Connect with us
48 birthday
top banner (1)

Featured

കർമണി വ്യജ്യതേ പ്രജ്ഞാ

Avatar

Published

on

  • പിൻപോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

“കർമണി വ്യജ്യതേ പ്രജ്ഞാ” എന്നാണു കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. “പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു” എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം എന്നു സാരം. നമ്മുടെ സർവകലാശാലകളിൽ സമീപകാലത്തു നടന്ന സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അവയുടെ ഓരോന്നിന്റെയും പ്രജ്‍ഞയും പ്രവൃത്തിയും ഏതു ദിശയിലാണെന്നു മനസിലാകും.
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസിലറായിരുന്ന ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം മുതലാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യഭ്യാസ മേഖലയിലെ സർക്കാർ കൈകടത്തൽ എത്രത്തോളം രൂക്ഷമാണെന്നു മനസിലായത്. ഈ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെത്തന്നെ രണ്ടായി വിഭജിച്ച് ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ തലത്തിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പിനെ പരിമിതപ്പെടുത്തുകയും സർവകലാശാല തലത്തിലുള്ള ഉപരിവിദ്യഭ്യാസങ്ങൾക്കു മാത്രമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതുതായി ഏർപ്പെടുത്തുകയും ചെയ്തത്.

വിദ്യാഭ്യാസ രം​ഗത്ത് വലരെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന്റെ ഉന്നത വി​ദ്യാഭ്യാസ മേഖലയിൽ സമൂലും സമ​ഗ്രവുമായ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിച്ച കേരളീയരെ അടിമുടി നിരാശപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെയും ചെയ്തികൾ. കേരളത്തിലെ മിക്ക സർക്കാർ സർവകലാശാലകളിലും പരീക്ഷ കഴിഞ്ഞ് ഒരു വർഷമായിട്ടും ഫലങ്ങൾ പോലും പൂർണമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
കണ്ണൂർ വിസി ആയി ​ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ​ഗവർണറോടു നേരിട്ട് ആവശ്യപ്പെട്ടതാണ്. വൈസ് ചാൻസിലർ തന്റെ നാട്ടുകാരനാണെന്നാണ് അതിനു മുഖ്യമന്ത്രി നിരത്തിയ കാരണം. ഇതേ ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ​ഗവർണർക്കു നേരിട്ട് കത്തെഴുതുകയും ചെയ്തു. ന​ഗ്നമായ അധികാര ദുർവിനിയോ​ഗമായിരുന്നു രണ്ടും. ചാൻസലറായ ഗവർണർക്ക് താനെഴുതിയ കത്ത് പുറത്തുവന്നതിനെ‌ക്കുറിച്ചായിരുന്നു ബിന്ദുവിന് സങ്കടം.

‘‘ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട’. ബിന്ദുവിന്റെ കത്ത് പുറത്തു വന്നപ്പോൾ മന്ത്രി ബിന്ദുവിന്റെ പ്രതികരണമായിരുന്നു ഇത്. തന്റെ പിതാവിനെക്കാൾ പ്രായം കൂടിയ ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ​ഗോപിനാഥ് രവീന്ദ്രനെ എന്തിനാണു കണ്ണൂർ സർവകലാശാലയുടെ വിസി ആക്കിയത്? മുന്തിയ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാ​ഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർ​ഗീസിനെ കണ്ണൂർ സർവകലാശാലയിൽ പ്രൊഫസറായി നിയമിക്കാൻ വേണ്ടി മാത്രം. അതിനു വേണ്ടി ഒരു സർവകലാശാലയെ അപ്പാടെ ഇരുട്ടിൽ നിർത്തി, സംസ്ഥാന സർക്കാർ. ഒടുവിൽ ​ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കി. അതിനു പ്രതികാരമായി ​സർക്കാർ സർവകലാശാലയുടെ തലപ്പത്തു നിന്ന് ​ഗവർണറെ ഒഴിവാക്കാനുള്ള നടപടികളുമായി സർക്കാരും രം​ഗത്തു വന്നു. അതിന്മേലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രാഷ്ട്രപതിയെ പോലും കോടതി കയറ്റി റെക്കോഡ് കുറിച്ചിരിക്കുകയാണ് പിണറായി സർക്കാർ.


സർവകലാശാലകളിലും ക്യാംപസുകളിലും അക്രമവും കൊലപാതകങ്ങളും നടത്തുന്നവർക്ക് ഭരണത്തിന്റെ സംരക്ഷണം ലഭിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു ഭരമേല്പിച്ച ഒരു വൈസ് ചാൻസിലറെ ചാൻസലർ കൂടിയായ ഗവർണർ നേരിട്ടു സസ്പെൻഡ് ചെയ്തത്. പൂക്കോട് വെറ്ററിനറി സർവകലാശാ വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്ര നാഥ് ആണ് ഈ നാണക്കേട് വരുത്തി വച്ചത്.
പൂക്കോട് സർവകലാശാലയിൽ മാത്രമല്ല, കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ ഒരിടത്തും മതിയായ യോ​ഗ്യതയും കാര്യപ്രാപ്തിയുമുള്ളവരല്ല വൈസ് ചാൻസിലർമാർ. അതുകൊണ്ടു തന്നെ പല സർവകലാശാലകളുടെയും വിസി മാരെ സുപ്രീം കോടതി അടക്കമുള്ള നീതിപീഠങ്ങൾ ഇടപെട്ട് പുറത്താക്കി. അവശ്യഘട്ടങ്ങളിൽ സംസ്ഥാന സർക്കാരുമായി സന്ധി ചെയ്യുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമ്മർദ തന്ത്രത്തിന്റെ ഭാ​ഗമായെങ്കിലും സർവകലാശാലാ നടത്തിപ്പിൽ ഇടപെട്ടതിന്റെ ഫലമാണ് ഏഴ് വൈസ് ചാൻസിലർമാർ ഒറ്റയടിക്കു പുറത്തായത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തെയും സർവകലാശാലകൾക്ക് ഈ ​ഗതി വന്നിട്ടില്ല.
കേരളത്തിലെ സർവകലാശാലകൾ എസ്എഫ്ഐയുടെ ചെകുത്താൻ കോട്ടകളാണെന്ന കാര്യം പുതുമയുള്ളതല്ല. ഒരു കാലത്ത് ലോകോത്തര സർവകലാശാലകളായിരുന്ന കേരള, എംജി, കോഴിക്കോട് സർവകലാശാലകൾ പോലും ഇപ്പോൾ രാഷ്‌ട്രീയ അതിപ്രസരത്തിൽ വീർപ്പുമുട്ടുകയാണ്. ഇവയിലടക്കം കേരളത്തിലെ മുഴുവൻ വൈസ് ചാൻസിലർമാരെയും പുറത്താക്കാൻ നടപടിയുമായി കുറച്ചു നാൾ മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വന്നിരുന്നു. വിസി ആകാനുള്ള യോഗ്യതകൾ കാറ്റിൽ പറത്തി തനി രാഷ്ട്രീയക്കാരെ കുടിയിരുത്തി, സർവകലാശാലകളെ തങ്ങളുടെ രാഷ്ട്രീയ പരിശീലന കളരികളാക്കുകയാണ് സിപിഎം ചെയ്തത്. അതിന്റെ ദുരന്തമാണ് ഇന്നു കേരളത്തിലെ സർവകലാശാലകൾ നേരിടുന്ന മൂല്യച്യുതിയുടെയെല്ലാം കാരണം. അതുകൊണ്ടാണ് മുഴുവൻ വിസിമാരോടും രാജിവച്ചൊഴിയാൻ ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടത്.
കേരളാ സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്നതിനു പിന്നാലെയാണ് ഗവർണർ കേരളത്തിലെ മറ്റ് വിസിമാർക്കെതിരെയും വടിയെടുത്തത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെ ആരോപണം. എന്നാൽ വിസിമാരുടെ നിയമനത്തിൽ ​ഗവർണർ തന്റെ വിവേചനപരമായ അധികാരങ്ങൾ പ്രയോ​ഗിച്ചില്ലെന്ന കടുത്ത വിമർശനവും സുപ്രീം കോടതിയിൽ നിന്നുണ്ടായി. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമന കേസിൽ വിധി പറയുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ്മാരായ ജെ.പി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.


ചുരുക്കത്തിൽ കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്നത് ഉന്നത വിദ്യാഭ്യാസ പരിശീലനമല്ല, രാഷ്ട്രീയ അതിപ്രസര പ്രചാരണങ്ങളാണ്. ഭരണപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ഭാര്യാ-ഭർത്താക്കന്മാർക്കും ബന്ധുജനങ്ങൾക്കും സർവകലാശാലകളിലെ ഉന്നത നിയമനങ്ങൾ നടത്തിക്കൊടുക്കാനുള്ള ദല്ലാളന്മാർ മാത്രമായി വൈസ് ചാൻസലർമാർ അധഃപതിച്ചിരിക്കുന്നു. എം.ജി സർവകലാശാല രൂപീകരിച്ചപ്പോൾ കേരളത്തിൽ നിന്ന് മതിയായ യോഗ്യതയുള്ള വിസിയെ കിട്ടാതിരുന്നപ്പോൾ, കർണാടകത്തിൽ നിന്നുള്ള ഡോ.യു.ആർ. അനന്തമൂർത്തിയെന്ന വിദ്യാഭ്യാസ വിചക്ഷണനെ വിളിച്ചു വരുത്തി വിസി ആക്കിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിദ്യാഭ്യാസ ഔന്നത്യം ഞാനിപ്പോൾ ഒർക്കുകയാണ്.
ജനാധപത്യ ഭരണം വരുന്നതിനു മുൻപും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം എങ്ങനെ ആയിരിക്കണമെന്നതിനു മറ്റൊരു ഉദാഹരണം കൂടിയുണ്ട്. കേരളത്തിലെ ആദ്യ സർവകലാശാലയായ ട്രാവൻകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലാറായി നിയമിക്കുന്നതിന് അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ക്ഷണിച്ചത് ശാസ്ത്ര നൊബേൽ പുരസ്കാര ജേതാവ് സാക്ഷാൽ സർ ആൽബർട്ട് ഐൻസ്റ്റീനെ. ഇന്ത്യയിലെ ഒരു നാട്ടു രാജ്യത്തിന്റെ അന്നത്തെ പരിമിതികൾ മനസിലാക്കി ആൽബർട്ട് ഐൻസ്റ്റീൻ ആ ക്ഷണം നിരസിച്ച് യുഎസിലെ പ്രസിദ്ധമായ പ്രിൻസിറ്റോൺ സർവകലാശാലയിലെ അസോസിയേറ്റ് ആയി പ്രവർത്തിച്ചു. ഇതൊക്കെയായിരുന്നു ഒരു കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും സർവകലാശാലകളുടെയും മെരിറ്റ്. ഇന്നോ? ഇത്ര വികലമായ തരത്തിൽ സർവകലാശാലകളുടെ പ്രവർത്തനം അധഃപതിച്ചുപോയ വേറൊരു കാലഘട്ടം എന്റെ ഓർമയിലില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ

Published

on

ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് പുതിയ കാട്ടുതീ രൂപപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് പുതിയ തീപ്പിടിത്തം ഉണ്ടായതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിൽ തീ വ്യാപിച്ചു. ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കാട്ട്തീയ്ക്ക് ശേഷമാണ് പുതിയ കാട്ടുതീ ഉണ്ടായത്. ശക്തമായ കാറ്റും വരണ്ടകാലവസ്ഥയും തീ കൂടുതല്‍ വ്യാപിക്കാന്‍ കാരണമായി. ലോസ് ആഞ്ജലിസിന് ഏകദേശം 56 കിലോമീറ്റര്‍ വടക്ക്, സാന്താ ക്ലാരിറ്റ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റുമുള്ള 31,000 ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു.

Continue Reading

Cinema

നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു

Published

on

മുംബൈ: സിനിമാതാരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ (63) അന്തരിച്ചു. മുംബൈയിൽ താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. കുറച്ചുനാളായി രോഗബാധിതനായി ചികത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ്. ഭാര്യ: ബിന്ദു സജയന്‍. മക്കള്‍: നിമിഷ സജയന്‍, നീതു സജയന്‍.

Continue Reading

Featured

ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ; എതിർദിശയില്‍ വന്ന എക്‌സ്പ്രസ് ട്രെയിനിടിച്ച് 11 മരണം

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച്‌ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌, പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിർദിശയില്‍ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, പുഷ്പക് എക്‌സ്‌പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലർ അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്‌സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല

Advertisement
inner ad
Continue Reading

Featured