Connect with us
48 birthday
top banner (1)

Featured

‘എന്റെ കെ.എസ്.യുക്കാലം’; സ്ഥാപക പ്രസിഡന്റ് ജോർജ് തരകൻ എഴുതുന്നു

Avatar

Published

on



(കേട്ടെഴുത്ത് എം.ജെ.ബാബു)


തികച്ചും യാദൃശ്ചികമായാണ് കേരള വിദ്യാര്‍ഥി യൂണിയന്റെ പിറവി. മുന്‍കൂട്ടി ആസൂത്രണം ചെയ്‌തോ നേതാക്കളുമായി കൂടിയാലോചിച്ചോ അവരുടെ അനുവാദം വാങ്ങിയോ ഒന്നുമായിരുന്നില്ല കെ.എസ്.യു രൂപീകരണം. ഞാന്‍ അന്ന് എറണാകുളം ഗവ.ലോ കോളജ് വിദ്യാര്‍ഥിയാണ്. 1957 ഏപ്രില്‍ അഞ്ചിന് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഐക്യ കേരളത്തില്‍ അധികാരമേറ്റതിന് പിന്നാലെ എറണാകുളം ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ടില്‍ മന്ത്രിമാര്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു. ചടങ്ങ് കാണാന്‍ ഞങ്ങള്‍ കുറച്ചു പേരും പോയി. കോളജ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് ചര്‍ച്ച വിദ്യാര്‍ഥി സംഘടനയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് ശക്തിപ്പെടണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും തുടങ്ങണമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. അതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ഒരു സംഘടന വേണം. അതു കോണ്‍ഗ്രസ് പോഷക സംഘടനയാകണമെന്നില്ല. കോണ്‍ഗ്രസിനോട് അനുഭാവമുള്ളവരുടെ സ്വതന്ത്ര സംഘടന എന്നതിലേക്കാണ് ചര്‍ച്ച എത്തിയത്. ഹോസ്റ്റലില്‍ മടങ്ങിയെത്തിയ ശേഷം അന്നു അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ഥികള്‍ ഒരു മുറിയിലിരുന്നു ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ വിവിധ ദേശങ്ങളില്‍ നിന്നുള്ളവരാണ് ലോ കോളജിലുള്ളത്. അതിനാല്‍ അവരവരുടെ നാട്ടില്‍ സംഘടനക്ക് യൂണിറ്റു രുപീകരിക്കാനും വേഗത്തില്‍ സാധിക്കും.
ആലപ്പുഴയില്‍ നിന്നുള്ള എ.ഡി.രാജന്‍, കൊല്ലത്തു നിന്നുള്ള എ.എ.സമദ്, തൃശൂരില്‍ നിന്നുള്ള പി.എ.ആന്റണി, എ.എ.സമദിന്റെ ബന്ധു സുബൈര്‍ എന്നിവരാണ് പ്രധാനമായും അന്നെത്ത ആലോചന യോഗത്തില്‍ സംബന്ധിച്ചത്. കെ.എസ്.യു എന്ന പേരു തീരുമാനിക്കുന്നതും ഈ ചര്‍ച്ചയിലാണ്. കൊല്ലത്തു സമദിന്റെ വീട്ടില്‍ വെച്ച് അടുത്ത യോഗം ചേരാനും തീരുമാനിച്ചു. കൊല്ലം തെരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. അവിടെ എസ്.എന്‍.കോളജില്‍ സി കെ.തങ്കപ്പന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥി സംഘടന രൂപീകരിക്കാന്‍ ആലോചന നടക്കുന്നുവെന്ന വിവരം സമദാണ് അറിയിച്ചത്. എങ്കില്‍ അവരെ കാണുകയും സഹകരിപ്പിക്കുകയും ചെയ്യാമെന്നും കരുതി.
ഞാനും പി.എ.ആന്റണിയും കൂടിയാണ് കൊല്ലത്ത് സമദിന്റെ വീട്ടില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ ആന്റണിയാണ് സംഘടനക്ക് ഒരു ഭരണ ഘടന വേണ്ടതല്ലേയെന്ന് ചോദിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു കരട് തയ്യാറാക്കി. അപ്പോഴാണ് പതാകയെ കുറിച്ച് ചിന്തിക്കുന്നത്. ദീപശിഖാങ്കിത നീലപതാക അങ്ങനെയാണ് മനസില്‍ വരുന്നത്. പിറ്റേന്ന് യോഗം ചേര്‍ന്നു. വളരെ കുറച്ചു പേരാണ് ഉണ്ടായിരുന്നത്. ഭരണഘടന അംഗീകരിച്ചു. പതാകയും നിര്‍ദേശിക്കപ്പെട്ടു. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും ഈ യോഗത്തിലാണ്.
എന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി.എ.ആന്റണിയെ ജനറല്‍ സെക്രട്ടറിയായും എ.എ.സമദിനെ ട്രഷററായും തെരഞ്ഞെടുത്തു. എ.ഡി.രാജന്‍ പബ്ലിസിറ്റി കണ്‍വീനറായി. ബാങ്കില്‍ ജോലി ലഭിച്ചതിനാല്‍ സുബൈര്‍ ഭാരവാഹിയായില്ല. പി.എ.ആന്റണി പിന്നിട് തൃശൂര്‍ ഡി.സി.സി പ്രസിഡന്റും ലോകസഭാംഗവുമയി. എ.എ.സമദ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. എ.ഡി.രാജന്‍ നഗരസഭാ ചെയര്‍മാനായി.
അവധിക്കാലത്ത് അവരവരുടെ നാട്ടില്‍ കെ.എസ്.യു യൂണിറ്റ് സ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് കൊല്ലം വിട്ടത്.

Advertisement
inner ad

1957 മെയ് 30

ഇതിനിടെയാണ് ആലപ്പുഴ എസ്.ഡി. കോളജ് കേന്ദ്രീകരിച്ച് വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ഐ എസ് യു രൂപീകരിക്കുന്നത്. ഇക്കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
എറണാകുളത്ത് മടങ്ങി എത്തിയ ശേഷമാണ്,എനിക്ക് അടുപ്പമുള്ള  ആലപ്പുഴയിലെ ഐ.എന്‍.ടി.യു.സി നേതാവ് കെ.സി.ഈപ്പന്‍ കോണ്‍ഗ്രസ് നേതാവ് ദേവകി കൃഷ്ണനെ കുറിച്ചും മകന്‍ വയലാര്‍ രവിയെ കുറിച്ചും പറഞ്ഞത്. എസ്.ഡി.കോളജിലെ ഐ.എസ്.യുവിനെ കുറിച്ചും പറഞ്ഞു. കെ.എസ്.യുവിനെ കുറിഞ്ഞ് വയലാര്‍ രവിയുമായി സംസാരിച്ച ഈപ്പന്‍ രണ്ടു കൂട്ടരും സഹകരിച്ച് പോകണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് വയലാര്‍ രവി എന്നെ കാണാന്‍ വീട്ടിലെത്തുന്നത്.  ഇതിന്റെ തുടര്‍ച്ചയാണ് 1957 മെയ് 30ലെ ആലപ്പുഴ യോഗം.
ഈപ്പനാണ് നാഷണല്‍ ട്യുട്ടോറിയല്‍ കോളജില്‍ യോഗം ചേരാന്‍ സൗകര്യപ്പെടുത്തിയത്. അവിടെ ഐ.എസ്.യു-കെ.എസ്.യു നേതാക്കള്‍ ഒത്തു കൂടി. കെ.എസ്.യു എന്ന പേരും കെ.എസ്.യുവിന്റെ പതാകയും പുതിയ സംഘടനക്കായി സ്വീകരിക്കപ്പെട്ടു. ആ യോഗം കേരളത്തിലെ വിദ്യാര്‍ഥി ചരിത്രത്തില്‍ വലിയൊരു വിപ്ലവമായിരുന്നു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക്‌വേണ്ടി ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും നിറവും നോക്കാതെ പോരാട്ടം നടത്തണമെന്ന തീരുമാനമുണ്ടാകുന്നത് ഈ യോഗത്തിലാണ്. കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയായി കെ.എസ്.യു പ്രവര്‍ത്തിക്കുമെന്ന പ്രതിഞ്ജയെടുത്തതും ആലപ്പുഴ യോഗത്തില്‍. വയലാര്‍ രവിയെന്ന രാജ്യം കണ്ട മികച്ച സംഘാടകന്റെ പിറവി കൂടിയായിരുന്നു ആലപ്പുഴ യോഗം.
സംഘടന ഒന്നായതതോടെ ഭാരവാഹികളിലും മാറ്റമുണ്ടായി. പി.എ. ആന്റണിക്ക് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഭാരവാഹിയായി തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചു. പകരം വയലാര്‍ രവി കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി. മറ്റുള്ളവര്‍ തുടര്‍ന്നു.
പിന്നിടുള്ള ദിവസങ്ങള്‍ കെ.എസ്.യു യൂണിറ്റു രുപീകരണത്തിന്റെതായിരുന്നു. ഞാനും രവിയും രണ്ടു വഴിക്കായി പോകും. ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.  പലയിടത്തും കമ്മിറ്റികള്‍ രൂപീകരിച്ചു. ആദ്യ വാര്‍ഷിക സമ്മേളനം കൊല്ലത്തായിരുന്നു. പിന്നിട് കേന്ദ്രമന്ത്രിയായ എ.എം.തോമസ് സമ്മേളനം ഉല്‍ഘാടനം ചെയ്തു. അതു പക്ഷെ, വലിയൊരു സമ്മേളനമായിരുന്നില്ല. രണ്ടാം സമ്മേളനം എറണാകുളം തേവര കോളജിലാണ് നടത്തിയത്. പിന്നിട് രാഷ്ട്രപതിയായ അന്നത്തെ തമിഴ്‌നാട് മന്ത്രി ആര്‍.വെങ്കിട്ടരാമനാണ് പൊതു സമ്മേളനം ഉല്‍ഘാടനം ചെയ്തത്. അവധിക്കാലത്ത് നേതൃത്വ പരിശിലന ക്യാമ്പ് നടത്താനുള്ള തീരുമാനം ഈ സമ്മേളനത്തിലാണുണ്ടായത്. അപ്പോഴെക്കും എം എ ജോണ്‍, എ സി ജോസ്, തലശേരിയിലെ കുഞ്ഞനന്തന്‍ നായര്‍ തുടങ്ങിയവരൊക്കെ നേതൃനിരയില്‍ എത്തിയിരുന്നു.
എം.എ.ജോണിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് വെച്ചാണ് ആദ്യ ക്യാമ്പ് നടത്തുന്നത്. വിദ്യാര്‍ഥിനികളടക്കം 200ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
കുറവിലങ്ങാട് മുതല്‍ പാലാ വരെ ഉള്ള വീടുകളില്‍ കയറി,  ഇറങ്ങി കപ്പയും, കാച്ചിലും, അരിയും, പച്ചക്കറിയും സംഭാവന വാങ്ങിയാണ് ക്യാമ്പ് നടത്തിയത്.ആ സമയത്താണ് വിമോചന സമരത്തിന്റെ തുടക്കം. കെ.എസ്.യു വിമോചന സമരത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് ക്യാമ്പില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ഥികള്‍ മാറി നില്‍ക്കണമെന്നായിരുന്നു എന്റെ അഭിപ്രയാം. സജീവമായി പങ്കെടുക്കണമെന്ന് വയലാര്‍ രവിയും. യോജിച്ച തീരുമാനത്തിലെത്താന്‍ കഴിയാതെ വന്നതോടെ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണ് ക്യാമ്പ് പിരിഞ്ഞത്. പിന്നിട് വിമോചന സമരം ശക്തിപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും സമരത്തിന്റെ ഭാഗമായി. വിദ്യാര്‍ഥികള്‍ക്കും മാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതോടെ വിമോചന സമരത്തിന് കെ.എസ്.യു പിന്തുണ പ്രഖ്യാപിച്ചു. വിമോചന സമരത്തിന്റെ ഒഴൂക്കു കെ.എസ്.യുവിന്റെ വളര്‍ച്ചയുടെത് കൂടിയായിരുന്നു. പുതിയ യൂണിറ്റുകള്‍ രൂപീകരിക്കപ്പെട്ടു. ശക്തമായ വിദ്യാര്‍ഥി സംഘടനയായി കെ.എസ്.യു മാറുകയായിരുന്നു.
മൂന്നാമാത് വാര്‍ഷിക സമ്മേളനം ചേര്‍ന്നത് തൃശൂരിലായിരുന്നു. വയലാര്‍ രവിക്കു പുറമെ എ.സി.ജോസും കുഞ്ഞനന്തന്‍ നായരും ജനറല്‍ സെക്രട്ടറിമാരായിരുന്നു. എന്റെ പഠിത്തം കഴിഞ്ഞതിനാല്‍ ഇനിയും തുടരില്ലെന്ന് അറിയിച്ചിരുന്നു. അപ്പോഴെക്കും മൂന്നു വര്‍ഷമായി. വയലാര്‍ രവിയെ പ്രസിഡന്റാക്കണമെന്നായിരുന്നു പൊതു ധാരണ. എന്നാല്‍, മദിരാശിയില്‍ പരീക്ഷക്ക് പോയ രവി ഒരു കാരണവശാലും പ്രസിഡന്റാകില്ലെന്ന് നേരത്തെ പറഞ്ഞു. എ.സി.ജോസും പരീക്ഷക്കായി മദിരാശിക്ക് പോയി. രവിയില്ലെങ്കില്‍ ആരു എന്ന ചോദ്യം എത്തിപ്പെട്ടത് കുഞ്ഞനന്തനിലേക്കാണ്. വയലാര്‍ രവിയാണ് ഈ പേരു നിര്‍ദേശിച്ചത്. ഇതനുസരിച്ച് സമ്മേളനത്തില്‍ വെച്ച് കുഞ്ഞനന്തന്റെ പേരു നിര്‍ദേശിച്ചു. എന്നാല്‍, തനിക്ക് ജോലി കിട്ടിയതിനാല്‍ ചുമതല ഏല്‍ക്കാനാകില്ലെന്ന് കുഞ്ഞനന്തനും. തൃശൂരില്‍ നിന്നുള്ള ശ്രീധരനിലേക്കായി ചര്‍ച്ച. അദേഹവും ഏറ്റെടുക്കാന്‍ തയ്യാറായില്ല. കുറവിലങ്ങാട് ക്യാമ്പ് മികച്ച രീതിയില്‍ സംഘടിപ്പിച്ച എം.എ.ജോണ്‍ പ്രസിഡന്റാകട്ടെയെന്ന ധാരണയിലെത്തി. പക്ഷെ, തനിക്ക് പ്രായമായില്ലെന്ന് പറഞ്ഞു അദേഹം പിന്മാറി. എനിക്ക് മേല്‍ സമ്മര്‍ദ്ദം വന്നുവെങ്കിലും വിദ്യാര്‍ഥിയല്ലാതായ കാരണം പറഞ്ഞു ഒഴിവായി. അങ്ങനെയാണ് മദിരാശിയില്‍ പരീക്ഷക്ക് പോയ എ.സി.ജോസിനെ അദേഹത്തിന്റെ സമ്മതമില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. എം.എ.ജോണിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഒരു വര്‍ഷത്തിന് ശേഷം വയലാര്‍ രവി പ്രസിഡന്റായി. തുടര്‍ന്ന് എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി അങ്ങനെ ആ പട്ടിക നീളുന്നു.

Advertisement
inner ad

ഒരണ സമരം

1958 ജൂലൈ എട്ടിന്  ആലപ്പുഴ ജില്ലയില്‍ പുളിങ്കുന്നില്‍ തുടക്കമിട്ട ഒരണ സമരം കെ.എസ്.യുവിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. നാട്ടിലെ ജലഗതാഗതം സര്‍ക്കാര്‍ ദേശസാത്കരിച്ച്,  ജലഗതാഗത കോര്‍പറേഷന്‍ രൂപീകരിച്ച സമയം ആയിരുന്നു അത്. അതുവരെ ഒരണ ( ആറു പൈസ ) ആയിരുന്ന യാത്രാനിരക്ക് പത്തു പൈസ ആയി കൂട്ടിയതിനെതിരെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധവും ആയി ഇറങ്ങി. സമര കൊടുങ്കാറ്റിന് നേതൃത്വം നല്‍കിയത് കെ.എസ്.യു ആയിരുന്നു.
കുട്ടനാടന്‍ പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടുടമകള്‍ നല്‍കിയിരുന്ന ഒരണ കണ്‍സഷന്‍ നിലനിര്‍ത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ചമ്പക്കുളം നദിക്കു കുറുകെ കയര്‍വടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. ആലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ പോലീസ് 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരപാതയിലേക്കിറങ്ങി. സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ വെയ്കാമെന്നും, കമ്മീഷന്റെ റിപ്പോര്‍ട്ട് എന്തു തന്നെയായിരുന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതെതുടര്‍ന്ന് 1958 ആഗസ്റ്റ് നാലാം തീയതി സമരം പിന്‍വലിച്ചു.

Advertisement
inner ad

മഹാരാജാസ് കോളജ്


എറണാകുളം മഹാരാജാസ് കോളജിന് കെ.എസ്.യു ചരിത്രത്തില്‍ വലിയൊരു ഇടമുണ്ട്. വയലാര്‍ രവി, ഏ.കെ.ആന്റണി തുടങ്ങി എത്രയോ നേതാക്കളെ വളര്‍ത്തിയെടുത്തത് മഹാരാജാസ് കോളജാണ്. എന്നാല്‍, തുടക്കത്തില്‍ അവിടെ കെ.എസ്.യുവിന് യുണിറ്റു രുപീകരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പില്‍ക്കാലത്ത് പ്രമുഖ പത്ര പ്രവര്‍ത്തകനായി മാറിയ കെ.എം റോയിയുടെ നേതൃത്വത്തില്‍ ഡമോക്രാറ്റിനായിരുന്നു ആധിപത്യം. പുറത്തു നിന്നും നേതൃത്വം നല്‍കിയിരുന്നത് മത്തായി മാഞ്ഞുരാനും. അദേഹത്തിന്റെ പത്രം ആഫീസ് കോളജിന് സമീപത്തായിരുന്നു. അവിടം കേന്ദ്രീകരിച്ചായിരുന്നു ഡമോക്രാറ്റ് പ്രവര്‍ത്തനം. മഹാരാജാസില്‍ കടന്ന് കൂടണമെങ്കില്‍ സജീവ കെ.എസ് യുക്കാരെ കോളജില്‍ എത്തിക്കുക എന്നതിലേക്കായി ചര്‍ച്ച. അപ്പോഴാണ് എ.കെ.ആന്റണി ഒന്നാം ക്ലാസോടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ചേര്‍ത്തല സ്‌കൂളിലെ ലീഡറായിരുന്ന ആന്റണിയോട് എന്താ പരിപാടിയെന്ന് ചോദിച്ചപ്പോള്‍ ആലപ്പുഴ എസ്.ഡി.കോളജില്‍ ചേരണമെന്നായിരുന്നു മറുപടി. മാഹാരാജാസിലേക്ക് വരാനായി ക്ഷണിച്ചു. പ്രവേശനം തരപ്പെടുത്താമെന്നും പറഞ്ഞു. അങ്ങനെയാണ് എ.കെ ആന്റെണി എത്തുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫസല്‍ അവിടെ എം.എക്ക് പഠിക്കുന്നുണ്ടായിരുന്നു. ലോ കോളജ് ഹോസ്റ്റലിലായിരുന്നു താമസമെന്നതിനാല്‍ ഞാനുമായി അടുപ്പമായിരുന്നു. കോളജിനകത്തും പുറത്തും അത്യാവശ്യം സ്വാധീനമുണ്ടായിരുന്ന ഫസലിനെ യൂണിറ്റ് പ്രസിഡന്റാക്കി. ഒരു വര്‍ഷം കഴിഞ്ഞു വയലാര്‍ രവിയും മഹാരാജാസില്‍ എത്തി. മട്ടാഞ്ചേരി സ്വദേശി ജയപ്രകാശ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായി മാറിയ ടി.വി.ആര്‍.ഷേണായി, കെ.മുഹമ്മദാലി തുടങ്ങിയവരൊക്കെ പിന്നിട് എത്തി. അതോടെ കെ.എസ്.യു വലിയ ശക്തിയായി മാറി.
എല്ലാക്കാലത്തും വിദ്യാര്‍ഥിനികളായിരുന്നു കെ.എസ്.യുവിന്റെ ശക്തി. സ്‌കൂള്‍-കോളജ് കാമ്പസുകള്‍ കെ.എസ്.യുവിന്റെതായിരുന്നു. അതു തിരിച്ച് പിടിക്കണം. അതിന് ആദ്യകാലത്തേത്‌പോലെ സംഘടിത ശ്രമമുണ്ടാകണം.

Advertisement
inner ad

(ആത്മസംതൃപ്തിയോടെ പടിയിറങ്ങിയ ആദ്യ കെ.എസ്.യു പ്രസിഡന്റ് എറണാകുളത്തെ പ്രമുഖ അഭിഭാഷകനാണ്. പള്ളിക്കര സ്വദേശിയായ ഇദേഹം കോട്ടയത്ത് കുരിശുമൂട്ടില്‍ കുടുംബത്തിലെ ഡെയ്‌സിയെ വിവാഹം കഴിച്ചു. നാല് പെണ്‍കുട്ടികളും, ഒരു ആണ്‍കുട്ടിയും അടങ്ങുന്ന സന്തുഷ്ട കുടുംബ ജീവിതം. കുട്ടികളുടെ വിവാഹം, പഴയ സഹപ്രവര്‍ത്തകരുടെ കൂടിച്ചേരലുകളുടെ വേദിയായി മാറിയിരുന്നു.  എറണാകുളത്ത് കടവന്ത്രയിലാണ് താമസം. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകളില്‍ വരണാധികാരിയുടെ കുപ്പായം ധരിപ്പിക്കാറുണ്ട് പാര്‍ട്ടി)

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.

ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertisement
inner ad

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Featured

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Featured