Kerala
പുതിയ മദ്യ നയം കേരളത്തെ
ലഹരിയിൽ മുക്കാനുള്ള ക്വട്ടേഷൻ

മദ്യം വിഷമാണെന്നാണു ശ്രീനാരായണ ഗുരുദേവൻ പണ്ടേക്കു പണ്ടേ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് കള്ള് ചെത്തരുതെന്നും കുടിക്കരുതെന്നും മറ്റാർക്കും കൊടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. മഹാത്മാ ഗാന്ധി മദ്യവിരുദ്ധ പ്രചാരണത്തിൽ മറ്റാരെക്കാളും മുന്നിലാണെങ്കിലും ഒരിക്കൽ തനിക്കൊരു അബദ്ധം പറ്റിയിട്ടുണ്ടെന്ന് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ആത്മകഥയിൽ അദ്ദേഹം സമ്മതിക്കുന്നു. തീരെ കുട്ടിക്കാലത്ത് ഒരു കൂട്ടുകാരനുമൊത്ത് അദ്ദേഹം ഏതോ നാട്ടു മദ്യം രുചിച്ചത്രേ. എന്നാൽ മദ്യപാനം മഹാപാപമാണെന്നും അതു കുടുംബത്തെ മാത്രമല്ല സമൂഹത്തെയാകെ നശിപ്പിക്കുമെന്നുമുള്ള തിരിച്ചറിവിൽ ആദ്യ ദിവസം തന്നെ ഗാന്ധിജി മദ്യപാനം ഉപേക്ഷിച്ചതായും ഈ ആത്മകഥയിലുണ്ട്.
പുരാണങ്ങളിൽ സോമരസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും സോമരസപാനം മ്ലേച്ഛവും വർജ്യവുമാണെന്ന സാരോപദേശമാണു നൽകുന്നത്. വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളും ഖുറാനും മദ്യത്തെ അംഗീകരിക്കുന്നില്ല.
മദ്യം മസ്തിഷകത്തെ തകർത്ത് സ്ഥിര ബുദ്ധി ഇല്ലാതാക്കുമെന്നു പറഞ്ഞ് മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചവരെ നോക്കി, കവി ചങ്ങമ്പുഴ കൃഷ്ണ പിള്ള പാടിയ നാലു വരികളാണ് സമസ്ത ലോക മദ്യപന്മാരെയും ആനന്ദലബ്ധിയിൽ ആറാടിക്കുന്നത്.
“വെള്ളം ചേർക്കാതെടുത്തൊരമൃതിനു സമമാം നല്ലിളങ്കള്ള്
ചില്ലിൻ ഗ്ലാസിൽ പകർന്നങ്ങനെ രുചിയെഴും മത്സ്യ മാംസാദികൾ കൂട്ടി
ചെല്ലുന്തോറും ചെലുത്തി, കളിചിരികളിൽ മുഴുകി സമ്മേളിപ്പതിനെക്കാൾ
സ്വർലോകത്തില്ലുപരിയൊരു സുഖം പോക വേദാന്തമേ!” എന്നായിരുന്നു ചങ്ങമ്പുഴക്കവിത.
ഇപ്പറഞ്ഞവരാരും കള്ളിൽ പോഷകാഹാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ഇവരാരും കള്ളിനെക്കുറിച്ച് വ്യക്തമായി മനസിലാക്കാത്തതു കൊണ്ടു സംഭവിച്ച അബദ്ധമായിരിക്കാം. നൂറ്റാണ്ടുകളായി നമ്മൾ ധരിച്ചുവച്ചിരിക്കുന്ന ചില മദ്യ വിചാരങ്ങൾക്ക് പക്ഷേ, ഇടതു മുന്നണി കൺവീനർ ഇ.പി. ജയാരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഈയിടെ ചില മാറ്റങ്ങൾ വരുത്തി. മദ്യം പോഷക സമൃദ്ധമായ പാനീയമാണെന്നാണ് ജയരാജന്റെ കണ്ടുപിടിത്തം. പക്ഷേ, കള്ളു കുടിക്കാൻ പോകുന്നവർ തലയിൽ മുണ്ടിട്ട് ജാരപ്പണിക്കു പോകുന്നതു പോലെയാണ് ഷാപ്പിലേക്കു പോകുന്നതെന്നൊരു ആക്ഷേപം അദ്ദേഹത്തിനുണ്ട്. അതു ശരിയല്ലെന്ന തിരിച്ചറിവും. കള്ളു കുടിക്കാൻ പോകുന്നവർ മാന്യന്മാരായി തന്നെ അതിനു പോകണം. അന്തസോടെ ഷാപ്പുകളിലേക്കു കടന്നു ചെന്ന് ആവശ്യത്തിനു കള്ള് വാങ്ങി കുടിക്കണമെന്നും അത് അന്തസിന്റെ അടയാളമായി കരുതണമെന്നുമാണ് ഇപി പറയുന്നത്.
പക്ഷേ, നാട്ടിൽ പുതുതായി ആരും കള്ളു ചെത്താൻ വരാത്തതിൽ ഇപിക്ക് സങ്കടം മാത്രമല്ല ഇത്തിരി രോഷവുമുണ്ട്. തെങ്ങും പനയുമൊക്കെ ചെത്താൻ പോകുന്നവരുടെ കൈക്കും കാലിനും നല്ല ബലമാണ്. പോരാത്തതിനു കാരിരിമ്പുപോലുള്ള തഴമ്പും. ഈ കരുത്തും തഴമ്പും പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ഇഷ്ടമല്ലത്രേ. അതുകൊണ്ട് ചെത്തുകാർക്കു പെണ്ണ് കിട്ടില്ലെന്നും ജയരാജൻ കണ്ടുപിടിച്ചു. നമ്മുടെ പെൺകുട്ടികളുടെ ഈ മനോഗതി മാറണമെന്ന ഒരുപദേശവും അതിലുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ ജാഥ മുതൽ പാർട്ടിയിലും മുന്നണിയിലും ഇടഞ്ഞു നിന്നു നിശബ്ദനായിപ്പോയ ജയരാജന്റെ മദ്യനയത്തിന് സിപിഎമ്മിൽ വലിയ കൈയടിയാണ് കിട്ടിയത്. ട്രോളർമാരും സമൂഹ മാധ്യമങ്ങളും തോണ്ടി നാറ്റിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വരെ ജയരാജനെ സ്തുതിച്ചു രംഗത്തു വന്നു. കള്ള് പോഷകാഹാരമാണെന്നു തന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. അത് ഇനിയും പ്രോത്സാഹിപ്പിക്കണമത്രേ.
ഇന്ത്യയിൽ ആളോഹരി മദ്യ ഉപയോഗത്തിൽ കേരളമാണ് മുന്നിൽ. പതിറ്റാണ്ടുകളോളം പഞ്ചാബ് കൈവശം വച്ചിരുന്ന കിരീടമാണ് കേരളം ഇപ്പോൾ തലയിൽ കെട്ടിവച്ചിരിക്കുന്നത്. ശരാശരി 10.2 ലിറ്ററാണ് ഒരു മലയാളിയുടെ വാർഷിക മദ്യ ഉപയോഗം. ഇതു പോരെന്നാണ് മുഖ്യമന്ത്രിയും ഇടതു മുന്നണി കൺവീനറും പറയുന്നത്. അതിനൊരു കാരണവുമുണ്ട്. സംസ്ഥാന ഖജനാവിലേക്ക് വേറേ വരുമാനമൊന്നുമില്ല. ഭാഗ്യക്കുറിയിൽ നിന്നും അല്ലറ ചില്ലറ വരുമാനമുണ്ടെങ്കിലും മദ്യമാണ് മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 18,500 കോടി രൂപയായിരുന്നു മദ്യം വിറ്റ വകയിൽ കേരളത്തിന്റെ ഏകദേശ വരുമാനം. അതിൽ 2,400 കോടി രൂപ മദ്യം ഉത്പാദകർക്ക് നൽകി. ബാക്കി 16,074 കോടി രൂപയും സംസ്ഥാന ഖജനാവിലേക്കാണ്ക്ക് എത്തിയത്.
639 ബാർ ഹോട്ടലുകളും 309 വിദേശ മദ്യ ഔട്ട്ലെറ്റുകളും വഴി വിറ്റ മദ്യത്തിൽ നിന്നാണ് ഈ വരുമാനം. 2016ൽ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിൽ ആകെ ബാർ ഹോട്ടലുകളുടെ എണ്ണം 29 മാത്രമായിരുന്നു എന്നു കൂടി ഇവിടെ ഓർത്തിരിക്കുന്നതു നല്ലതാണ്. 200ൽപ്പരം ബെവ്കോ ഔട്ട്ലെറ്റുകളുമുണ്ടായിരുന്നു. അതാണിപ്പോൾ 639ലേക്കും 309ലേക്കും വളർന്നത്. ഈ സാമ്പത്തിക വർഷം തന്നെ അവ യഥാക്രമം 800ലേക്കും 559ലേക്കും ഉയരും.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ഡിസ്റ്റിലറീസ് അല്ലാതെ വേറേ മദ്യ ഉത്പാദന യൂണിറ്റുകളും ഉണ്ടായിരുന്നില്ല. ഈ കുറവും രണ്ടാം പിണറായി വിജയൻ സർക്കാർ പരിഹരിച്ചിരിക്കുന്നു. സംസ്ഥാനത്ത് വിദേശ മദ്യ ഉത്പാദനത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ സ്പിരിറ്റ് ഉത്പാദിപ്പിക്കാൻ ആരു വന്നലും അനുവാദം നൽകുമെന്നാണു പിതിയ മദ്യ നയത്തിൽ പറയുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന അധിക മദ്യം വിറ്റഴിക്കാൻ പുതുതായി 250 ഔട്ട്ലെറ്റുകളും വൈകാതെ തുറക്കും. 150ഓളം ഹോട്ടലുകളാണ് ബാർ ലൈസൻസിനായി കാത്തിരിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വവുമായി ധാരണയായി കഴിഞ്ഞാൽ ഇവയ്ക്കെല്ലാം ലൈസൻസ് ലഭിക്കും. അതോടെ കേരളത്തിന്റെ ശരാശരി മദ്യ ഉപയോഗം ആളൊന്നിന് 12 ലിറ്റർ വരെ ആയേക്കാം. ഇതിനു പുറമേയാണ് കള്ളു ഷാപ്പുകൾക്ക് സ്റ്റാർ പദവിയും സ്റ്റാറ്റസും കൂട്ടി കുടിയന്മാരെ ആകർഷിക്കാനുള്ള കളമൊരുങ്ങുന്നത്.
മന്ത്രി സഭ അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ ഇടതു മുന്നണിയിൽ തന്നെ എതിർപ്പുണ്ടെന്നതു വേറേ കാര്യം. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നും ആരോപിച്ച് എഐടിയുസിയും സിപിഐയും ഇതിനകം രംഗത്തെത്തി.മദ്യം മയക്കു മരുന്ന് മാഫിയകളുടെ കൈകളിൽ പിടയുകയാണു കേരളം. ഭയന്നിട്ടു റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് എവിടെയും. ആലുവയിലെ അഞ്ച് വയസുകാരിയും കൊട്ടാരക്കരയിൽ ഡോ വന്ദനയും മുവാറ്റുപുഴയിലെ വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് പെൺകുട്ടികളാണ് അടുത്തിടെ മയക്ക് മരുന്നിന്റെ ഇരകളായി മരിച്ചത്. മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ മദ്യവ്യാപനമാണ് നടത്തുന്നത്. ഏഴ് വർഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. കുഞ്ഞുങ്ങളെ പുറത്ത് വിടാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിതത്വം സംസ്ഥാനത്തുണ്ട്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രദേശിക നേതൃത്വങ്ങൾ മയക്ക് മരുന്ന് മാഫിയകളെ സഹായിക്കുന്നു എന്നു മാത്രമല്ല, ആലപ്പുഴ, കളമശേരി, തൃശൂർ, തലശേരി തുടങ്ങിയ സ്ഥലങ്ങളിൽ അവരാണ് ലഹരിക്കടത്തിൽ മുന്നിൽ.
അവരെ പ്രോത്സാഹിപ്പിക്കുന്നതാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകരിച്ച മദ്യ നയം. അതു കേരളത്തെ മദ്യത്തിൽ ആറാടിക്കും. ആർക്കും എവിടെയും മദ്യം ഉത്പാദിപ്പിക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും കഴിയും. ലോകത്തേക്കും ഉയർന്ന ആളോഹരി ഉപഭോഗം വന്നിട്ടും സർക്കാർ കണ്ണടയ്ക്കുന്നില്ല. പകരം കൂടുതൽ ആളുകളെ മദ്യപാനത്തിലേക്ക് ആകർഷിക്കുകയാണ്. ആരോഗ്യത്തിന് അത്യന്തം അപകടകരമാ മദ്യത്തെ മികച്ച പോഷകാഹാരമായി മുദ്ര കുത്തുന്നതിനു പിന്നിലെ കച്ചവടക്കണ്ണ് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതുണ്ടാക്കുന്ന സാഹൂഹ്യ ദുരന്തത്തിന്റെ കൈയും കണക്കും അചിന്ത്യമാണ്. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ നമ്മുടെ യുവത്വത്തെ ലഹരിയുടെ സമ്പൂർണ അടിമകളാക്കി മാറ്റാനുള്ള ക്വട്ടേഷനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യ നയം. നടപ്പായി കഴിഞ്ഞാൽ ഏതു ശക്തി വിചാരിച്ചാലും കേരളത്തെ പിന്നീടു മദ്യമുക്തമാക്കാനാവില്ല.
Kerala
പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.
കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.
ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Kerala
തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
Cinema
കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login