Alappuzha
ദേശാഭിമാനി വാർത്ത വ്യാജം, കെഎസ്‌യു നേതാവ് അൻസലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് അല്ലെന്ന് പോലീസ്; കേസ് അവസാനിപ്പിക്കുന്നു
ആലപ്പുഴ: കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് എതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ക്ലീൻചിറ്റ് നൽകി പോലീസ്. അൻസിൽ ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും അൻസിലിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഇല്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കെഎസ്‌യു നേതാവിനെതിരെ ദേശാഭിമാനിയിൽ വന്ന വാർത്ത വ്യാജമായിരുന്നെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് വ്യാപകമായി എസ്എഫ്ഐ നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിക്കപ്പെട്ടതോടെ പ്രതിരോധത്തിലായ നേതൃത്വം പാർട്ടി പത്രമായ ദേശാഭിമാനിയെ കൂട്ടുപിടിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സിപിഎമ്മും എസ്എഫ്ഐയും ദേശാഭിമാനിയുടെ വ്യാജവാർത്ത ഉയർത്തിപ്പിടിച്ചാണ് ചാനൽ ചർച്ചകളിൽ പ്രതിരോധം തീർത്തിരുന്നത്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എഴുതാത്ത പരീക്ഷ വിജയിക്കുകയും ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിക്കപ്പെടുകയും എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വനിതാ നേതാവ് അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഉയർന്നുവന്ന ഘട്ടത്തിലാണ് ആലപ്പുഴയിൽ നിന്നുള്ള കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ ദേശാഭിമാനി വ്യാജ വാർത്ത നൽകുകയും ഇതേത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഈ കേസിലാണ് കഴമ്പില്ലെന്നു പറഞ്ഞ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
Alappuzha
കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.
Alappuzha
താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
Alappuzha
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പെട്ടല്‍ ദുരന്തബാധിതര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സര്‍ക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ച് നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ അതിന് പകരം ഉയര്‍ന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുള്‍പൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവര്‍ക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
സുരക്ഷിതമായ സ്ഥലത്താണ് സര്‍ക്കാര്‍ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗണ്‍ഷിപ്പ് പദ്ധതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ല. മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login