Connect with us
48 birthday
top banner (1)

Special

സനാതന ധര്‍മം, മഹാകുംഭമേള

Avatar

Published

on

സമീപകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേട്ടതും ചര്‍ച്ച ചെയ്തതും വിവിധ തലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതുമായ ഒരു പദമോ വിഷയമോ ആണ് സനാതനധര്‍മം. നാശമില്ലാത്തത്, അനശ്വരം എന്നൊക്കെയാണ് സനാതനം എന്ന വാക്കിന്റെ അര്‍ധം. ധര്‍മം അനശ്വരമാണെന്ന ഉദ്‌ബോധനമാണ് സനാതനധര്‍മത്തിന്റെ കാതല്‍. എന്നാല്‍ അതൊരു ചൂടേറിയ രാഷ്ട്രീയ സംവാദമായി മാറിയിരിക്കയാണിപ്പോള്‍. സനാതന ധര്‍മവും ഹിന്ദുത്വവും സംഘപരിവാര്‍ സംഘടനകളും ആര്‍എസ്എസും കുത്തകയാക്കി ഏറ്റെടുത്ത് മികച്ച രാഷ്ട്രീയ ഉല്‍പ്രേരകമാക്കി. അധികാരത്തിലേക്കുള്ള മഹാമാര്‍ഗമാക്കി. മറ്റാരെങ്കിലും അതേക്കുറിച്ചു പറഞ്ഞാല്‍ ഭൂരിപക്ഷ പ്രീണനമെന്നു പറഞ്ഞു ഒറ്റപ്പെടുത്തി ആക്രമിക്കുകയും ചെയ്യുന്നു.

കോടതി കയറിയ സനാതന ധര്‍മം

Advertisement
inner ad

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്നു ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസംഗം സുപ്രീം കോടതിയിലെത്തിയതോടെ വിഷയം നിയമപരമായ പോരാട്ടം കൂടിയായി. ഈ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന നിരീക്ഷണം നടത്തിയിരിക്കയാണ് പരമോന്നത നീതിപീഠം. സനാതന ധര്‍മം എന്ന ഇന്ത്യയുടെ ധാര്‍മിക സ്വത്വം കോടതി കയാറാനുള്ളതോ മാറ്റി എഴുതാനുള്ളതോ ആണോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ലോകത്തെ തന്നെ ഏറ്റവും പുരാതനവും പവിത്രവുമായ ഒരു സംസ്‌കാരത്തെ എന്തിനു രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നതാണ് ഉയരേണ്ട പ്രധാന ചോദ്യം. സനാതന ധര്‍മം മാത്രമല്ല, മഹാകുംഭമേള, നവരാത്രി, ഗണേശോത്സവം തുടങ്ങി ഇന്ത്യയുടെ പൈതൃക സംസ്‌കാരങ്ങളിലേക്ക് രാഷ്ട്രീയം കുത്തിക്കയറ്റുന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു സംസ്‌കാരത്തിന്റെ പരിച്ഛേദമാണ് സനാതന ധര്‍മം. സിന്ധുനദീതടത്തില്‍ നിന്ന് ഉത്ഭവിച്ച പരിഷ്‌കൃത സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുത്വം. അവിടെ അനുവര്‍ത്തിച്ചു പോന്ന ധാര്‍മിക സംസ്‌കാരമാണ് സനാതനധര്‍മം. ഒരിക്കലും നശിച്ചുപോകാത്ത, നശിക്കാന്‍ പാടില്ലാത്ത മാനവരാശിയുടെ കോഡ് ഓഫ് കോണ്ടക്റ്റ് ആണത്. ഏതെങ്കിലും ഒരു മതത്തെ ഉദ്ദേശിച്ചായിരുന്നില്ല സനാതനധര്‍മം രൂപപ്പെട്ടുവന്നത്. ഈ ധര്‍മം അടിസ്ഥാന പ്രമാണമാക്കി ഉത്തമ മനുഷ്യരായി ജീവിക്കാനുള്ള ആത്മജ്ഞാനമാണ് അതു പകര്‍ന്നു നല്‍കുന്നത്. ഈ ജ്ഞാനം ഉള്‍ക്കൊണ്ടു ജീവിച്ചുപോന്ന ഒരു വലിയ ജനസഞ്ചയമാണ് ഹിന്ദുത്വമെന്ന വിശ്വമാനവികതയുടെ പൂര്‍വപിതാക്കള്‍.
തുടക്കത്തില്‍ അതൊരു മതമായിരുന്നില്ല. വേദങ്ങളിലോ പുരാണങ്ങളിലോ ഇതിഹാസ ഗ്രന്ഥങ്ങളിലോ ഒന്നും ഹിന്ദുത്വത്തെ ഒരു മതമായി പരാമര്‍ശിക്കുന്നതേയില്ല. സനാതനധര്‍മം ജീവിത നിഷ്ഠയാക്കിയ ജനസമൂഹം കാലാകാലങ്ങളായി രൂപപ്പെടുത്തിയ ഒരു സംസ്‌കാരമാണ് ഹിന്ദുത്വം. അതിന്റെ അനുയായികളെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ ജനിക്കുകയോ ഇവിടുത്തെ പുരാതനസംസ്‌കാരത്തെ ഉള്‍ക്കൊള്ളുകയോ ചെയ്യുന്ന എല്ലാവരും ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്.
സനാതന ധര്‍മത്തെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുള്ള ഉപാധിയോ ഉപകരണോ ആയി ആരും കാണരുത്. അതിനുള്ള കുത്തകാവകാശം ആര്‍ക്കുമില്ല താനും. എന്നാലും സനാതനധര്‍മം, മഹാകുംഭമേള തുടങ്ങിയ ഇന്ത്യയുടെ പൈതൃക സംസ്‌കാരത്തെ സ്വന്തം രാഷ്ട്രീയസത്തയാക്കി മാറ്റാനുള്ള ശ്രമങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നു രൂപപ്പെട്ട ഒന്നാണ് ഭാരതീയ ജനതാ പാര്‍ട്ടി. സിന്ധുനദീതട സംസ്‌കാരമായി രൂപപ്പെട്ടുവന്ന ഒരു തത്വസംഹിത ഈ മേഖലയില്‍ ജീവിക്കുന്ന മുഴുവന്‍ പേരുടെയും ധാര്‍മിക അടിത്തറയാണെന്നിരിക്കെ, 1980ല്‍ രൂപപ്പെട്ട ബിജെപിക്കു മാത്രമായി അതിന്റെ കുത്തക അവകാശപ്പെടാനാവില്ല. അതിന്റെ ആവശ്യവുമില്ല. ആര്‍ക്കെങ്കിലും രാഷ്ട്രീയം വളര്‍ത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ഉള്ളതല്ല സഹസ്രാബ്ദങ്ങളായി നമ്മള്‍ സംരക്ഷിച്ചു പരിപാലിച്ചു പോരുന്ന സനാതനധര്‍മ സംസ്‌കാരം.
സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഡിഎംകെ നേതാവ് ഉദയഗിരി സ്റ്റാലിന്റെ പരാമര്‍ശം അതുകൊണ്ടു തന്നെ അപ്രസക്തവും അനാവശ്യവും അനവസരത്തിലുമാണെന്ന കാര്യത്തിലും ഭിന്നാഭിപ്രായം ഉണ്ടാകേണ്ടതില്ല. തമിഴ്നാട് മൂര്‍പൊക്കു എഴുത്തുലര്‍ സംഘം
കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനു തമിഴ്നാട്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം. അതാണിപ്പോള്‍ കോടതി കയറി നില്‍ക്കുന്നത്.
ചെന്നൈയില്‍ നടന്ന സനാതന്‍ നിര്‍മ്മാര്‍ജ്ജന സമ്മേളനത്തില്‍ സംസാരിക്കവെ ഉദയനിധി സ്റ്റാലിന്‍ സനാതനത്തിന്റെ ആശയങ്ങളെ ഡെങ്കിപ്പനിയോടും മലേറിയയോടുമാണ് താരതമ്യം ചെയ്തത്. ഈ രോഗങ്ങളെപ്പോലെ സനാതനധര്‍മത്തെയും തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പേരെടുക്കാന്‍ വിവാദ പ്രസംഗങ്ങള്‍ പലരും ആയുധമാക്കാറുണ്ട്. എന്നാല്‍ 125 കോടിയില്‍പ്പരം ജനങ്ങള്‍ വിശ്വസിച്ചുറപ്പിച്ച ഒരു സംസ്‌കാരത്തെ ഉന്മൂലനം ചെയ്യുമെന്ന ഉദയഗിരിയുടെ പ്രസംഗം അതിരു കടന്നു പോയി എന്നു പറയാതെ വയ്യ.
ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നതിനാല്‍ ഈ ആശയം അന്തര്‍ലീനമായി പിന്തിരിപ്പന്‍ ആണെന്നും സമത്വത്തിനും സാമൂഹിക നീതിക്കും അടിസ്ഥാനപരമായി എതിരാണെന്നും തമിഴ്‌നാട് മന്ത്രി വാദിച്ചു. സനാതന ധര്‍മ്മം സൃഷ്ടിക്കുന്ന ജാതി വിഭജനം അവഗണിക്കണമെന്നും സനാതനമെന്ന ആശയം ഉപേക്ഷിക്കണമെന്നും പകരം ദ്രാവിഡ സ്വത്വം പുനഃസ്ഥാപിക്കണമെന്നുമാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്. ഇത്തരം പരാമര്‍ശങ്ങള്‍ ആരു നടത്തിയാലും അപക്വമാണ്. അറിവില്ലായ്മയാണ്. ഗൂഢ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുമാണ്.

സനാതന ധര്‍മത്തിനു ജാതിയില്ല, മതവുമില്ല

Advertisement
inner ad

5000 വര്‍ഷം പഴക്കുമുള്ള സനാതനധര്‍മ സംസ്‌കാരത്തില്‍ ജാതി പോയിട്ട് മതം പോലുമില്ല. ഹിന്ദൂയിസത്തിന്റെ ദര്‍ശനങ്ങളും സംസ്‌കാരവും വിശ്വാസങ്ങളും പിന്‍തുടരുന്ന വ്യക്തിയാണ് ഹിന്ദു. അതൊരു മതമല്ല. തത്വസംഹിതയാണ്. അതുകൊണ്ടാണ് മറ്റു മതങ്ങളെപ്പോലെ ഹിന്ദു മതത്തിന് ഒരു സ്ഥാപകനില്ലാത്തത്. ശൈവം, വൈഷ്ണവം, ശാക്തേയം, കൗമാരം തുടങ്ങിയ വിശ്വാസങ്ങള്‍ മുതല്‍ ചാര്‍വാകം ഉള്‍പ്പടെയുള്ള നിരീശ്വരവാദ ആശയങ്ങളും ഹിന്ദുത്വത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഹിന്ദു ധര്‍മം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തില്‍ ഉടലെടുത്ത ആധ്യാത്മികവും ദാര്‍ശനികവും സാംസ്‌കാരികവുമായ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ഉത്തമനായ മനുഷ്യന്‍ എങ്ങനെയുള്ളവനാകണം എന്നു ബോധ്യപ്പെടുത്തിത്തരുന്ന എത്രയെത്ര കഥകളും ഉപകഥകളും നിരീക്ഷണങ്ങളും വിശകലനങ്ങളും കൃത്യമായ ഉദാഹരണങ്ങള്‍ സഹിതം അതില്‍ വിശദമാക്കുന്നു. 5000ല്‍പ്പരം വര്‍ഷത്തെ പാരമ്പര്യമുള്ള അതിന്റെ കുത്തകാവകാശം കേവലം 45 വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റെടുക്കുന്നത് എത്രമാത്രം അപഹാസ്യമാണ്.

വേദകാലത്തു തുടങ്ങിയ മഹാകുംഭമേള

Advertisement
inner ad

ഇതു തന്നെയാണു ഇപ്പോള്‍ നടക്കുന്ന കുംഭമേളയുടെ കാര്യവും. കുംഭമേള എന്നാണു തുടങ്ങിയതെന്നു കൃത്യമായ രേഖകളില്ല. ബിസി 1200-1500 ഋഗ്വേദ കാലഘട്ടം മുതല്‍ കുംഭമേളയെക്കുറിച്ചു ചതുര്‍വേദങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐക്യം, ഒത്തുചേരല്‍, സംഗമം, മുന്നേറ്റം, സമ്മേളനം എന്നിങ്ങനെയൊക്കെയാണ് കുംഭമേളയ്ക്ക് ആദികാലത്തു നല്‍കിയിരുന്ന നിര്‍വചനങ്ങള്‍. പുരാതന ഭാരതത്തിലെ കൃഷ്ണ വര്‍ഷത്തില്‍ തുടങ്ങി ക്രിസ്തുവര്‍ഷത്തിലെ ആദ്യ നൂറ്റാണ്ടു വരെ മഹാമേളയായി അടയാളപ്പെടുത്തപ്പെട്ട ഈ ആളൊരുക്കം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സംഘടനയുടെയോ ഒന്നും പേരിലുണ്ടായതല്ല. ആധ്യാത്മിക ചേതനയുടെ പ്രഘോഷണ പ്രക്ഷാളനമായി ഭാരതീയ ഋഷിവംശം ലോകത്തിനു കാണിച്ചു കൊടുത്ത മാനവിക ഐക്യ പ്രതീകമാണ് കുംഭമേളകള്‍.

മൂന്നു കൊല്ലത്തിലൊരിക്കല്‍ തുടങ്ങി 144 വര്‍ഷത്തില്‍ ഒരിക്കല്‍ പരിസമാപ്തമാകുന്ന കുഭമേളകള്‍ ഇതിനകം എത്ര ചാക്രിക ഘട്ടങ്ങള്‍ പിന്നിട്ടെന്ന് ഒരു കണക്കും നിര്‍ണയിക്കാനാവില്ല. ഇന്നതു ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായി വളര്‍ന്ന് മഹാത്ഭുതമായി മാറിയെന്നു മാത്രം. 2025ലെ മഹാകുംഭമേളയില്‍ പ്രതീക്ഷിക്കുന്നത് 40 കോടി ജനങ്ങളെ. അതായത്, യു.എസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ കൂടുതല്‍ ജനങ്ങള്‍. 45 ദിവസത്തെ ആഘോഷം. ചിലവ് ഏകദേശം 7500 കോടിരൂപ. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഇത്തവണ നടക്കുന്നതു പോലൊരു മഹാകുംഭമേളയ്ക്ക് ഇനി 144 വര്‍ഷം കാത്തിരിക്കണം.ഓരോ മൂന്നു വര്‍ഷവും രാജ്യത്തിന്റെ പല സ്‌നാനഘട്ടങ്ങളിലായി സാധാരണ കുംഭമേള നടക്കാറുണ്ട്. ആറു വര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേളയും. 12 വര്‍ഷത്തിലൊരിക്കലാണ് പൂര്‍ണ കുംഭമേള നടക്കുന്നത്. അത്തരത്തില്‍ 12 പൂര്‍ണ കുംഭമേള നടക്കുമ്പോഴാണ് ഒരു മഹാകുംഭമേള നടത്തുന്നത്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു തീര്‍ഥാടനം എന്നതിലുപരി, 7500 കോടി രൂപ മുടക്കി, രണ്ടു ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കുന്ന പില്‍ഗ്രിം ടൂറിസം എന്ന നിലയിലാണ് ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ ഈ മഹാ മേളയെ കണക്കാക്കുന്നത്.1880ലാണ് ഇതിനു മുന്‍പ് അവസാനമായി നടന്ന മഹാകുംഭമേള. അന്ന് മഹാകുംഭമേളയുടെ കുത്തക അവകാശപ്പെടുന്ന ഇപ്പോഴത്തെ രാഷ്ട്രീയ, മത സംഘടനകളൊന്നുമുണ്ടായിരുന്നില്ല. വിശ്വാസതിഷ്ണുക്കളായ സന്യാസവര്യര്‍ മാത്രമാണുണ്ടായിരുന്നത്. വിശ്വാസമല്ലാതെ സമ്പത്തിനെക്കുറിച്ച് അവര്‍ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അതിനു മുന്‍പും സഹസ്രാബ്ദങ്ങളായി മുടങ്ങാതെ കുംഭമേളയും മഹാകുംഭമേളയും നടന്നിട്ടുണ്ട്. എന്നിട്ടും മഹാകുംഭമേള കണ്ടുപിടിച്ചതു തന്നെ തങ്ങളാണെന്ന മട്ടിലുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും മേല്‍നോട്ടങ്ങളുമൊക്കെ ചിലര്‍ നടത്തുന്നതു കാണുമ്പോള്‍ ചിരിക്കാനാണു തോന്നുന്നത്.

Advertisement
inner ad

അടുത്ത മഹാകുംഭമേള നടക്കേണ്ടത് 2168ലാണ്. അന്ന് ഇപ്പറയുന്ന സ്‌പോണ്‍സേഡ് പാര്‍ട്ടികളൊക്കെ ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ, അനശ്വരമായ സനാതന ധര്‍മം പുലരുമെന്ന കാര്യത്തില്‍ എനിക്ക് അശേഷം സംശയമില്ല. അതുകൊണ്ടു തന്നെ മഹാകുംഭമേളയ്ക്കും ഒരു കുഴപ്പവും സംഭവിക്കില്ല. സനാതന ധര്‍മം പോലെ തന്നെ ഇന്ത്യയുടെ പൊതു സംസ്‌കാരത്തിന്റെ ഭാഗമെന്ന നിലയില്‍ മുഴുവന്‍ ഇന്ത്യക്കാരും ഏറ്റെടുത്ത് നടത്തേണ്ട ഏറ്റവും വലിയ ആധ്യാത്മിത തീര്‍ഥാടനമാണ് കുംഭമേളയെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Special

ഒറ്റ ക്ലിക്കില്‍ ‘രാജയോഗം’ ; ഇത് ശലഭം വഴിമാറാത്ത കണ്ണുകള്‍

Published

on

മെഗാപിക്സല്‍ കൂട്ടി മൊബൈല്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ രാജലക്ഷ്മിക്ക് അതൊരു നേരമ്പോക്ക് മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ചിത്രശലഭങ്ങളെ പ്രണയിക്കുന്ന രാജലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറലായത് തികച്ചും യാദൃശ്ചികമായാണ്. ഒറ്റക്ലിക്കില്‍ രാജലക്ഷ്മി എടുത്ത ഫോട്ടോ എത്തിയത് വൈല്‍ഡ് ഫോട്ടോ ഗ്രാഫേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയില്‍. ആദ്യമായി 7000 രൂപകൊടുത്തു വാങ്ങിയ ഫോണില്‍ എടുത്ത ഫോട്ടോയായിരുന്നു അത്. വീട്ടുമുറ്റത്തെ ചെടിയില്‍നിന്ന് മഞ്ഞപപ്പാത്തി ശലഭത്തിന്റെ പ്യൂപ്പ വിരിയുന്ന ഓരോഘട്ടവും ഫോണില്‍ പകര്‍ത്തി. അത് ഫെയ്സ് ബുക്കില്‍ ഇട്ടു. വൈല്‍ഡ് ഫോട്ടോ ഗ്രാഫേഴ്സിന്റെ ഗൈഡായ റെജീവ് തട്ടേക്കാടാണ് ആ ചിത്രം ഫോട്ടോ ഗ്രാഫേഴ്സിന്റെ ഗ്രൂപ്പില്‍ ഇട്ടത്. അതോടുകൂടി ചിത്രം വൈറലായി. മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തപ്പോള്‍ രാജലക്ഷ്മിയുടെ ക്യാമറക്കണ്ണ് നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രമാണ് അതെന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്ന് രാജലക്ഷമി പറയുന്നു. രാജലക്ഷ്മിയുടെ ചിത്രങ്ങള്‍ ഭൂരിഭാഗവും ശലഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. വൈവിധ്യമാര്‍ന്ന 150 ശലഭങ്ങളുടെ ചിത്രങ്ങള്‍ രാജലക്ഷ്മി മൊബൈലില്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. അവയുടെ വിവരശേഖരങ്ങളും കണ്ടെത്തി വെച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ ‘നിര്‍ണയം’ സിനിമയിലെ നായികാ കഥാപാത്രം ഡോ. ആനിയുടെ സീനുകള്‍ എടുത്ത് രാജലക്ഷ്മി പെര്‍ഫോം ചെയ്ത വീഡിയോ ഫെയ്സ്ബുക്കില്‍ ഇട്ടപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിനന്ദനം അറിയിച്ച് കമന്റ് ഇട്ടിരുന്നു. സിനിമാ വീഡിയോകളും പാട്ടുകളും അഭിനയിച്ച് ഡബ്സ്മാഷ് ചെയ്യുമ്പോള്‍ സിനിമാ മേഖലയില്‍ ഉള്‍പ്പടെയുള്ളവരുടെ നല്ല പ്രോത്സാഹനമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നതെന്ന് രാജലക്ഷ്മി പറയുന്നു. ഇത് വരെ 555 ഗാനങ്ങള്‍ രാജലക്ഷ്മി ലിപ്പ് ചെയ്തു. ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതിനോടൊപ്പം അറിയപ്പെടുന്ന നര്‍ത്തകിയായി പേരെടുക്കണമെന്നാണ് രാജലക്ഷ്മിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം. സരോജിനി തായങ്കരിയാണ് ആദ്യകാലത്ത് നൃത്തം പഠിപ്പിച്ചത്. പിന്നീട് നൃത്താധാപിക കൂടിയായ ചേച്ചി സ്മിതയുടെ കീഴിലായിരുന്നു പഠനം. ചേച്ചിയുടെ മരണശേഷം സിനിമാതാരം ശരണ്യാമോഹന്റെ മാതാപിതാക്കള്‍ നടത്തുന്ന വൈകെബി അക്കാദമിയില്‍ ചേര്‍ന്ന് നൃത്ത പഠനം തുടര്‍ന്നു.

ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ ചലച്ചിത്രതാരം വിനീതിന്റെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വരികയാണ്. ഇതിനിടയില്‍ രാജലക്ഷ്മി വയലിന്‍ പഠനവും പൂര്‍ത്തിയാക്കി. ഇത് കൂടാതെ മ്യൂറല്‍പെയ്ന്റിങ്, വോള്‍ പെയ്ന്റിങ് എന്നിവയും തനിക്ക് വഴങ്ങുമെന്ന് രാജലക്ഷ്മി തെളിയിക്കുകയും ചെയ്തു. വനം വകുപ്പിന്റെ മാസികയായ അരണ്യത്തില്‍ രാജലക്ഷ്മി വരച്ച ചിത്രം കവര്‍പേജ് ആയി വന്നിട്ടുണ്ട്. പരേതനായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ രാജപ്പനാണ് പിതാവ്. അമ്മ രാജമ്മ.

Advertisement
inner ad
Continue Reading

Kerala

വന്യജീവി ആക്രമണം, ഭൂനികുതി വര്‍ധന…..
ഇടത് മുന്നണിയില്‍ ജോസ് കെ.മാണി വിഭാഗത്തിന്റെ അടിത്തറ ഇളകുന്നു

Published

on


കോട്ടയം:വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടും മദ്യനയവും ഭൂനികുതി വര്‍ധനയുമെല്ലാം കൂടി ഇടത് മുന്നണിയില്‍ കേരളാകോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുന്നു. കാര്‍ഷികമേഖലയെ പാടെ തഴഞ്ഞ ബജറ്റ് കേരളാ കോണ്‍ഗ്രസിന്റെ അണികളെ പോലും വലിയ നിരാശയിലാക്കി. ഈ വിഷയങ്ങളിലെല്ലാം സഭയും സാമൂഹ്യസംഘടനകളും നിലപാട് കടുപ്പിച്ചതോടെ കേരളാ കോണ്‍ഗ്രസ് ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വിവാദമായ വനനിയമ ഭേദഗതിക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ മദ്യനയവും ഭൂനികുതി വര്‍ധനയുമെല്ലാം കൂടി ഇടത് മുന്നണിയില്‍ കേരളാകോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്നത്. മാനദണ്ഡങ്ങളൊക്കെയും കാറ്റില്‍ പറത്തി വിവാദ കമ്പനിക്ക് മദ്യനിര്‍മ്മാണത്തിന് പാലക്കാട്ട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റിന് അനുവാദം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ലാഭക്കച്ചവടം ജോസ് കെ.മാണിക്ക് നഷ്ടക്കച്ചവടമാകുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കം പറച്ചില്‍. കുടിവെള്ള ക്ഷാമം രൂക്ഷമായ പാലക്കാട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റിന് രഹസ്യമായി അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് മുന്നണിയില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും മിണ്ടാട്ടമില്ലാത്ത ജോസ് കെ.മാണി അടക്കമുള്ള പാര്‍ട്ടി നേതൃത്വത്തിന് എതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

ബജറ്റില്‍ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയെ തഴഞ്ഞതിനും ഭൂനികുതിയുടെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കാനുള്ള നീക്കത്തിലും കേരളാ കോണ്‍ഗ്രസിന് വിശദീകരണമില്ല. ഈ വിഷയങ്ങളിലെല്ലാം സംസ്ഥാനത്തെ പൊതുവികാരം മനസിലാക്കുന്നതില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതായാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കാര്‍ഷികമേഖലയെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഭൂനികുതി വര്‍ധനക്കെതിരെ കര്‍ഷകര്‍ വലിയ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ലഹരി വ്യാപനം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്ക് ഇപ്പോള്‍ സി.പി.എമ്മിന് ആകെ പിന്തുണ കേരളാകോണ്‍ഗ്രസ് മാത്രമാണ്. കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷനും മദ്യവിരുദ്ധ സമിതി, നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് അടക്കം ഒട്ടേറെ പ്രസ്ഥാനങ്ങളും സംഘടനകളും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടും ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നിരവധി കര്‍ഷക സംഘടനകളും മദ്യ ഉത്പ്പാദന കമ്പനിയുടെ വരവിനെതിരെ പരസ്യമായി സമരരംഗത്തുണ്ട്. രാഷ്ട്രീയം മറന്ന് പ്രതിപക്ഷത്തിനൊപ്പം ജനങ്ങളൊന്നടങ്കം സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുമ്പോഴാണ് വിഷയത്തില്‍ ജോസ് കെ.മാണി മൗനം പാലിക്കുന്നത്. വിവാദ കമ്പനിക്ക് പാലക്കാട് മദ്യനിര്‍മ്മാണ പ്ലാന്റ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐയാണ് മുന്നണിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുമായി ആദ്യം രംഗത്ത് വന്നത്.

Advertisement
inner ad

പിന്നാലെ മറ്റ് ഘടകക്ഷികളും ജനവികാരം മനസിലാക്കി സി.പി.എമ്മിനെതിരെ രംഗത്ത് വരാന്‍ ധൈര്യം കാട്ടി. കേരളാ കോണ്‍ഗ്രസിന് മാത്രമാണ് ഈ ജനവിരുദ്ധ വിവാദ ഇടപാടില്‍ മിണ്ടാട്ടമില്ലാത്ത്. സി.പി.എമ്മിനെ പിണക്കാന്‍ ജോസ് കെ.മാണിക്കുള്ള മടിയാണ് കാരണമെന്നാണ്് പ്രവര്‍ത്തകരുടെ വികാരം. നവകേരള യാത്രയുമായി പാലായിലെത്തിയ മുഖ്യമന്ത്രിക്ക് മുന്നില്‍ റബര്‍ വിലയിടിവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച തോമസ് ചാഴികാടനെ പരസ്യമായി അധിക്ഷേപിച്ച അനുഭവം പേടിച്ചാണ് മന്ത്രി റോഷിയും ജോസും മിണ്ടാത്തതെന്നും പറയുന്നവരുണ്ട്. കേരളത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള പാലക്കാട്ട് കൃഷിക്ക് പോലും തികയാത്ത വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ജോസ് കെ.മാണിക്ക് യാതൊരു അപാകതയും തോന്നുന്നില്ലേയെന്നാണ് പ്രവര്‍ത്തകരുടെ സംശയം. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും സഹായകരമായ യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാര്‍ മദ്യനിര്‍മ്മാണത്തിന് വഴി വിട്ട സഹായങ്ങള്‍ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ റോഷി അഗസ്റ്റിന്റെ നിലപാടിലും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പാലക്കാട് ചട്ടവിരുദ്ധമായി ഡിസ്റ്റിലറി ആരംഭിക്കാന്‍ വിവാദ കമ്പനിക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ ടൂറിസത്തിന്റെ മറവില്‍ 74 വൈന്‍ പാര്‍ലര്‍ അനുവദിച്ചതിലും കേരളാ കോണ്‍ഗ്രസിന് പ്രതികരണമില്ല. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ 74 ബിയര്‍ പാര്‍ലര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് അനുവാദം നല്‍കിയത്. മുന്നണിയിലെ രണ്ടാം സ്ഥാനത്തിനായി സി.പി.ഐയുമായി പലപ്പോഴും കൊമ്പു കോര്‍ത്തിട്ടുള്ള കേരളാ കോണ്‍ഗ്രസ് ഇത്തവണ സി.പി.ഐ ഗോളടിക്കുന്നത് നോക്കി നില്‍ക്കേണ്ട ഗതികേടിലാണ്.

സി.പി.ഐയ്ക്ക് പിന്നാലെ മറ്റ് ചെറിയ ഘടകകക്ഷികളും ജനവികാരം എതിരാണെന്ന് ബോധ്യമായതോടെ വിഷയത്തില്‍ പരസ്യമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ജനതാദളും ആര്‍.ജെ.ഡിയും ബ്രൂവറി വിഷയത്തില്‍ എതിര്‍പ്പ് പരസ്യമായി തന്നെ സി.പി.എമ്മിനെ അറിയിച്ചു. അപ്പോഴും കേരളാ കോണ്‍ഗ്രസിന് മാത്രമാണ് മിണ്ടാട്ടമില്ലാത്തത്. കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍, മദ്യവിരുദ്ധ സമിതി, നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് അടക്കം ഒട്ടേറെ പ്രസ്ഥാനങ്ങള്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുക മാത്രമല്ല പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു

Advertisement
inner ad
Continue Reading

Kerala

കാട്ടുപോത്ത് അനാഥമാക്കി രണ്ട് കുടുംബങ്ങള്‍;കണമലയില്‍ വാഗ്ദാനങ്ങള്‍ മറന്ന് സര്‍ക്കാര്‍

Published

on

കോട്ടയം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ദുരന്തവാര്‍ത്തകള്‍ ഒരോ ദിവസവും പുറത്തുവരുമ്പോള്‍ കണമലയില്‍ കാട്ടുപോത്ത് അനാഥരാക്കിയ രണ്ടു കുടുംബങ്ങളില്‍ നിശബ്ദമായ നിലവിളി ഉയരും. അടുത്തടുത്ത് വീടുകളും സ്ഥാപനങ്ങളുമുള്ള ഈ പ്രദേശത്ത് അപ്രതീക്ഷിതമായി എത്തിയ കാട്ടുപോത്ത് രണ്ട് പേരുടെ ജീവനെടുത്തതിന്റെ ഭീതി ഇപ്പോഴും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിട്ടുമാറിയിട്ടില്ല. കേരളത്തെ നടുക്കിയ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കര്‍ഷകരുടെ കുടുംബങ്ങളാണ് നടുക്കം മാറാതെ ഇവിടെ കഴിയുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം രണ്ട് വര്‍ഷമാകുമ്പോഴും നടപ്പായിട്ടില്ല. കണമലയില്‍ വീടിന്റെ മുന്‍വശത്ത് രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന പുറത്തേല്‍ ചാക്കോച്ചന്‍ (65), അടുത്തുള്ള റബര്‍ തോട്ടത്തില്‍ ഉണ്ടായിരുന്ന പ്ലാവിനാകുഴിയില്‍ തോമസ് ആന്റണി (65) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 2023 മെയ് 19 നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍മാര്‍ പോയതോടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഈ രണ്ട് കുടുംബത്തിനും ആകെ ലഭിച്ച സഹായധനം. മരിച്ചവരുടെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മന്ത്രിയും ജനപ്രതിനിധികളും അന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രക്ഷോഭത്തിന് അയവ് വന്നപ്പാള്‍ വാഗ്ദാനങ്ങളൊക്കെ സര്‍ക്കാരും മറന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാത്രമേ ജോലി നല്‍കാന്‍ പറ്റുകയുള്ളൂ എന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടിയെന്ന് ചാക്കോയുടെ ഭാര്യ ആലീസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്രയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പരാതി ലഭിച്ചു എന്ന മറുപടിയാണ് ആകെ ലഭിച്ചത്. വന്യജീവി ആക്രമണത്തില്‍ കര്‍ഷകരുടെ കുടുംബം അനാഥമായാല്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്നാണ് ഇവരുടെ ചോദ്യം. കൃഷി മാത്രമായിരുന്നു ഈ രണ്ട് കുടുംബങ്ങളുടെയും ആകെയുള്ള വരുമാനമാര്‍ഗം. എന്നാല്‍ കുടുംബനാഥന്‍മാരുടെ അപ്രതീക്ഷിത വേര്‍പാട് ഈ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. അന്നത്തെ ഭീതിപ്പെടുത്തുന്ന രംഗങ്ങള്‍ വിവരിക്കുമ്പോള്‍ പുറത്തേല്‍ ചാക്കോച്ചന്റെ ഭാര്യ ആലീസിന് ഇപ്പോഴും നടുക്കം മാറുന്നില്ല. രാവിലെ ആറരയായി കാണും. സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോച്ചന് കാപ്പികൊടുത്തശേഷം തിരികെ അടുക്കളയിലേക്ക് വരുമ്പോഴാണ് എന്തോ വീഴുന്ന ശബ്ദവും ആരോ കരയുന്നതുപോലെയുളള ഒച്ചയും കേട്ടത്. കണമല വളവില്‍ സധാരണ വാഹനഅപകടങ്ങള്‍ പതിവായതിനാല്‍ ശബ്ദം കേട്ടപ്പോള്‍ ആലീസ് അടുക്കളയില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്കാണ് ആദ്യം നോക്കിയത്. റോഡില്‍ ഒന്നും കാണാതിരുന്നതിനാല്‍ വീടിന്റെ സൈഡില്‍ കൂടി സിറ്റൗട്ടിലേക്ക് വരുമ്പോഴാണ് ഭര്‍ത്താവ് ചാക്കോച്ചന്‍ സിറ്റൗട്ടില്‍ കമിഴ്ന്ന് കിടക്കുന്നത് കാണുന്നത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോഴാണ് കാട്ടുപോത്ത് കുത്തിയെന്ന് പറയുന്നത്. ആലീസിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി ആശുപത്രിയിലേയ്്്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കാന്‍ വന്നപ്പോള്‍ ചാക്കോച്ചന്റെ കൊച്ചുമകള്‍ ഹന്ന മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഹന്ന കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. ചാക്കോച്ചനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയാണ് അയല്‍വാസിയായ പ്ലാവിനാല്‍കുഴിയില്‍ തോമസ് ആന്റണിയെയും കാട്ടുപോത്ത് ആക്രമിച്ചതായി അറിയുന്നത്. വീടിന്റെ മുന്നിലെ റബര്‍ തോട്ടത്തില്‍ വെച്ചായിരുന്നു തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോമസിനെ കുത്തിയശേഷം ഓടിയ പോത്ത് താഴെയുള്ള ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാടിയത്. ഈ ചാട്ടത്തിലാണ് ചാക്കോയെ കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് റോഡിലിറങ്ങിയ പോത്ത് നിരവധി കുട്ടികളടക്കം സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് അതുവഴി കടന്ന് പോയത്. ജനവാസ മേഖലയായ എരുമേലി, കണമല റോഡില്‍ കണമല ജംഗ്ഷന് തൊട്ടടുത്തു തന്നെയാണ് ഇവരുടെ വീട്. അടുത്തടുത്തായി ഒട്ടേറെ വീടുകളുള്ള ഇവിടെ കാട്ടുപോത്ത് എത്തിയതാണ് നാട്ടുകാരെ ഇപ്പോഴും ഭീതിപ്പെടുത്തുന്നത്.
വീണ്ടും വന്യജീവി ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍. അമ്മയെ തനിച്ച് താമസിപ്പിക്കാന്‍ രണ്ട് പെണ്‍മക്കള്‍ക്കും ഭയമായതിനാല്‍ പ്ലാവിനാകുഴിയില്‍ തോമസിന്റെ ഭാര്യ ലൈസാമ്മ മിക്കപ്പോഴും മക്കളുടെ കൂടെയാണ് ഇപ്പോള്‍ താമസം. വന്യജീവി ആക്രമണം ഭയന്ന് അയല്‍പക്കത്തുണ്ടായിരുന്ന പല വീട്ടുകാരും കൂടുതല്‍ സുരക്ഷിതപ്രദേശങ്ങളിലേക്ക് താമസം മാറിയതായി ഇവര്‍ പറഞ്ഞു. റബര്‍ കൃഷി ആയിരുന്നു ആകെയുള്ള വരുമാനം. റബര്‍ വെട്ടാന്‍ ആളെ കിട്ടാനില്ലാതെ വന്നതോടെ പ്രതിസന്ധിയിലാണ് 38 വര്‍ഷമായി ഇവിടെ താമസക്കാരായ ഈ കുടുംബങ്ങളൊക്കെയും. കുവൈറ്റില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ടീന ഒപ്പമുള്ളതാണ് ആലീസിന് ഏകആശ്വാസം. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ മലയോരജനതയുടെ രക്ഷക്കായി നടത്തുന്ന മലയോരസമര യാത്രയെ വളരെ പ്രതീക്ഷയോടെയാണ് ഇവരൊക്കെയും നോക്കികാണുന്നത്.

Continue Reading

Featured