തൃശൂർ: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെതിരെ കടുത്ത വിമർശനവുമായി കെ കെ രമ എംഎൽഎ. കമ്മീഷൻ അടിച്ചു മാറ്റാനുള്ള ചതിപ്പാതയാണ് കെ റെയിൽ പദ്ധതിയെന്ന് കെ കെ രമ പറഞ്ഞു. മുതലാളിമാർക്ക് ചീറി പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവ്വേ കുറ്റി കുത്തിയിറക്കുകയാണെന്നും രമ പറഞ്ഞു. സമരങ്ങളിലൂടെ വളർന്ന് വന്ന പാർട്ടി ഭരിക്കുന്ന സർക്കാർ ഇപ്പോൾ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. പദ്ധതിയെ കുറിച്ച് പൗരന്മാർക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നത്. നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെയുള്ള സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്നും അവർ പറഞ്ഞു. ആർഎംപി, ആം ആദ്മി പാർട്ടി അടക്കമുള്ള പാർട്ടികളുടെ നേതൃത്വത്തിലാണ് ജില്ലയിൽ സമര സമിതി രൂപീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടകളുടെ തീരുമാനം. കെ റെയിൽ പദ്ധതിക്കെതിരെ താഴേത്തട്ടിൽ ജനങ്ങളെ ബോധവൽക്കരിക്കാനും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
മുതലാളിമാർക്ക് ചീറി പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവ്വേ കുറ്റി കുത്തിയിറക്കുന്നു ; കെ.കെ രമ
