Thiruvananthapuram
മെഡിസെപ്പ്: സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രീമിയം തുക ഈടാക്കാനുള്ള നീക്കം അന്യായം; ചവറ ജയകുമാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രീമിയം തുക കൂടി നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ക്രമവിരുദ്ധമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ.
ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ മൂന്നുവർഷത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം 2022 ജൂലൈ മുതലുള്ള പ്രീമിയം അടയ്ക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ് എന്നാണ് സർക്കാരിൻറെ വാദം. 2022 നുശേഷം എപ്പോൾ സർവീസിൽ പ്രവേശിച്ചാലും മൂന്നുവർഷത്തെ പ്രീമിയവും നൽകേണ്ടിവരും.
ജീവനക്കാർക്ക് യാതൊരുവിധ ആനുകൂല്യവും നൽകാത്ത കാലയളവിലും പ്രീമിയം ഈടാക്കുന്നത് കോർപ്പറേറ്റ് മേഖലയിലെ ഇൻഷ്വറൻസ് കമ്പനിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് ചവറജയകുമാർ വ്യക്തമാക്കി. ഇത്തരത്തിൽ വിഹിതമടച്ചാൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപുള്ള കാലത്തെ ചികിത്സ നടത്തിയതിനുള്ള ആനുകൂല്യം ലഭിക്കില്ല.അപ്പോൾ ഇൻഷുറൻസ് വിഹിതം നൽകാൻ ആ പദ്ധതിയിൽ അംഗമാകുന്ന വ്യക്തിക്ക് യാതൊരുവിധ ബാധ്യതയുമില്ല. എന്നാൽ തൊഴിൽ ദാതാവായ സർക്കാർ തന്നെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കി ഇൻഷുറൻസ് കമ്പനിക്ക് കൈമാറുകയാണ്.
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതിയിൽ ആവശ്യത്തിനു ആശുപത്രികളോ ചികിത്സയോ ലഭിക്കാത്ത സാഹചര്യമാണ്. ചികിത്സ ആനുകൂല്യത്തിനായി ആശുപത്രികളിൽ എത്തുന്ന ജീവനക്കാരെ സ്വാഗതം ചെയ്യുന്നത് ഇവിടെ മെഡിസെപ്പ് ആനുകൂല്യം ലഭ്യമല്ല എന്ന ബോർഡുകളാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കി എന്ന് പറയുന്ന കരാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിലെ വ്യവസ്ഥകൾ ഇന്നും ജീവനക്കാർക്ക് നിഗൂഢതയായി തുടരുന്നു. ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ് ജീവനക്കാർക്ക് ആശ്രയം.
കരാർ പുറത്ത് വിടാത്തത് ദുരൂഹമാണ്.
നാൽപ്പതുലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകുമെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് ഉദ്ഘാടനം മാമാങ്കം നടത്തിയ സർക്കാർ ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ രോഗങ്ങൾക്കാണ് ചികിത്സ നൽകിയത് എന്ന് വ്യക്തമാക്കണം. സർക്കാർ ജീവനക്കാരുടെ പണം കൊണ്ടു നടത്തുന്ന പദ്ധതിയിൽ ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല . പരാതി പരിഹാര സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
അടിയന്തരഘട്ടങ്ങളിൽ ചികിത്സ നേടിയാൽ ആനുകൂല്യങ്ങൾക്കായി ഏത് ഏജൻസിയെ സമീപിക്കണമെന്ന് കാര്യത്തിലും വ്യക്തതയില്ല.
ജീവനക്കാരിൽ നിന്നും നിർബന്ധമായി കോടികൾ പിരിക്കുന്നുവെങ്കിലും ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കാത്ത സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണ്. മെഡിസെപ്പിന്റെ കാർഡുമായി ചികിത്സ തേടിയെത്തുന്ന ജീവനക്കാരെ ആശുപത്രികൾ അവഹേളിച്ച് ഇറക്കിവിടുകയാണ്. സർക്കാർ ജീവനക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഈ നടപടികൾ ശക്തമായ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരം സർക്കാർ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം സർക്കാരിൻറെ ചുമതലയാണ്. എന്നാൽ അതിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്താത്ത സർക്കാർ, ശമ്പളത്തിൽ നിന്നുള്ള വിഹിതം മാത്രം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിൽ ആവശ്യത്തിന് ആശുപത്രികളെ ഉൾപ്പെടുത്താനോ ഉൾപ്പെടുത്തിയ ആശുപത്രികളുടെ തന്നെ എല്ലാ ചികിത്സയും ലഭ്യമാക്കാനോ തയ്യാറാകുന്നില്ല.
കോർപ്പസ് ഫണ്ട് ഇനത്തിൽ 336 രൂപ വീതം ഈടാക്കുന്നുണ്ട്. ഈ തുകയിൽ നിന്നും യാതൊരുവിധ ആനുകൂല്യവും ജീവനക്കാർക്ക് നൽകുന്നില്ല. ഇതിന് പുറമേ പുതുതായി സർവീസിൽ കയറുന്നവരിൽ നിന്ന് മൂന്നുവർഷത്തെ പ്രീമിയം ഈടാക്കാനുള്ള നീക്കം നടത്തുന്നത് അഴിമതിക്ക് കളമൊരുക്കാനാണ് .ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നിലനിൽക്കാത്ത ഇത്തരം തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ചവറ ജയകുമാർ ആവശ്യപ്പെട്ടു..
Kerala
സമാശ്വാസ തൊഴിൽദാന പദ്ധതിയല്ല, ഇത് തൊഴിൽ അപഹരണ പദ്ധതി; ചവറ ജയകുമാർ

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി എന്ന പേരിൽ സർക്കാർ ആശ്രിത നിയമനം അട്ടിമറിക്കുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ആശ്രിത നിയമന ചട്ടങ്ങളെ മാറ്റി ഭൂരിപക്ഷത്തിനും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുംവിധമാണ് പുതിയ നയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആശ്രിതർക്കായി നിയമനം നൽകുന്നതിനുള്ള പ്രായപരിധിയായി 13 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതൊരു വലിയ അനീതിയാണെന്നും, ഈ നയത്തിലൂടെ 13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് ജോലി നിഷേധിക്കുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായ ജോലിക്കിടെ ഒരു ക്ലാസ് ഫോർ ജീവനക്കാരൻ മരണപ്പെടുമ്പോൾ, അവന്റെ ആശ്രിതർ 13 വയസ്സിൽ താഴെയാണ് എന്ന കാരണം പറഞ്ഞ് ജോലി നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സർക്കാർ തൊഴിൽ നൽകുന്നതിനുള്ള കുടുംബവരുമാന പരിധിയും വർഷങ്ങളായി പരിഷ്കരിച്ചിട്ടില്ല. ക്ലർക്ക് തസ്തികയിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥൻ മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം ലഭിക്കില്ലെന്ന വ്യവസ്ഥ ജീവനക്കാരോടുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചപ്പോൾ മുടങ്ങിയ ആശ്രിത നിയമനങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നു. അകാലമരണം സംഭവിച്ച ജീവനക്കാരന്റെ കുടുംബത്തിന് ആശ്രിതർക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നൽകാമെന്ന തീരുമാനവും അന്നത്തെ സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലേക്കെത്തിയ പിണറായി സർക്കാർ ഈ ആനുകൂല്യം 30% ആയി വെട്ടിക്കുറച്ചുവെന്ന് ജയകുമാർ കുറ്റപ്പെടുത്തി. ഇപ്പോൾ ആശ്രിത നിയമനത്തെയും അട്ടിമറിച്ചിരിക്കുന്ന ഈ തീരുമാനം സർക്കാർ തിരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷന്റെ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണെന്നും, അതിന് തയ്യാറാകാത്ത പക്ഷം സന്ധിയില്ലാത്ത സമരത്തിന് എൻ.ജി.ഒ അസോസിയേഷൻ മുന്നിട്ടിറങ്ങുമെന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി. ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാഘേഷ്, മൊബിഷ് പി. തോമസ്, ഷിബുകുമാർ, കെ. രാജീവ്, ഷൈജി ഷൈൻ, എൻ.പി. അനിൽകുമാർ, നിതീഷ് കാന്ത്, ബി.എസ്. ഷൈൻ കുമാർ, എൻ.ആർ. ഷിബി, എസ്.പി. അഖിൽ, ലിജു എബ്രഹാം, എസ്. ശരത്, എൻ.വി. വിപ്രേഷ് കുമാർ, ശ്രീകാന്ത്, അനൂജ് രാമചന്ദ്രൻ, ബാലു പവിത്രൻ, ഷിബു പനയ്ക്കോട് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Kerala
ആശ്രിത നിയമന വ്യവസ്ഥകൾ പ്രതിലോമകരം; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർക്കർ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിൽ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രതിലോമകരമാണെന്ന്
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അഭിപ്രായപ്പെട്ടു. സർവീസ് സംഘടനകളുടെ യോഗത്തിൽ ഒറ്റക്കെട്ടായി ഉയർത്തിയ എതിർപ്പുകൾ പോലും തള്ളിക്കളഞ്ഞുകൊണ്ടാണ് പല പുതിയ വ്യവസ്ഥകളും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആശ്രിത നിയമനം ലഭിക്കാൻ ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ ആശ്രിതന് 13 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണമെന്ന വിചിത്ര നിബന്ധന ഏർപ്പെടുത്തിയത് സാമാന്യയുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
മരണമെന്നത് രംഗബോധമില്ലാത്ത കോമാളി ആണെന്നതിനാൽ ആശ്രിതന് 13 വയസ് ഉറപ്പു വരുത്തിയിട്ട് എങ്ങനെയാണ് ജീവനക്കാരന് മരിക്കുവാൻ കഴിയുക. പൊതു സീനിയോറിട്ടി ലിസ്റ്റ് അപ്രായോഗികവും സങ്കീർണമായ നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ആശ്രിതർക്ക് ജീവനക്കാരുടെ അതേ വകുപ്പിൽ തന്നെ നിയമനം നൽകുകയെന്ന രീതിക്ക് ഇതോടെ അന്ത്യം കുറിക്കും. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വളരെ ദോഷകരമായ നടപടിയാണെന്നും സെക്രട്ടറിയേറ്റ് ആക്ഷൻകൗൺസിൽ ചൂണ്ടിക്കാണിച്ചു .
പുതിയ മാനദണ്ഡങ്ങൾ പ്രകാരം സീനിയോറിട്ടി ലിസ്റ്റ് സ്ഥായിയായ ഒന്നല്ല. കൂടെ കൂടെ ലിസ്റ്റ് പുതുക്കുന്നത് സീനിയോറിട്ടി മറികടക്കുന്നതിനും മറ്റ് ഇടപെടലുകൾക്ക് വഴിവെക്കുന്നതിനും സാധ്യതകൾ തുറന്നിടുന്നു. കുറഞ്ഞ പ്രായപരിധി വച്ചതും എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കിയതും ആശ്രിത നിയമന പദ്ധതി തന്നെ തുരങ്കം വച്ച് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ഏഴ് വർഷം മുമ്പ് നിശ്ചയിച്ച വരുമാന പരിധി ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്നും കൗൺസിൽ വ്യക്തമാക്കി .
ദ്രോഹവ്യവസ്ഥകൾ പിൻവലിച്ചും വരുമാന പരിധി വർധിപ്പിച്ചും കൂടുതൽ ക്ലാസ് 4. ക്ലാസ് 3 കാറ്റഗറികൾ ഉൾപ്പെടുത്തിയും ആശ്രിത നിയമന പദ്ധതി തുടരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു തുടങ്ങിയവർ ആവശ്യപ്പെട്ടു.
Kerala
തിരഞ്ഞെടുപ്പ് മറയാക്കി റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം അട്ടിമറിക്കാൻ ഗൂഢനീക്കം; ചവറ ജയകുമാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ മറവിൽ റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ രംഗത്ത്. ഓൺലൈൻ വഴി നടപ്പിലാക്കേണ്ട സ്ഥലംമാറ്റ നടപടികൾ എച്ച്.ആർ.എം.എസ് (HRMS) പോർട്ടലിലെ സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി വൈകിപ്പിക്കുന്നതിലൂടെ, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുന്നുവെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു.
ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റത്തിന്റെ തകരാറുകൾ മറയാക്കി സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം തടയാൻ ശ്രമിക്കുകയാണ് എന്ന് ചവർ ജയകുമാർ വിമർശിച്ചു. 2025-ലെ ഓൺലൈൻ സ്ഥലംമാറ്റത്തിനായി 2024 നവംബർ 26-ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും നടപടി വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു. പഴയ ഡാറ്റ പുതിയത് ഉൾക്കൊള്ളാൻ കഴിയാത്തത്, ട്രയൽ റൺ നടത്താതെയുള്ള അപ്ഡേഷൻ, ഉദ്യോഗസ്ഥർക്കുള്ള ലോഗിൻ പ്രശ്നങ്ങൾ തുടങ്ങിയവ സ്ഥലംമാറ്റ നടപടികളെ കൂടുതൽ അട്ടിമറിക്കുകയാണ്. നിരവധി ഉദ്യോഗസ്ഥർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനാകാത്ത സാഹചര്യം നിലനിൽക്കുന്നു.
സിഡിറ്റിന്റെ (C-DIT) അനാസ്ഥയും, ഇക്കാര്യത്തിൽ സർക്കാർ എടുത്ത് നടപ്പിലാക്കുന്ന സമീപനവും പൊതു സേവന രംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. നിരവധി ഉദ്യോഗസ്ഥർ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ, നിയമാനുസൃതമായ സ്ഥലംമാറ്റം സാധ്യമാകാതെ പോയാൽ വലിയ ദുരിതത്തിലാകും. സ്ഥാനക്കയറ്റം ലഭിച്ചിട്ടും ഉദ്യോഗസ്ഥർക്ക് നിയമാനുസൃതമായ സ്ഥലത്ത് സേവനം അനുഷ്ഠിക്കാനാകാതെ പോയാൽ ഇത് തൊഴിലവസരങ്ങൾക്കും പൊതുജന സേവനത്തിനും കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആവശ്യമായ നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവുമായി അസോസിയേഷൻ രംഗത്തെത്തി. സ്ഥലംമാറ്റ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും, സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഉദ്യോഗസ്ഥർക്കായി ഓൺലൈൻ അപേക്ഷയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാൽ, ഈ വിഷയത്തിൽ അടിയന്തിരമായി നടപടി ഉണ്ടായില്ലെങ്കിൽ നിയമപോരാട്ടത്തിനൊരുങ്ങുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ യോഗത്തിൽ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാഘേഷ്, മെബിഷ് പി. തോമസ്, ബി.എൻ. ഷൈൻ കുമാർ, എസ്.പി. അഖിൽ, എൻ.വി. വിപ്രേഷ് കുമാർ, ഹസീന, ഷിബു പനയ്ക്കോട്, ബിന്ദുലാൽ ചിറമേൽ, ജയകൃഷ്ണൻ, അനസ്, വിൻസ്റ്റൺ ഗോമസ്, പ്രവീൺ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്ക്കാര് കേരളത്തില് മാത്രം; ചവറ ജയകുമാര് -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login