Global
കൊടുംക്രിമിനലുകൾക്ക് എന്തിനു
മനുഷ്യാവകാശങ്ങൾ
“ഇനിയൊരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്.”
ഈ മാസം പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ നോക്കി കേരളം വിതുമ്പിപ്പറഞ്ഞ വാക്കുകളാണിത്.

“ഞങ്ങളെവിടെ പോകണം? വിദേശത്തേക്കു മാറണോ?” വന്ദനയുടെ പിതാവ് മോഹൻദാസും അമ്മ വസന്ത കുമാരിയും നെഞ്ചകം പിളർന്നു ചോദിച്ചതും നമ്മൾ കേട്ടു.
അവരുടെ കണ്ണീരൊരിക്കലും തോരില്ല. പക്ഷേ, വന്ദന എല്ലാവരുടെയും ഓർമകളിൽ നിന്നു ക്രമേണ മാഞ്ഞു പോകും. ഒരിക്കൽ ഇതുപോലെ കരൾ പിളർത്തി കരയിച്ച സൗമ്യ, ജിഷ, ഉത്ര, വിസ്മയ തുടങ്ങി എത്രയെത്ര പെൺകുട്ടികൾ വിസ്മൃതിയിലായി. അവരോട്, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളോട് നീതി ചെയ്യാൻ കഴിഞ്ഞോ, പൊതു സമൂഹത്തിനും നീതി പീഠങ്ങൾക്കും?
ഓർമയുണ്ടോ, സൗമ്യ എന്ന പെൺകുട്ടിയെ? പീഡന ശ്രമം ചെറുക്കുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടിയ 23കാരി. ഷൊർണൂർ സ്വദേശിയായ സൗമ്യക്ക് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സഹപ്രവർത്തകർ കണ്ടുവച്ച സുഹൃത്തുമായുള്ള കല്യാണം ഉറപ്പിക്കാനാണ് 2011 ഫെബ്രുവരി ഒന്നിന് സൗമ്യ ഷൊർണൂരിലേക്കു തിരിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ. വനിതകളുടെ കംപാർട്ട്മെന്റിൽ ഒറ്റയ്ക്കായിപ്പോയ സൗമ്യയെ തമിഴ്നാട് ഗൂഡല്ലൂർ സ്വദശിയായ ഗോവിന്ദച്ചാമി എന്ന ക്രിമിനൽ അതിക്രമിച്ചു കയറി ആക്രമിച്ചു. മാനഭംഗ ശ്രമം ചെറുക്കുന്നതിനിടെ കുതറിയോടിയ സൗമ്യ ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി. ഒപ്പം ചാടിയ ഗോവിന്ദച്ചാമി, സാരമായി പരുക്കേറ്റു ട്രാക്കിൽ കിടന്ന സൗമ്യയെ വാരിയെടുത്ത് അടുത്ത കുറ്റിക്കാട്ടിലെത്തിച്ച് വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തി. പരുക്കും മാനഭംഗം മൂലമുണ്ടായ ഷോക്കും മൂലം ഒരാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ സൗമ്യ ഫെബ്രുവരി ആറിന് മരണത്തിനു കീഴടങ്ങി.
അന്നോളം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഭീകരമായ കൊലപാതകമായിരുന്നു അത്. അതുകൊണ്ടു തന്നെ സമാനമായൊരു കേസ് കേരളത്തിൽ പാടില്ലെന്ന് സർക്കാർ തീരുമാനിച്ചു. കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചു. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലമടക്കം അന്വേഷണ സംഘം കോടതിയിലെത്തിച്ചു. കൊടുംക്രിമനലാണ് ഗോവിന്ദച്ചാമിയെന്നായിരുന്നു റിപ്പോർട്ട്. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമടക്കം എട്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലവും സൗമ്യ വധക്കേസിന്റെ കൊടും ക്രൂരതയും കണക്കിലെടുത്ത് വിചാരണ കോടതി അയാൾക്കു വധ ശിക്ഷ വിധിച്ചു. ഏഴു മാസം കൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
ഹൈക്കോടതിയും ഈ വിധി ശരി വച്ചു. എന്നാൽ സുപ്രീം കോടതിയിലെത്തിയപ്പോൾ പ്രതിക്കു മേൽ ചുമത്തപ്പെട്ട കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ഇക്കാരണത്താൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് പ്രഫുല്ല സി. പാന്ത്, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴു വർഷത്ത കഠിനതടവായി ഇളവ് ചെയ്തു. ഈ ശിക്ഷ അയാൾ ഇതിനകം പൂർത്തിയാക്കി. അവശേഷിക്കുന്നത് ബലാത്സംഗത്തിനുള്ള ജീവപര്യന്തമാണ്. അതിന്റെ കാലാവധിയും വൈകാതെ അവസാനിക്കും. അതോടെ ഗോവിന്ദച്ചാമി പുറത്തിറങ്ങും. ഇനിയാണ് സുപ്രധാനമായ ചോദ്യം. ഈ കേസിൽ സൗമ്യക്കോ അവളുടെ അമ്മ സുമതിക്കോ അവരർഹിക്കുന്ന നീതി ലഭിച്ചോ?
ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. ആരാണ് ഈ ഗോവിന്ദച്ചാമി? മോഷണം പതിവാക്കിയ ഭിക്ഷക്കാരൻ എന്നാണ് പൊലീസ് ക്രൈം റെക്കോഡ്സിൽ അയാളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. ഗോവിന്ദ ചാമിക്കു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോതിയിലും ഹാജരായത് അഡ്വ.ബി.എ. ആളൂർ എന്ന ക്രിമിനൽ ലോയറാണ്. ഒരു കോടതിയിലേക്കു തന്റെ ഫീസ് അഞ്ചു ലക്ഷം രൂപയാണെന്നാണ് ആളൂർ അവകാശപ്പെടുന്നത്. ഗോവിന്ദച്ചാമിയുടെ കേസ് നടത്തിപ്പിനായി 15 ലക്ഷം രൂപ കൈപ്പറ്റിയെന്നും അദ്ദഹം സമ്മതിച്ചിട്ടുണ്ട്
. ഭിക്ഷക്കരാനായ ഒരു കള്ളനാണ് ഇത്രയും രൂപ സമാഹരിച്ചു നൽകി വധശിക്ഷയിൽ ഇളവ് നേടിയത്. പക്ഷേ,. ഇനിയൊരമ്മയ്ക്കും തന്റെ ഗതി വരരുതെന്നു പറഞ്ഞു നിലവളിച്ച സൗമ്യയുടെ അമ്മ സുമതിയുടെ കണ്ണീരിന് ഒരു വിലയും കട്ടിയില്ല എന്നതാണ് സൗമ്യ വധക്കേസിന്റെ പിന്നാമ്പുറം.

സമാനമായ നിലവിളിയാണ് 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ കേട്ടത്. എറണാകുളം ലോ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി ജിഷ, പെരുമ്പാവൂർ നഗരപരിധിക്കുള്ളിലെ ചെറ്റക്കുടിലിൽ ജിഷ കൊല ചെയ്യപ്പെട്ടപ്പോൾ കേരളത്തിലെമ്പാടും ഉയർന്ന പ്രതിഷേധത്തിന് അളവില്ല. ഇടതു മുന്നണി അതു രാഷ്‌ട്രീയമായി വഴിതിരിച്ചുവിട്ടു മുതലെടുപ്പും നടത്തി. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ അമീർ ഉൾ അസ്ലാം എന്ന ക്രിമിനൽ അറസ്റ്റിലായി. ജിഷയെ ലൈംഗികമായി ആക്രമിക്കാനുള്ള ശ്രമത്തിനിടെ അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. വളരെയേറെ സെൻസേഷണലായിരുന്ന ഈ കേസിൽ 2017 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അമിർ ഉൾ അസ്ലമിന് വധ ശിക്ഷ വിധിച്ചു. ഇതിൽ ഇളവ് തേടി അയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാൻ ഇന്നലെ ഹൈക്കോടതി ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിലും പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂർ. പ്രതിയുടെ മനുഷ്യാവകാശങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കുന്നത്. ഇരയുടെ അവകാശങ്ങളെക്കാൾ വേട്ടക്കാരന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന അനുഭവങ്ങളും നിരവധിയുണ്ട്.
ഇന്ത്യയുടെ തന്നെ കുറ്റാന്വേണ ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതിയുടെ മരണം. ഉത്രയുടെ പേരിലുള്ള അതിരറ്റ സ്വത്തുവകകൾ സ്വന്തമാക്കാൻ ഭർത്താവ് സൂരജ് എസ് കുമാർ വിഷപ്പാമ്പിനെ ഉപയോഗിച്ചു നടത്തിയ കൊലപാതകം കേരളത്തിൽ അത്തരത്തിലുള്ള ആദ്യത്തെ കേസ് ആയിരുന്നു.
ഈ കൊടുംക്രൂരത തിരിച്ചറിഞ്ഞ ഉത്രയുടെ അമ്മ മണിമേഘലയും നെഞ്ചുപൊട്ടി നിലവിളിച്ചു, ഇനി ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേയെന്നായിരുന്നു മണിമേഘലയുടെയും നിലവിളി. കേരളത്തിന്റെ ക്രിമിനോളജി സയൻസിൽ പുതിയ അധ്യായം തന്നെ എഴുതിച്ചേർത്ത ഈ കേസിൽ പ്രതിക്കു കിട്ടിയത് 17 വർഷത്തെ തടവ് ശിക്ഷ. ഇതു കുറഞ്ഞുപോയെന്നും പരമാവധി ശിക്ഷ തന്നെ പ്രതി സൂരജിനു കൊടുക്കണമെന്നും ആവശ്യപ്പെട്ടുള്ള മണിമേഖലയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സമാനമാണ് കൊല്ലം ജില്ലയിലെ തന്നെ ഡോ. വിസ്മയയുടെ കേസും. ഭർതൃവീട്ടിൽ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെ തുടർന്നു ജീവനൊടുക്കിയ വിസ്മയയുടെ മൃതദേഹത്തിനു സമീപത്തിരുന്ന്, ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവരുതേ എന്നു വിലപിച്ച അമ്മ സജിതയുടെ ചിത്രം ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്ററായിരുന്ന പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. ഇയാളെ 10 വർഷത്തെ തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷയിൽ നിന്നു പോലും തന്നെ വിട്ടയയ്ക്കണമെന്നും നഷ്ടമായ സർക്കാർ ജോലി തിരികെ നല്കണമെന്നും ആവശ്യപ്പെട്ട് അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് കിരൺ കുമാർ.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പെൺകുട്ടികൾക്കു നേരേ നടന്ന അരുംകൊലകളിൽ ചിലതു മാത്രമാണിത്. പാലായിൽ പരീക്ഷ എഴുതാൻ വന്ന പെൺകുട്ടിയെ ക്യാംപസിൽ കുത്തിക്കൊലപ്പെടുത്തിയപ്പോഴും തിരുവല്ലയിൽ ക്ലാസിലേക്കു പോയ പെൺകുട്ടിയെ നടുറോഡിൽ പെട്രോൾ ഒഴിച്ചു കത്തിച്ചപ്പോഴും കോട്ടയം സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സഹപാഠിയെ പെട്രോൾ ഒഴിച്ചു കത്തിച്ചപ്പോഴുമൊക്കെ ഇതേ നിലവിളി ഉയർന്നതാണ്. ഇനിയൊരാൾക്കും…..

പക്ഷേ, ഈ നിലവിളി അവസാനിക്കുമെന്നു തോന്നുന്നില്ല. അതിൽ അവസാനത്തേതാകും കൊട്ടാരക്കരയിൽ സംഭവിച്ചതെന്നും കരുതുന്നില്ല. ഈ നിലവിളി നിലയ്ക്കണമെങ്കിൽ കുറ്റകൃത്യത്തിന് ആനുപാതികമായിത്തന്നെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റവാളിയുടെ മനുഷ്യാവകാശങ്ങളല്ല, ജീവനും ജീവിതവും നഷ്ടപ്പെട്ട ഇരകളുടെയും അവരുടെ ഉറ്റവരുടെയും അവകാശങ്ങളാണ് നിയമങ്ങളും നീതിപീഠങ്ങളും സംരക്ഷിച്ചു മാതൃകയാക്കേണ്ടത്.
Kuwait
കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

കുവൈറ്റ് സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ് റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.
വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.
Featured
ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.
Featured
കഴിഞ്ഞ അഞ്ചു വർഷം, കാണാമറയത്ത് 60 കുട്ടികൾ

ഓയൂരിലെ കുട്ടിയെ റാഞ്ചിയ നാടകപരമ്പര സുഖപര്യവസായിയായി. തട്ടിക്കൊണ്ടു പോയവർ മണ്ടന്മരായതുകൊണ്ടാണ് അവരെ പെട്ടെന്നു പിടികൂടാൻ കാരണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിരീക്ഷണം ഒരു പരിധി വരെ ശരിയാണ്. ബാധ്യതകളെക്കാൾ കൂടിയ ആസ്തി ഉണ്ടാവുകയും ചെറിയ തുക മറിച്ചു കൊടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോവുകയും ചെയ്ത പദ്മകുമാർ എന്ന മധ്യവയസ്കന്റെ പരാജയമാണ് ഈ നാടകത്തിന് ഹാസരസം പകരുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയ, നന്നായി ഇംഗ്ലീഷ്സംസാരിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ഭാവി ഇരുളടയുന്നതാണ് നാടകത്തിലെ ശോകം. വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ഭർത്താവിനെ നിരന്തരം ഉപദേശിച്ച ഭാര്യ അനിതകുമാരിയാണു വില്ലത്തി. കഥയിലെ റിയൽ ഹീറോ ഒൻപതുവയസുകാരനായ ജോനാഥനും.
ഈ നാടകത്തിൽ പൊലീസിന്റെ റോൾ വെറും പ്രേക്ഷകന്റേതു മാത്രമാണ്. അഞ്ചു ദിവസം കൊണ്ട് പ്രതിയെ കണ്ടെത്തി എന്ന് അവർ വീമ്പു പറയുന്നതാണ്. പ്രതികളെ പിടികൂടിയത് നാട്ടുകാരും ഇരകളാക്കപ്പെട്ട കുട്ടിയും മാധ്യമങ്ങളുമായിരുന്നു എന്ന് എഡിജിപി എം.ആർ. അജിത് കുമാർ തന്നെ സമ്മതിക്കുന്നു.
പുരാതന പ്രസിദ്ധവും പൊലീസിന്റെ ഹൈ ടെക് നിരീക്ഷണവുമുള്ള കൊല്ലം നഗരത്തിൽ പ്രതികളെത്തി കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുകയും ഒന്നിലേറെ തവണ ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്ത പ്രതികളുടെ പൊടി പോലും പൊലീസിനു കിട്ടിയില്ല. തുടക്കം മുതൽ കുട്ടി പറഞ്ഞ നീല കാർ പല തവണ കൊല്ലത്തും പിന്നീട് ക്യുഎസ് റോഡ് വഴി കേരളത്തിന്റെ അതിർത്തി വിട്ടപ്പോഴും കേരള പോലീസ് നാട്ടുകാരുടെ കാറും ഓട്ടോറിക്ഷകളും തടഞ്ഞു നിർത്തി പരിശോധിക്കുന്ന തിരക്കിലായിരുന്നു. അപ്പോഴും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്താനായില്ല അതിലെ ഡ്രൈവർമാർ അങ്ങോട്ടു ചെന്നു കണ്ട് പ്രതികളെക്കുറിച്ചു സൂചന നല്കുകയായിരുന്നു. കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ കൊണ്ട് ഒരുപയോഗവുമില്ലെന്നും ജനങ്ങൾക്കു ബോധ്യമായി.
കുട്ടിയെ കണ്ടുപിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. അവളെ സുരക്ഷിതയായി കിട്ടിയത് പ്രതികളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. എന്നാൽ പ്രതികളെ പിടികൂടിയതു നേരത്തേ പറഞ്ഞ കാരണങ്ങൾ കൊണ്ടും.
സംഭവം നടന്ന് 15മിനിറ്റിനകം വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചില ചലച്ചിത്ര പ്രവർത്തകരടക്കം ഇതു ഷെയർ ചെയ്തതോടെ മാധ്യമങ്ങൾ ഏറ്റെടുത്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അതിനു വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇതു പ്രതികളുട തുടർനടപടികൾക്കു തടസമായി. അടുത്ത ദിവസത്തെ പത്രങ്ങളിൽ വാർത്ത വലിയ പ്രാധാന്യത്തോടെ വന്നതോടെ കുട്ടിയെ ഒപ്പം നിർത്തുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. അല്ലാതെ പൊലീസിന്റെ മിടുക്കുകൊണ്ടല്ല.
കുട്ടികളുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് തയാറാക്കിയ രേഖാ ചിത്രങ്ങളും അഞ്ചു ലക്ഷം രുപ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രതികളിലൊരാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച ശബ്ദം ടിവിയിൽ കേട്ട കണ്ണനല്ലൂർ സ്വദേശിയായ ഒരാൾ പൊലീസിനു നൽകിയ രഹസ്യ വിവരെത്തുടർന്നാണ് പൊലീസ് ചാത്തന്നൂരിലെ വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ചും അറസ്റ്റിനെ കുറിച്ചും എഡിജിപി നടത്തിയ വിശദീകരണങ്ങളിലും നിരവധി സംശയങ്ങളുണ്ട്.
ഏതായാലും കുട്ടിയെ കണ്ടു കിട്ടിയതിൽ വീരവാദം മുഴക്കുന്ന കേരള പൊലീസും ആഭ്യന്തര വകുപ്പും അതിന്റെ മന്ത്രിയും ഉത്തരം നൽകേണ്ട വേറൊരു ചോദ്യം കൂടി ബാക്കിയുണ്ട്. കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കിടെ കാണാതായ ആയിരത്തോളം കുട്ടികളിൽ 60 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അവരെവിടെ എന്നു പൊലീസ് പറയണം. പക്ഷേ, ആറു കേസുകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കയാണ് പൊലീസ്. ഓയൂരിലെ കുട്ടിക്കു കിട്ടിയ മാധ്യമ ശ്രദ്ധയോ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയോ കിട്ടാതിരുന്നതാണ് ഈ തിരോധാനങ്ങളുടെ ചുരുളഴിയാത്തതിനു കാരണം.
സംസ്ഥാനത്ത് ഈ വർഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ. ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേർ. തൊട്ട് പിന്നിൽ പാലക്കാടാണ്- 14 പേർ. മലപ്പുറത്ത് ആറും കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് വീതവും ഇടുക്കിയിൽ ഏഴും വയനാട്ടിലും കാസർകോടും ഒരു കുട്ടിയെ വീതവും തട്ടിക്കൊണ്ടുപോയതായി പൊലീസ് രേഖകളിലുണ്ട്. മറ്റ് ജില്ലകളിൽ ഇതുവരെ കേസുകളൊന്നുമില്ലെന്നുള്ളത് ആശ്വാസമായി.
കഴിഞ്ഞ നാല് വർഷത്തിനിടെ 841 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. 2020ൽ 200, 2021ൽ 257, 2022ൽ 269 എന്നിങ്ങനെയാണ് കണക്കുകൾ. ഈ വർഷം ഇതു വരെ 115 കുട്ടികളെയും കാണാതായി. കുട്ടികളും വലിയവരും അടക്കം ഈ വർഷം 9,882 കാണാതായ കേസുകളാണ് പോലീസിൽ റിപോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 8,742 ഉം 2021ൽ 9,713 ഉം 2022ൽ 11,259 പേരെയും കാണാതായി. ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിനു കണ്ടെത്താൻ കഴിയാത്തത്. ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പോലീസ് റിപോർട്ട് നൽകി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്. 18 പെൺകുട്ടികളും. 2018 മുതൽ 2023 മാർച്ച് ഒന്പത് വരെയുള്ള കണക്കാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത നാളുകളിലായിരുന്നു ഇതെല്ലാം എന്നു കൂടി അദ്ദേഹത്തിന്റെ സൈബർ പോരാളികൾ ഓർക്കണം. എന്നിട്ടു മതി ഓയൂർ കേസിൽ ഊറ്റംകൊള്ളുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login