Featured
ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം നിയമസഭയിലും,
ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തുലാസിൽ

കൊല്ലം: ഉപതെരഞ്ഞെടുപ്പ് വേളയിൽ പുതുപ്പള്ളിയിൽ നിറഞ്ഞു നിന്ന ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം നിയമസഭയിലും. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ നൂറിരട്ടി കരുത്തനാണു ദിവംഗതനായ ഉമ്മൻ ചാണ്ടിയെന്ന് കാലം തെളിയിക്കുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ വേട്ടയാടിയവരെക്കൊണ്ട് നിശബ്ദ മാപ്പ് പറയിച്ചും പിലാത്തോസിനെ പോലെ കൈ കഴുകിച്ചും അദ്ദേഹം ആത്മ നിർവൃതി അടയുന്നു. ഉമ്മൻ ചാണ്ടിയെ കരുക്കിലാക്കാൻ മുന്നിട്ടു നിന്ന കെ.ബി. ഗണേഷ് കുമാറാണ് ഇപ്പോൾ ഏറ്റവുമധികം വിഷമിക്കുന്നത്.
അടുത്ത മാസമോ നവംബറിലോ നടക്കാനിരുന്ന മന്ത്രി സഭാ പുനഃസംഘടന അനിശ്ചിതത്തിലായി. ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായ മന്ത്രി ആന്റണി രാജുവിനെ മാറ്റി പകരം കേരള കോൺഗ്രസ് ബി പ്രതിനിധി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന മുൻധരണയിൽ സിപിഎം മാറ്റം വരുത്തുന്നു എന്നാണു പുറത്തുവരുന്ന വിവരം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ രണ്ടര വർഷം ആന്റണി രാജുവും തുടർന്നുള്ള രണ്ടര വർഷം ഗണേഷ് കുമാറും എന്നായിരുന്നു ഇടതു മുന്നണിയിലെ ധാരണ. എന്നാൽ പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉറപ്പില്ലെന്നു സിപിഎം നേതൃത്വം പറയുന്നു.
അതേ സമയം, അന്നത്തെ സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, സജി ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടതു കൊണ്ടാണ് അദ്ദേഹം ആരോപണത്തിൽ ഉറച്ചു നിന്നതെന്നാണ് കേരള കോൺഗ്രസ് ബിയിലെ ചില നേതാക്കൾ പറയുന്നത്.
ഉമ്മൻചാണ്ടിക്കെതിരേ വ്യാജ കത്തുണ്ടാക്കി, സരിത നായർ മുഖേന വാർത്താ മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുത്തത് ഗണേഷ് കുമാറായിരുന്നു എന്ന സിബിഐ റിപ്പോർട്ട് പുറത്തു വന്നതു മുതൽ ഗണേഷ് കുമാർ സംഘർഷത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം അഴിച്ചുവിട്ട രൂക്ഷമായ ആക്രമണത്തിൽ ഗണേഷ് കുമാറിനെ പ്രതിരോധിക്കാൻ സിപിഎമ്മിൽ നിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്നു മാത്രമല്ല, ഇതു സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അനുവദിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ഒരു പരിധിവരെ പ്രതിപക്ഷത്തിനു കീഴടങ്ങലും ഗണേഷ് കുമാറിനെ തള്ളിപ്പറയലുമായിരുന്നു.
മന്ത്രിസ്ഥാനവും പദവികളും മോഹിച്ചല്ല താൻ രാഷ്‌ട്രീയ രംഗത്തു വന്നതെന്നും അതൊന്നുമില്ലെങ്കിലും താൻ നിലനിൽക്കുമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞത് അപകടം മണക്കുന്നതിന്റെ സൂചനയായാണു നിരീക്ഷകർ കാണുന്നത്.
കെ ബി ഗണേഷ് കുമാറിനുള്ള സിപിഎമ്മിൻറെ മുന്നറിയിപ്പായിരുന്നു മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കൽ. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്തിനെ മാറ്റി
സിപിഎം പ്രതിനിധി അഡ്വ. എം. രാജഗോപാലൻ നായരെ നിയമിച്ചത് സിപിഎം നേതൃത്വമോ മുഖ്യമന്ത്രിയോ അറിഞ്ഞായിരുന്നില്ല എന്നായിരുന്നു എം.വി. ഗോവിന്ദന്റെയും പിണറായി വിജയന്റെയും നിലപാട്. പ്രതിഷേധവുമായി ഇവരെ സമീപിച്ച ഗണേഷ് കുമാറിനോട് സർക്കാർ വിരുദ്ധ നിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് സിപിഎം നേതൃത്വം നിർദേശിച്ചു. അതു സമ്മതിച്ചപ്പോഴാണ് ചെയർമാൻ സ്ഥാനം വിട്ടു കൊടത്തത്.
മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണവകുപ്പിൽ പിണറായി അറിയാതെ നയപരമായ തീരുമാനങ്ങൾ എടുക്കില്ല. ഗണേഷിനെ മെരുക്കുന്നതിന് സിപിഎമ്മിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നു ചെയർമാനെ വെട്ടൽ.
അതിനിടെ ഇടതു പാളയം വിട്ട് യുഡിഎഫിലേക്കു വരാനുള്ള താത്പര്യവും കേരള കോൺഗ്രസ് ബി ക്യാംപിലുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരേ ഗണേഷ് കുമാർ നടത്തിയ വ്യാജക്കത്ത് അടക്കമുള്ള അതിക്രമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പത്തനാപുരത്ത് എംഎൽഎയുടെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്തിത് ഇതിന്റെ സൂചനയാണ്.
Featured
രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ഇന്നു ചുമതലയേൽക്കുന്ന രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.
കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയം നേരിടുകയും 39 സീറ്റുകൾ മാത്രം നേടുകയും ചെയ്തു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടു.
തെലങ്കാന മുഖ്യമന്ത്രി എന്ന നിലയിൽ, കോൺഗ്രസ് പാർട്ടി പ്രചാരണ വേളയിൽ ആറ് ഉറപ്പുകളാണ് രേവന്ത് റെഡ്ഡി ജനങ്ങൾക്കു നൽകിയത്. ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവയും ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു. ഇതെല്ലാം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.
Featured
ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് റുവൈസിനെ പൊലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ റുവൈസ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപകമാക്കുന്നതിനിടെയാണ് ഇന്ന് കസ്റ്റഡിയിലായത്.
മെഡിക്കല്‍ പിജി അസോസിയേഷന്റെ(കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. എന്നാല്‍ ഷഹ്നയുടെ മരണവാര്‍ത്തക്ക് പിന്നാലെ ഇയാളെ സംഘടന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്നും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുമെന്നും നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം. വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം പങ്കെടുത്തിരുന്ന റുവൈസ് ഡോ. വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
Featured
‘ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ‘ആഡംബര രഥം’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോഗം നടത്തി ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login