Editorial
ടോസ്സ് വീഴുന്നതും കാത്ത് ഗവര്‍ണര്‍ പോലീസും പിണറായി പോലീസും
നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍
മക്കള്‍ വരുതിയിലല്ലാത്ത ചില പിതാക്കന്മാരുടെ ധര്‍മ്മസങ്കടങ്ങള്‍ ഗ്രാമത്തില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ മക്കളെ പരിധിക്കപ്പുറത്തേക്ക് തള്ളിവിട്ട്, പോയി ഗവര്‍ണറുടെ വഴിക്ക് മുമ്പിലേക്ക് ചാടി വീണ് എന്തെങ്കിലും തല്ലിപ്പൊളി കാട്ടാന്‍ പറഞ്ഞുവിടുകയും അതുകണ്ട് മനസ്സില്‍ ആനന്ദിക്കുകയും ചെയ്യുന്ന പിതാക്കന്മാരെ ആരെങ്കിലും കാണാന്‍ വഴിയില്ല. അത്തരമൊരു ഗൂഢാനന്ദത്തിലാണ് സിപിഎം നേതൃത്വം. പിള്ളാരെ നിയന്ത്രിക്കാന്‍ അച്ഛന്‍മാര്‍ക്ക് കഴിയാത്തതാണോ കാരണമെന്നറിയില്ല. അച്ഛന്മാരുടെ മൗനാനുവാദത്തോടെ മക്കള്‍ കാട്ടുന്ന തല്ലുകൊള്ളിത്തമാണോ ഇതെന്നും അറിയില്ല. ഏതായാലും സംഭവം രണ്ടാമത്തേതാകാനാണ് സാധ്യത. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദകാലത്തോളം പഴക്കമുണ്ട്.
മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം യൂണിവേഴ്സിറ്റികളുടെ നിര്‍ണായകസ്ഥാനങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരെയും അവരുടെ ഭാര്യമാരെയും തിരുകി കയറ്റാനുള്ള ഗൂഢനീക്കത്തിനെതിരെ ഗവര്‍ണര്‍ പ്രതികരിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് തുടക്കം. അതിപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. സിപിഎം നേതൃത്വത്തിന്‍റെ ഒത്താശയോടെ അവരുടെ കുട്ടിസഖാക്കന്മാര്‍ കരിങ്കൊടി കാട്ടി ആക്രോശിച്ചുകൊണ്ട് ഗവര്‍ണറുടെ കാറിനുനേരെ പാഞ്ഞടുക്കുന്നു, അദ്ദേഹം കാര്‍ നിര്‍ത്തി പ്രതിഷേധത്തിന്‍റെ ഭാഗമായി പുറത്തിറങ്ങുന്നു. കേരളചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ പോലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നിട്ടില്ല. അതിനുപിന്നാലെ ചില ദിവസങ്ങള്‍ക്കുശേഷമാണ് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഗവര്‍ണര്‍ എത്തുന്നത്. ഗവര്‍ണറെ സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയും പാര്‍ലമെന്‍ററികാര്യമന്ത്രി കെ.രാധാകൃഷ്ണനും ചേര്‍ന്നാണ് സഭാ കവാടത്തില്‍ വരവേറ്റത്. പൂച്ചെണ്ടു നല്‍കി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാനോ മുഖം കൊടുക്കാനോ ഗവര്‍ണര്‍ തയ്യറായില്ല. പതിവുശൈലിയില്‍, ഒരുപക്ഷെ യാന്ത്രികമായി കൈകൂപ്പി കടന്നുപോകുക മാത്രമാണ് ചെയ്തത്. എന്നാല്‍ അപ്പോഴൊക്കെ ഉള്ളില്‍ ഇരമ്പുന്ന ക്ഷോഭത്തിന്‍റെ കടല്‍മുഖത്ത് വ്യക്തമായിരുന്നു. ആ വെറുപ്പ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ കാട്ടുകയും ചെയ്തു. 63 പേജുള്ള പ്രസംഗം അദ്ദേഹം വായിച്ചത് ഏകദേശം ഒന്നര മിനിറ്റു കൊണ്ടാണ്. 136 ഖണ്ഡികകളുള്ള ഉള്ളടക്കത്തില്‍ ആദ്യത്തെയും അവസാനത്തെയും ഭാഗം മാത്രം വായിച്ച് ഗവര്‍ണര്‍ ചടങ്ങ് തീര്‍ത്തു. ഗവര്‍ണറുടെ സഭാപ്രവേശവും, മടക്കവുമടക്കം നയപ്രഖ്യാപന ചടങ്ങ് അഞ്ചുമിനിറ്റില്‍ അവസാനിച്ചു. കേരള നിയമസഭയില്‍ ആദ്യമായി ഒന്നരമിനിറ്റില്‍ നയപ്രഖ്യാപനം നടത്തി ചരിത്രമെഴുതിയ ആദ്യത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനാണ്.
ഇത് നയം കൊണ്ട് മാനം രക്ഷിച്ചെടുക്കാമെന്നു കരുതിയ ഇടതുപക്ഷ സര്‍ക്കാരിന് വലിയ തിരിച്ചടിയായി. അവര്‍ എഴുതിക്കൂട്ടിയ നയങ്ങളിലൂടെയൊന്നും ഗവര്‍ണര്‍ കടന്നുപോകുന്നില്ലെന്നുമാത്രമല്ല, പ്രസംഗത്തിനിടെ കടന്നുവന്ന ‘എന്‍റെ സര്‍ക്കാര്‍’ എന്ന പദം മനഃപൂര്‍വം ഒഴിവാക്കുകയും ചെയ്തു. ഇതില്‍പ്പരം ഒരുമാനക്കേട് സര്‍ക്കാരിന് നേരിടാനില്ല. ഇതിന് രണ്ടുദിവസം കഴിഞ്ഞാണ് കൊട്ടാരക്കരയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറെ നിലമേല്‍ വച്ച് കുട്ടിസഖാക്കന്മാര്‍ പഴയതിനെക്കാള്‍ വര്‍ദ്ധിതവീര്യത്തോടെ കരിങ്കൊടിയുമായി കാറിനുനേരെ ആക്രോശിച്ചടുത്തതും ഗവര്‍ണര്‍ കാറില്‍ നിന്നിറക്കി വഴിയരികിലെ കടയ്ക്കുമുന്നില്‍ ഇരിപ്പ് ഉറപ്പിച്ച് ഒന്നരമണിക്കൂര്‍ രാജ്ഭവനാക്കി മാറ്റിയത്. അത്തരമൊരു ഗവര്‍ണറും ചരിത്രത്തില്‍ ആദ്യമായിരിക്കാനാണ് സാധ്യത. ഇതേപ്പറ്റി മുഖ്യമന്ത്രിയോട് വിവരം അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, അദ്ദേഹത്തിന്‍റെ ആരോഗ്യനില പരിശോധിക്കണമെന്നാണ്. നയപ്രഖ്യാപനപ്രസംഗം വായിക്കാന്‍ സമയമില്ല. ഒന്നരമണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട് എന്ന് പരിഹസിക്കുകയും ചെയ്തു.
ഇതിനെ സംബന്ധിച്ച് ജനങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലാണ്.
കുട്ടികളെക്കൊണ്ട് ചുടുചോറുവാരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമാണോ, മഹനീയ പദവിയെ തെരുവുസംഘര്‍ഷത്തിലൂടെ മാന്യതകെടുത്തുന്ന ഗവര്‍ണര്‍ക്കാണോ ആരോഗ്യപ്രശ്നം. കാണികളായ സാധാരണ ജനങ്ങള്‍ പറയുന്നത് ഇരുകൂട്ടര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നം ഉണ്ടെന്നാണ്. രണ്ടുപേരും ഒരുപരിധിവരെ അടങ്ങിയില്ലെങ്കില്‍ ജനാധിപത്യഭരണസമ്പ്രദായത്തിനും അത് വിലകല്‍പ്പിക്കുന്ന നിയമത്തിനും നോക്കുകുത്തിയായിരിക്കാനും തന്നിഷ്ടങ്ങള്‍ മാത്രം വിജയിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനും മാത്രമേ ഈ ദുര്‍വാശികൊണ്ടു കഴിയൂ. ഗവര്‍ണര്‍ക്ക് പിണറായി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കേരളാപോലീസില്‍ അത്ര വിശ്വാസമില്ല. കേരളത്തിലെ പോലീസ് മികച്ചതാണെങ്കിലും അവരെ സത്യസന്ധമായി ജോലി ചെയ്യാന്‍ ഭരണാധികാരികള്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. അതിന് തെളിവാണ്എസ്.എഫ്.ഐക്കാര്‍ തന്‍റെ വാഹനത്തില്‍ ഇടിച്ചതെന്നും അവരെ അറസ്റ്റു ചെയ്യണമെന്നും, എഫ്.ഐ.ആര്‍ കണ്ടശേഷമേ യാത്ര തുടരൂ എന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ഗവര്‍ണറെ തടയുന്ന ഇവര്‍ക്കെല്ലാം പോലീസിന്‍റെ പരോക്ഷ സഹായം ഉണ്ടെന്നും അദ്ദേഹം കരുതുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഡല്‍ഹിക്ക് വിളിച്ച് തന്‍റെ സുരക്ഷാവീഴ്ചക്കുറവ് ബോധ്യപ്പെടുത്തിയതും സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള ഇസെഡ് പ്ലസ് സുരക്ഷ കരസ്ഥമാക്കിയതും. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഗവര്‍ണര്‍ക്ക് ലഭിച്ച ഇസെഡ് പ്ലസ് സുരക്ഷ. കേരളാപോലീസിന്‍റെ നിഷ്ക്രിയത്വം ബോധ്യപ്പെടുത്തിയപ്പോള്‍ കൊല്ലത്തുനിന്നു കിട്ടിയതാണ് ഇസെഡ് പ്ലസ്. ഇനിയാണ് കാണാന്‍ പോകുന്ന പൂരം. മുഖ്യമന്ത്രിയുടെ കേരളാപോലീസാണോ കേമന്‍, ഗവര്‍ണറുടെ കേന്ദ്രപോലീസാണോ? ഏതായാലും കുട്ടിസഖാക്കന്മാരോട് ഒന്നുപറയാം, മുഖ്യമന്ത്രി പറയുന്നത് കേട്ട് എടുത്തുചാടരുത്, കേന്ദ്രപോലീസാണ് ഇനി നിങ്ങളെ അടിക്കാന്‍ പോകുന്നത്. മലയാളത്തില്‍ നിലവിളിച്ചാല്‍ അവരില്‍ ചിലര്‍ക്ക് ഹിന്ദിമാത്രമേ അറിയൂ എന്നോര്‍ക്കണം. നിങ്ങളെ കേന്ദ്രപോലീസ് അടിക്കുന്നെന്ന് കേരളാപോലീസിനോട് പരാതിപ്പെടാന്‍ വകുപ്പുണ്ടോ എന്നറിയില്ല.
എന്തായാലും കേന്ദ്രപോലീസുംകേരളാപോലീസും ഒരു ജഗപൊക സൃഷ്ടിക്കുമെന്നു തോന്നുന്നു.
വാല്‍ക്കഷ്ണം
കാര്യം ഇതൊക്കെ പറഞ്ഞാലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആള് ചില്ലറക്കാരനല്ല, നോട്ടുകാരന്‍ തന്നെയാണ്. പിണറായി എസ്.എഫ്.ഐക്കാരെ വിട്ടു നടത്തുന്ന ശൈലിയുടെ മറ്റൊരു പകര്‍പ്പാണ് കേന്ദ്രം ഗവര്‍ണ്ണറെക്കൊണ്ട് നടത്തിക്കുന്നത്. തനിക്കാക്കാന്‍ വേണ്ടി വെടക്കാക്കുന്ന രീതി. എങ്ങനെയെങ്കിലും അലമ്പു സൃഷ്ടിച്ച് ബി.ജെ.പിക്ക് അനുകൂലമായി മണ്ണൊരുക്കാന്‍ ഗവര്‍ണര്‍ അണ്ണാറക്കണ്ണനു തന്നാലാവതു ചെയ്യുന്നു. പക്ഷേ കേരളത്തിന്‍റെ വിധി ജനങ്ങള്‍ നേരത്തെ മനസ്സില്‍ നിര്‍ണ്ണയിച്ചുകഴിഞ്ഞതാണ്. അത് ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പിയുടേയും ദൂഷിത ഭരണത്തില്‍നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യമൂല്യത്തിലേയ്ക്കുമുള്ള ആശ്വാസകരമായ മാറ്റമാണ്. അത് നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്കേ കഴിയു. അതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ കൈവന്ന അബദ്ധങ്ങള്‍ തിരുത്തപ്പെടും.
Editorial
എല്ലാവരുടെയും ലീഡർ, രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ
ഇന്ന് ലീഡർ കെ കരുണാകരന്റെ 14-ാം ചരമവാർഷികദിനം
ചിത്രം വര പഠിക്കാൻ കണ്ണൂരിൽ നിന്ന് തൃശ്ശൂരിത്തി കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരേ ഒരാൾ അനുയായികൾ മാത്രമല്ല, എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേയൊരാൾ, കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തിൽ ചേർത്തത് വി.ആർ കൃഷ്‌ണൻ എഴുത്തച്ഛനാണ്. സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അയച്ചത് രാഷ്ട്രീയ ഗുരുനാഥൻ പനമ്പള്ളി ഗോവിന്ദമേനോനും കെ. കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. കേരളത്തെയും കോൺഗ്രസിനെയും കൈപിടിച്ചുയർത്തിയ ലീഡർ, കെ കരുണാകരൻ എന്നത് കേരളത്തിന്റെ വികസന കാഴ്‌ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ്.
കെ. കരുണാകരൻ അധികാരത്തിലേക്ക് എടുത്തുയർത്തപ്പെട്ടതല്ല. പോരാടി നേടിയതാണ്. തന്റെ രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡർ പ്രവർത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളർത്തിയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാൻ ലീഡർക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു. രാഷ്ട്രീയ ഭൂമികയിൽ എതിരാളികളെ ആക്രമിച്ച് കയറിയാണ് കെ കരുണാകരൻ എന്ന ട്രേഡ് യൂണിയൻ നേതാവ് കോട്ടകൾ പടുത്തുയർത്തിയത്.
1952 ലും 1954 ലും 1965 ലും നിയമനിർമ്മാണ സഭയുടെ ഭാഗമായിയെങ്കിലും നിർണ്ണായക രാഷ്ട്രിയ കരുനീക്കങ്ങൾക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967 ലാണ്. അന്ന് ഒൻപതംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടി കെ.കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു. കെ കണാകരൻ പ്രതിപക്ഷ നേതാവായി. വർത്തമാനകാല രാഷ്ട്രീയത്തിൽ പ്രസക്തമായ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്‌മകളും മുന്നണി രാഷ്ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരം ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കെ.കരുണാകരൻ. സംസ്ഥാന രൂപീകരണം മുതൽ 1980 കൾ വരെ കേരളം കണ്ടതിൽ ഏറെയും അസ്ഥിരമായ സർക്കാരുകളെയാണ്. കെ.കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്‌മാചാര്യന്റെ ആശയമായിരുന്നു യു.ഡി.എഫ്. 1982 ൽ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്നത്.
അടിമുടി കോൺഗ്രസുകാരനായിരിക്കുമ്പോഴും, രാഷ്ട്രീയ എതിരാളികളെ ഒരു ദയയുമില്ലാതെ വിമർശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരയും ചേർത്ത് നിർത്തിയ നേതാവായിരുന്നു ലീഡർ. ഏവർക്കും സ്വീകാര്യൻ കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയിൽ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായുരപ്പന്റെ ഉറച്ച ഭക്തൻ. പക്ഷേ എല്ലാ ജാതി മത വിശ്വാസികൾക്കും ഒരുപോലെ സ്വീകാര്യൻ. ആർക്കും എപ്പോഴും സമീപിക്കാവുന്നയാൾ. മതേതരത്വത്തിൻ്റെ അടിയുറച്ച വക്താവായിരുന്നു ലീഡർ.
നിങ്ങൾ നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും അത് അന്യമതസ്ഥര നോവിക്കുന്നതാകരുതെന്നും മറ്റ് മതസ്ഥരുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻപിൽ നിൽക്കുകയാണ് ഉത്തമനായൊരു ഭണാധികാരിയുടെ ഗുണമെന്നും ഞാൻ പഠിച്ചത് ലീഡറിൽ നിന്നാണ്. ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു. എപ്പോഴും ഊർജ്ജസ്വലൻ, തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗത. അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തി. ഇതൊക്കെയാണ് ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്ന് കാണുന്ന വികസന പദ്ധതികളിൽ മിക്കതിലും ലീഡറുടെ കൈയ്യൊപ്പുണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളേജ്, ഗോശ്രീ പാലങ്ങൾ ഉൾപ്പെടെ എത്രയെത്ര പദ്ധതികൾ. എതിർപ്പുകളെ അതിജീവിച്ചും തൃണവത്കരിച്ചും ലീഡർ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിർത്തവർ പിന്നീട് ഈ വികസന പദ്ധതികളുടെ നേത്യത്വത്തിൽ വരികയോ അതിന്റെ ഭരണം തട്ടിയെടുക്കുകയോ ചെയ്തു. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരൻ. ഭരണ പരമോ രാഷ്ട്രീയപരമോ ആയ ഏതു സങ്കീർണ വിഷയങ്ങളിലും നൊടിയിടയ്ക്കുള്ളിൽ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡർക്കുണ്ടായിരുന്നു. വിശ്വാസത്തിന്റേയും വിശ്വസിച്ചതിന്റേയും പേരിൽ ലീഡർ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തിരുമാനങ്ങളുടെ വേഗതയെ ബാധിച്ചില്ല. അതിന്റെ കൂടി ഗുണഫലം നമ്മൾ ഇന്ന് അനുഭവിക്കുന്നുണ്ട്.
കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേ ഒരാൾ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കി ഉള്ളവർ അദ്ദേഹത്തിൻ്റെ അനുയായികളും ആ പാത പിൻതുടരുന്നവരും മാത്രം. ലീഡറുടെ ഓർമ്മകൾ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
പി.ടി. തോമസ് നമ്മുടെ ഇടയിൽ ഇല്ലാതായിട്ട് മൂന്നു വർഷം തികയുകയാണ്. പി.ടിയുടെ അഭാവം കു ടുംബത്തിലും സുഹൃത്ത് വലയത്തിലും മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലും സ്യഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് മരണാനന്തരമുള്ള നാളുകൾ തെളിയിക്കുന്നു. പദവികളും ആഡംബര ജീവിതവും മോഹിച്ച് രാഷ്ട്രീയത്തിലെത്തിയ പൊതുപ്രവർത്തകനല്ലായിരുന്നു പി.ടി. പൊള്ളുന്ന ജീവിതാനുഭവങ്ങളും എരിയുന്ന സാമൂഹികാനുഭവങ്ങളും കൊളുത്തി വലിക്കുന്ന അന്വേഷണ ത്വരയുമാണ് പി.ടി.യെ രാഷ്ട്രീയത്തിലേക്കാകർഷിച്ചത്. അത്രയൊന്നും ഭദ്രമല്ലാത്ത സാമ്പത്തികാവസ്ഥയുള്ള വീട്ടിലാണ് പി.ടി. പിറന്നത്. നാടും അതേപോലെ തന്നെയായിരുന്നു. വികസനം കണ്ണുതുറക്കാത്ത ഇടുക്കിയിലെ പിന്നോക്ക മലയോര പ്രദേശമായിരുന്നു ഉപ്പ്തോട് എന്ന ഗ്രാമം. താലോലിക്കാൻ നിറങ്ങളും സ്വപ്നങ്ങളും ആഹ്ലാദങ്ങളുമില്ലാത്ത കുട്ടിക്കാലമായിരുന്നു പി.ടി.യുടേത്. കുടുക്ക് പൊട്ടിയ, നിറം മങ്ങിയ, കുപ്പായം പോലുള്ള നരച്ച ബാല്യവുമായിരുന്നു ഓർക്കാനുണ്ടായിരുന്നത്. മലയോര കുടിയേറ്റ കർഷകർ അനുഭവിക്കുന്ന എല്ലാ ജീവിതഭാരങ്ങളും ഒന്നൊഴിയാതെ അനുഭവിച്ചു പോന്ന അധ്വാനിയായിരുന്നു പിതാവ് പുതിയാപറമ്പിൽ തോമസ്. അന്തരിച്ച ജി. കാർത്തികേയൻ വ്യക്തമാക്കിയതുപോലെ ഇടുക്കി മലയോരത്തിന്റെ കാർക്കശ്യമുറ്റി നിൽക്കുന്ന പരിക്കൻ ഭാവമായിരുന്നു പി.ടിയുടേത്. എന്നാൽ പരിചയപ്പെട്ടാൽ മാത്രമേ ആ സ്വഭാവത്തിൻ്റെ മൃദുതലയും നൈർമല്യവും നമുക്ക് ബോധ്യമാവുകയുള്ളൂ. ചെറുപ്പത്തിൽ തന്നെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും മിതത്വം പാലിച്ചു കൊണ്ടായിരുന്നു പി.ടിയും സഹോദരങ്ങളും വളർന്നത്. അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ ശുപാർശയും അനഭലഷണീയമായ രീതിയിലുള്ള ധനസമ്പാദനവും പി.ടിയെ തീണ്ടിയില്ല. വലിയൊരു ചങ്ങാതിക്കൂട്ടം പി.ടിയ്ക്ക് ചുറ്റുമുണ്ടായിരുന്നുവെങ്കിലും പുസ്തകങ്ങളായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാർ. വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം പിടിയുടെ കോളേജ് ജീവിതം ആരംഭിച്ചത് അൽപം വൈകിയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ക്ലാസിലെ മുതിർന്നകുട്ടി പി.ടിയാ യിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഇതിനകം കെഎസ്‌യുവിൽ അംഗമായി ചേർന്ന പി.ടി സംഘടനയിൽ നിരവധി പദവികൾ വഹിച്ചു. മിടുക്കനായ സംഘാടകൻ, മികച്ച പ്രാസംഗികൻ, ധീരതയുള്ള സംഘടനാ പ്രവർത്തകർ എന്നീ നിലകളിൽ പി.ടി. ശ്രദ്ധേയനായി. എസ്എഫ്ഐ അക്രമം വ്യാപകമായ ഘട്ടത്തിലൊക്കെ കെഎസ് യു പ്രവർത്തകരിൽ രക്ഷാബോധം വളർത്താൻ ക്യാമ്പസുകളിലും ഹോസ്‌റ്റലുകളിലും സാന്ത്വനമായി പി.ടി. എത്തി. സംഘർഷമേഖലകളിൽ പിൻമാറിയ പ്രവർത്തകരെ ഉശിരിന്റെ ഊർജം നൽകി പി.ടി. കർമനിരതരാക്കി. ഇതിനകം പി.ടി. കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ പിന്നിട്ട് എറണാകുളം മഹാരാജാസ് കോളേജിൽ എം.എയ്ക്ക് ചേർന്നു. സർഗാത്മകതയുടെയും തീവ്രമായ രാഷ്ട്രീയ വിചാരങ്ങളുടെയും പ്രണയങ്ങളുടെയും മണ്ണായിരുന്നു മഹാരാജാസിൻറേത്. പ്രസിദ്ധരായ അധ്യാപകരുടെയും പിൽക്കാലത്ത് അതിപ്രശസ്‌തരായിതീർന്ന മിടുക്കന്മാരുടെയും ഹാച്ചറിയായിരുന്നു ഈകലാലയം. ഇവിടെത്തെ കാറ്റിലും മണ്ണിലും കല്ലിലും സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും പ്രണയങ്ങളും കാലത്തെയും പുതിയ ഇഷ്ടാനിഷ്ടങ്ങളെയും അതിജീവിച്ച് നിലനിന്നിരുന്നു. ഇതിലെല്ലാം മുഖ്യപങ്കാളിത്തത്തോ ടെ പി.ടിയുമുണ്ടായിരുന്നു. അത്തരത്തിൽ പി.ടി. സ്വന്തമാക്കിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു ഉമ. അൽപം സാഹസികതയൊക്കെ ആ ഇഷ്ടത്തിനും സ്വന്തമാക്കലിനും പിന്നിലുണ്ടായിരുന്നു. മഹാരാജാസിലെ പഠനത്തിനുശേഷം പി.ടി എറണാകുളം ലോകോളേജിൽ എൽഎൽബിയ്ക്കു ചേർന്നു. പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമുള്ള കാശൊന്നും വീട്ടിൽ നിന്നും കിട്ടാതായപ്പോൾ എറണാകുളം കെപിസിസി ഓഫീസും യൂത്ത് കോൺഗ്രസ് ഓഫീസും പി.ടി. താവളമാക്കി. കെപിസിസി ഓഫീസ് ചുമതലക്കാരൻ ഗോപാ ലേട്ടനായിരുന്നു പലപ്പോഴും പ്രാതലിനുള്ള ആശ്രയം. അക്കാലത്ത് എസ് എഫ് ഐ അക്രമത്തിന്റെ് കുന്തമുന പിടിയെ നിഴൽപോലെ പിന്തുടർന്നിരുന്നു. തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. അടിപിടിയും കേസും പൊലീസുമൊക്കെ നിത്യേന കെപിസിസി ഓഫീസിൽ കയറിയിറങ്ങുന്നതു ഗോപാലേട്ടനെ വേദനിപ്പിച്ചിരുന്നു. പിന്നെ ആ അഭയം സങ്കടത്തോടെ ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ് ഓഫീസിലാക്കി താമസം. എറണാകുളത്തെ രാത്രി കൂട്ടായ്‌മകൾ വലിയ അനുഭവങ്ങളായിരുന്നു. നേരം ഏറെ വൈകുന്നതുവരെ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലിരുന്നുള്ള ചർച്ചകൾ, സെക്കൻഡ് ഷോ, സൗത്തിലോ നോർത്തിലോ പോയി ആദ്യ എഡിഷൻ മലയാള പത്രങ്ങൾ വായിക്കുക. രാത്രി കൂട്ടായ്മയുടെ ഭാഗമായിരുന്നു. ആ കൂട്ടത്തിൽ കെഎസ്‌യുക്കാർ മാത്രമല്ല സിഐടിയുക്കാരും എബിവിപിക്കാരും നക്‌സലൈറ്റുകളും ഉണ്ടായിരുന്നു.
അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപദേശമായിരുന്നു പി.ടി. ഞങ്ങളുടെ തലമുറക്ക് നൽകിയ വരദാനം. നേതാക്കന്മാരുടെ പെട്ടി തൂക്കുന്ന പ്രവർത്തകരെ പി.ടി. കർശനമായി വിലക്കി. അനാവശ്യമായ തരത്തിലും തലത്തിലും ‘സാർ’ എന്നു വിളിക്കുന്നത് പി.ടിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. കെഎസ്‌യു ക്യാമ്പുകളിലും യോഗങ്ങളിലും പി.ടിയുടെ പ്രസംഗം യഥാർത്ഥത്തിലുള്ള പഠനക്ലാസുകളായിരുന്നു. അന്യായങ്ങൾക്കെതിരെ വിരൽ ചൂണ്ടുക, നിലയും നിലപാടുകളുമുണ്ടായിരിക്കുക എന്നിവയായിരുന്നവ. നിലപാടുകളിൽ നേട്ടത്തിനും ചേതത്തിനും സ്ഥാനമില്ല. നിവർന്നു നിൽക്കുന്ന നട്ടെല്ലും ഉയർത്തിപിടിച്ച ശിരസ്സുമാണ് യുവധീരതയുടെ കൊടിയടയാളങ്ങൾ. വിനയവും വിശുദ്ധിയുമാണ് രാഷ്ട്രീയപ്രവർത്തകൻ്റെ കയ്യേടിലെ പ്രധാന പാഠങ്ങൾ. വായനയെയും എഴുത്തിനെയും ഏറെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്ന നല്ലൊരു വായനക്കനാരനായിരുന്നു പി.ടി. ജവഹർലാൽ നെഹ്റുവും പനമ്പിള്ളി ഗോവിന്ദമേനോനുമായിരുന്നു വായനാലോകത്തെ ആദർശപുരുഷന്മാർ. വായിച്ചതിൻ്റെ പത്ത് ശതമാനംപോലും ഇവരാരും എഴുതിയിട്ടില്ല. അവരുടെ വാക്കുകൾ പ്രസംഗങ്ങളായും പ്രഭാഷണങ്ങളായും ജനങ്ങൾ വായിക്കുകയായിരുന്നു. പി.ടിയുടെ വായനയിൽ കഥയും നോവലും കവിതയും മാത്രമല്ല രാഷ്ട്രീയ പഠനങ്ങളും പാരിസ്ഥിതിക വിഷയങ്ങളും സാഹിത്യ നിരൂപണങ്ങളും ഉണ്ടായിരുന്നു. അഷ്ടാംഗഹൃദയം മുതൽ നാനോ ടെക്നോളജിവരെയുള്ള ഗ്രന്ഥങ്ങൾ പി.ടിയുടെ പുസ്‌തക ശേഖരത്തിലുണ്ട്. വായിക്കുക മാത്രമല്ല വായിപ്പിക്കാനും പി.ടി. പ്രേരിപ്പിച്ചിരുന്നു. സുകുമാർ അഴീക്കോടും കെ.പി. അ പ്പനും എം.എൻ. വിജയനുമായി പി.ടി. നടത്തിയ അഭിമുഖങ്ങൾ ആശയഗാംഭീര്യം നിറഞ്ഞതാണ്.
പി.ടി. പരിസ്ഥിതിവാദിയായിരുന്നു. പരിസ്ഥിതി മൗലികവാദിയായിരുന്നില്ല; വികസനവാദിയായിരുന്നു. വികസനമൗലികവാദിയായിരുന്നില്ല. ആസന്നമരണത്തിലേക്ക് നീങ്ങുന്ന പശ്ചിമഘട്ട മലനിരകളുടെ നാശം അരുതേ എന്ന് പറഞ്ഞതിന് പി.ടിക്കുണ്ടായ രാഷ്ട്രീയ നഷ്ടം ഏറെ വലുതായിരുന്നു. എന്നിട്ടും അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്നു. ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം ശവഘോഷയാത്ര കാണേണ്ടി വന്ന ‘സൗഭാഗ്യ’ വും പി.ടിക്കുണ്ടായി. അനാഡംബരവും മിതവ്യയവുമാണ് പൊതുപ്രവർത്തകരെ ജനപ്രിയരാക്കുന്നതിനുള്ള മാനദണ്ഡം എന്ന് വിവക്ഷിച്ചാൽ അത് പി.ടിയെ സംബന്ധിച്ചിടത്തോളം ചേർച്ചയുള്ള വിശേഷണമാണ്. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിക്കുന്നവൻ ജനഹൃദയങ്ങളിൽ ഇടമുള്ളവനായിരിക്കണം. ഏത് ജനവിരുദ്ധനെയും ജനനായകനെന്നും വികസനം മുടക്കിയെ വികസന നായകനെന്നും വിരുദ്ധാർത്ഥം വ്യാപകമായ കാലമാണിത്. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഇത്രയേറെ സഞ്ചരിക്കുകയും ഇത്രയേറെ ജനങ്ങളിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്‌ത നേതാക്കൾ വിരളമാണ്.കേരളത്തിലെ ജനാധിപത്യ സാംസ്കാരിക മേഖലകളിലും ഗ്രന്ഥശാല പ്രസ്ഥാനത്തിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി. എഴുത്തിനും വായനക്കും മേൽ ചുവന്ന വിലക്കുകളും വിലങ്ങുകളും വീണകാലത്ത് ‘സംസ്കൃതി’ എന്ന സാംസ്കാരിക സംഘടനക്കും മാനവ സംസ്കൃതി എന്ന മാസികയ്ക്കും പി.ടി രൂപം നൽകി. കേരളത്തിലെ 63 താലൂക്കുകളിലും 14 ജില്ലകളിലും സംഘനടക്കും മാസികയ്ക്കും വൻപ്രചരണം ലഭിച്ചു. കോടികൾ വരുമാനുള്ള ഗ്രന്ഥശാലാസംഘം ഏകപക്ഷീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സംസ്കൃതി പ്രതിരോധം സൃഷ്ടിച്ചു. മിക്കവാറും എല്ലാ താലൂക്കുകളിലും ജില്ലകളിലും കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരം സംഘടിപ്പിക്കാൻ സംസ്‌കൃതിക്ക് സാധിച്ചു. ഇത്തരം പുതിയ ഉണർവും ഇടപെടലുകളും എങ്ങിനെയുണ്ടായി എന്നറിയാൻ സിപിഎം ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയും ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. പി.ടി.യുടെ നിശ്ചയ ദാർഢ്യവും നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തവുമായിരുന്നു ഇത്തരമൊരു ഉയിർപ്പിന് കാരണമായത്. പി.ടിയുടെ വിയോഗം ഈ രംഗത്ത് സൃഷ്ടിച്ച ശൂന്യതയും വലുതാണ്.
കരൾ നിറയെ കലാപത്തിന്റെ കനലുമായ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന, ഇന്നും ഓർമകളിൽ ജ്വലിക്കുന്ന പി.ടിയുടെ ദീപ്‌ത സ്‌മരണകൾക്ക് പ്രണാമം.
Editorial
ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login