തിരുവനന്തപുരം: റഷ്യയില്‍ നിന്നും മടങ്ങിയെത്തി കൊച്ചി വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താതെ വിട്ടയച്ച യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും ഒമിക്രോണ്‍ ആശങ്ക പടരുന്നു. എറണാകുളം സ്വദേശിയായ ഇയാള്‍ നവംബര്‍ 28 നാണ് ഇയാള്‍ നെടുമ്പേശ്ശേരിയില്‍ വിമാനമിറങ്ങിയത്. കോവിഡ് വകഭേദമാണോ ഒമിക്രോണ്‍ ആണോ എന്ന് കണ്ടെത്താന്‍ സാംപിളിന്റെ ജനിതക പരിശോധന നടത്തും. രണ്ടു ദിവസത്തിനുള്ളിലേ ഫലം അറിയാനാകൂ.
അതേസമയം, റഷ്യയില്‍ അവധിക്കാലം ആസ്വദിച്ചശേഷമാണ് റഷ്യയില്‍ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ ജാഗ്രതാ മുന്നറിയിപ്പ് അവഗണിച്ചുവെന്ന ആക്ഷേപം ശക്തമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ശേഷമേ പുറത്ത് വിടാവൂ എന്ന കേന്ദ്ര നിര്‍ദേശമാണ് സംസ്ഥാനം അവഗണിച്ചത്. വിദേശത്ത് നിന്ന് വന്നവർക്ക് ഹോം ക്വാറന്റീനും നിര്‍ദേശിച്ചിരുന്നില്ല. നവംബര്‍ 28നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. നവംബര്‍ 26നാണ് ഒമിക്രോണ്‍ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിടിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാല്‍, ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെക്കുറിച്ച് അറിയില്ലെന്നാണ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മറുപടി. വിമാനത്താവള അധികൃതര്‍ക്കാണ് വീഴ്ച്ചയെന്ന ആരോപണമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയെ കുറിച്ച് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. റഷ്യ യൂറോപ്യന്‍ രാജ്യമല്ല, ഏഷ്യന്‍ രാജ്യമാണെന്ന വിചിത്ര മറുപടിയും ചില അധികൃതര്‍ നല്‍കിയതായി ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. റഷ്യയില്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു കൂട്ടം മലയാളികളെയാണ് പരിശോധിക്കാതെ വിട്ടയച്ചത്. ഇതില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
30 അംഗ സംഘം വിവിധ എയര്‍ അറേബ്യ വിമാനങ്ങളിലായി ഷാര്‍ജ വഴിയാണ് എത്തിയത്. ഇവരില്‍ 24 പേര് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ തിരുവനന്തപുരത്തും ഒരാള്‍ കോഴിക്കോട് വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്. ഇവരില്‍ കോഴിക്കോട്ടെത്തിയ യാത്രക്കാരനെയും തിരുവനന്തപുരത്ത് വന്ന മുതിര്‍ന്ന മൂന്ന് പേരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുകയും ഹോം ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം, കൊച്ചിയില്‍ തിരിച്ചെത്തിയ 20 റഷ്യക്കാരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധനയ്ക്ക് വിധേയമാക്കുകയോ ക്വാറന്റൈന് നിര്‍ദേശിക്കുകയോ ചെയ്തില്ലെന്നതാണ് ശ്രദ്ധേയം.