പാലക്കാട്: ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ശബരിമല കയറിയ കനകദുർഗയും, ആദിവാസി ഭൂമി പ്രശ്നത്തിൽ അയ്യങ്കാളി പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സമരത്തിലെ പ്രധാനി വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.
ശബരിമല സമരകാലത്താണ് കനക ദുർഗയെ അറിയുന്നതെന്ന് വിളയോടി ശിവൻകുട്ടി പറഞ്ഞു. പിന്നീട് ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസമാണ് പരസ്പരം കണ്ടുമുട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അടുത്ത സുഹൃത്തുക്കളായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടുപേരും കൃത്യമായ നിലപാടുകൾ ഉള്ളവരാണെന്നും അതെല്ലാം അങ്ങനെ തുടരുമെന്നും ശിവൻ കുട്ടിയും കനക ദുർഗയും വ്യക്തമാക്കി.