Connect with us
lakshya final

Featured

കിറ്റ് കൊടുത്ത ദൈവവും പൂ മൂടുന്ന പാർട്ടിയും

Avatar

Published

on

  • മൂന്നാം കണ്ണ് ഓഗസ്റ്റ് 9

  • സി.പി. രാജശേഖരൻ

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിച്ചതിന്റെ പേരിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ കുരിശിൽ തറയ്ക്കരുതെന്ന് ഒരഭ്യർഥനയുണ്ട്. പാർട്ടിയെക്കാൾ അതിലെ നേതാക്കളിൽ പലർക്കും ദൈവങ്ങളെയാണു വിശ്വാസമെന്ന് പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. ആപത്ത്കാലത്ത് പാർട്ടി കൈവിട്ടാലും ദൈവങ്ങൾ കൈവിടില്ലെന്നാണ് പലരുടെയും അനുഭവം. അതേക്കുറിച്ചൊക്കെ അല്പസ്വല്പം അറിവും ബോധവുമുള്ളതു കൊണ്ടാണ് വർഷിപ്ഫുൾ മേയർ അമ്പാടിക്കണ്ണനെക്കുറിച്ചു രണ്ടു വാക്കു പറഞ്ഞുപോയത്.
അതിനും വളരെ മുൻപേ ദൈവങ്ങളുടെ നിർവചനം പോലും മാറ്റിയവർ സിപിഎമ്മിലുണ്ട്. രണ്ടാം പണിറായി വിജയൻ സർക്കാർ‌ (സിപിഐക്കാർക്ക് ഉള്ളക്കേട് തോന്നരുത്. സർക്കാർ രേഖകളിലെല്ലാം പിണറായി വിജയന്റെ സർക്കാർ‌ എന്നേ കാണുന്നുള്ള. എൽഡിഎഫ് സർക്കാരിന്റെ കാലാവധി 2021ൽ കഴിഞ്ഞു) അധികാരത്തിലേറിയ അതേ ദിവസം പാലക്കാട് വളാഞ്ചേരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ ഒരു വലിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ആ ഫ്ലക്സിലെ ലിഖിതങ്ങൾ ഇങ്ങനെയായിരുന്നു: “ആരാണു ദൈവം എന്നു നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനാണു പൊന്നുതമ്പുരാൻ (ദൈവം) എന്നു ജനങ്ങൾ പറഞ്ഞു.” ഈ ലിഖിതത്തോടു ചേർന്ന് സാക്ഷാൽ പിണറായി വിജയന്റെ കൂറ്റൻ ചിത്രവുമുണ്ടായിരുന്നു.


ഈ ചിത്രവും അതിനൊപ്പമുള്ള വാക്കുകളും ഫ്ലക്സ് സ്ഥാപിച്ച സ്ഥലവുമൊക്കെ വരികൾക്കിടയിലൂടെ നോക്കിയാൽ ഒരു അവതാര പുരുഷനെത്തന്നെ നമുക്ക് കാണാൻ കഴിയും. ആരാണു ദൈവം എന്നു ചോദിച്ചാൽ അന്നം തരുന്നവനെന്നാണ് ആദ്യവരിയുടെ അർഥം, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നാട്ടുകാർക്ക് കിറ്റ് (അന്നം) തന്നയാൾ പിണറായി വിജയൻ ആണ്. അതുകൊണ്ട് പിണറായി വിജയനാണ് ദൈവമെന്നു കിറ്റ് വാങ്ങിയവരൊക്കെ പറയണം. ഇല്ലെങ്കിൽ പറയിക്കും. ഇതാണു ഫ്ലക്സിന്റെ ആകെയുള്ള അർഥം. ഫ്ലക്സ് വച്ച സ്ഥലം മഹാവിഷ്ണു ക്ഷേത്രപരിസരം. വിഷ്ണുവിന് അവതാരങ്ങൾ പത്ത്. ചതുർബാഹു‌വായ മഹാവിഷ്ണു ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചു നിൽക്കുന്നിടത്ത് മറ്റ് അവതാരങ്ങളൊന്നും പാടില്ലെന്നാണ് ആചാരവിദഗ്ധർ പറയുന്നത്. അതുകൊണ്ടു മാത്രമാണ് അധികാരമേറ്റു കഴിഞ്ഞാൽ വേറേ അവതരാങ്ങളൊന്നും തന്റെ അടുത്ത് കണ്ടുപോകരുതെന്ന് അഭിനവ ഭഗവാൻ അരുൾ ചെയ്തത്. (അവതാരങ്ങളെന്നു പറഞ്ഞാൽ സിപിഐ പോലുള്ള ഘടകകക്ഷികളാണ്. അല്ലാതെ സ്വപ്ന സുരേഷോ സ്പ്രിംഗളറോ സരിത്തോ ശിവശങ്കറോ ആരുമല്ല). സാക്ഷാൽ പിണറായി വിജയൻ ദൈവമാണെന്നും ദൈവത്തിനു മുന്നിൽ വേറേ അവതാരങ്ങളൊന്നും വേണ്ടെന്നും സൈബർ സഖാക്കൾ അന്നേ പറഞ്ഞതാണ്.


പാർട്ടി ദൈവങ്ങളെക്കുറിച്ചും അവരുടെ അവതാര ലക്ഷ്യങ്ങളെക്കുറിച്ചും പാർട്ടിയിലേക്കു വരുന്നവർക്ക് വലിയ അറിവുണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് ഇടക്കാലത്ത് പാർട്ടി സെക്രട്ടറിയായിരുന്ന എ. വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും ഈശ്വരവിശ്വാസവുമൊക്കെ വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. ഈ വിശ്വാസങ്ങളൊന്നും വിരുദ്ധമല്ലെന്നും ഇതെല്ലാം പാർട്ടി അംഗങ്ങളുടെ ഭൗതികതയ്ക്ക് അനിവാര്യമാണെന്നുമൊക്കെയാണ് പാർട്ടി പരീക്ഷയുടെ സിലബസ്.
2016ൽ മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ഈ ക്ലാസിന്റെ അനിവാര്യത ആദ്യം പാർട്ടിക്കു ബോധ്യമായത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ലെന്നും പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുക എന്നുമായിരുന്നു വിജയരാഘവൻ പറഞ്ഞത്. പക്ഷേ, അതു ഫലം കണ്ടില്ല. അതുകൊണ്ട് 2021ലും ചില സഖാക്കൾ ദൈവനാമത്തിത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു. സിപിഎം അം​ഗങ്ങളായ ആന്റണി ജോൺ, വീണാ ജോർജ്, ദലീമ എന്നിവർക്കായിരുന്നു ദൈവത്തിൽ വിശ്വാസം വന്നത്. വീണാ ജോർജ് മന്ത്രിസ്ഥാനമേറ്റെടുത്തപ്പോഴും പാർട്ടിയെക്കാൾ വിശ്വസിച്ചത് ദൈവത്തിനെ ആയിരുന്നു. (ഇടതു മുന്നണിയിലാണെങ്കിലും മന്ത്രിമാരായ റോഷി അ​ഗസ്റ്റിൻ, ആന്റണി രാജു, അഹമ്മദ് തേവർകോവിൽ എന്നിവരും നല്ല വിശ്വാസികളാണ്)


പാർട്ടിയുടെ കരുത്തനായ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോലും കാടാമ്പുഴ ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ നടത്തിയിട്ടുണ്ട്. ആരാണ് അദ്ദേഹത്തിന്റെ ശത്രു എന്ന് ഇനിയും വ്യക്തമല്ല. ഏതായാലും ശത്രുസംഹാരത്തിനു പൂമൂടൽ വഴിപാട് നടത്തിയ ശേഷം കോടിയേരിയുടെ ഒരുപാട് ശത്രുക്കൾ കണ്ടക ശനിപിടിച്ചു പണ്ടാരമടങ്ങിയെന്നാണ് അസൂയാലുക്കൾ പറയുന്നത്. എന്നിട്ടും വല്ല ശത്രുക്കളും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെ ഉച്ചാടനം ചെയ്യാൻ വലതു കൈയിൽ വലിയൊരു ഏലസും കെട്ടിയിരുന്നു കോടിയേരി. പക്ഷേ, അതേറ്റില്ല. ശത്രുക്കൾ അതിലൂടെ കടന്നു ചെന്ന് ഉപദ്രവിച്ചതുകൊണ്ടാണു പാവത്തിന് രണ്ടു വർഷത്തോളം പാർട്ടിയിലോ ഭരണത്തിലോ ഒരു റോളും കിട്ടാതെ പോയതെന്നു ജ്യോതിഷികൾ.


കുട്ടിക്കാലത്ത് തന്നോളം വലിയ ദൈവ വിശ്വാസികളുണ്ടായിരുന്നിട്ടില്ലെന്നു സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ തന്നെ സമ്മതിച്ചിട്ടുണ്ട്. മാതാപിതാക്കൾ പകർച്ചവ്യാധി പിടിപെട്ടു കിടന്നപ്പോൾ അറിയാവുന്ന ദൈവങ്ങളോടെല്ലാം കാലുപിടിച്ച് അപേക്ഷിച്ചതാണ്. പക്ഷേ ഒരു ദൈവവും താൻ പറഞ്ഞതു കേട്ടില്ല. അതുകൊണ്ട് അവർ പറയുന്നതൊന്നും മേലിൽ താനും കേൾക്കില്ലെന്ന് അച്യുതാനന്ദൻ പ്രതിജ്ഞ എടുത്തു. അദ്ദേഹം പിന്നീടൊരു അമ്പലത്തിലും പോയിട്ടില്ല. അഥവാ പോയിട്ടുണ്ടെങ്കിൽ ഒരു ദേവനയെും തൊഴുതിട്ടില്ല. ഇനി തൊഴുതിട്ടുണ്ടെങ്കിൽ യാതൊന്നും പ്രാ‍ർഥിച്ചിട്ടേയില്ല. മുഖ്യമന്ത്രിയായിരിക്കെ ഒന്നിലധികം തവണ ശബരിമല മലകയറി അയ്യപ്പ സ്വാമിയുടെ മുന്നിലെത്തയപ്പോഴൊക്കെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിഎസിന്റെ മറുപടി ഇതായിരുന്നു.
പക്ഷേ, ഔദ്യോഗിക‌ വസതിയിൽ ആർഭാടമായി കെട്ടു നിറച്ച് മകൻ അരുൺകുമാറിനെ ശബരിമലയിലേക്ക് ഭക്തിപൂർവം പറഞ്ഞുവിട്ടിട്ടുണ്ട്, വിഎസ്. അദ്ദേഹം പറയാതെ തന്നെ അരുൺകുമാറിനെ സ്വീകരിക്കാൻ സന്നിധാനത്ത് ചുവന്ന പരവതാനി വിരിച്ചുകാത്തു നിന്നിട്ടുണ്ട്, വിശ്വാസികളായ പാർട്ടിനേതാക്കൾ. എന്നിട്ട് അച്യുചതാനന്ദനെ പാർട്ടി ക്ലാസിൽ പറഞ്ഞുവിട്ട് ആരെങ്കിലും ക്ലാസ് കൊടുത്തിട്ടില്ല. പിന്നെന്തിനു വീണയ്ക്കും ബീനയ്ക്കുമൊക്കെ ക്ലാസ് എടുക്കണം എന്നു ചോദിക്കരുത്. ഇതു പാർട്ടി വേറേയാണ്. അല്ലെങ്കിൽ പഴയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനോടു ചോദിച്ചാലും മതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പാർട്ടി പറഞ്ഞുവിട്ട പത്മകുമാർ ക്ഷേത്രത്തിൽ കയറിയതും അവിടുത്തെ ആചാരമര്യാദകളെക്കുറിച്ചു സംസാരിച്ചതുകൊണ്ടു മാത്രം അദ്ദേഹമിപ്പോൾ പാർട്ടിക്ക് അനഭിമതനാണ്. എവിടെയെങ്കിലും ഉണ്ടോയെന്നു പോലും അറിയില്ല.


ദൈവവിശ്വാസത്തിൽ ഇപ്പോഴത്തെ ഇടതു കൺവീനർ ഇ.പി. ജയരാജനും ഒട്ടും പിന്നിലല്ല. അതുകൊണ്ടാണ് 2017 ഏപ്രിൽ ആറിന് അദ്ദേഹം കണ്ണൂർ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അദ്ദേഹം നാലമ്പലത്തിനുള്ളിൽ കയറി ശ്രീകോവിലിനു വലം വച്ചതിനു സാക്ഷികളുണ്ട്. പക്ഷേ, മൃദംഗ ശൈലേശ്വരിയെ തൊഴുതില്ലത്രേ. അമ്പലമുറ്റത്ത് പാർട്ടി നടത്തിയ പരിപാടിയിൽ പങ്കെടുക്കാനാണ് താനവിടെ പോയതെന്നും പരിപാടി കഴിഞ്ഞപ്പോൾ ക്ഷേത്ര ഭാരവാഹികൾ ക്ഷണിച്ചിട്ടാണ് അകത്തു കടന്നതെന്നും ജയരാജൻ സഖാവ് വിശദമാക്കിയിട്ടുമുണ്ട്. സഖാവിന് പാർട്ടി ക്ലാസ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അമ്പലത്തിൽ കയറിയിട്ടും പ്രതിഷ്ഠയെ വണങ്ങിയില്ലെന്ന് പാർട്ടിക്കു സമാധാനിക്കാം.


എന്നാൽ ഈ ഇളവിന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനു തെല്ലും ഇളവ് അനുവദിക്കാൻ പാടില്ല. കാരണം താനൊരു പരമ ഭക്തനാണെന്ന് നൂറുകണക്കിന് ഭക്തന്മാരുടെ മുന്നിൽ അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. 2017 സെപ്റ്റംബർ 12ന് ദേവസ്വം മന്ത്രിയായിരിക്കെ കുടുംബ സമേതം ഗുരുവായൂർ അമ്പലനടയിലെത്തി. ആചാരപ്രകാരം കസവു മുണ്ടുടുത്തായിരുന്നു മന്ത്രിയുടെ വരവ്. ഷർട്ട് അടക്കം മറ്റ് മേൽവസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. നഗ്നദേഹം മറയ്ക്കാൻ അദ്ദേഹം കസവ്കര തുന്നിപ്പിടിപ്പിച്ച പൊന്നാട ധരിച്ചിരുന്നു. നെറ്റിയിൽ ഗോപീ ചന്ദനം. അതിന് മധ്യത്തിൽ രക്തകുങ്കുമം. കൈക്കുമ്പിളിൽ പുഷ്പാഞ്ജലി നിവേദ്യം. സത്യം പറഞ്ഞാൽ ലീഡർ കെ., കരുണാകരൻ പോലും കൃഷ്ണ ഭക്തിയുടെ കാര്യത്തിൽ സുരേന്ദ്രനു പിന്നിലാ‍യി നാലുകാതം മാറി നിൽക്കേണ്ട കാഴ്ച.


ഗുരായൂരിലെ പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും ബാലരൂപത്തിലുള്ള ഉണ്ണിക്കണ്ണനാണ് ഭക്തരുടെ മനസിൽ ഉറച്ചിരിക്കുന്നത്, ഈ കണ്ണനെ മനസിൽ ധ്യാനിക്കണമെന്നു മാത്രമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞത്. അതു പറയാനുള്ള എല്ലാ യോഗ്യതയും അവർക്കുണ്ട്. പഴയകാല സാമൂതിരിവംശത്തിന്റെ ആസ്ഥാനമാണ് കോഴിക്കോട്. ഈ രാജവംശത്തിന്റെ വംശാധിപ ദേവനമാണ് ഗുരുവായൂരപ്പൻ. സാമൂതിരിമാർ തീപ്പെട്ടു പോയതിനാൽ കോഴിക്കോട് നഗരസഭാധ്യക്ഷയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ഥാനീയ സംരക്ഷക. ആ സ്ഥാനത്തിരുന്നുകൊണ്ടാണ് അവർ ബാലഗോകുലത്തിൽ പങ്കെടുത്തത്.
ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല എന്നാണു ഡോ. ബീന ഫിലിപ്പ് പറഞ്ഞത്. ഓരോ അമ്മയുടെയും മനസിൽ ഉണ്ണിക്കൃഷ്ണനുണ്ടാവണം. എല്ലാവരും കുഞ്ഞുങ്ങളിൽ കൃഷ്ണഭക്തി വളർത്തണം. “ഉണ്ണിക്കൃഷ്ണൻ മനസിൽ കളിക്കുമ്പോൾ, ഉണ്ണികൾ വേറേ വേണമോ മർത്ത്യന്” എന്നാണ് ഭക്തകവി പാടിത്തന്നിരിക്കുന്നത്. ഇതൊക്കെ ബാലഗോകുലത്തിലെ അമ്മമാരെ ഒന്നോർമിപ്പിച്ചു എന്നല്ലാതെ ബീന മറ്റൊരു കുറ്റവും ചെയ്തില്ല. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഐഎം ഘോഷയാത്രകൾ സംഘടിപ്പിച്ച് പ്രതിരോധം തീർക്കുന്നതിനിടയിലാണ് മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായെത്തിയത് എന്നത് വെറും യാദൃച്ഛികമെന്നു കരുതിയാൽ മതി.
ആർഎസ്എസുമായി തൊട്ടാൽ തെറിക്കുന്ന ബന്ധമൊന്നുമല്ല സിപിഎമ്മിനുള്ളത്. 1977 മുതൽ ഇരു കക്ഷികളും തമ്മിൽ നല്ല സൗഹാർദമുണ്ട്. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്ത്പറമ്പ് നിയോജക മണ്ഡലത്തിൽ ആർഎസ്പിയിലെ അബ്ദുൾ‌ ഖാദറെ പിണറായി വിജയൻ നാലായിരത്തിൽപ്പരം വോട്ടുകൾക്കു പരാജയപ്പെടുമ്പോൾ അവിടുത്തെ പല ബൂത്തുകളിലും പിണറായിയുടെ ബൂത്ത് ഏജന്റ് സംഘപരിവാരസംഘത്തിൽപ്പെട്ടവരായിരുന്നു.


ഭഗവാൻ ശ്രീകൃഷ്ണനെ വിശ്വസിച്ചിട്ടുള്ള ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഒരുവേള സഖാവ് കെ.ആർ. ഗൗരിയമ്മയായിരിക്കും. എഴുപതു വർഷത്തോളം കേരളീയ പൊതുസമൂഹത്തിന്റെ മനസിൽ ഇരിപ്പിടം ലഭിച്ച ഗൗരിയമ്മ സ്വന്തം മനസിൽ കനക വിഗ്രഹമായി സാക്ഷാൽ കൃഷ്ണനെ കരുതിവച്ചിരുന്നു എന്ന് വളരെ വൈകിയാണ് നമ്മൾ മനസിലാക്കിയത്. തീവ്ര ഇടതുപക്ഷത്തായിരുന്നപ്പോൾ അവരത് ആരും കാണാതെ പൂഴ്ത്തിവച്ചു. കൃഷ്ണഭക്തനായ കെ. കരുണാകരൻ നയിച്ച യുഡിഎഫിൽ ചേർന്ന ശേഷമാണ് തന്റെ ഉള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കൃഷ്ണ സ്വരൂപം അവർ പുറത്തെടുത്തത്. അതാണ് യഥാർഥ മനുഷ്യനും കപട തത്വശാസ്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം എന്നു തിരിച്ചറിഞ്ഞാൽ മതി, മേയർ ബീനയ്ക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാം

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുർമുവിനെ ഒഴിവാക്കിയത് വിധവ ആയതിനാൽ; ഡോ. എം.എൻ കാരശേരി

Published

on

തൃശൂർ: വിധവയായതിന്റെ പേരിലാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ എം എൻ കാരശ്ശേരി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഗീത നാടക അക്കാഡമി അങ്കണത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദു പാരമ്പര്യത്തിലെ മേൽജാതി ചിന്തയാണ് ഇതിനുപിന്നിൽ. കൗരവസഭയിൽ അപമാനിക്കപ്പെട്ടത് ഒരു സ്ത്രീത്വമാണ്. അവരുടെ പേര് ദ്രൗപദി എന്നാണ്. ഇന്ന് ഭരണവർ​ഗത്താൽ അപമാനിക്കപ്പെടുന്നതും മറ്റൊരു ദ്രൗപദിയാണ്. ഒരു വിധവ ദുഃശകുനമാണെന്ന് പറയുന്നത് ദുരാചാരങ്ങൾ തിരികെ കൊണ്ടുവരുന്നതിന് തുല്യമാണ് . 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് മാത്രമായിരിക്കണം കോൺഗ്രസുകാരുടെ ലക്ഷ്യം. കർണാടകയിലെ തിരഞ്ഞെടുപ്പിൽ എങ്ങനെ പെരുമാറിയോ അതുപോലെ 2024ലെ തിരഞ്ഞെടുപ്പിൽ പെരുമാറണം. സിംഹത്തെ കൊന്നിട്ടുവേണം തൊലി ഉരിയുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മതി ആര് പ്രധാനമന്ത്രിയാവണം ആര് സ്പീക്കർ ആവണം എന്ന് ചിന്തിക്കാൻ. ഞാൻ മതേതരരാഷ്ട്രത്തിൽ ജനിച്ചയാളാണ്, മതരാഷ്ട്രത്തിൽ കിടന്ന് മരിക്കാനുള്ള അവസ്ഥയുണ്ടാക്കരുതെന്നും കാരശ്ശേരി പറഞ്ഞു.
സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ഡോ പി വി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംഘപരിവാർ ഫാസിസത്തെ എതിർക്കുന്ന പോലെത്തന്നെ പിണറായി വിജയന്റെ ഫാസിസത്തെയും എതിർക്കണമെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. എഴുത്തുകാർക്കിടയിൽ ഒരു ഇടതുപക്ഷ നിശബ്ദത നിലനിൽക്കുന്നുവെന്നും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പറയുന്ന സ്നേഹത്തിന്റെ ഭാഷ മനസിലാക്കാൻ 56 ഇഞ്ചിന്റെ നെഞ്ചളവിന് സാധിക്കില്ലെന്നും അത് തിരിച്ചറിയാൻ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും മനസ്സറിയുന്നവർക്കേ സാധിക്കൂ എന്നും കവി റഫീഖ് അഹമ്മദ് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് ഇന്ത്യയുടെ പ്രതീക്ഷ, സ്നേഹത്തിന്റെ കട തുറന്നു എന്ന് പറയുന്നത് രണ്ടു വരി കവിതയാണ്, അത് പറഞ്ഞത് ഒരു കവിയല്ല, രാഹുൽ ഗാന്ധിയാണ് എന്നും റഫീഖ് അഹമ്മദ് പറഞ്ഞു. രാഹുൽ ഗാന്ധി ഇന്ത്യയിൽ പുതിയ ഒരു സത്യത്തിന്റെ രാഷ്ട്രീയത്തെ കൊണ്ട് വന്നുവെന്നും ആ സത്യത്തെയാണ് മോദി ഭയക്കുന്നതെന്നും ചരിത്രകാരൻ ഡോ കെ വിനോദ്‌ചന്ദ്രൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയെ ജനം വിലമതിക്കുന്നത് രാഹുലിലെ സത്യപ്രഭാഷകനിലുള്ള വിശ്വാസമാണ് എന്നും അദ്ദേഹം പറഞ്ഞു.കർണ്ണാടക കഥകളാണ് നമുക്കിനി വേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകേണ്ടത്. അതിലേക്കാവണം ഓരോ കാൽവെയ്പ്പും. ഒഴുക്കിനെതിരെ തിരിഞ്ഞൊഴുക്കായിരുന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നും അവർ പറഞ്ഞു. ഞാൻ എന്ന ഭാവത്തിൽ നിന്നാണ് വെറുപ്പിന്റെ രാഷ്ട്രീയമുണ്ടാകുന്നത്, അതിൽ നിന്നും മാറി വിനയത്തിന്റെ രാഷ്ട്രീയം മാതൃകയാക്കണമെന്ന് സംവിധായകനും ദാർശനികനുമായ ഡോ കെ ഗോപിനാഥൻ പറഞ്ഞു. കർണ്ണാടകയിലെ വിജയത്തിന്റെ അമിതാഘോഷം അപകടമാണ്. കർണാടകയിൽ ഒരു കനൽ എരിഞ്ഞിട്ടുണ്ട്. അത് ഊതി ആളിക്കത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

പാർലമെന്റ് അം​ഗങ്ങളുടെ എണ്ണം കൂടും, അതിനുള്ള സൗകര്യമൊരുക്കിയെന്ന് മോദി

Published

on

  • പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിൽ അം​ഗസംഖ്യ വൈകാതെ ഉയരമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാവശ്യമായ സൗകര്യങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. നിലിവിലുള്ള അം​ഗ സംഖ്യയുടെ കാലാവധി 2026ൽ തീരും. പിന്നീട് ഇതു കാലോചിതമായി പുനർ നിർണയിക്കും.
മോദി വിളികളോടെയാണ് സദസിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതത്തിൻറെ പുതിയ സൂര്യോദയത്തിൻറെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിൻ്റെ വികസനത്തിൻറെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂർത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിൻറെ അടയാളമാണ് പുതിയ പാർലമെൻറ് മന്ദിരമെന്നും അദ്ദേഹം പ്രസംഗിച്ചു. സമ്മേളനത്തിലുടനീളം മോദി പ്രഭാവം നിറഞ്ഞു നിന്നു. മോദിയുടെ പേര് ഉയർന്നപ്പോഴെല്ലാം വലിയ കൈയടിയാണ് കേട്ടത്. പ്രധാനമന്ത്രിയെ കൂടാതെ ലോക് സഭാ സ്പീക്കർ ഓം ബിർള മാത്രമാണ് പ്രസം​ഗിച്ചത്. സഭാ നാഥനായ രാഷ്‌ട്രപതിയുടെയും രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ വായിച്ചു. കോൺ​ഗ്രസും ഇരുപതിൽപ്പരം പ്രതിപക്ഷ കക്ഷികളും സമ്മേളന ചടങ്ങുകളും ഉദ്ഘാടന ചടങ്ങും ബഹിഷ്കരിച്ചു.
മൂന്നു ഘട്ടങ്ങളായിട്ടാണ് പരിപാടി നടന്നത്. ആദ്യം അധികാര ചിഹ്നമായി ചെങ്കോൽ പൂജിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം മോദി സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ പുതിയ മന്ദിരത്തിന്റെ ശിലാഫലകം മോദി അനാച്ഛാദനം ചെയ്തു. മൂന്നാം ഘട്ടത്തിലായിരുന്നു ഉദ്​ഘാടന സമ്മേളനം. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളിലായിരുന്നു സമ്മേളനം.

Continue Reading

Featured

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ തീപിടുത്തം അഴിമതിയുടെ തെളിവ് നശിപ്പിക്കാനെന്ന് വി ഡി സതീശൻ

Published

on

തിരുവനന്തപുരം:അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറിയ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെ.എം.എസ്.സി.എൽ) അഴിമതിയുടെ തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡനീക്കങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകൾ നടന്ന കെ.എം.എസ്.സി.എല്ലിൽ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. ലോകായുക്തയും, എ.ജിയും സർക്കാരിന്റെ സാമ്പത്തിക പരിശോധന വിഭാഗവും ഉൾപ്പെടെ അന്വേഷണം നടത്തുമ്പോഴാണ് വീണ്ടും കോടികളുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുന്നത്രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നത്. കോവിഡ് കാലത്ത് ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതിൻ്റെ മറവിൽ നടത്തിയ അഴിമതിയ്ക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നൽകിയതെന്നതിന്റെ രേഖകൾ പുറത്തുവന്നതാണ്. കോവിഡ് കാലത്ത് വാങ്ങിയ സാധനങ്ങൾ അടക്കം കത്തി നശിക്കുമ്പോൾ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരേയും രക്ഷിക്കാനുള്ള ശ്രമമാണെന്ന് വേണം കരുതാൻ.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കെ.എം.എസ്.സി.എൽ ഗോഡൗണുകൾക്ക് തീപിടിച്ചതിലൂടെ അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാനാണെന്ന് വ്യക്തം.

തീപിടിച്ചബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ പോലും അഴിമതിയുണ്ടെന്നാണ് മനസിലാകുന്നത്. ക്ലോറിൻ അളവ് 30 ശതമാനമുള്ള ബ്ലീച്ചിങ് പൗഡർ വാങ്ങാനാണ് ആദ്യ ടെൻഡർ ക്ഷണിച്ചത്. എന്നാൽ തീപിടിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡറിന്റെ വീര്യം 60 ശതമാനത്തിൽ കൂടുതലാണെന്നാണ് വിവരം.ടെൻഡർ ഇല്ലാതെ വാങ്ങിയ ബ്ലീച്ചിങ് പൗഡറാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്. തെളിവ് നശിപ്പിക്കാൻ ബോധപൂർവം ഇവ സംഭരിച്ചു വച്ചതാണോയെന്ന സംശയവുമുണ്ട്.ചൂട് കൂടിയാണ് കത്തുന്നതെങ്കിൽ ചൂട് ഏറ്റവും കുറഞ്ഞ രാത്രി മാത്രം ബ്ലീച്ചിങ് പൗഡർ കത്തുന്നതെങ്ങിനെ? കാലപ്പഴക്കം ചെല്ലുന്തോറും ക്ലോറിന്റെ അളവ് കുറയുമെന്നതാണ് വസ്തുത. അങ്ങിനെയെങ്കിൽ വാങ്ങിയ സമയത്ത് കത്താതെ ഇപ്പോൾ കത്തുനന്നതെങ്ങിനെ? തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡർ മടക്കി നൽകാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത്. മുൻ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുടെയും അറിവോടെ നടന്ന അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാൻ നടക്കുന്ന വലിയ ഗൂഡാലോചനയാണ് തീപിടിത്തത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured