Special
സ്ത്രീ സുരക്ഷ നിയമങ്ങൾ നോക്കുകുത്തിയാകുമ്പോൾ

ലക്ഷ്മി എം
കൊല്ലം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പെരുകുന്ന കാലത്ത് സ്ത്രീസുരക്ഷ നിയമങ്ങളും നോക്കുകുത്തികൾ ആകുന്നു. സ്ത്രീകൾ ശബ്ദമുയർത്താൻ പാടില്ല, വീട്ട് ജോലികൾ കൃത്യമായി ചെയ്യണം എന്നതിലുപരി പുരുഷന്റെ സംരക്ഷണയിൽ അവൾ ജീവിക്കണം, ഒരു പെണ്ണിനെക്കുറിച്ചുള്ള മൂല്യ സങ്കല്പങ്ങളാണിവ. കുട്ടിക്കാലം മുതൽക്കെ പെൺകുട്ടികളുടെ മനസ്സിൽ ഇത്തരം ചിന്തകൾ അടിച്ചേൽപ്പിക്കുന്നു.
മൂല്യങ്ങളുടെ തടവുകാരിയായി അവൾ മാറുന്നു. സമ്പൂർണ്ണ സാക്ഷരർ എന്ന് അവകാശപ്പെടുന്ന കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും വിഭിന്നമല്ല. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീ സമത്വത്തിന്റെ പ്രസക്തി എടുത്തു കാണിക്കുന്നു. ഭരണഘടനയിലെ 243-ാം അനുഛേദം സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു .തുല്യതയ്ക്കപ്പുറം, നിയമനിർമ്മാണങ്ങൾ നടത്തണമെന്നും വിവേചനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയുമാണു ഭരണഘടന ഇത് വിഭാവനം ചെയ്തിരിക്കുന്നത്.മനുഷ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകൾതന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇന്ത്യൻ പീനൽകോഡ് ,കേരള പോലീസ് ആക്റ്റ്, ഐ ടി ആക്റ്റ് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളെ പ്രധാനമായും നേരിടുന്നത്. ജില്ല സൈബർ സെല്ലുകളിലും സംസ്ഥാന സൈബർ സെല്ലുകളിലുമെല്ലാം സ്ത്രീകളുടെ നൂറുകണക്കിന് പരാതികൾ ലഭിക്കുന്നുണ്ട്. പരാതികൾ ഒന്നും തന്നെ കുറ്റവിചാരണയിലേക്ക് നീങ്ങുന്നില്ല. കേസുകൾ തീർപ്പാക്കാൻ ഉണ്ടാകുന്ന കാലതാമസം കൊണ്ട് പലരും മുന്നോട്ടു പോകാൻ തയ്യാറാകുന്നില്ല.സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ നേരിടാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്.
ഇന്ത്യയിൽ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു. അവകാശങ്ങൾ അല്ല സുരക്ഷയാണ് അവർക്ക് വേണ്ടത്. പുറത്തുപോയാൽ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തും , ജോലിസ്ഥലങ്ങളിൽ സുരക്ഷിതയാണ്, പൊതുവിടങ്ങളിൽ ഭയപ്പെടേണ്ടതില്ല എന്ന ഉറപ്പാണ് അവളിൽ ഉണ്ടാകേണ്ടത്. ഡൽഹിയും ഹൈദരാബാദും ഉന്നാവും ദൂരെയല്ല . ജോലി ചെയ്തു തളർന്നു തിരികെ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മയങ്ങാൻ പോലും ഭയപ്പെടുന്നു. വീടെത്തുവോളം തൻറെ നേരെ ഉയർന്നുവരുന്ന കൈകൾ ഉണ്ടോ എന്നവർ ഭയക്കുന്നു. ഓരോ മാസവും സ്ത്രീധന പീഡനങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പത്തിലധികമാണ് . വിസ്മയയും ഉത്രജയും മനുഷ്യമനസ്സിലെ തീരാനൊമ്പരമായി നിലകൊള്ളുന്നു. സ്ത്രീകളെ സഹായിക്കാനായി ജില്ലകളിലെ വനിതാ ഹെൽപ് ലൈൻ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കാൻവേണ്ട സംവിധാനo നൽകാൻ സർക്കാർ തീരുമാനമെടുത്തു. സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഗൗരവത്തോടെ അന്വേഷിച്ചു നടപടിയെടുക്കണമെന്നതാണ് നയം.വിദ്യാഭ്യാസ സ്ഥാപനം, ബസ്-സ്റ്റോപ്പ്, റോഡ് ,റെയിൽവേ … ഉൾപ്പെടെയുള്ള എല്ലാ പൊതു സ്ഥലങ്ങളിലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ, വീഡിയോ, മൊബൈൽഫോൺ മുതലായവയുടെ സഹായത്തോടെയോ അല്ലാതെയോ റിക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അത് ശിക്ഷാർഹമായ കുറ്റമായിരിക്കും. സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ തങ്ങളുടെ ചുമതലയിലുള്ള സ്ഥലത്ത് വെച്ച് നടന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ ചുമതലയുള്ള വ്യക്തിക്ക് ബാദ്ധ്യതയുണ്ടായിരിക്കും. ഈ ബാദ്ധ്യത നിറവേറ്റുന്നതിൽ വീഴ്ച വരുത്തുന്നത് കുറ്റകരമായി കണക്കാക്കപ്പെടും.
ബസുകളിലും മറ്റു പബ്ലിക് സർവീസ് വാഹനങ്ങളിലും സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങൾ നടന്നാൽ ആ വാഹനം ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തിക്കാൻ ജീവനക്കാർക്ക് ബാദ്ധ്യതയുണ്ടായിരിക്കും. ഈ സമൂഹത്തിന് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ കഴിയണം. നിയമ പരിരക്ഷയില്ലാത്ത സമൂഹത്തിൽ സ്ത്രീ സുരക്ഷിതയാവില്ല. നമ്മുടെ രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പു വരുത്തുന്ന പല നിയമങ്ങളുമുണ്ട്.സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ തന്നെയുള്ള അധികാരം നമ്മുടെ ഭരണഘടന, ഭരണകൂടത്തിന് അധികാരം നൽകിയിട്ടുണ്ട്. ഭരണഘടന സ്ത്രീ പുരുഷ സമത്വം ഉറപ്പുതരുന്നുണ്ട്. സ്ത്രീയുടെ പൊതു അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ലിംഗവിവേചനത്തിനും ഭരണഘടനയിൽ വകുപ്പുകൾ ഉണ്ട്. നിയമപരമായി തന്റെ രാജ്യം തരുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളേയും പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇത്തരത്തിൽ ഒരു അവബോധമുണ്ടായാൽ മാത്രമേ ചൂഷണത്തിൽ നിന്നും സ്ത്രീകൾ മോചിതരായി ശാക്തീകരണാവകാശങ്ങളിലേക്ക് പറക്കാൻ അവൾക്ക് സാധിക്കുകയുള്ളു… വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസാധാരണ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിക്കുകയും, മരിക്കുന്നതിന് മുൻപ് അവരെ ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതായും തെളിഞ്ഞാലത് 306 വകുപ്പ് പ്രകാരം സ്ത്രീധന മരണമായി കണക്കുകൂട്ടും. സ്ത്രീയെ ഭർത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതും കുറ്റകൃത്യമാണ്.
ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാൻ കുറ്റം ചെയ്തയാൾ നിയമത്തിന് മുന്നിൽ ബാധ്യസ്ഥനാണ്.. ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല.. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു. . ബലാത്‌സംഗം (Rape) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിൽ ബലാത്സംഗം നിർവ്വഹിച്ചിരിക്കുന്നു. 376 (1)-ാം വകുപ്പിൽ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത് ജീവപരന്ത്യം തടവും കുറഞ്ഞത് 7 വർഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. മാനഭംഗം (Outraging Modesty) ഇന്ത്യൻ ശിക്ഷാനിയമം 354-ാം വകുപ്പുപ്രകാരം ഒരു സ്‌ത്രീയോട് മര്യാദ ലംഘനം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു സ്‌ത്രീയുടെ ശരീരത്ത് സ്‌പർശിച്ചാൽ 2 വർഷം തടവുശിക്ഷ ലഭിക്കും.
ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത ഇന്ത്യൻ ശിക്ഷാനിയമം 498(A) വകുപ്പിൽ സ്‌ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു.
Kerala
‘കൊള്ള ഭരണ’ത്തിനെതിരെ വിചാരണ സദസ്

*മുഖ്യമന്ത്രി അഴിമതിയുടെ ശരശയ്യയിൽ
*അഴിമതിയും ജനദ്രോഹവും അക്കമിട്ട് നിരത്തി യുഡിഎഫ് കുറ്റപത്രം
*കേരളം പുനർ നിർമ്മിക്കുകയല്ല, അപനിർമ്മിക്കപ്പെടുകയാണ്
നിസാർ മുഹമ്മദ്
തിരുവനന്തപുരം: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതമുന്നണി സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും വിപുലമായ പ്രചരണവുമായി യുഡിഎഫിന്റെ വിചാരണ സദസിന് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീരാളിപ്പിടുത്തത്തിൽ ജനജീവിതം ഞെരിഞ്ഞമരുകയാണെന്നും ജനദ്രോഹ നയങ്ങളിൽ ഒന്നാമതെത്താനായി നരേന്ദ്രമോദിയും പിണറായി വിജയനും മൽസരിക്കുകയാണെന്നും വിചാരണ സദസിൽ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
ഭരണം നിശ്ചലമായ കേരളത്തില്‍ സ്വന്തം പരാജയം മൂടിവയ്ക്കാന്‍ മറ്റൊരു ധൂര്‍ത്തുമായി നാട് ചുറ്റാന്‍ ഇറങ്ങിയ ഭരണാധികാരികൾക്കെതിരെ വിചാരണ സദസിൽ കുറ്റപത്രം അവതരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന
സര്‍ക്കാരിന്റെ തുടര്‍ച്ചയായി വന്ന പിണറായി മന്ത്രിസഭയ്ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ നിഴലാകാന്‍ പോലുമായില്ലെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സര്‍ക്കാരിന്റെ കൈയ്യൊപ്പുള്ള ഒരു പദ്ധതി പോലും ഇല്ല. വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം ഉൾപ്പെടെ എല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ 5 വര്‍ഷത്തെ ഭരണനേട്ടങ്ങളാണ്. പരാജയപ്പെട്ട ഒരു ജനവിരുദ്ധ കെ റെയില്‍ അല്ലാതെ പിണറായിയുടെ തൊപ്പിയില്‍ ഒരു തൂവല്‍ പോലുമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ, കോക്ലീയര്‍ ഇംപ്ലാന്റേഷന്‍ അടക്കമുള്ള എല്ലാ പദ്ധതികളും ഈ സര്‍ക്കാര്‍ ഇല്ലാതെയാക്കി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിലെ പിടിപ്പുകെട്ട സര്‍ക്കാരുകളുടെ ഒന്നാംസ്ഥാനത്താണ്. പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിലൂടെ കേരളം സൃഷ്ടിച്ചെടുത്ത, എല്ലാവരാലും പ്രശംസിക്കപ്പെട്ട വിവിധ മേഖലകളിലെ നേട്ടങ്ങള്‍ തകര്‍ക്കുന്ന തത്രപ്പാടിലാണ് സര്‍ക്കാരെന്നും കുറ്റപത്രം വിമർശിക്കുന്നു.
കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുമ്പോള്‍ കേരളത്തിന് പുറത്ത് നമ്മെക്കുറിച്ചുള്ളത് അതിദയനീയമായ ചിത്രമാണ്. പിണറായി വിജയന്റെ ഏഴര വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന ഈ സാഹചര്യത്തില്‍ മുടിഞ്ഞ തറവാടിന്റെ സര്‍വ്വ ലക്ഷണവുമൊത്ത സംസ്ഥാനമായി കേരളം
മാറി. പിണറായി വിജയന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ചരിത്രം ഓര്‍ക്കുക മുടിയനായ പുത്രന്റെ ഭരണകാലമായിട്ടായിരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു.
കേരളം പുനഃനിര്‍മിക്കപ്പെടുകയല്ല അപനിര്‍മ്മിക്കപ്പെടുകയാണ്. കേരളം സമസ്ത മേഖലകളിലും പുറകോട്ട് ഓടുകയാണ്. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു. ഇതിനു മറപിടിക്കാന്‍ പഴമുറം കൊണ്ട് സത്യം മറയ്ക്കാന്‍ തത്രപ്പെടുന്ന വിഡ്ഢിയായ മനുഷ്യനെ പോലെ പാഴ്‌ചെലവുകള്‍ കൊണ്ട് യാഥാര്‍ഥ്യം മറയ്ക്കുവാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്നും കുറ്റപത്രം വിമർശിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത ധനപ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിവരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണമില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം നല്‍കുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും പെന്‍ഷന്‍ നല്‍കുന്നില്ല. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ മുടങ്ങി. പാവങ്ങളുടെ അത്താണിയായ കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തിയതിനാൽ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ഗഡു ഡി.എ കുടിശ്ശികയും ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശികയും ഇതുവരെ നല്‍കിയിട്ടില്ല. കേരളം അഭിമാനിച്ചിരുന്ന പൊതുവിതരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടു. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ല. മാവേലി സ്റ്റോറുകള്‍ മാവേലി സങ്ക ല്പത്തിന് തന്നെ അപമാനമാകുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് സമാനമായി സപ്ലൈക്കോയെ ദയാവധത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ക്ഷേമനിധി
പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കെട്ടിട തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മാസങ്ങളായി കുടിശ്ശികയാണെന്ന് കുറ്റപത്രം അക്കമിട്ട് നിരത്തുന്നു.
സംസ്ഥാനത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില സര്‍ക്കാര്‍ നല്‍കുന്നില്ല. നൽകുന്നത് പി.ആര്‍.എസ് ഷീറ്റ് എന്ന ബാധ്യത പത്രമാണ്. സര്‍ക്കാര്‍ ബാധ്യത ബാങ്കുകള്‍ക്ക് സമയത്ത് നല്‍കാത്തത് കാരണം കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ അടക്കം പ്രതിസന്ധിയിലാവുകയും കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ലോണുകള്‍ നിഷേധിക്കുന്ന അവസ്ഥയിലുമാണ്. കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് സിബില്‍ സ്‌കോര്‍ മോശമായത് കാരണം ലോണ്‍ നിഷേധിച്ച സാഹചര്യത്തിലാണ്. റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായധനം മുടങ്ങി. വന്യജീവി ശല്യം കാരണം മലയോര മേഖലയിലെ കര്‍ഷകര്‍ തീരാദുരിതത്തിലാണ്. വന്യമൃഗങ്ങള്‍ വീട്ടുവരാന്തയില്‍ പത്രം വായിച്ചിരിക്കുന്ന കര്‍ഷകനെ കൊന്നിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് ഭവന പദ്ധതി നിലച്ചിരിക്കുയാണ്. ലൈഫ് ഭവന പദ്ധതി മുടങ്ങിയത് കാരണം സംസ്ഥാനത്തു ആത്മഹത്യകള്‍ ഉണ്ടായിരിക്കുകയാണ്. തീരദേശത്തെ ജനങ്ങള്‍ നിത്യവും കണ്ണീരിലാണ്. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ നാവിക സൈന്യമെന്നെല്ലാം പൊള്ളപ്രശംസ നടത്തിയ സര്‍ക്കാര്‍ ഓഖിയില്‍ വീട് നഷ്ടപ്പട്ടവരെ സിമന്റ് ഗോഡൗണില്‍ അടച്ചു. വീട്ടിനകങ്ങള്‍ കൊലക്കളങ്ങളായി. ഡസന്‍ കണക്കിന് സ്ത്രീകളും കുട്ടികളും സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടു. മുന്‍കാലത്ത് ഉത്തരേന്ത്യയില്‍ മാത്രം പരിചിതമായ മതഭ്രാന്തന്മാരുടെ ദുരഭിമാന കൊലയും നരബലിയും കേരളത്തിലും എത്തി. വിദ്യാര്‍ത്ഥികള്‍ നാടുവിട്ട് ഓടുകയാണ്. മധ്യകേരളത്തിലെ പ്രശസ്തമായ കലാലയങ്ങളില്‍ പോലും ഒറ്റ കുട്ടിപോലുമില്ല. തൊഴില്‍ തേടുന്ന യുവാക്കള്‍ക്കും നവ സംരംഭകര്‍ക്കും സര്‍ക്കാരിന്റെ വികസന വായ്ത്താരി മാത്രമാണ് നല്‍കാനുള്ളതെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
കരുവന്നൂര്‍, കണ്ടല ബാങ്കുകളില്‍ നടന്ന അഴിമതികള്‍ സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കി. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി. വെള്ളക്കരം 300 ഇരട്ടി വര്‍ദ്ധിപ്പിച്ചു, വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടി. ഭവനനിര്‍മ്മാണത്തിനുള്ള എല്ലാ ഫീസുകളും കുത്തനെ കൂട്ടി. എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ചെലവുകള്‍ക്ക് പണം ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളീയത്തിന്റെ പേരില്‍ മാത്രം പൊടിച്ചത് 100 കോടിയിലധികം രൂപയാണ്. മുഖ്യമന്ത്രി അഴിമതിയുടെ ശരശയ്യയിലാണ്. മാസപ്പടി, എ.ഐ ക്യാമറ അഴിമതി, കെ-ഫോണ്‍, സര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, കോവിഡ് കാല പര്‍ച്ചെയ്‌സ് കൊള്ള ഉള്‍പ്പെടെ നിരവധി അഴിമതി ആരോപങ്ങളില്‍ മറുപടി പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കേരളം കണ്ട ഏറ്റവും
വലിയ അഴിമതി സര്‍ക്കാരാണിത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
ഉന്നത വിദ്യാഭ്യാസമന്ത്രി ഉടനടി രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എംപി

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രിക്ക് സ്ഥാനത്തു തുടരാന്‍ ധാര്‍മികാവകാശം ഇല്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തി.
ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി സര്‍വകലാശാലാ നിയമനങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചത്. പ്രോവൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്കിയ കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതുക വരെ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പര്‍ കാട്ടി ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചു.കണ്ണൂര്‍ വിസിയുടെ നിയമനത്തിനെതിരേ ലോകായുക്തയിലും ഹൈക്കോടതിയിലും നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ അനുകൂല വിധിയുണ്ടായത് യാദൃശ്ചികമല്ല. ഈ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിയെ പിണറായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച് പ്രത്യുപകാരം ചെയ്തു. സര്‍വകലാശാലകളില്‍ മഞ്ഞുമല പോലെ നടക്കുന്ന അനധികൃത ഇടപാടുകളുടെ ഒരറ്റമാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിന് ഇനിയും തുടര്‍ച്ചയായ തിരിച്ചടികളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Special
‘കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം’; ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം

കോവിഡ് മഹാമാരിയിൽ ലോകം നാലു ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ, ആൾക്കൂട്ടത്തിന്റെ നടുവിൽ ജീവിച്ച ഉമ്മൻ ചാണ്ടി ക്ക് അത്തരം സാഹചര്യം ബുദ്ധിമുട്ട് ഉളവാക്കുന്നതായിരുന്നു. കോവിഡ് ഈ ലോകത്തെ ഗ്രസിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുമായി നടത്തിയ ‘അതിവേഗം – ബഹുദൂരം’ ഉള്ള അദ്ദേഹത്തിന്റെ യാത്രകൾ പ്രതിപാദിക്കുന്ന ഒരു അഭിമുഖം…..
June 20, 2020
തയ്യാറാക്കിയത് : റിജിൻ രാജൻ
ചെറുപ്പം മുതൽക്കേ പൊതുപ്രവർത്തനത്തിൽ താല്പര്യമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. സ്വന്തം പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ചെന്ന് പഠിപ്പ്മുടക്ക് സമരം നടത്തി പൊതു പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടി, പാവങ്ങളുടെ പടത്തലവനായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. കേരളം കണ്ട ഏറ്റവും ദീനാനുകമ്പയുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എം.എൽ.എ. ആയി ജൈത്രയാത്ര തുടങ്ങിയിട്ട് അൻപത് വർഷമാകുന്നു.
ഉമ്മൻ ചാണ്ടിയുടെ യാത്രകൾ എന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരു പൊതുപ്രവർത്തകനായി അദ്ദേഹം നടത്തിയ യാത്രകൾ അനുഭവങ്ങളുടെയും അറിവിൻ്റെയും കൂമ്പാരം തന്നെയാണ്. ഒരണ സമരത്തിൻ്റെ ഭാഗമായി സ്വന്തം പിതാവിൻ്റെ സ്കൂളിൽ പോയി കൂട്ടമണിയടിച്ച് കുട്ടികളെ വിട്ടതും തുടർന്ന് കാലിൽ കുപ്പിചില്ല് കൊണ്ടതും ഇന്നും ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ഓർമകളായി തങ്ങിനിൽക്കുന്നു. വേദനകളും യാതനകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന ജീവിതം. എസ്.ബി. കോളേജിൽ പഠിക്കുമ്പോൾ ബസ് സമരത്തെ തുടർന്ന് സൈക്കളിൽ പുതുപ്പള്ളിയിൽ നിന്ന് ചങ്ങനാശ്ശേരി വരെ പോവുകയും തുടർന്ന് കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ അതേ വേഗതയിൽ കോട്ടയത്തേക്ക് സൈക്കിൾ ചവിട്ടുകയും ചെയ്ത അനുഭവങ്ങൾ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റു വിദ്യാർത്ഥികൾ റിക്ഷാ വണ്ടിയിൽ ആനയിച്ച് ലേഡീസ് ഹോസ്റ്റലിൽ കൊണ്ടുപോയ നിമിഷങ്ങൾ. വിജയശ്രീലാളിതനായി എത്തിയ നേതാവിനെ പെൺകുട്ടികൾ ആരാധനയോടെ നോക്കി നിന്നു. കെ.എസ്.യു. പ്രവർത്തകനായിരുന്നപ്പോൾ കാസർഗോഡ് ചിറ്റാരിക്കലിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യാൻ പോയ ഉമ്മൻ ചാണ്ടിക്ക് അവസാന ബസ് നഷ്ടമാകുകയും തുടർന്ന് ഭീമനടിയിൽ നിന്ന് കാൽനടയായി വിജിനമായ പ്രദേശത്തുകൂടി ഇരുട്ടിൽ സഞ്ചരിക്കേണ്ടി വന്ന പോലുള്ള അനേകം പ്രതിസന്ധികൾ.
കെ.എസ്.യു., യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, എം.എൽ.എ., മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച് കാൽനടയായും, സൈക്കിൾ, ജീപ്പ്, കാർ, ബസ്, ട്രെയിൻ തുടങ്ങി പലവിധ മർഗ്ഗങ്ങളാൽ സഞ്ചരിച്ച് ജനങ്ങളോടൊപ്പം ജീവിക്കുകയാണ് ഉമ്മൻ ചാണ്ടി. പൊതുപ്രവർത്തനം എന്ന വളരെ സങ്കീർണ്ണമായ പന്ഥാവിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുമായുള്ള പ്രത്യേക അഭിമുഖം.
"കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം"
- അൻപത് വർഷമാകുന്നു സാർ എം.എൽ.എ. ആയിട്ട്. ഇത്രയും വർഷം നീണ്ട ഈ പൊതുജീവിതത്തിൽ കുറേ യാത്രകൾ സാർ ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ യാത്രകളുടെ സംഭാവനയെന്താണ്?
ചെറുപ്പം മുതലേ എനിക്ക് യാത്ര ഇഷ്ടമാണ്. എത്ര ദൂരം സഞ്ചരിച്ചാലും മുഷിയുകയോ മടുക്കുകയോ ഇല്ല. യാത്രയിലൂടെ എനിക്ക് വളരെയേറെ പേരെ ബന്ധപ്പെടുവാനും പലതും പഠിക്കുവാനും സാധിച്ചിട്ടുണ്ട്.
- സൈക്കിൾ തൊട്ട് വിമാനത്തിൽ വരെ സാർ യാത്ര ചെയ്തിട്ടുണ്ടല്ലോ. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളെ മനസ്സിലാക്കാൻ പറ്റിയ ഏറ്റവും നല്ല യാത്രാമാർഗം ഏതാണ്?
ട്രെയിൻ യാത്ര പ്രത്യേകിച്ച് സെക്കൻ്റ് ക്ലാസ്സിൽ സഞ്ചരിക്കുമ്പോൾ വളരെ പേരുമായി ബന്ധപ്പെടുവാൻ സാധിക്കും.
- സാറിന്റെ അംബാസഡർ കാറിനോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. ദാവോസിൽ വച്ചുണ്ടായ അപകടത്തിനുശേഷം, കാറിൽ യാത്ര ചെയ്ത സാർ തന്നോടൊപ്പമുണ്ടായിരുന്ന ഒരു പ്രവർത്തനോട് പറഞ്ഞ ഫലിതം കേട്ടിട്ടുണ്ട്. കാലേൽ കമ്പിയിട്ടിട്ടുണ്ട്, കുത്തി കൊള്ളാതെ നോക്കണമെന്ന്. പ്രവർത്തകരോടൊപ്പമുള്ള ഇത്തരം തിങ്ങിനിറഞ്ഞ യാത്രകൾ സാറിനെ എങ്ങനെയാണ് സ്വാധീനിച്ചത്?
എനിക്ക് സഹപ്രവർത്തകരും ഒന്നിച്ചുള്ള യാത്ര വളരെ സന്തോഷകരമാണ്. പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നു നില്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ സമ്പർക്കത്തിലൂടെ എനിക്ക് വളരെയേറെ അനുഭവ സമ്പത്ത് ഉണ്ടാകുന്നു.
- സാർ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ വാഹനം ഓടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേതാവെന്നതിനോടൊപ്പം തന്നെ ഒരു സാധാരണ പ്രവർത്തകനെ പോലെ പ്രവർത്തിക്കാൻ പിന്നിലുള്ള പ്രചോദനം എന്താണ്?
ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. പക്ഷേ വണ്ടി ഓടിക്കാറില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പാർലമെൻ്റ് സ്ഥാനാർത്ഥിയോടൊപ്പം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ എന്നും ഞാൻ ഉണ്ടാകും.
- പൊതുപ്രവർത്തനങ്ങളുടെ ഭാഗമായും ഔദ്യോഗികമായും ഒക്കെ സാർ കേരളത്തിന് പുറത്ത് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടല്ലോ. ഇതിൽ സാറിന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സ്ഥലമേതാണ്?
2006 ജനുവരി 26-ന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ യൂറോപ്പിലെ ദാവോസിൽ പോയി. അവിടെ മഞ്ഞുകട്ടയിൽ തെന്നി വീണത് എന്നും ഓർക്കുന്ന യാത്ര.
- അതുപോലെ, സാർ ഇന്ത്യയെ പ്രതിനിധീകരിച്ചും അല്ലാതെയും അനേകം വിദേശയാത്രകളും നടത്തിയിട്ടുണ്ടല്ലോ. ഒരു Proud Indian feeling തോന്നിയ ഏതെങ്കിലും സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?
ഞാൻ വളരെയേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. അവിടെ ജോലിയെടുക്കുന്നവരെ കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നേഴ്സ്മാരെക്കുറിച്ച് വിദേശത്തുള്ളവർക്കുള്ള മതിപ്പും അവരുടെ സന്തോഷവും എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്.
- പൊതുപ്രവർത്തകർക്ക് പൊതുവെ കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ലല്ലോ. സാർ ഒരിക്കൽ യാത്ര കഴിഞ്ഞ് വന്നപ്പോഴാണ് ഭാര്യ പ്രസവിച്ച വിവരം അറിഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. അത് ഒന്ന് വിശദീകരിക്കാമോ?
പൊതു പ്രവർത്തനങ്ങളിലെ തിരക്കിൽ ഒഴിവാക്കപ്പെടുന്നത് സ്വന്തം വ്യക്തിപരമായ കാര്യങ്ങളും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ സമയം മാത്രമേ എനിക്ക് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ സാധിച്ചിട്ടുള്ളൂയെന്നത് സ്വാഭാവികമാണ്. പൊതുപ്രവർത്തകർ ജനങ്ങളോടൊപ്പം ജനങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കേണ്ടിവരും.
- കേരളം പല രീതിയിലും ലോകത്തിന് മാതൃകയാണ്. സാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയും കേരളം ലോകത്തിന് മാതൃകയായിട്ടുണ്ട്. അതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്. ഭരണാധികാരികൾ തങ്ങളുടെ കാര്യാലയത്തിൽ ഇരിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഒരു സന്ദർഭമായിരുന്നല്ലോ അത്. കേരളത്തിലെ പതിന്നാല് ജില്ലകളിലും സാർ നടത്തിയ യാത്രയായിരുന്നല്ലോ ജനസമ്പർക്ക പരിപാടി. അതിനു മുമ്പും അതിനു ശേഷവും ഉള്ള സാറിന്റെ ചിന്താഗതിയിൽ വന്ന മാറ്റം എന്താണ്?
ജനസമ്പർക്ക പരിപാടി എനിക്ക് വളരെയേറെ സംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ആത്മവിശ്വാസവും. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിക്കുകയും മനസ്സിലാക്കി പരിഹാരം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിൻ്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുവാൻ സാധിക്കുന്നത്. ഗവൺമെൻ്റിൻ്റെ ഏതു തീരുമാനവും ഏതു പരിപാടിയും പാവപ്പെട്ടവനെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കണം.
- കോവിഡ് – 19 എന്ന മഹാമാരി കാരണം ലോകത്തിൽ മനുഷ്യർ വീട്ടിലടച്ചുപൂട്ടപെട്ട നിലയിലാണ്. സാമൂഹ്യഅകലം പാലിക്കുകയെന്നത് പൊതുപ്രവർത്തകർക്ക് ഒരു വെല്ലുവിളിയാണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സാർ ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പൊതുപ്രവർത്തകർ എങ്ങനെ ജനങ്ങളുമായി സംവദിക്കണം.
ഇതുപോലെ ഒരു സാഹചര്യം ജീവിതത്തിൽ ആദ്യമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം. എല്ലാവരും ഒന്നിച്ച് ചേർന്നു പ്രവർത്തിക്കുന്ന സാഹചര്യമാണ് നമ്മൾ ആഗ്രഹിച്ചത്. ആ മനോഭാവത്തിന് ഒരു മാറ്റം – ശാരീരിക അകലം സ്വയം പാലിക്കുക. മാനസ്സിക ഐക്യം, അതാണ് ഇനി വേണ്ടതും. ഏതു സാഹചര്യവും വെല്ലുവിളിയായി സ്വീകരിക്കണം.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login