Global
പുതുപ്പള്ളിയിലെ അദൃശ്യ ശക്തി,
അഥവാ ദൈവത്തിന്റെ കൈയൊപ്പ്

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഒരു വാചകം അറം പറ്റിയെന്നാണ് ഇപ്പോൾ പലരും പറയുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഏതോ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ അദൃശ്യ ശക്തിയുടെ പിൻബലത്തിൽ ഇവിടെ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം അൻപതിനായിരത്തിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷത്തിലെത്തിയില്ലെങ്കിലും അതിന് അടുത്തെത്തിക്കാൻ കഴിഞ്ഞതിൽ ഈ അദൃശ്യ ശക്തിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയുവുമില്ല.
മിത്തുകളെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള ചില അവസരവാദ അവിശ്വാകളുടെ ഉത്പന്നമല്ല ചെന്നിത്തല പറഞ്ഞ അദൃശ്യ ശക്തി. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവാണെന്നു മനസിലാക്കാൻ പുതുപ്പള്ളിക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. പുതുപ്പള്ളിയുടെ ഓരോ മണൽത്തരിയിലും അലിഞ്ഞുചേർന്നതാണ് ഉമ്മൻ ചാണ്ടി. മരണ ശേഷവും അദ്ദേഹത്തിന്റെ ആത്മാവിന് ഈ മണ്ണിൽ നിന്ന് പെട്ടെന്നങ്ങു പലായനം ചെയ്യാനാവില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഒരൊറ്റ മനസോടെ, മുഴുവൻ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ചേർത്തു നിർത്തിയതും ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യമായിരുന്നു. അത്രമാത്രം വേദനിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയെ സിപിഎമ്മും അതിന്റെ വൈതാളികരും വേട്ടയാടിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം, തന്നെ വേട്ടയാടിയവരുടെ പേരു വിവരങ്ങൾ പുറത്തു വന്നതിനു പിന്നിലും ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിക്കിട്ടിയ ഉമ്മൻ ചാണ്ടിയുടെ പ്രാർഥനയുടെ പിൻബലമുണ്ട്.

പുതുപ്പള്ളിയിലെന്നല്ല കേരളത്തിലുടനീളം കരയുന്നവന്റെ കണ്ണീരൊപ്പാൻ ഓടി നടന്ന ഒരു നിസ്വാർഥന്റെ ആത്മാർഥതയെ പുച്ഛിച്ചു തള്ളിയാണ് ഇടതു പ്രചാരണം കൊട്ടിക്കയറിയത്. പുതുപ്പള്ളിയിൽ എവിടെ വികസനം എന്ന ചോദ്യത്തിന് വിഴിഞ്ഞം തുറമുഖം മുതൽ കണ്ണൂർ വിമാനത്താവളം വരെ ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ പ്രതിരോധം തീർത്തപ്പോൾ തങ്ങളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ ഒപ്പം നിന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങളാണ് പുതുപ്പള്ളിക്കാർ വാഴ്ത്തിപ്പടിയത്. കടക്കൂ പുറത്തെന്ന് ആരോടും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല. ആരെയും നികൃഷ്ട ജീവി എന്നു വിളിച്ചില്ല. പരനാറിയെന്നു വിളിച്ച് ഒരാളെപ്പോലും ആക്ഷേപിച്ചിട്ടില്ല. മുന്നിൽ നിൽക്കുന്നവന്റെ മതമോ ജാതിയോ രാഷ്‌ട്രീയമോ പോലും നോക്കാതെയാണ് അദ്ദേഹം അവരെ ചേർത്തു പിടിച്ചത്. അതിന്റെ നന്ദി സൂചകമാണ് മരിച്ച് അൻപതാംനാളിലും മഞ്ചേശ്വരത്തു നിന്നും പാറശാലയിൽ നിന്നും ഹൂസ്റ്റണിൽ നിന്നും ഉട്ടാക്കമണ്ടിൽ നിന്നുമൊക്കെ അനേകായാരിങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി തെളിയിക്കുന്നത്.
മരിച്ചാലുടൻ ആരും വിശുദ്ധ പദവിയിലെത്തുന്നില്ല. ജീവിച്ചിരുന്ന കാലത്തെ സേവനങ്ങളും അജഗണങ്ങളോടുള്ള സ്നേഹ പരിലാളനങ്ങളും പരിഗണിച്ച് അനേകം നൂറ്റാണ്ടുകൾ കൊണ്ടാണ് ഒരാൾ വിശുദ്ധനാക്കപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് ഏതെങ്കിലും ക്രൈസ്തവ സഭ വിശുദ്ധ പദവി നൽകുമോ എന്നു നിശ്ചയമില്ല. പക്ഷേ, കേരളത്തിലെ ജനകോടികൾ, മതജാതി വൈജാത്യങ്ങളില്ലാതെ അദ്ദേഹത്തെ തങ്ങളുടെ മനസിൽ വിശുദ്ധനാക്കി പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഒരാൾക്കും അതിനി ഇളക്കി മാറ്റാനാകില്ല. 68 വയസു പ്രായമുള്ള നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മറ്റൊരു നേതാവിനും പതിച്ചു കിട്ടിയിട്ടില്ലാത്ത ഒസ്യത്താണത്. അതിനു നേർക്കാണ് സിപിഎം ലജ്ജാവശിഷ്ടങ്ങൾ അല്പം പോലും അവശേഷിപ്പിക്കാതെ പരിഹാസം ചൊരിഞ്ഞത്. അതിനു ദൈവം നൽകിയ ശിക്ഷയാണ് പുതുപ്പള്ളിയിലെ അവരുടെ ദയനിയ പരാജയമെന്ന് കരുതുന്ന ലക്ഷക്കണക്കായ വിശ്വാസികൾ എല്ലാ സമൂഹത്തിലുമുണ്ട്.
പാപികൾക്ക് പശ്ചാത്തപിക്കാൻ അവസരമുണ്ടെന്നു പറയുന്നത് മത ഗ്രന്ഥങ്ങൾ മാത്രമല്ല, രാഷ്‌ട്രീയ മാനുവലുകളുമുണ്ട്. അത്തരത്തിൽ എത്രയോ തവണ കുറ്റമേറ്റു പറഞ്ഞു മാപ്പിരിന്നവരാണ് അഭിനവ കമ്യൂണിസ്റ്റുകാർ. കേരളത്തിലെ കമ്യൂണിസ്റ്റ് പിണറായിസ്റ്റുകളും അതു മാതൃകയാക്കണമെന്നൊരു അപേക്ഷയുണ്ട്. ഉമ്മൻ ചാണ്ടിയോടു തങ്ങൾ കാണിച്ച നെറികേടുകൾക്കും പൈശാചികമായ വേട്ടയാടലിനും നിരുപാധികം മാപ്പ് പറയുന്നു എന്നൊരു വാചകം ആരുമറിയാതെ, ആരെയും കാണിക്കാതെയെങ്കിലും എകെജി സെന്ററിലെ അവരുടെ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തണം.
ജനങ്ങളെ പേടിച്ച് അൻപത്തൊന്ന് അകമ്പടി വാഹനങ്ങളുടെ നടുവിലൂടെ കുതിച്ചും പട്ടിണിപ്പാവങ്ങളുടെ തലയ്ക്കു മുകളിൽ കൂടി കോടികൾ മുടക്കി പറന്നും നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട്, ഗൺമാന്റെ മാത്രം സംരക്ഷണത്തിൽ ട്രെയിനിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചിട്ടുള്ള ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് ഏതെങ്കിലുമൊരു പിണറായിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കണം. തെറ്റുകളിൽ നിന്നു തെറ്റുകളിലേക്കു വഴുതി വീഴുമ്പോൾ അതെല്ലാം മൗനത്തിന്റെ പനയോലപ്പായയിൽ പൊതിഞ്ഞു നാടുകടത്താമെന്ന അതിമോഹത്തിനേറ്റ തിരിച്ചടിയാണ് പുതുപ്പള്ളിയിൽ സംഭവിച്ചതെന്ന രാഷ്ട്രീയ യാഥാർഥ്യവും പറഞ്ഞു മനസിലാക്കി കൊടുക്കണം.

അഴിമതിയുടെ നാറുന്ന ഏതു കഷായക്കുപ്പിക്ക് മുകളിലും പാർട്ടിയുടെ ലേബലൊട്ടിച്ച് അമൃതാക്കി മാറ്റുന്ന നെറികേടിനുള്ള മറുമരുന്നാണ് സിപിഎമ്മിന് പുതുപ്പള്ളിക്കാർ നൽകിയത്. പെരിയയിൽ അരുംകൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും അദൃശ്യ സാന്നിധ്യം ഏതായാലും രാഷ്‌ട്രീയ കേരളത്തിനു മുകളിൽ എപ്പോഴുമുണ്ടാകും. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഖജനാവിലെ നികുതിപ്പണം കൊള്ളയടിച്ചവരാണ് ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയും വിദേശത്തേക്കു ഡോളർ കടത്തിയും ബന്ധുക്കളുടെ നിയമനങ്ങൾക്കു മാത്രമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മലർക്കെ തുറന്നിട്ടും പാവപ്പെട്ടവരുടെ ചില്ലിത്തുട്ടുകൾ കൊണ്ടു സമ്പന്നമാക്കിയ സഹകരണ സ്ഥാപനങ്ങളെ പാർട്ടി നേതാക്കൾക്ക് മുച്ചൂടും കട്ടുമുടിക്കാനുള്ള കള്ളത്താക്കോൽ നൽകിയതുമൊക്കെ സിപിഎം എന്ന പാർട്ടിയാണ്.
ചോദ്യം ചോദിക്കുന്നവരുടെ തല വെട്ടിയും കൈകാലുകൾ അരിഞ്ഞും മുതലക്കുളത്തിലെറിഞ്ഞും നേതൃത്വം രസിച്ചപ്പോഴൊക്കെ നിശബ്ദരാക്കപ്പെട്ടു പോയ കേരളത്തിലെ ലക്ഷോപലക്ഷം സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും പ്രതിനിധികളായ പുതുപ്പള്ളിയിലെ പന്തീരായിരത്തോളം പേരുടെ പിന്തുണ കൂടി കിട്ടിയതു കൊണ്ടാണ് 2021ലെ അംഗ സംഖ്യപോലുമില്ലാതെ ജനങ്ങളുടെ കോടതിയിൽ സിപിഎം നാണംകെട്ടു തലകുമ്പിട്ടു നിൽക്കുന്നത്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ അദൃശ്യ സാന്നിധ്യം ഉണ്ടെന്നു കൂടി പറയാതെ വയ്യ. ഒരു കൊല്ലം മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയിൽ അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതു പോലെ പുതുപ്പള്ളി തെരഞ്ഞെടുപ്പും സർക്കാരിനെക്കുറിച്ചു ജനങ്ങളുടെ ശരിയായ വിലയിരുത്തലാകുമെന്നാണ് ഗോവിന്ദൻ പറഞ്ഞത്. നേതാവ് പറഞ്ഞാൽ അനുസരിക്കുന്ന അപൂർവം ചിലരെങ്കിലും പാർട്ടിയിലുണ്ടെന്നതിനു തെളിവാണ് രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേരിട്ട തകർപ്പൻ വിജയം. അങ്ങനെ ഒരു കാര്യത്തിലെങ്കിലും പാർട്ടി നേതൃത്വം സത്യം പറഞ്ഞതിൽ എല്ലാവർക്കും ആഹ്ലാദിക്കാം.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഐ കാര്യമായി പ്രതികരിച്ചു കേട്ടില്ല. അതിന് സിപിഐക്ക് ഒരു നേതാവോ നേതൃത്വമോ ഉണ്ടെന്നറിയില്ല. അടുത്ത കാലത്തായി കാനം രാജേന്ദ്രൻ കാശിലാണു താമസമെന്നാണ് പാർട്ടിലെ അദ്ദേഹത്തിന്റെ ശത്രുക്കൾ പറയുന്നത്. സഖാവ് മൗനവ്രതത്തിലാണത്രേ. 2021ൽ പാലായിൽ ജോസ് കെ മാണിയെ കാലു വാരിയതിനു ഇത്തവണ പുതുപ്പള്ളിയിൽ സിപിഎമ്മിനൊരു പണി കൊടുത്തു എന്ന് പാലായിലെ ജോസ്മോന്റെ പാർട്ടിയും സിൽബന്ധികളും പറയുന്നു.
ബിജെപിയുടെ കാര്യമാണ് ഹന്തകഷ്ടം. കെട്ടിവച്ച കാശു പോലും കിട്ടാതെ മണ്ടിയ പാർട്ടിയാണ് ഇതു താൽക്കാലിക പ്രതിഭാസമാണെന്നു പറഞ്ഞ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ കച്ച കെട്ടുന്നത്. ഉച്ചമയക്കത്തിൽ മനക്കോട്ട കെട്ടുന്നവരെ പരിഹസിക്കരുതെന്നാണ് ഗുരുകാരണവന്മാർ പറയുന്നത്. സ്വപ്ന സഞ്ചാരം ഒരു രോഗമാണെന്ന് അവർക്കറിയില്ലെങ്കിലും അറിയാവുന്ന വളരെക്കൂടുതൽ പേർ നമുക്കിടയിലുണ്ടെന്നു മാത്രം പറയട്ടെ.
Kuwait
കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

കുവൈറ്റ് സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ് റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.
വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.
Featured
ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.
Featured
കഴിഞ്ഞ അഞ്ചു വർഷം, കാണാമറയത്ത് 60 കുട്ടികൾ

ഓയൂരിലെ കുട്ടിയെ റാഞ്ചിയ നാടകപരമ്പര സുഖപര്യവസായിയായി. തട്ടിക്കൊണ്ടു പോയവർ മണ്ടന്മരായതുകൊണ്ടാണ് അവരെ പെട്ടെന്നു പിടികൂടാൻ കാരണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിരീക്ഷണം ഒരു പരിധി വരെ ശരിയാണ്. ബാധ്യതകളെക്കാൾ കൂടിയ ആസ്തി ഉണ്ടാവുകയും ചെറിയ തുക മറിച്ചു കൊടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോവുകയും ചെയ്ത പദ്മകുമാർ എന്ന മധ്യവയസ്കന്റെ പരാജയമാണ് ഈ നാടകത്തിന് ഹാസരസം പകരുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയ, നന്നായി ഇംഗ്ലീഷ്സംസാരിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ഭാവി ഇരുളടയുന്നതാണ് നാടകത്തിലെ ശോകം. വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ഭർത്താവിനെ നിരന്തരം ഉപദേശിച്ച ഭാര്യ അനിതകുമാരിയാണു വില്ലത്തി. കഥയിലെ റിയൽ ഹീറോ ഒൻപതുവയസുകാരനായ ജോനാഥനും.
ഈ നാടകത്തിൽ പൊലീസിന്റെ റോൾ വെറും പ്രേക്ഷകന്റേതു മാത്രമാണ്. അഞ്ചു ദിവസം കൊണ്ട് പ്രതിയെ കണ്ടെത്തി എന്ന് അവർ വീമ്പു പറയുന്നതാണ്. പ്രതികളെ പിടികൂടിയത് നാട്ടുകാരും ഇരകളാക്കപ്പെട്ട കുട്ടിയും മാധ്യമങ്ങളുമായിരുന്നു എന്ന് എഡിജിപി എം.ആർ. അജിത് കുമാർ തന്നെ സമ്മതിക്കുന്നു.
പുരാതന പ്രസിദ്ധവും പൊലീസിന്റെ ഹൈ ടെക് നിരീക്ഷണവുമുള്ള കൊല്ലം നഗരത്തിൽ പ്രതികളെത്തി കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുകയും ഒന്നിലേറെ തവണ ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്ത പ്രതികളുടെ പൊടി പോലും പൊലീസിനു കിട്ടിയില്ല. തുടക്കം മുതൽ കുട്ടി പറഞ്ഞ നീല കാർ പല തവണ കൊല്ലത്തും പിന്നീട് ക്യുഎസ് റോഡ് വഴി കേരളത്തിന്റെ അതിർത്തി വിട്ടപ്പോഴും കേരള പോലീസ് നാട്ടുകാരുടെ കാറും ഓട്ടോറിക്ഷകളും തടഞ്ഞു നിർത്തി പരിശോധിക്കുന്ന തിരക്കിലായിരുന്നു. അപ്പോഴും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്താനായില്ല അതിലെ ഡ്രൈവർമാർ അങ്ങോട്ടു ചെന്നു കണ്ട് പ്രതികളെക്കുറിച്ചു സൂചന നല്കുകയായിരുന്നു. കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ കൊണ്ട് ഒരുപയോഗവുമില്ലെന്നും ജനങ്ങൾക്കു ബോധ്യമായി.
കുട്ടിയെ കണ്ടുപിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. അവളെ സുരക്ഷിതയായി കിട്ടിയത് പ്രതികളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. എന്നാൽ പ്രതികളെ പിടികൂടിയതു നേരത്തേ പറഞ്ഞ കാരണങ്ങൾ കൊണ്ടും.
സംഭവം നടന്ന് 15മിനിറ്റിനകം വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചില ചലച്ചിത്ര പ്രവർത്തകരടക്കം ഇതു ഷെയർ ചെയ്തതോടെ മാധ്യമങ്ങൾ ഏറ്റെടുത്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അതിനു വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇതു പ്രതികളുട തുടർനടപടികൾക്കു തടസമായി. അടുത്ത ദിവസത്തെ പത്രങ്ങളിൽ വാർത്ത വലിയ പ്രാധാന്യത്തോടെ വന്നതോടെ കുട്ടിയെ ഒപ്പം നിർത്തുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. അല്ലാതെ പൊലീസിന്റെ മിടുക്കുകൊണ്ടല്ല.
കുട്ടികളുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് തയാറാക്കിയ രേഖാ ചിത്രങ്ങളും അഞ്ചു ലക്ഷം രുപ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രതികളിലൊരാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച ശബ്ദം ടിവിയിൽ കേട്ട കണ്ണനല്ലൂർ സ്വദേശിയായ ഒരാൾ പൊലീസിനു നൽകിയ രഹസ്യ വിവരെത്തുടർന്നാണ് പൊലീസ് ചാത്തന്നൂരിലെ വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ചും അറസ്റ്റിനെ കുറിച്ചും എഡിജിപി നടത്തിയ വിശദീകരണങ്ങളിലും നിരവധി സംശയങ്ങളുണ്ട്.
ഏതായാലും കുട്ടിയെ കണ്ടു കിട്ടിയതിൽ വീരവാദം മുഴക്കുന്ന കേരള പൊലീസും ആഭ്യന്തര വകുപ്പും അതിന്റെ മന്ത്രിയും ഉത്തരം നൽകേണ്ട വേറൊരു ചോദ്യം കൂടി ബാക്കിയുണ്ട്. കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കിടെ കാണാതായ ആയിരത്തോളം കുട്ടികളിൽ 60 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അവരെവിടെ എന്നു പൊലീസ് പറയണം. പക്ഷേ, ആറു കേസുകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കയാണ് പൊലീസ്. ഓയൂരിലെ കുട്ടിക്കു കിട്ടിയ മാധ്യമ ശ്രദ്ധയോ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയോ കിട്ടാതിരുന്നതാണ് ഈ തിരോധാനങ്ങളുടെ ചുരുളഴിയാത്തതിനു കാരണം.
സംസ്ഥാനത്ത് ഈ വർഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ. ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേർ. തൊട്ട് പിന്നിൽ പാലക്കാടാണ്- 14 പേർ. മലപ്പുറത്ത് ആറും കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് വീതവും ഇടുക്കിയിൽ ഏഴും വയനാട്ടിലും കാസർകോടും ഒരു കുട്ടിയെ വീതവും തട്ടിക്കൊണ്ടുപോയതായി പൊലീസ് രേഖകളിലുണ്ട്. മറ്റ് ജില്ലകളിൽ ഇതുവരെ കേസുകളൊന്നുമില്ലെന്നുള്ളത് ആശ്വാസമായി.
കഴിഞ്ഞ നാല് വർഷത്തിനിടെ 841 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. 2020ൽ 200, 2021ൽ 257, 2022ൽ 269 എന്നിങ്ങനെയാണ് കണക്കുകൾ. ഈ വർഷം ഇതു വരെ 115 കുട്ടികളെയും കാണാതായി. കുട്ടികളും വലിയവരും അടക്കം ഈ വർഷം 9,882 കാണാതായ കേസുകളാണ് പോലീസിൽ റിപോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 8,742 ഉം 2021ൽ 9,713 ഉം 2022ൽ 11,259 പേരെയും കാണാതായി. ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിനു കണ്ടെത്താൻ കഴിയാത്തത്. ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പോലീസ് റിപോർട്ട് നൽകി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്. 18 പെൺകുട്ടികളും. 2018 മുതൽ 2023 മാർച്ച് ഒന്പത് വരെയുള്ള കണക്കാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത നാളുകളിലായിരുന്നു ഇതെല്ലാം എന്നു കൂടി അദ്ദേഹത്തിന്റെ സൈബർ പോരാളികൾ ഓർക്കണം. എന്നിട്ടു മതി ഓയൂർ കേസിൽ ഊറ്റംകൊള്ളുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login