Kerala
തൊഴിലുറപ്പിന്റെ അദൃശ്യചരിത്രം; സുധാമേനോൻ എഴുതുന്നു
സ്വതന്ത്രഇന്ത്യയുടെ നയരൂപീകരണചരിത്രത്തിലെ ഏറ്റവും സാർഥകമായ അദ്ധ്യായമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി. 2006 ഫെബ്രുവരി രണ്ടാം തീയതിയാണ്, ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ വെച്ച് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ബൃഹത്തും ഫലപ്രദവുമായ ദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയായി ലോകബാങ്ക് വിശേഷിപ്പിച്ച ഈ പദ്ധതി ഇതിനകം ഇന്ത്യൻഗ്രാമീണരുടെ ജീവനാഡിയായി മാറിക്കഴിഞ്ഞു. തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന ഏതൊരാൾക്കും, 100 ദിവസത്തെ തൊഴിൽ ‘നീതിയുക്തമായ ഒരു അവകാശമാക്കി’ ഉറപ്പ് വരുത്തുന്നു എന്നതാണ് തൊഴിലുറപ്പ് പദ്ധതിയുടെ അനന്യത. തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ ചരിത്രം ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ പ്രസക്തമാകുന്നത്, ഇടതുപാർട്ടികൾ അതിന്റെ പൈതൃകം ‘ഹൈജാക്’ ചെയുന്നതുകൊണ്ടാണ്. ‘ഇടതുപക്ഷ’ ആശയമായ തൊഴിലുറപ്പ് പദ്ധതി, അവരുടെ ആവശ്യമനുസരിച്ച് മാത്രമാണ് യുപിഎയുടെ കോമൺ മിനിമം പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത് എന്നാണ് കേരളത്തിലെ ഇടതുപക്ഷം അവകാശപ്പെടുന്നത്.
‘തൊഴിലുറപ്പ്’ എന്ന ആശയത്തിന്റെ ദീർഘകാലചരിത്രത്തെയും, അതിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി നിലകൊണ്ട കോൺഗ്രസ്-സിവിൽ സൊസൈറ്റിപ്രസ്ഥാനങ്ങളുടെ പങ്കിനെയും തമസ്കരിക്കുന്ന വസ്തുതാവിരുദ്ധമായ വാദമാണിത്. കാരണം, ‘തൊഴിലുറപ്പിന്റെ’ ചരിത്രം, ഇടതുപാർട്ടികൾ യുപിഎ സർക്കാറിനെ പിന്തുണക്കാൻ തീരുമാനിച്ച 2004ൽ മാത്രം തുടങ്ങുന്ന ഒന്നല്ല.
തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ പിതാവ്, വിഠൽ സഖാറാം പാഗേ എന്ന ഗാന്ധിയൻ രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ ജനിച്ച പാഗേ, ഉപ്പ് സത്യാഗ്രഹത്തിലും, ക്വിറ്റ്ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിരുന്നു.‘തൊഴിൽ അവകാശമാക്കണ’മെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ ലേഖനം എഴുതിയ 1949 മുതൽ, പാഗേ ജീവിതം ഉഴിഞ്ഞുവെച്ചത് ‘തൊഴിലുറപ്പ്’ രാജ്യം മുഴുവൻ നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു. എഐസിസി അംഗവും, ദീർഘകാലം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൌൺസിൽ ചെയർമാനും ആയിരുന്ന പാഗേയാണ് ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ 1964-65 കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.കടുത്ത വരൾച്ചയിൽപ്പെട്ടുഴലുന്ന ഗ്രാമീണർക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു.1965ൽ പാഗേ തൊഴിലുറപ്പ്നിയമത്തിന്റെ കരട് തയ്യാറാക്കി.
1970 ആയപ്പോഴേക്കും മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ ‘എംപ്ലോയ്മെൻറ് ഗ്യാരണ്ടി സ്കീം’(EGS) നടപ്പിലാക്കിയിരുന്നു. എഴുപതുകളുടെ ആദ്യപകുതിയിൽ, മഹാരാഷ്ട്ര അതികഠിനമായ വരൾച്ചയും പട്ടിണിയും അഭിമുഖീകരിച്ചപ്പോൾ, ‘പാഗേ സ്കീം’ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ ഇന്ദിരാഗാന്ധിയുടെ അനുവാദത്തോടെ അന്നത്തെ മുഖ്യമന്ത്രിയായ വസന്ത് റാവു നായിക് തീരുമാനിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഫണ്ടിന്റെ അഭാവം പദ്ധതിനടത്തിപ്പിനെ ബാധിച്ചപ്പോഴാണ്, EGS ഒരു ‘ഭരണഘടനാ ഗ്യാരണ്ടി’ ആക്കണമെന്ന ആശയം പാഗേ മുന്നോട്ടു വെച്ചത്. അതനുസരിച്ച്, 1977ൽ കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന വസന്ത്ദാദാ പാട്ടീൽ EGS ബില്ല് സഭയിൽ പാസാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യത്തെ സാർഥകമായ ചുവടുവെയ്പ്പ് മഹാരാഷ്ട്രയിൽ നിന്നും ആരംഭിച്ചത് അങ്ങനെയായിരുന്നു. ‘മഹാരാഷ്ട്ര മാതൃക’ ദേശീയതലത്തിലും തുടരണമെന്ന ആഗ്രഹത്തോടെയാണ് 1980കളിലെ കോൺഗ്രസ്സ് സർക്കാരുകൾ, നാഷണൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം, റൂറൽ ലാൻഡ് ലെസ് എംപ്ലോയ്മെൻറ് ഗ്യാരണ്ടി പ്രോഗ്രാം, ജവഹർ റോസ്ഗാർ യോജന തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയത്. അതിന്ശേഷം സമഗ്രമായ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യകത മുന്നോട്ട് വെച്ചത് പി. വി. നരസിംഹറാവു ആയിരുന്നു. അങ്ങനെയാണ് കാർഷികമേഖലയിൽ തൊഴിൽ ലഭ്യമല്ലാത്ത സീസണിൽ വരുമാനം ഉറപ്പ് വരുത്തുന്ന ‘എംപ്ലോയ്മെൻറ് അഷ്വറൻസ് സ്കീം’ 1993ൽ നിലവിൽ വന്നത്. അപ്പോഴും കൊടുംദാരിദ്ര്യവും, നഗരങ്ങളിലേക്കുള്ള കുടിയേറ്റവും തടയാൻ ഈ പദ്ധതികളൊക്കെയും അപര്യാപ്തമായിരുന്നു.
1998 മുതൽ 2001 വരെയുളള കാലത്ത് രാജ്യം നേരിട്ടത് കഠിനമായ വരൾച്ചയും കർഷകആത്മഹത്യകളുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാനിലെ എംകെഎസ്എസ് എന്ന സംഘടനയുടെ നേതാവായ അരുണാ റോയ്, സാമ്പത്തികവിദഗ്ദനായ ഴാങ് ദ്രസ് തുടങ്ങിയവരടക്കമുള്ള സാമൂഹ്യപ്രവർത്തകർ തൊഴിലുറപ്പ് പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രചരണം ആരംഭിച്ചത്. ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് സർക്കാർ ആയതുകൊണ്ട് അവർ ഈ ആവശ്യവുമായി സമീപിച്ചത് കോൺഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിയെ ആയിരുന്നു-2001ൽ. സോണിയാഗാന്ധി അനുഭാവപൂർവം പ്രതികരിക്കുകയും, തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യം അതീവഗൌരവത്തോടെ പരിഗണിക്കണമെന്ന് എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും കത്തെഴുതുകയും ചെയ്തു. സോണിയാഗാന്ധിയുടെ നിർദേശത്തെത്തുടർന്ന് രാജസ്ഥാൻ സ്റ്റേറ്റ് എംപ്ലോയ്മെൻറ് ഗ്യാരണ്ടി ആക്ട് എന്ന പേരിൽ ഒരു കരട് ബില്ല്, അരുണാ റോയ് 2003ൽ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാറിന് സമർപ്പിച്ചുവെങ്കിലും, അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതോടെ ആ പ്രതീക്ഷ അണഞ്ഞുപോയി. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ, കോൺഗ്രസ്സ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം രാജ്യമൊട്ടാകെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു.
സിവിൽസമൂഹത്തിന്റെ പ്രതിനിധികളുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് സോണിയാ ഗാന്ധി, മൻമോഹൻ സിങ്, ജയറാം രമേശ് എന്നീ നേതാക്കൾ വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാനിയമം, തൊഴിലുറപ്പ് എന്നീ മൂന്ന് സുപ്രധാനമായ ജനക്ഷേമപദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. അതേസമയം സിപിഎമ്മിന്റെ 2004 ലെ പ്രകടനപത്രികയിൽ തൊഴിലുറപ്പ് പദ്ധതി ഉണ്ടായിരുന്നില്ല. സിപിഎം ഭരിച്ച ഒരു സംസ്ഥാനത്തിലും നടപ്പിലാക്കിയിട്ടുമില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നണി വിജയിക്കുകയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വരികയും ചെയ്തപ്പോൾ സ്വാഭാവികമായും തൊഴിലുറപ്പ് പദ്ധതി കോമൺ മിനിമം പ്രോഗ്രാമിന്റെ ഭാഗമായി. നയരൂപീകരണത്തിൽ, ഇടതുപക്ഷത്തിന്റെ നാമമാത്രമായ പങ്കാളിത്തം ആരംഭിക്കുന്നത് ഈ അവസാനഘട്ടത്തിൽ മാത്രമാണ്. അപ്പോഴും, സോണിയാഗാന്ധി അധ്യക്ഷയായ നാഷണൽ അഡ്വൈസറി കൌൺസിൽ(NAC) ആയിരുന്നു ബില്ലിന്റെ കരട് ഉണ്ടാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചത്. പക്ഷേ, ഭീമമായ ചിലവ് ചുരുക്കുന്നതിന് വേണ്ടിയും, കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടിയും ധനകാര്യവകുപ്പും ഗ്രാമവികസനവകുപ്പും ബില്ലിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ, 2004 ഡിസംബർ 21നു ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം സഭക്കകത്തും, സിവിൽസമൂഹം സഭയ്ക്ക് പുറത്തും എതിർത്തു. തുടർന്ന് ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറുകയും ഇടതുപക്ഷത്തിന്റെത് ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള നിരവധി സംഘടനകളുടെയും വിദഗ്ദരുടെയും അഭിപ്രായം ഉൾപ്പെടുത്തുകയും ചെയ്തു.
എക്സിക്യൂട്ടീവ് ഓർഡറിലൂടെ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാൻ പറ്റില്ലെന്നും, ഗ്രാമവികസനവകുപ്പിന് പകരം പഞ്ചായത്തുകൾക്കായിരിക്കും ഈ പദ്ധതിയുടെ നിർവഹണത്തിൽ കൂടുതൽ അധികാരം ഉണ്ടായിരിക്കുക എന്നതുൾപ്പെടെയുള്ള പല ക്ലോസുകളും നവീകരിച്ച ബില്ലിൽ ഉൾപ്പെടുത്തിയത് സോണിയാഗാന്ധിയുടെ കർശന നിർദേശത്തിന്റെ ഭാഗമായിട്ടായിരുന്നു. ഒടുവിൽ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും മനോഹരവും സർവതലസ്പർശിയുമായ സോഷ്യൽ ഡെമോക്രാറ്റിക് നയപരീക്ഷണത്തിന് ഐതിഹാസികമായ തുടക്കം കുറിച്ചുകൊണ്ട് 2004 ആഗസ്റ്റ് 23നു തൊഴിലുറപ്പ് ബില്ല് ഏകകണ്ഠമായി പാസായി. ചുരുക്കത്തിൽ, വിഠൽ സഖാറാം പാഗേയിൽ നിന്നും ആരംഭിച്ച്, സംവാദത്തിന്റെയും സമന്വയത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ദീർഘചരിത്രമാണ് തൊഴിലുറപ്പ് പദ്ധതിയുടേത്. അതുകൊണ്ടുതന്നെ, തുടക്കം മുതൽ ഈ ജനാധിപത്യ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന പാഗേയുടെയും, കോൺഗ്രസ്സിന്റെയും പങ്കിനെ നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയുന്ന ഇടതുപാർട്ടികളുടെ വർത്തമാനകാല ആഖ്യാനം ചരിത്രത്തിന്റെ കണ്ണ് കെട്ടലാണ്.
(മനോരമ ദിനപത്രത്തിൽ നിന്നും)
Ernakulam
കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയ സംഭവം; ഡിവൈഎസ്പിക്കെതിരെ അന്വേഷണം
എറണാകുളം: പോലീസ് കാവലിൽ എൽഡിഎഫ് കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം. അഡീഷണല്‍ എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന നിർദേശം നല്‍കി.കലാ രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതില്‍ ഡിവൈഎസ്പി കൂട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എല്‍ഡിഎഫ് കൗണ്‍സിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ഓഫീസില്‍നിന്നാണ് കൗണ്‍സിലർ കലാരാജു പുറത്തുവന്നത്.
Ernakulam
കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു: മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.
2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്‍ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
Kerala
മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി
പമ്പ:മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. അതേസമയം സന്നിധാനത്ത് ഇന്ന് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.
തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login