Connect with us
48 birthday
top banner (1)

Global

പുതുപ്പള്ളിയിലെ അദൃശ്യ ശക്തി,
അഥവാ ദൈവത്തിന്റെ കൈയൊപ്പ്

Avatar

Published

on

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഒരു വാചകം അറം പറ്റിയെന്നാണ് ഇപ്പോൾ പലരും പറയുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഏതോ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ അദൃശ്യ ശക്തിയുടെ പിൻബലത്തിൽ ഇവിടെ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം അൻപതിനായിരത്തിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷത്തിലെത്തിയില്ലെങ്കിലും അതിന് അടുത്തെത്തിക്കാൻ കഴിഞ്ഞതിൽ ഈ അദൃശ്യ ശക്തിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയുവുമില്ല.


മിത്തുകളെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള ചില അവസരവാദ അവിശ്വാകളുടെ ഉത്പന്നമല്ല ചെന്നിത്തല പറഞ്ഞ അദൃശ്യ ശക്തി. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവാണെന്നു മനസിലാക്കാൻ പുതുപ്പള്ളിക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. പുതുപ്പള്ളിയുടെ ഓരോ മണൽത്തരിയിലും അലിഞ്ഞുചേർന്നതാണ് ഉമ്മൻ ചാണ്ടി. മരണ ശേഷവും അദ്ദേഹത്തിന്റെ ആത്മാവിന് ഈ മണ്ണിൽ നിന്ന് പെട്ടെന്നങ്ങു പലായനം ചെയ്യാനാവില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഒരൊറ്റ മനസോടെ, മുഴുവൻ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ചേർത്തു നിർത്തിയതും ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യമായിരുന്നു. അത്രമാത്രം വേദനിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയെ സിപിഎമ്മും അതിന്റെ വൈതാളികരും വേട്ടയാടിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം, തന്നെ  വേട്ടയാടിയവരുടെ പേരു വിവരങ്ങൾ പുറത്തു വന്നതിനു പിന്നിലും ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിക്കി‌ട്ടിയ ഉമ്മൻ ചാണ്ടിയുടെ പ്രാർഥനയുടെ പിൻബലമുണ്ട്.

Advertisement
inner ad

പുതുപ്പള്ളിയിലെന്നല്ല കേരളത്തിലുടനീളം കരയുന്നവന്റെ കണ്ണീരൊപ്പാൻ ഓടി നടന്ന ഒരു നിസ്വാർഥന്റെ ആത്മാർഥതയെ പുച്ഛിച്ചു തള്ളിയാണ് ഇടതു പ്രചാരണം കൊട്ടിക്കയറിയത്. പുതുപ്പള്ളിയിൽ എവിടെ വികസനം എന്ന ചോദ്യത്തിന് വിഴിഞ്ഞം തുറമുഖം മുതൽ കണ്ണൂർ വിമാനത്താവളം വരെ ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ പ്രതിരോധം തീർത്തപ്പോൾ തങ്ങളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ ഒപ്പം നിന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങളാണ് പുതുപ്പള്ളിക്കാർ വാഴ്ത്തിപ്പടിയത്. കടക്കൂ പുറത്തെന്ന് ആരോടും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല. ആരെയും നികൃഷ്ട ജീവി എന്നു വിളിച്ചില്ല. പരനാറിയെന്നു വിളിച്ച് ഒരാളെപ്പോലും ആക്ഷേപിച്ചിട്ടില്ല. മുന്നിൽ നിൽക്കുന്നവന്റെ മതമോ ജാതിയോ രാഷ്‌ട്രീയമോ പോലും നോക്കാതെയാണ് അദ്ദേഹം അവരെ ചേർത്തു പിടിച്ചത്. അതിന്റെ നന്ദി സൂചകമാണ് മരിച്ച് അൻപതാംനാളിലും മഞ്ചേശ്വരത്തു നിന്നും പാറശാലയിൽ നിന്നും ഹൂസ്റ്റണിൽ നിന്നും ഉട്ടാക്കമണ്ടിൽ നിന്നുമൊക്കെ അനേകായാരിങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി തെളിയിക്കുന്നത്.

People gather around the hearse as Oommen Chandy’s funeral procession reaches Adoor. Photo: Arun John/Manorama

മരിച്ചാലുടൻ ആരും വിശുദ്ധ പദവിയിലെത്തുന്നില്ല. ജീവിച്ചിരുന്ന കാലത്തെ സേവനങ്ങളും അജഗണങ്ങളോടുള്ള സ്നേഹ പരിലാളനങ്ങളും പരിഗണിച്ച് അനേകം നൂറ്റാണ്ടുകൾ കൊണ്ടാണ് ഒരാൾ വിശുദ്ധനാക്കപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് ഏതെങ്കിലും ക്രൈസ്തവ സഭ വിശുദ്ധ പദവി നൽകുമോ എന്നു നിശ്ചയമില്ല. പക്ഷേ, കേരളത്തിലെ ജനകോടികൾ, മതജാതി വൈജാത്യങ്ങളില്ലാതെ അദ്ദേഹത്തെ തങ്ങളുടെ മനസിൽ വിശുദ്ധനാക്കി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഒരാൾക്കും അതിനി ഇളക്കി മാറ്റാനാകില്ല. 68 വയസു പ്രായമുള്ള നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മറ്റൊരു നേതാവിനും പതിച്ചു കിട്ടിയിട്ടില്ലാത്ത ഒസ്യത്താണത്. അതിനു നേർക്കാണ് സിപിഎം  ലജ്ജാവശിഷ്ടങ്ങൾ അല്പം പോലും അവശേഷിപ്പിക്കാതെ പരിഹാസം ചൊരിഞ്ഞത്. അതിനു ദൈവം നൽകിയ ശിക്ഷയാണ് പുതുപ്പള്ളിയിലെ അവരുടെ ദയനിയ പരാജയമെന്ന് കരുതുന്ന ലക്ഷക്കണക്കായ വിശ്വാസികൾ എല്ലാ സമൂഹത്തിലുമുണ്ട്.


പാപികൾക്ക് പശ്ചാത്തപിക്കാൻ അവസരമുണ്ടെന്നു പറയുന്നത് മത ഗ്രന്ഥങ്ങൾ മാത്രമല്ല, രാഷ്‌ട്രീയ മാനുവലുകളുമുണ്ട്. അത്തരത്തിൽ എത്രയോ തവണ കുറ്റമേറ്റു പറഞ്ഞു മാപ്പിരിന്നവരാണ് അഭിനവ കമ്യൂണിസ്റ്റുകാർ. കേരളത്തിലെ കമ്യൂണിസ്റ്റ് പിണറായിസ്റ്റുകളും അതു മാതൃകയാക്കണമെന്നൊരു അപേക്ഷയുണ്ട്. ഉമ്മൻ ചാണ്ടിയോടു തങ്ങൾ കാണിച്ച നെറികേടുകൾക്കും പൈശാചികമായ വേട്ടയാടലിനും നിരുപാധികം മാപ്പ് പറയുന്നു എന്നൊരു വാചകം ആരുമറിയാതെ, ആരെയും കാണിക്കാതെയെങ്കിലും എകെജി സെന്ററിലെ അവരുടെ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തണം.

ജനങ്ങളെ പേടിച്ച് അൻപത്തൊന്ന് അകമ്പടി വാഹനങ്ങളുടെ നടുവിലൂടെ കുതിച്ചും പട്ടിണിപ്പാവങ്ങളുടെ തലയ്ക്കു മുകളിൽ കൂടി കോടികൾ മുടക്കി പറന്നും നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട്, ഗൺമാന്റെ മാത്രം സംരക്ഷണത്തിൽ ട്രെയിനിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചിട്ടുള്ള ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് ഏതെങ്കിലുമൊരു പിണറായിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കണം. തെറ്റുകളിൽ നിന്നു തെറ്റുകളിലേക്കു വഴുതി വീഴുമ്പോൾ അതെല്ലാം മൗനത്തിന്റെ പനയോലപ്പായയിൽ പൊതിഞ്ഞു നാടുകടത്താമെന്ന അതിമോഹത്തിനേറ്റ തിരിച്ചടിയാണ് പുതുപ്പള്ളിയിൽ സംഭവിച്ചതെന്ന രാഷ്ട്രീയ യാഥാർഥ്യവും പറഞ്ഞു മനസിലാക്കി കൊടുക്കണം.

Advertisement
inner ad

അഴിമതിയുടെ  നാറുന്ന ഏതു കഷായക്കുപ്പിക്ക് മുകളിലും പാർട്ടിയുടെ ലേബലൊട്ടിച്ച് അമൃതാക്കി മാറ്റുന്ന നെറികേടിനുള്ള മറുമരുന്നാണ് സിപിഎമ്മിന് പുതുപ്പള്ളിക്കാർ നൽകിയത്. പെരിയയിൽ അരുംകൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും അദൃശ്യ സാന്നിധ്യം ഏതായാലും രാഷ്‌ട്രീയ കേരളത്തിനു മുകളിൽ എപ്പോഴുമുണ്ടാകും.  പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഖജനാവിലെ നികുതിപ്പണം കൊള്ളയടിച്ചവരാണ് ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയും വിദേശത്തേക്കു ഡോളർ കടത്തിയും ബന്ധുക്കളുടെ നിയമനങ്ങൾക്കു മാത്രമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മലർക്കെ തുറന്നിട്ടും പാവപ്പെട്ടവരുടെ ചില്ലിത്തുട്ടുകൾ കൊണ്ടു സമ്പന്നമാക്കിയ സഹകരണ സ്ഥാപനങ്ങളെ പാർട്ടി നേതാക്കൾക്ക് മുച്ചൂടും കട്ടുമു‌ടിക്കാനുള്ള കള്ളത്താക്കോൽ നൽകിയതുമൊക്കെ സിപിഎം എന്ന പാർട്ടിയാണ്.

ചോദ്യം ചോദിക്കുന്നവരു‌ടെ തല വെട്ടിയും കൈകാലുകൾ അരിഞ്ഞും മുതലക്കുളത്തിലെറിഞ്ഞും നേതൃത്വം രസിച്ചപ്പോഴൊക്കെ നിശബ്ദരാക്കപ്പെട്ടു പോയ കേരളത്തിലെ ലക്ഷോപലക്ഷം സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും പ്രതിനിധികളായ പുതുപ്പള്ളിയിലെ പന്തീരായിരത്തോളം പേരുടെ പിന്തുണ കൂടി കിട്ടിയതു കൊണ്ടാണ് 2021ലെ അംഗ സംഖ്യപോലുമില്ലാതെ ജനങ്ങളുടെ കോടതിയിൽ സിപിഎം നാണംകെട്ടു തലകുമ്പിട്ടു നിൽക്കുന്നത്.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ സിപിഎം സെക്രട്ടറി  എം.വി ഗോവിന്ദന്റെ അദൃശ്യ സാന്നിധ്യം ഉണ്ടെന്നു കൂടി പറയാതെ വയ്യ. ഒരു കൊല്ലം മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയിൽ അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതു പോലെ പുതുപ്പള്ളി തെരഞ്ഞെടുപ്പും സർക്കാരിനെക്കുറിച്ചു ജനങ്ങളുടെ ശരിയായ വിലയിരുത്തലാകുമെന്നാണ് ഗോവിന്ദൻ പറഞ്ഞത്. നേതാവ് പറഞ്ഞാൽ അനുസരിക്കുന്ന അപൂർവം ചിലരെങ്കിലും പാർട്ടിയിലുണ്ടെന്നതിനു തെളിവാണ് രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേരിട്ട തകർപ്പൻ വിജയം. അങ്ങനെ ഒരു കാര്യത്തിലെങ്കിലും പാർട്ടി നേതൃത്വം സത്യം പറഞ്ഞതിൽ എല്ലാവർക്കും ആഹ്ലാദിക്കാം.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഐ കാര്യമായി പ്രതികരിച്ചു കേട്ടില്ല. അതിന് സിപിഐക്ക് ഒരു നേതാവോ നേതൃത്വമോ ഉണ്ടെന്നറിയില്ല. അടുത്ത കാലത്തായി കാനം രാജേന്ദ്രൻ കാശിലാണു താമസമെന്നാണ് പാർട്ടിലെ അദ്ദേഹത്തിന്റെ ശത്രുക്കൾ പറയുന്നത്. സഖാവ് മൗനവ്രതത്തിലാണത്രേ. 2021ൽ പാലായിൽ ജോസ് കെ മാണിയെ കാലു വാരിയതിനു ഇത്തവണ പുതുപ്പള്ളിയിൽ സിപിഎമ്മിനൊരു പണി കൊടുത്തു എന്ന് പാലായിലെ ജോസ്മോന്റെ പാർട്ടിയും സിൽബന്ധികളും പറയുന്നു.

ബിജെപിയുടെ കാര്യമാണ് ഹന്തകഷ്ടം. കെട്ടിവച്ച കാശു പോലും കിട്ടാതെ മണ്ടിയ പാർട്ടിയാണ് ഇതു താൽക്കാലിക പ്രതിഭാസമാണെന്നു പറഞ്ഞ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ കച്ച കെട്ടുന്നത്. ഉച്ചമയക്കത്തിൽ മനക്കോട്ട കെട്ടുന്നവരെ പരിഹസിക്കരുതെന്നാണ് ഗുരുകാരണവന്മാർ പറയുന്നത്. സ്വപ്ന സഞ്ചാരം ഒരു രോഗമാണെന്ന് അവർക്കറിയില്ലെങ്കിലും അറിയാവുന്ന വളരെക്കൂടുതൽ പേർ നമുക്കിടയിലുണ്ടെന്നു മാത്രം പറയട്ടെ.  

Advertisement
inner ad

Global

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തതദാനം ചെയ്യാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

Published

on

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തതദാനം ചെയ്യാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്‍ക്കും ഹസ്തദാനം ചെയ്ത മാക്രോണ്‍, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്‍ അടുത്തയാള്‍ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടര്‍ന്ന് ചമ്മല്‍മാറ്റാന്‍ മോദി ആളുകള്‍ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.

Advertisement
inner ad

പാരീസില്‍ നടന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതില്‍ മാക്രോണിന്റെ വംശീയ ബോധത്തെ എതിര്‍ത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങള്‍ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ കുറിച്ചത്.

Advertisement
inner ad
Continue Reading

Kuwait

ചങ്ങനാശേരി അസോസിയേഷന് പുതിയ നേത്യത്വം

Published

on

കുവൈത്ത് സിറ്റി : ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍), പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്), സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോജോ ജോയി (ട്രഷറര്‍), ലാല്‍ജിന്‍ ജോസ്, അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍)എന്നിവരാണ് ഭാരവാഹികൾ.

അനില്‍ പി. അലക്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍, മാത്യു പുല്ലുകാട്ട് (ജോസി) എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളുമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടര്‍, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പായിന്‍ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

ഇസ്മായിൽ കൂനത്തിൽ പ്രസിഡണ്ടായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇസ്മായിൽ കൂനത്തിൽ (പ്രസിഡന്റ്), സജിത്ത് ചേലാമ്പ്ര (ജനറൽ സെക്രട്ടറി), നൗഷാദ് (ട്രഷറർ), ജോസഫ് എബ്രഹാം, അർഷാദ് അഹമ്മദ് (വൈസ് പ്രസിഡന്റ്മാർ), തബഷിർ പി, റഫീഖ് , ഫൈസൽ വി യു, ഫിറോസ് ( സെക്രട്ടറിമാർ), സഹദ് പുളിക്കൽ (സെക്രട്ടറി, വെൽഫെയർ), നൗഫൽ (സെക്രട്ടറി , സ്പോർട്സ്), എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി യാണ് ദേശീയ സമിതി പ്രതിനിധി. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ന്റെ യും നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുപ്പങ്ങളുടെയും മറ്റു ദേശീയ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു.

നേരത്തെ അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മുൻ കമ്മിറ്റിയുടെ സംഘടന പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും വിശദമായ ചർച്ചക്ക് ശേഷം ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിക്കുകയും ഉണ്ടായി. നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം തിരുവനന്തപുരം, ബിനു ചെമ്പാലയം എന്നിവരുടെ നിരീക്ഷണത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ നിർണയിക്കാനുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.

Continue Reading

Featured