Ernakulam
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; തൃശ്ശൂർ സ്വദേശി അറസ്റ്റില്‍

കൊച്ചി : വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശ്ശൂർ സ്വദേശി അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഇരുന്നാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്. കൊച്ചിയില്‍ എത്തിയ ഉടന്‍ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ വിമാനത്താവള അധികൃതരെയും നെടുമ്പാശേരി പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പൊലീസിന് കൈമാറുകയായിരുന്നു.
Ernakulam
‘അരിക്കൊമ്പനെ പിടികൂടുന്നത് പരിഹാരമായി കാണാനാവില്ല’ – ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. ആനയെ പിടികൂടുക എന്നത് ശാശ്വത പരിഹാരമല്ലെന്നും വനമേഖലയില്‍ നിന്ന് ആളുകളെയാണ് മാറ്റേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാൻ കോടതി നിർദേശിച്ചു.
ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. അരിക്കൊമ്പന്‍റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.
ആനയുടെ ആക്രമണം തടയാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിച്ചു. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറുചോദ്യം.
വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാമന്നും സമിതിയുടെ റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരാന്‍ നിർദേശിച്ച കോടതി പ്രദേശത്ത് ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.
Ernakulam
തൃപ്പൂണിത്തുറ സിഐ മർദനവീരൻ, സിപിഎമ്മിന്റെ പിന്തുണയോടെ ജനങ്ങളെ വേട്ടയാടുന്നു: വി.ഡി. സതീശൻ

കൊച്ചി: മർദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാൻ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ മർദ്ദിച്ചത്. മനോഹരന്റെ കൊലപാതകത്തിൽ സി.ഐ ഉൾപ്പെടെയുള്ളവർ ഉത്തരവാദികളാണെന്നു സതീശൻ കുറ്റപ്പെടുത്തി.
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ലോക്കപ്പ് മർദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മർദ്ദിക്കും. മർദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് നിന്നതിന്റെ പേരിൽ 18 വയസുകാരനെ മർദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണർക്ക് മുന്നിൽ പരാതിയുണ്ട്. കുട്ടിയുടെ പിതാവ് നിയമസഭയിലെത്തി എന്നോട് പരാതി പറഞ്ഞതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മീഷണറെ വിളിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടിയെടുത്തില്ല. സി.ഐയെ രക്ഷിക്കാൻ ജില്ലയിലെ സി.പി.എം നേതൃത്വം സജീവമായുണ്ട്. വഴിയെ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയിൽ ജനങ്ങൾ എങ്ങനെ ജീവിക്കും? കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സർക്കാർ അതിനെ കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും.
ബ്രഹ്മപുരത്ത് കരാറുകാരനെ രക്ഷിക്കാൻ നീക്കം
മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്‌മപുരത്തെ കരാറുകാരനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. കരാറുകാരന്റെ പ്രസക്തിയെ കുറിച്ച് നിയമസഭയിൽ പത്ത് മിനിട്ടാണ് തദ്ദേശ വകുപ്പ് മന്ത്രി സംസാരിച്ചത്. അങ്ങനെയുള്ളപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താഴെയുള്ള കമ്മീഷണർ കരാറുകരനെതിരെ എങ്ങനെയാണ് റിപ്പോർട്ട് നൽകുന്നത്? മുഖ്യമന്ത്രി കരാറുകാരനെ ഒക്കത്തെടുത്ത് നടക്കുകയാണ്. വെയിലത്ത് തീപിടിച്ചെന്നാണ് കണ്ടെത്തൽ. വെയിലത്ത് അഞ്ച് സ്ഥലത്തും ഓരേ സമയം തീ പിടിക്കുന്നത് എങ്ങനെയാണ്? 54 കോടിയുടെ കരാറിൽ 11 കോടി വാങ്ങി പോക്കറ്റിൽ ഇട്ടിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തില്ല. കരാർ അവസാനിക്കാറായപ്പോൾ മാലിന്യം കത്തിച്ചു കളഞ്ഞതാണ്. കത്തിയ മാലിന്യം നീക്കിയാതാണെന്ന് പറഞ്ഞ് കരാറുകാരന് ബാക്കി പണം കൂടി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ജനങ്ങളെ വിഷപ്പുകയിൽ നിർത്തിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ കമ്മീഷണർ 26 ദിവസമെടുത്തത് എന്തിനാണ്? ആരാണ് കമ്മീഷണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത്? കരാറുകാരനെ രക്ഷിക്കാൻ സർക്കാർ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമെ തന്നെ അറിഞ്ഞത് എങ്ങനെയാണ്? തീപിടിത്തം കണ്ടെത്താനുള്ള എന്തെങ്കിലും യന്ത്രം അവിടെ സ്ഥാപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തലിന് വിരുദ്ധമായ റിപ്പോർട്ട് പൊലീസിന് നൽകാനാകില്ല. സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ് കരാറുകാരൻ. അതുകൊണ്ടാണ് കരാറുകാരന് വേണ്ടി എല്ലാ കോർപറേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ച് സമ്മർദ്ദം ചെലുത്തിയത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് നിയമപരമായ നിരവധി മാർഗങ്ങൾ മുന്നിലുണ്ട്. അതുമായി ബന്ധപ്പെട്ട ചർച്ചകളും തയാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയാറെടുപ്പ് യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പ് വന്നാൽ അതേക്കുറിച്ച് അപ്പോൾ ആലോചിക്കുമെന്നും സതീശൻ പറഞ്ഞു.
Cinema
അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

കൊച്ചി: നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ലെയ്ക്ക വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. റഷ്യയില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പോയ ആദ്യ ജീവിയായ ലെയ്ക്കയുടെ പിന്‍ഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന ചിത്രമാണ് ‘ലെയ്ക്ക’. നവാഗതനായ ഡോക്ടര്‍ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. മിനി സ്‌ക്രീനില്‍ ദമ്പതികളായി തിളങ്ങിയ ബിജു സോപാനവും നിഷാ സാരംഗും ദമ്പതികളായിതന്നെ സിനിമയില്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിപിഎസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ ഷംനാദും ഡോക്ടര്‍ രഞ്ജിത്ത് മണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തനായ നടന്‍ നാസര്‍, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്‌റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാര്‍ക്കോസ്, നന്ദനവര്‍മ്മ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പി. സുകുമാറാണ് ലെയ്ക്കയുടെ ക്യാമറാമേന്‍. പത്രപ്രവര്‍ത്തകരായ പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബി.ടി.അനില്‍ കുമാര്‍, ശാന്തന്‍, പി.മുരളീധരന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് സംഗീതം നല്‍കിയിരിയ്ക്കുന്നു. റോണീ റാഫേല്‍ പശ്ചാത്തലസംഗീതവും വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ചിത്രത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന്‍ പ്രശസ്തനായ നേത്രശസ്ത്രക്രിയാ വിദഗ്ദന്‍കൂടിയാണ്. ഇതുവരെ അറുപതിനായിരത്തിലധികം പേര്‍ക്ക് കണ്ണ് ശസ്ത്രക്രിയ ചെയ്ത ആഷാദ് മുന്‍മുഖ്യമന്ത്രി വി.എസ്സ്.അച്യുതാനന്ദനുള്‍പ്പടെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ വിശ്വസ്തനായ നേത്രരോഗവിദഗ്ദനാണ്. അന്തരിച്ച സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പടെ ആഷാദിന്റെ പേഷ്യന്റായിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തിയിലെ മാറാണ്ടഹള്ളി ഗ്രാമത്തില്‍ ആഷാദ് ഒരേ ദിവസം നൂറില്‍ പരം ആളുകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയതും ശ്രദ്ധേയമായിരുന്നു. 2018ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരങ്ങളില്‍ മികച്ച സംവിധായകന്‍ ഉള്‍പ്പടെ ആറ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ദേഹാന്തരം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ആഷാദ് ശിവരാമന്‍. വൈദ്യ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ തമിഴ് താരം നാസര്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ‘ദേഹാന്തരം’ എന്ന ആഷാദിന്റെ ഹ്രസ്വചിത്രം കണ്ടതിനു ശേഷം ലെയ്ക്കയ്ക്ക് ഓക്കെ പറയുകയായിരുന്നു.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured6 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login