഥാപനങ്ങളും അടക്കം അതിവേഗം വളരുന്ന കൊച്ചി രാസലഹരിയുടെ പിടിയിൽ വീഴുമ്പോൾ അതിന്റെ പിന്നാലെ ജാഗ്രതയോടെ സഞ്ചരിക്കേണ്ടതുണ്ട്. ഏറ്റവുമധികം ഞെട്ടിക്കുന്നത് സ്കൂൾ കുട്ടികളിൽ പോലും രാസലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്നു എന്നതാണ്. കുട്ടികളുടെ രാസലഹരി ഉപയോഗം സംബന്ധിച്ച കേസുകളുടെ എണ്ണത്തിലും വൻതോതിൽ ഉള്ള വർദ്ധനവാണ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഉണ്ടായത്. പ്രത്യേകിച്ച് കോവിഡ് കാലത്തും അതിനുശേഷവും കുട്ടികൾക്കിടയിൽ ഉപയോഗം വർദ്ധിച്ചു. പലപ്പോഴും 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ, അവരുടെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്താൻ ആയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ കഴിയുകയില്ല. രാസ ലഹരി വസ്തുക്കളുടെ കാര്യത്തിൽ പലപ്പോഴും ഇത് തിരിച്ചടി സൃഷ്ടിക്കാറുണ്ട്.
കള്ളും കഞ്ചാവും വിട്ട് ന്യൂജൻ ലഹരിക്ക് പിന്നാലെ യുവത്വം പോകുമ്പോൾ കോടികളുടെ കച്ചവടം കൂടിയാണ് ഇതിനുപിന്നിൽ നടക്കുന്നത്. ഇതു മനസ്സിലാക്കുവാൻ എക്സൈസും പോലീസും സമീപകാലത്ത് പിടികൂടിയ കേസുകളുടെ എണ്ണം മാത്രം പരിശോധിച്ചാൽ മതി. അടുത്തകാലത്തായി എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ വൻതോതിലാണ് പിടിക്കപ്പെട്ടത്. രാജ്യത്തിന്റെ വൻ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന ന്യൂജൻ ലഹരിവസ്തുക്കൾ ഇപ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ വരെ വ്യാപകമാണ്. സൂക്ഷിച്ചു വെക്കാനും ഒളിച്ചു വെക്കാനും എളുപ്പമായത് ഇത്തരം ലഹരിവസ്തുക്കൾക്ക് സ്കൂൾ വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരെ അടിമകളാകുവാൻ കാരണമായി. പ്രത്യേകതരം ഗന്ധം ഒന്നും ഇല്ലാത്തതിനാൽ ഉപയോഗിച്ചതായി തിരിച്ചറിയാനുള്ള സാധ്യതകളും വിരളമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് രാസലഹരിവസ്തുക്കൾ എത്തുന്നത്. പൊതു വാഹനങ്ങൾ മുതൽ ആഡംബര വാഹനങ്ങൾ വരെ ലഹരിക്കടത്തിനായി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ നമ്മുടെ ക്യാമ്പസുകളെ ലഹരിക്കടത്തിന്റെ ഹബ്ബായി ഇതിനുപിന്നിലുള്ള മാഫിയകൾ ഉപയോഗപ്പെടുത്താറുണ്ട്. ഒരേസമയം തന്നെ വലിയ സാമ്പത്തിക ലാഭവും ലഹരിയും ലഭിക്കുന്നതിനാൽ കാരിയർമാരായി യുവാക്കൾക്കൊപ്പം പെൺകുട്ടികളും എത്തുന്നുണ്ട്. പലപ്പോഴും പിടിക്കപ്പെടുമ്പോൾ കാരിയർമാരിൽ മാത്രം ഒതുങ്ങിയാണ് അന്വേഷണം അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ലഹരിയെത്തുന്ന വഴികൾ കണ്ടെത്തുവാനും അതിന് അവസാനം കുറിയ്ക്കുവാനും പലപ്പോഴും കഴിയാറില്ല.
എംഡിഎംഎ അടക്കമുള്ള രാസലഹരിവസ്തുക്കൾ ഒരുഗ്രാം കൈവശം വച്ചാൽ പോലും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേരളത്തിൽ ആകട്ടെ കൊച്ചിയിലും ഇടുക്കിയിലും രാസ ലഹരി നിർമ്മിക്കുന്ന കേന്ദ്രങ്ങൾ ഉണ്ടെന്നു പോലുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞവർഷം പാലാരിവട്ടത്തുനിന്ന് ആഫ്രിക്കൻ വംശജനെ ഉൾപ്പെടെ അതിസാഹസികമായി പോലീസ് പിടികൂടിയിരുന്നു. പ്രധാനമായും എംഡിഎംഎ ആയിരുന്നു ഇത്തരം കേന്ദ്രങ്ങളിൽ നിർമ്മിച്ചിരുന്നത്. ഇതിനുപുറമേ, ചില രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഗുളികകൾ അളവിൽ കൂടുതൽ ഉപയോഗിച്ച് ലഹരി കണ്ടെത്തുന്നവരുമുണ്ട്. ഒരു രസത്തിന് തുടങ്ങുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് ജീവിതമാണ്. ലഹരി ഉപയോഗത്തെ നിയന്ത്രിക്കുന്നതിനായി സർക്കാരുകൾ മുന്നോട്ടു കൊണ്ടു വരുന്ന മിക്ക പദ്ധതികളും പരാജയമാണ്. ലഹരിക്കേസുകളിൽ ഭരണപക്ഷ പാർട്ടിയുടെ പോഷക സംഘടന നേതാക്കൾ വ്യാപകമായി ഉൾപ്പെടുന്ന സാഹചര്യമാണ്. ആഴ്ചകൾക്കു മുമ്പ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നടന്ന വൻ ലഹരിവേട്ടയിൽ പിടികൂടിയ വാഹനത്തിന്റെ ഉടമ സിപിഎം നേതാവായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നടപടി കൈക്കൊള്ളുന്നതിന് നിയമപാലകർക്കുമേൽ സമ്മർദ്ദമുണ്ടാകാറുണ്ട്. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ, ഭരണകൂട നീക്കങ്ങൾക്ക് കാത്തുനിൽക്കാതെയുള്ള കൂട്ടായ പ്രതിരോധം അനിവാര്യമാണ്.
Editorial
എല്ലാവരുടെയും ലീഡർ, രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ
ഇന്ന് ലീഡർ കെ കരുണാകരന്റെ 14-ാം ചരമവാർഷികദിനം
ചിത്രം വര പഠിക്കാൻ കണ്ണൂരിൽ നിന്ന് തൃശ്ശൂരിത്തി കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരേ ഒരാൾ അനുയായികൾ മാത്രമല്ല, എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേയൊരാൾ, കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തിൽ ചേർത്തത് വി.ആർ കൃഷ്‌ണൻ എഴുത്തച്ഛനാണ്. സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അയച്ചത് രാഷ്ട്രീയ ഗുരുനാഥൻ പനമ്പള്ളി ഗോവിന്ദമേനോനും കെ. കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. കേരളത്തെയും കോൺഗ്രസിനെയും കൈപിടിച്ചുയർത്തിയ ലീഡർ, കെ കരുണാകരൻ എന്നത് കേരളത്തിന്റെ വികസന കാഴ്‌ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ്.
കെ. കരുണാകരൻ അധികാരത്തിലേക്ക് എടുത്തുയർത്തപ്പെട്ടതല്ല. പോരാടി നേടിയതാണ്. തന്റെ രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡർ പ്രവർത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളർത്തിയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാൻ ലീഡർക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു. രാഷ്ട്രീയ ഭൂമികയിൽ എതിരാളികളെ ആക്രമിച്ച് കയറിയാണ് കെ കരുണാകരൻ എന്ന ട്രേഡ് യൂണിയൻ നേതാവ് കോട്ടകൾ പടുത്തുയർത്തിയത്.
1952 ലും 1954 ലും 1965 ലും നിയമനിർമ്മാണ സഭയുടെ ഭാഗമായിയെങ്കിലും നിർണ്ണായക രാഷ്ട്രിയ കരുനീക്കങ്ങൾക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967 ലാണ്. അന്ന് ഒൻപതംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടി കെ.കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു. കെ കണാകരൻ പ്രതിപക്ഷ നേതാവായി. വർത്തമാനകാല രാഷ്ട്രീയത്തിൽ പ്രസക്തമായ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്‌മകളും മുന്നണി രാഷ്ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരം ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കെ.കരുണാകരൻ. സംസ്ഥാന രൂപീകരണം മുതൽ 1980 കൾ വരെ കേരളം കണ്ടതിൽ ഏറെയും അസ്ഥിരമായ സർക്കാരുകളെയാണ്. കെ.കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്‌മാചാര്യന്റെ ആശയമായിരുന്നു യു.ഡി.എഫ്. 1982 ൽ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്നത്.
അടിമുടി കോൺഗ്രസുകാരനായിരിക്കുമ്പോഴും, രാഷ്ട്രീയ എതിരാളികളെ ഒരു ദയയുമില്ലാതെ വിമർശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരയും ചേർത്ത് നിർത്തിയ നേതാവായിരുന്നു ലീഡർ. ഏവർക്കും സ്വീകാര്യൻ കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയിൽ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായുരപ്പന്റെ ഉറച്ച ഭക്തൻ. പക്ഷേ എല്ലാ ജാതി മത വിശ്വാസികൾക്കും ഒരുപോലെ സ്വീകാര്യൻ. ആർക്കും എപ്പോഴും സമീപിക്കാവുന്നയാൾ. മതേതരത്വത്തിൻ്റെ അടിയുറച്ച വക്താവായിരുന്നു ലീഡർ.
നിങ്ങൾ നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും അത് അന്യമതസ്ഥര നോവിക്കുന്നതാകരുതെന്നും മറ്റ് മതസ്ഥരുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് ഉത്തമനായൊരു ഭണാധികാരിയുടെ ഗുണമെന്നും ഞാൻ പഠിച്ചത് ലീഡറിൽ നിന്നാണ്. ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു. എപ്പോഴും ഊർജ്ജസ്വലൻ, തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗത. അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തി. ഇതൊക്കെയാണ് ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്ന് കാണുന്ന വികസന പദ്ധതികളിൽ മിക്കതിലും ലീഡറുടെ കൈയ്യൊപ്പുണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളേജ്, ഗോശ്രീ പാലങ്ങൾ ഉൾപ്പെടെ എത്രയെത്ര പദ്ധതികൾ. എതിർപ്പുകളെ അതിജീവിച്ചും തൃണവത്കരിച്ചും ലീഡർ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിർത്തവർ പിന്നീട് ഈ വികസന പദ്ധതികളുടെ നേത്യത്വത്തിൽ വരികയോ അതിന്റെ ഭരണം തട്ടിയെടുക്കുകയോ ചെയ്തു. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ. ഭരണ പരമോ രാഷ്ട്രീയപരമോ ആയ ഏതു സങ്കീർണ വിഷയങ്ങളിലും നൊടിയിടയ്ക്കുള്ളിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡർക്കുണ്ടായിരുന്നു. വിശ്വാസത്തിന്റേയും വിശ്വസിച്ചതിന്റേയും പേരിൽ ലീഡർ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തിരുമാനങ്ങളുടെ വേഗതയെ ബാധിച്ചില്ല. അതിന്റെ കൂടി ഗുണഫലം നമ്മൾ ഇന്ന് അനുഭവിക്കുന്നുണ്ട്.
കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേ ഒരാൾ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കി ഉള്ളവർ അദ്ദേഹത്തിൻ്റെ അനുയായികളും ആ പാത പിൻതുടരുന്നവരും മാത്രം. ലീഡറുടെ ഓർമ്മകൾ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
പി.ടി. തോമസ് നമ്മുടെ ഇടയിൽ ഇല്ലാതായിട്ട് മൂന്നു വർഷം തികയുകയാണ്. പി.ടിയുടെ അഭാവം കു ടുംബത്തിലും സുഹൃത്ത് വലയത്തിലും മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലും സ്യഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് മരണാനന്തരമുള്ള നാളുകൾ തെളിയിക്കുന്നു. പദവികളും ആഡംബര ജീവിതവും മോഹിച്ച് രാഷ്ട്രീയത്തിലെത്തിയ പൊതുപ്രവർത്തകനല്ലായിരുന്നു പി.ടി. പൊള്ളുന്ന ജീവിതാനുഭവങ്ങളും എരിയുന്ന സാമൂഹികാനുഭവങ്ങളും കൊളുത്തി വലിക്കുന്ന അന്വേഷണ ത്വരയുമാണ് പി.ടി.യെ രാഷ്ട്രീയത്തിലേക്കാകർഷിച്ചത്. അത്രയൊന്നും ഭദ്രമല്ലാത്ത സാമ്പത്തികാവസ്ഥയുള്ള വീട്ടിലാണ് പി.ടി. പിറന്നത്. നാടും അതേപോലെ തന്നെയായിരുന്നു. വികസനം കണ്ണുതുറക്കാത്ത ഇടുക്കിയിലെ പിന്നോക്ക മലയോര പ്രദേശമായിരുന്നു ഉപ്പ്തോട് എന്ന ഗ്രാമം. താലോലിക്കാൻ നിറങ്ങളും സ്വപ്നങ്ങളും ആഹ്ലാദങ്ങളുമില്ലാത്ത കുട്ടിക്കാലമായിരുന്നു പി.ടി.യുടേത്. കുടുക്ക് പൊട്ടിയ, നിറം മങ്ങിയ, കുപ്പായം പോലുള്ള നരച്ച ബാല്യവുമായിരുന്നു ഓർക്കാനുണ്ടായിരുന്നത്. മലയോര കുടിയേറ്റ കർഷകർ അനുഭവിക്കുന്ന എല്ലാ ജീവിതഭാരങ്ങളും ഒന്നൊഴിയാതെ അനുഭവിച്ചു പോന്ന അധ്വാനിയായിരുന്നു പിതാവ് പുതിയാപറമ്പിൽ തോമസ്. അന്തരിച്ച ജി. കാർത്തികേയൻ വ്യക്തമാക്കിയതുപോലെ ഇടുക്കി മലയോരത്തിന്റെ കാർക്കശ്യമുറ്റി നിൽക്കുന്ന പരിക്കൻ ഭാവമായിരുന്നു പി.ടിയുടേത്. എന്നാൽ പരിചയപ്പെട്ടാൽ മാത്രമേ ആ സ്വഭാവത്തിൻ്റെ മൃദുതലയും നൈർമല്യവും നമുക്ക് ബോധ്യമാവുകയുള്ളൂ. ചെറുപ്പത്തിൽ തന്നെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും മിതത്വം പാലിച്ചു കൊണ്ടായിരുന്നു പി.ടിയും സഹോദരങ്ങളും വളർന്നത്. അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ ശുപാർശയും അനഭലഷണീയമായ രീതിയിലുള്ള ധനസമ്പാദനവും പി.ടിയെ തീണ്ടിയില്ല. വലിയൊരു ചങ്ങാതിക്കൂട്ടം പി.ടിയ്ക്ക് ചുറ്റുമുണ്ടായിരുന്നുവെങ്കിലും പുസ്തകങ്ങളായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാർ. വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം പിടിയുടെ കോളേജ് ജീവിതം ആരംഭിച്ചത് അൽപം വൈകിയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ക്ലാസിലെ മുതിർന്നകുട്ടി പി.ടിയാ യിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഇതിനകം കെഎസ്‌യുവിൽ അംഗമായി ചേർന്ന പി.ടി സംഘടനയിൽ നിരവധി പദവികൾ വഹിച്ചു. മിടുക്കനായ സംഘാടകൻ, മികച്ച പ്രാസംഗികൻ, ധീരതയുള്ള സംഘടനാ പ്രവർത്തകർ എന്നീ നിലകളിൽ പി.ടി. ശ്രദ്ധേയനായി. എസ്എഫ്ഐ അക്രമം വ്യാപകമായ ഘട്ടത്തിലൊക്കെ കെഎസ് യു പ്രവർത്തകരിൽ രക്ഷാബോധം വളർത്താൻ ക്യാമ്പസുകളിലും ഹോസ്‌റ്റലുകളിലും സാന്ത്വനമായി പി.ടി. എത്തി. സംഘർഷമേഖലകളിൽ പിൻമാറിയ പ്രവർത്തകരെ ഉശിരിന്റെ ഊർജം നൽകി പി.ടി. കർമനിരതരാക്കി. ഇതിനകം പി.ടി. കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ പിന്നിട്ട് എറണാകുളം മഹാരാജാസ് കോളേജിൽ എം.എയ്ക്ക് ചേർന്നു. സർഗാത്മകതയുടെയും തീവ്രമായ രാഷ്ട്രീയ വിചാരങ്ങളുടെയും പ്രണയങ്ങളുടെയും മണ്ണായിരുന്നു മഹാരാജാസിൻറേത്. പ്രസിദ്ധരായ അധ്യാപകരുടെയും പിൽക്കാലത്ത് അതിപ്രശസ്‌തരായിതീർന്ന മിടുക്കന്മാരുടെയും ഹാച്ചറിയായിരുന്നു ഈകലാലയം. ഇവിടെത്തെ കാറ്റിലും മണ്ണിലും കല്ലിലും സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും പ്രണയങ്ങളും കാലത്തെയും പുതിയ ഇഷ്ടാനിഷ്ടങ്ങളെയും അതിജീവിച്ച് നിലനിന്നിരുന്നു. ഇതിലെല്ലാം മുഖ്യപങ്കാളിത്തത്തോ ടെ പി.ടിയുമുണ്ടായിരുന്നു. അത്തരത്തിൽ പി.ടി. സ്വന്തമാക്കിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു ഉമ. അൽപം സാഹസികതയൊക്കെ ആ ഇഷ്ടത്തിനും സ്വന്തമാക്കലിനും പിന്നിലുണ്ടായിരുന്നു. മഹാരാജാസിലെ പഠനത്തിനുശേഷം പി.ടി എറണാകുളം ലോകോളേജിൽ എൽഎൽബിയ്ക്കു ചേർന്നു. പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമുള്ള കാശൊന്നും വീട്ടിൽ നിന്നും കിട്ടാതായപ്പോൾ എറണാകുളം കെപിസിസി ഓഫീസും യൂത്ത് കോൺഗ്രസ് ഓഫീസും പി.ടി. താവളമാക്കി. കെപിസിസി ഓഫീസ് ചുമതലക്കാരൻ ഗോപാ ലേട്ടനായിരുന്നു പലപ്പോഴും പ്രാതലിനുള്ള ആശ്രയം. അക്കാലത്ത് എസ് എഫ് ഐ അക്രമത്തിന്റെ് കുന്തമുന പിടിയെ നിഴൽപോലെ പിന്തുടർന്നിരുന്നു. തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. അടിപിടിയും കേസും പൊലീസുമൊക്കെ നിത്യേന കെപിസിസി ഓഫീസിൽ കയറിയിറങ്ങുന്നതു ഗോപാലേട്ടനെ വേദനിപ്പിച്ചിരുന്നു. പിന്നെ ആ അഭയം സങ്കടത്തോടെ ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ് ഓഫീസിലാക്കി താമസം. എറണാകുളത്തെ രാത്രി കൂട്ടായ്‌മകൾ വലിയ അനുഭവങ്ങളായിരുന്നു. നേരം ഏറെ വൈകുന്നതുവരെ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലിരുന്നുള്ള ചർച്ചകൾ, സെക്കൻഡ് ഷോ, സൗത്തിലോ നോർത്തിലോ പോയി ആദ്യ എഡിഷൻ മലയാള പത്രങ്ങൾ വായിക്കുക. രാത്രി കൂട്ടായ്മയുടെ ഭാഗമായിരുന്നു. ആ കൂട്ടത്തിൽ കെഎസ്‌യുക്കാർ മാത്രമല്ല സിഐടിയുക്കാരും എബിവിപിക്കാരും നക്‌സലൈറ്റുകളും ഉണ്ടായിരുന്നു.
അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപദേശമായിരുന്നു പി.ടി. ഞങ്ങളുടെ തലമുറക്ക് നൽകിയ വരദാനം. നേതാക്കന്മാരുടെ പെട്ടി തൂക്കുന്ന പ്രവർത്തകരെ പി.ടി. കർശനമായി വിലക്കി. അനാവശ്യമായ തരത്തിലും തലത്തിലും ‘സാർ’ എന്നു വിളിക്കുന്നത് പി.ടിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. കെഎസ്‌യു ക്യാമ്പുകളിലും യോഗങ്ങളിലും പി.ടിയുടെ പ്രസംഗം യഥാർത്ഥത്തിലുള്ള പഠനക്ലാസുകളായിരുന്നു. അന്യായങ്ങൾക്കെതിരെ വിരൽ ചൂണ്ടുക, നിലയും നിലപാടുകളുമുണ്ടായിരിക്കുക എന്നിവയായിരുന്നവ. നിലപാടുകളിൽ നേട്ടത്തിനും ചേതത്തിനും സ്ഥാനമില്ല. നിവർന്നു നിൽക്കുന്ന നട്ടെല്ലും ഉയർത്തിപിടിച്ച ശിരസ്സുമാണ് യുവധീരതയുടെ കൊടിയടയാളങ്ങൾ. വിനയവും വിശുദ്ധിയുമാണ് രാഷ്ട്രീയപ്രവർത്തകൻ്റെ കയ്യേടിലെ പ്രധാന പാഠങ്ങൾ. വായനയെയും എഴുത്തിനെയും ഏറെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്ന നല്ലൊരു വായനക്കനാരനായിരുന്നു പി.ടി. ജവഹർലാൽ നെഹ്റുവും പനമ്പിള്ളി ഗോവിന്ദമേനോനുമായിരുന്നു വായനാലോകത്തെ ആദർശപുരുഷന്മാർ. വായിച്ചതിൻ്റെ പത്ത് ശതമാനംപോലും ഇവരാരും എഴുതിയിട്ടില്ല. അവരുടെ വാക്കുകൾ പ്രസംഗങ്ങളായും പ്രഭാഷണങ്ങളായും ജനങ്ങൾ വായിക്കുകയായിരുന്നു. പി.ടിയുടെ വായനയിൽ കഥയും നോവലും കവിതയും മാത്രമല്ല രാഷ്ട്രീയ പഠനങ്ങളും പാരിസ്ഥിതിക വിഷയങ്ങളും സാഹിത്യ നിരൂപണങ്ങളും ഉണ്ടായിരുന്നു. അഷ്ടാംഗഹൃദയം മുതൽ നാനോ ടെക്നോളജിവരെയുള്ള ഗ്രന്ഥങ്ങൾ പി.ടിയുടെ പുസ്‌തക ശേഖരത്തിലുണ്ട്. വായിക്കുക മാത്രമല്ല വായിപ്പിക്കാനും പി.ടി. പ്രേരിപ്പിച്ചിരുന്നു. സുകുമാർ അഴീക്കോടും കെ.പി. അ പ്പനും എം.എൻ. വിജയനുമായി പി.ടി. നടത്തിയ അഭിമുഖങ്ങൾ ആശയഗാംഭീര്യം നിറഞ്ഞതാണ്.
പി.ടി. പരിസ്ഥിതിവാദിയായിരുന്നു. പരിസ്ഥിതി മൗലികവാദിയായിരുന്നില്ല; വികസനവാദിയായിരുന്നു. വികസനമൗലികവാദിയായിരുന്നില്ല. ആസന്നമരണത്തിലേക്ക് നീങ്ങുന്ന പശ്ചിമഘട്ട മലനിരകളുടെ നാശം അരുതേ എന്ന് പറഞ്ഞതിന് പി.ടിക്കുണ്ടായ രാഷ്ട്രീയ നഷ്ടം ഏറെ വലുതായിരുന്നു. എന്നിട്ടും അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്നു. ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം ശവഘോഷയാത്ര കാണേണ്ടി വന്ന ‘സൗഭാഗ്യ’ വും പി.ടിക്കുണ്ടായി. അനാഡംബരവും മിതവ്യയവുമാണ് പൊതുപ്രവർത്തകരെ ജനപ്രിയരാക്കുന്നതിനുള്ള മാനദണ്ഡം എന്ന് വിവക്ഷിച്ചാൽ അത് പി.ടിയെ സംബന്ധിച്ചിടത്തോളം ചേർച്ചയുള്ള വിശേഷണമാണ്. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിക്കുന്നവൻ ജനഹൃദയങ്ങളിൽ ഇടമുള്ളവനായിരിക്കണം. ഏത് ജനവിരുദ്ധനെയും ജനനായകനെന്നും വികസനം മുടക്കിയെ വികസന നായകനെന്നും വിരുദ്ധാർത്ഥം വ്യാപകമായ കാലമാണിത്. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഇത്രയേറെ സഞ്ചരിക്കുകയും ഇത്രയേറെ ജനങ്ങളിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്‌ത നേതാക്കൾ വിരളമാണ്.കേരളത്തിലെ ജനാധിപത്യ സാംസ്കാരിക മേഖലകളിലും ഗ്രന്ഥശാല പ്രസ്ഥാനത്തിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി. എഴുത്തിനും വായനക്കും മേൽ ചുവന്ന വിലക്കുകളും വിലങ്ങുകളും വീണകാലത്ത് ‘സംസ്കൃതി’ എന്ന സാംസ്കാരിക സംഘടനക്കും മാനവ സംസ്കൃതി എന്ന മാസികയ്ക്കും പി.ടി രൂപം നൽകി. കേരളത്തിലെ 63 താലൂക്കുകളിലും 14 ജില്ലകളിലും സംഘനടക്കും മാസികയ്ക്കും വൻപ്രചരണം ലഭിച്ചു. കോടികൾ വരുമാനുള്ള ഗ്രന്ഥശാലാസംഘം ഏകപക്ഷീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സംസ്കൃതി പ്രതിരോധം സൃഷ്ടിച്ചു. മിക്കവാറും എല്ലാ താലൂക്കുകളിലും ജില്ലകളിലും കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരം സംഘടിപ്പിക്കാൻ സംസ്‌കൃതിക്ക് സാധിച്ചു. ഇത്തരം പുതിയ ഉണർവും ഇടപെടലുകളും എങ്ങിനെയുണ്ടായി എന്നറിയാൻ സിപിഎം ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയും ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. പി.ടി.യുടെ നിശ്ചയ ദാർഢ്യവും നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തവുമായിരുന്നു ഇത്തരമൊരു ഉയിർപ്പിന് കാരണമായത്. പി.ടിയുടെ വിയോഗം ഈ രംഗത്ത് സൃഷ്ടിച്ച ശൂന്യതയും വലുതാണ്.
കരൾ നിറയെ കലാപത്തിന്റെ കനലുമായ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന, ഇന്നും ഓർമകളിൽ ജ്വലിക്കുന്ന പി.ടിയുടെ ദീപ്‌ത സ്‌മരണകൾക്ക് പ്രണാമം.
Special
”ആയുഷ് ജ്യോതി’ കടല്‍ കടന്ന് ചിഞ്ചുവിന്റെ എണ്ണത്തോണികള്‍
കൊച്ചി: ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയത്തിലുദിച്ച എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വന്‍ ഡിമാന്റാണ്. അരയന്‍കാവ് സ്വദേശി ചിഞ്ചുവിന്റെ എണ്ണത്തോണികള്‍ ഇന്ന് കടല്‍ കടന്ന് ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒറ്റത്തടിയില്‍ തീര്‍ത്ത എണ്ണത്തോണികളാണ് ഇവിടുത്തെ പ്രത്യേകത. അരയന്‍കാവ് പുളിക്കാമൂഴിയില്‍ ചിഞ്ചു കൃഷ്ണരാജിന്റെ സ്ഥാപനം നിര്‍മിച്ച എണ്ണത്തോണികള്‍ കടല്‍കടന്ന് ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിരിക്കുകയാണ്.
ആയുര്‍വേദ ആശുപത്രികളിലും സ്പാ സെന്ററുകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ആയുഷ് ജ്യോതി’, ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയമാണ്. ഭര്‍ത്താവ് കൃഷ്ണരാജ് ഒപ്പം ചേര്‍ന്നതോടെ പത്ത് വര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന് സംരംഭം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഇവര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കളമശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ നടന്ന ‘കമ്യൂണിറ്റി മീറ്റപ്പ് 2022’ സംഗമത്തില്‍ ദമ്പതികള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ജമ്മുകാശ്മീര്‍ വരെ ചിഞ്ചുവിന്റെ എണ്ണത്തോണികളും ആവിപ്പെട്ടികളും എത്തുന്നുണ്ട്.
വാകമരത്തില്‍ ഏഴുമുതല്‍ ഒമ്പതടിവരെ നീളത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണികള്‍ക്ക് 25,000 മുതല്‍ 60,000 രൂപവരെ വില വരും. ഫൈബര്‍ എണ്ണത്തോണിക്ക് 20,000 രൂപയാകും. ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. കൂടുതലും ഓര്‍ഡര്‍ അനുസരിച്ചാണ് ചെയ്തു കൊടുക്കുന്നത്. എന്നാല്‍ വിദേശികള്‍ ഇടയ്ക്ക് എത്താറുള്ളതിനാല്‍ ആവിപ്പെട്ടിയും എണ്ണത്തോണികളും എപ്പോഴും കരുതി വെയ്ക്കും. ആയുര്‍വേദ ചികിത്സയ്ക്കും യോഗയ്ക്കും പ്രചാരം കൈവന്നതോടെ മുന്‍പുളളതിനേക്കാള്‍ ആളുകള്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടെന്ന് ചിഞ്ചു പറയുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് വിദേശി സ്വദേശി വ്യത്യാസമില്ല. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാനായി പഞ്ചകര്‍മ്മ ചികിത്സയില്‍ നിരവധി പേരാണ് താത്്പര്യം പ്രകടിപ്പിക്കുന്നത്. കോവിഡിനു ശേഷം യുവാക്കള്‍ ഉള്‍പ്പടെയുള്ളവരില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടു വരുന്നണ്ട്. അതിനാല്‍ തന്നെ അലോപ്പതിയേലേയ്ക്ക് തിരിയാതെ ആയുര്‍വേദം ഫസ്റ്റ് ചോയിസായി തെരഞ്ഞെടുക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സാ രീതികള്‍ നിഷ്്ക്കര്‍ഷിക്കുന്ന തരത്തില്‍ എണ്ണ തളംകെട്ടി നിര്‍ത്തി ഉപയോഗിക്കാനും ഒഴുക്കിവിടാനും പുനഃരുപയോഗത്തിനും എണ്ണത്തോണിയില്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. ഹോട്ടലുകള്‍, സ്പാ സെന്ററുകള്‍ എന്നിവിടങ്ങളില്‍ എണ്ണത്തോണികള്‍ ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ ആവിപ്പെട്ടികള്‍ക്കും പ്രചാരമായി കഴിഞ്ഞു.
ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ചിഞ്ചുവിന്റെ പക്കലുണ്ട്. കൂടാതെ, വീട്ടകങ്ങളില്‍ അലങ്കാരമായി വയ്ക്കുന്ന ദാരുശില്‍പ്പങ്ങളും നിര്‍മിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങള്‍ ‘ആയുഷ് ജ്യോതി’യില്‍ സ്ഥാപിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനിയില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കൃഷ്ണരാജ് ഭാര്യയെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നത്.
കീഡിലെ പരിശീലനം പുതിയ ഊര്‍ജവും അറിവും പകര്‍ന്ന സന്തോഷത്തിലാണ് ചിഞ്ചു. 2013 ലാണ് ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ ചിഞ്ചു മുന്നിട്ടിറങ്ങിയത്. 2015ആയപ്പോള്‍ വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു പണിശാല നിര്‍മ്മിച്ചു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകര്‍മ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിര്‍മ്മിച്ച എണ്ണത്തോണിയില്‍ കിടത്തിയാണു ചെയ്യുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും പ്രചാരമേറിയതോടെ മരത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണിക്ക് സ്വദേശത്തും വിദേശത്തും വന്‍ ഡിമാന്റാണ്. ഒരു കാലഘട്ടത്തില്‍ വിദേശിയരെ മാത്രം ആകര്‍ഷിച്ചിരിക്കുന്ന ഇത്തരം സാധനങ്ങള്‍ക്ക് ഇന്ന് സ്വദേശി വിദേശി വ്യത്യാസമില്ല.
വയനാട് ദുരന്തം വില്‍പ്പനയെ സാരമായി ബാധിച്ചെന്ന് ചിഞ്ചു പറയുന്നു. മാത്രമല്ല ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കവും പൊതുവെ എല്ലാ മേഖലകളും ഇപ്പോള്‍ വളരെ മന്ദഗതിയിലാണ് പോകുന്നത്്. അത് തന്നെയാണ് ഈ മേഖലയേയും ബാധിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ വിപണിയില്‍ ഒരു ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിഞ്ചു.രണ്ട് മക്കള്‍. സോനു അനിരുദ്ദ് കൃഷ്ണ തിരുവനന്തപുരം സൈനീക് സ്‌ക്കൂളില്‍ ഏഴാം ക്ലാസ്സിലും അനുമിത കൃഷ്ണ അരയന്‍കാവ് യുഎംവിഎം സ്‌ക്കൂളില്‍ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login