കൊച്ചി: പണിമുടക്ക്സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നു നേതാക്കൾ. ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ തീരുമാനം നടപ്പാക്കും.
മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറിൽ നടത്തിയ ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസുടമകൾ തയാറെടുത്തത്. ഒപ്പം ടാക്സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്കു വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ യോഗം ചേർന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്നായിരുന്നു ഉടമകൾ അറിയിച്ചിരുന്നത്. നിരക്ക് വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയർ തിരക്ക് പ്രമാണിച്ച് സമരം പിൻവലിച്ചിരുന്നു.