കെ റെയില്‍ പദ്ധതിയിലൂടെ ലഭിക്കുന്ന കമ്മീഷന് മോഹിച്ച് മറ്റ് വികസന പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാനോ മെല്ലെപ്പോക്ക്നയം സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് കേരളത്തില്‍ മുമ്പില്ലാത്ത തരത്തിലുള്ള വികസന സ്തംഭനം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കെ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയിട്ട് മതി മറ്റ് വികസന പദ്ധതികളെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയും ഒരുവിഭാഗം ഉദ്യോഗസ്ഥരും. സംസ്ഥാന പാതകള്‍ മുതല്‍ ഉള്‍നാടന്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ വരെ സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. ജനപ്രതിനിധികള്‍ക്ക് വികസനകാര്യത്തില്‍ പങ്കാളിത്തവും നിര്‍ദ്ദേശവും നല്കുന്ന എം എല്‍ എ ഫണ്ടുകള്‍വരെ മെല്ലെയാക്കി ഒടുവില്‍ അത് ഉപേക്ഷിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. 63941 കോടിയുടെ കെ റെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒന്നര-രണ്ടുലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരും സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒരു കലുങ്കുപോലും നിര്‍മ്മിക്കാനുള്ള സാമ്പത്തികശേഷി സര്‍ക്കാരിന് ഇല്ലാതെപോകും. കേരളം ചരിത്രത്തിലില്ലാത്തവിധം സാമ്പത്തിക പരാശ്രയത്വത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നീങ്ങും. കര്‍ശന നിയന്ത്രണങ്ങളുള്ള വിദേശ വായ്പകള്‍ കടുത്ത അവിവേകത്തോടെ സ്വീകരിക്കുന്നതിന്റെ പ്രത്യാഘാതം കേരളത്തിന് താങ്ങാന്‍ പറ്റില്ല. വികസനപ്രവര്‍ത്തനങ്ങളില്‍ കാഴ്ചപ്പാടില്ലാത്തതുകൊണ്ടല്ല, വന്‍ കമ്മീഷന് അടിച്ചുമാറ്റാനുള്ള ആര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിനെ ഇത്തരം അവിവേകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കണക്കില്ലാത്തവിധം വിദേശ വായ്പയെടുത്ത് പാപ്പരായ നിരവധി രാജ്യങ്ങളുണ്ടെങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍ കടമെടുത്ത് മുടിയുന്നത് കേരളത്തിലായിരിക്കും. ആളോഹരി വരുമാനത്തേക്കാള്‍ കേരളം ഇനി മുന്നിട്ടുനില്ക്കുക ആളോഹരി വായ്പാബാധ്യതകളിലായിരിക്കും. ഇന്ന് ജീവിച്ചിരിക്കുന്ന കേരളീയര്‍ മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍പോലും കടത്തിന് പരോക്ഷമായ ബാധ്യത പേറുന്നവരായിതീരും. പിണറായി സര്‍ക്കാര്‍ സ്വപ്നപദ്ധതിയെന്ന് വിളംബരം ചെയ്ത കെ റെയില്‍ പദ്ധതി, സ്വകാര്യ മേഖലയിലാണെങ്കിലും സര്‍ക്കാര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ നല്കാന് കടപ്പെട്ടിരിക്കുന്നു. വിഴിഞ്ഞം പദ്ധതി വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നു. കണ്ണൂര്‍ അഴീക്കല്‍ തുറമുഖം, കണ്ണൂര്‍ വിമാനത്താവള വികസനം, തിരുവനന്തപുരം-കന്യാകുമാരി പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-ബാലരാമപുരം റെയില്‍പ്പാത, പണിയാരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ നിരവധി ഹൈവേകളുടെ വികസനം, നിരവധി പാലങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും ഒരു കല്ലുപോലും എടുത്തുവെയ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ നിശ്ചലമാകും.
20 ലക്ഷം വീടുകളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്ന കെ ഫോണ്‍ പദ്ധതി അടുത്ത മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധ ഇനി കെ ഫോണിലല്ല, കെ റെയിലിലായിരിക്കും. അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ റെയില്‍പാത, കരാര്‍പ്രകാരം സംസ്ഥാന സര്‍ക്കാരാണ് പണിത് നല്‍കേണ്ടത്. ആ പ്രവര്‍ത്തനവും മന്ദീഭവിക്കപ്പെട്ടു. 15 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം പോലും നിറവേറ്റാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. നിരവധി വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്ന കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന് പദ്ധതി രേഖപോലും തയ്യാറാക്കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന കാര്യം സംശയമാണ്. അഴീക്കല്‍ തുറമുഖ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലസനയം ഇനിയും തുടരാനാണ് സാധ്യത. തുറമുഖകാര്യം വിവാദമായപ്പോള്‍ ഡി പി ആര് തയ്യാറാക്കാന്‍ അടുത്തകാലത്താണ് കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയത്. കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനം ഇഴഞ്ഞുനീങ്ങുന്നത് യാദൃശ്ചികമല്ല. ബോധപൂര്‍വ്വമാണ്. വിമാനത്താവളത്തിന്റെ ലാഭകരമല്ലാത്ത അവസ്ഥയാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. കൊച്ചി മെട്രോയുടെ തുടര്‍ വികസനവും അവതാളത്തിലാകും. കല്ല്, പാറപ്പൊടി, ഇരുമ്പ് തുടങ്ങിയ അസംസ്കൃത സാധനങ്ങള്‍ മുഴുവന്‍ കെ റെയിലിന് നല്കുമ്പോള് മറ്റെല്ലാ വികസന പ്രവര്‍ത്തനങ്ങളും പാടെ സ്തംഭിക്കുന്നു. സര്‍ക്കാരിന് മാത്രമല്ല സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനും വീട് നിര്‍മ്മാണത്തിനും അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ വലിയ ബുദ്ധിമുട്ടാകും. ഈ മേഖലയില്‍ വന്‍തോതില്‍ വിലക്കയറ്റം ഉണ്ടാകും. ചുരുക്കത്തില്‍ കെ റെയില്‍ പദ്ധതിക്കുവേണ്ടി കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിപ്പിക്കുകയാണ് സര്‍ക്കാര്‍. നിരവധി പദ്ധതികള്‍ വഴിയില്‍ ഉപേക്ഷിച്ച് കെ റെയിലിന് പിന്നാലെ ഓടുന്ന കിറുക്കാണ് പിണറായിക്കും കൂട്ടര്‍ക്കും. ഒടുവില്‍ ഉത്തരത്തിലുള്ളത് എടുക്കാന്‍ സാധിക്കാതെയും കക്ഷത്തിലുള്ളത് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ വരാനിരിക്കുന്നത്.