- വീക്ഷണം വെബ് പൊളിറ്റിക്കൽ ഡസ്ക്
ന്യൂഡൽഹി: രാജ്യം കണ്ടിട്ടുള്ളതലേക്കും വലിയ രാഷ്ട്രീയ കുതിരക്കച്ചവടമാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനത്തിന്റെ ഭരണം ഏതു വിധേനയും പിടിച്ചെടുക്കുക എന്ന ഏക ലക്ഷ്യത്തിലാണു ബിജെപി. ജനവിധി അട്ടിമറിച്ച്, രാജ്യത്തിനു മേൽ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിലേക്കാണു ബിജെപി ഓരോ സംസ്ഥാനത്തും നീങ്ങുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്.
- ഒരു എംഎൽഎയ്ക്ക് വില നാലു കോടി രൂപ
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടിയിൽ നിന്നു പിരിഞ്ഞുവരുന്ന ഓരോ എംഎൽഎയ്ക്കും വില നാലു കോടി രൂപ. മഹാരാഷ്ട്രയിൽ മാത്രമല്ല, ഗോവ, മണിപ്പൂർ, അസം, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി എംഎൽഎമാർക്കിട്ടത് ഇതേ വില. ഇപ്പോൾ മഹാരാഷ്ട്രയിലെ വിമത നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡേയ്ക്കു ബിജെപി നൽകിയിരിക്കുന്ന വാഗ്ദാനം മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിപദവി. എംഎൽഎമാരെ ചാക്കിട്ടു പിടിക്കുന്നതിനു വേണ്ട മുഴുവൻ ചെലവും. ഒപ്പം നിൽക്കുന്ന എംഎൽഎമാരിൽ പകുതി പേർക്കെങ്കിലും മന്ത്രിസ്ഥാനം. അവശേഷിക്കുന്നവർക്കു വരുമാനം ഉറപ്പാക്കുന്ന വമ്പൻ നിക്ഷേപം. ഇതിനായി ഷിൻഡേയ്ക്കു നൽകിയിരിക്കുന്ന സമയം ഒരാഴ്ച. അടുത്ത ബുധനാഴ്ച കാലാവധി അവസാനിക്കും. അതിനു മുൻപ് കച്ചവടം പൂർത്തിയാക്കണം. മുപ്പത് എംഎൽഎമാരുമായി കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനം വിട്ട ഷിൻഡേയ്ക്കൊപ്പം ഇപ്പോൾ 41 എംഎൽഎ മാരുണ്ടെന്നാണു പുറത്തു വരുന്ന വിവരം. മാർക്കറ്റ് വില ഉയരുന്നതനുസരിച്ച് ഇനി എട്ടു പേർ കൂടി ക്യാംപിലെത്തുമെന്നും സൂചനയുണ്ട്.

- തീറ്റ, കുടി, രാജവാഴ്ച: ചെലവ് 10 കോടി, തിരിച്ചു ചാടുമെന്നും പേടി
മഹാരാഷ്ട്രയിൽ നിന്നു ഗുജറാത്തിലേക്കായിരുന്നു ഷിൻഡേ ആദ്യം എംഎൽഎമാരെയും കൊണ്ടു പറന്നത്. സാക്ഷാൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നാട്ടിലേക്ക്. എന്നാൽ അവിടം അത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവിൽ ചാർട്ടേഡ് വിമാനം വരുത്തി അസമിലേക്കു പറന്നു. സൂററ്റിൽ നിന്നാൽ ഒപ്പം നിൽക്കുന്ന എംഎൽഎമാർ മുംബൈയിലേക്കു മടങ്ങുമെന്നും ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം നിൽക്കുമെന്നും ഷിൻഡെ ഭയക്കുന്നു. അതൊഴിവാക്കാനാണ് വളരെ വിദൂരത്തിലുള്ളതും ഒപ്പമുള്ള എംഎൽഎമാർക്ക് ഒരു പരിചയവുമില്ലാത്തതുമായ അസം തെരഞ്ഞെടുത്തത്. ഇവിടെ വിമതക എംഎൽഎമാർ തടവിലാണെന്നും റിപ്പോർട്ടുണ്ട്. എന്താണു സംഭവിച്ചതെന്ന് അറിയാതെയാണ് പല എംഎൽഎമാരും ഷിൻഡേയ്ക്കൊപ്പം പോയത്. ഇവരിൽ വലിയൊരു വിഭാഗത്തിനും കൂറുമാറാൻ താത്പര്യമില്ല. അവർക്ക് വലിയ തുക നൽകിയാണ് ഒപ്പം നിർത്തുന്നത്.
തലസ്ഥാനമായ ഗോഹട്ടിയിലെ ആഡംബര പഞ്ച നക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിൽ അവരെ കാത്ത് 70 മുറികളുണ്ടായിരുന്നു. കുതിരക്കച്ചവടത്തിലൂടെ ബിജെപി നേരത്തേ പർച്ചേസ് ചെയ്ത ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമയാണ് ആതിഥേയൻ. 70 മുറികളാണു ബ്ക്ക് ചെയ്തതെങ്കിലും ഹോട്ടലിലെ 196 മുറികളും നിലവിൽ ഈ ക്യാംപിനു വേണ്ടി മാറ്റി വച്ചിരിക്കുന്നു. ബാങ്കറ്റ് ഹാൾ പോലും മറ്റാർക്കും നൽകിയിട്ടില്ല. താമസക്കാരെയല്ലാതെ മാധ്യമങ്ങളെപ്പോലും കടത്തിവിടുന്നില്ല. ഷിൻഡേ നൽകുന്ന വിഡിയോ ക്ലിപ്പിംഗുകൾ മാത്രമാണ് അകത്തെ വിവരങ്ങൾ.
ഒരു ദിവസത്തേക്ക് ഒരു കോടിയിലേറെ രൂപയാണ് ഹോട്ടൽ വാടക. താമസക്കാർക്ക് തിന്നാനും കുടിക്കാനും മാത്രം ഒരു ദിവസം പത്തു ലക്ഷത്തോളം രൂപ വേറെയും ചെലവാകുന്നുണ്ട്. ഒരാഴ്ചത്തേക്കാണ് ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത്. റാഡിസൺ ഹോട്ടലിന് ഇപ്പോൾ മുംബൈയുമായല്ല, ഡൽഹിയുമായാണ് ഹോട്ട് ലൈൻ. എംഎൽഎമാരുമായി ഷിൻഡേ ഗോഹത്തിക്കു പറന്ന നിമിഷം, ബിജിപെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ദേവേന്ദ്ര ഫട്നാവിക് ഡൽഹിയിലേക്കും പറന്നു. അവിടെ ബിജെപി ആസ്ഥാനത്ത് ജെ.പി. നദ്ദ, അമിത് ഷാ എന്നിവരുമായി നിരന്തരം കൂടിക്കാഴ്ചയിലാണ്. ശിവസേനയിൽ നിന്ന് പരമാവധി എംഎൽഎമാരെ ചിക്കിട്ടു പിടിക്കുക, ഭൂരിപക്ഷം ഉറപ്പാക്കുക, മന്ത്രിമാരുടെ പട്ടിക തയാറാക്കുക, ആവശ്യമായ മറ്റ് പദവികൾ തീരുമാനിക്കുക. ഇത്രയുമാണ് ഷിൻഡേയ്ക്ക് ബിജെപി നൽകിയിരിക്കുന്ന നിർദേശം. ബാക്കിയെല്ലാം താൻ നോക്കിക്കൊള്ളാമെന്നും ഫട്നാവിസിന്റെ ഉറപ്പ്.

- ലക്ഷ്യം കോൺഗ്രസിനെയും എൻസിപിയെയും തകർക്കുക
മഹാരാഷ്ട്രയിലെ അട്ടിമറി നീക്കത്തിനു പിന്നിൽ ഒരൊറ്റ അജൻഡയാണു ബിജെപിക്ക്. മഹാ വികാസ് അഘോടി സഖ്യം തകർക്കുക. കോൺഗ്രസ്, എൻസിപി സഖ്യത്തിൽ നിന്നു ശിവസേനയെ പുറത്തു ചാടിക്കുക. ഒരുകാലത്ത് എൻഡിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയായിരുന്ന ശിവസേനയെ മടക്കി സഖ്യത്തിലെത്തിക്കുക. അതിന് നൂറല്ല, ആയിരം കോടി മുടക്കാനും ബിജെപി തയാർ. കറൻസി നിർവ്യാപനം, പെട്രോളിയം വില, കോർപ്പറേറ്റ് പ്രീണനം തുടങ്ങി വഴിവിട്ട വഴികളിലൂടെ പാർട്ടി ഓഫീസുകളിൽ കുമിഞ്ഞുകൂടിയിരിക്കുന്ന സഹസ്ര കോടികൾ രാഷ്ട്രീയ കുതിരക്കച്ചവടത്തിനു നീക്കി വയ്ക്കുകയാണിപ്പോൾ ബിജെപി.
ഒരു സാധ്യതയുമില്ലാതിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നടത്തിയ ഹവാല ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മറക്കാറായിട്ടില്ല. ഹെലികോപ്റ്ററുകൾ മുഖേനയായിരുന്നു അന്ന് കറൻസി കടത്ത്. രാജ്യത്തെ മിക്ക കോർപ്പറേറ്റ് ഹെഡ് ക്വാർട്ടറുകളും പ്രവർത്തിക്കുന്ന മുംബൈയുടെ ഭരണം പിടിച്ചാൽ ഇതെല്ലാം ഒറ്റയടിക്കു തിരിച്ചു പിടിക്കാമെന്നാണ് അമിത് ഷായും മോദിയും കണക്കാക്കുന്നത്. അതിനുള്ള ചട്ടുകമാണ് ഏകനാഥ് ഷിൻഡേ.

- ഓട്ടോ റിക്ഷ ഡ്രൈവറിൽ നിന്നു കോടീശ്വരനിലേക്ക്
ഓട്ടോ റിക്ഷ ഡ്രൈവറായിരുന്നു ഒരിക്കൽ ഏകനാഥ് ഷിൻഡെ. ശിവസേനയിൽ ചേർന്ന് പ്രവർത്തിച്ച് ആദ്യം ബാൽ താക്കറെയുടെയും പിന്നീട് ഉദ്ധവ് താക്കറുടെയും മനസാക്ഷി സൂക്ഷിപ്പുക്കാരനായ നേതാവാണ് ഏകനാഥ് ഷിൻഡെ. കഴിഞ്ഞ ആഴ്ച നടന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ സെനയെ വെട്ടി ബിജെപി സ്ഥാനാർഥികളെ സഹായച്ചതോടെയാണ് പൂച്ചു പുറത്തു ചാടിയത്. അതോടെ, സേനയുടെ നേതൃസ്ഥാനത്തു നിന്നു പുറത്തായ ഷിൻഡെ, പൊടുന്നനെ മറുപക്ഷത്തിന്റെ വലംകൈയാവുകയാരുന്നു. ഈ ചുവടു മാറ്റത്തിലൂടെ കോടിക്കണക്കിനു രൂപയാണ് ഷിൻഡേയുടെ പക്കലെത്തിയതെന്നു കരുതുന്നു.