തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ലോകത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ വാതില്‍ തുറക്കുന്ന വിളംബരമായ കേരള ട്രാവല്‍മാര്‍ട്ട് പതിനൊന്നാം പതിപ്പിന് അടുത്തവർഷം മാര്‍ച്ച് 24ന് തിരിതെളിയും. കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്വെന്ഷന് സെന്ററില്‍ 25 മുതല്‍ 27 വരെയാണ് ട്രാവല്‍മാര്‍ട്ട് നടക്കുക. രണ്ട് പതിറ്റാണ്ടിനു ശേഷം കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉത്പന്നമായ കാരവാന് ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഉത്തരവാദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാകും. ആഭ്യന്തര ബയര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കെടിഎം 11-ാം പതിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഗണ്യമായി കുറഞ്ഞുവെങ്കിലും വിദേശ ടൂറിസ്റ്റുകളുടെ വരവ് പഴയ രീതിയിലാകാന്‍ താമസം വരുമെന്നതിനാലാണിത്.
കേരളത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന പുരവഞ്ചി ടൂറിസത്തിനു ശേഷം സംസ്ഥാന ടൂറിസം വകുപ്പ് കൊണ്ടുവന്ന കാരവാന് ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് കാരവാന് ടൂറിസത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സര്‍ക്കാര്‍ നടപടി വ്യവസായത്തിന് ഊര്‍ജ്ജം പകരും. ഏതാണ്ട് ആയിരത്തോളം വിദേശ-ആഭ്യന്തര ബയര്‍മാരെയാണ് ഇക്കുറി കെടിഎമ്മില്‍ പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബയര്‍മാരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ആഭ്യന്തര വിപണിയിലാണ് കേരള ട്രാവല്‍ മാര്‍ട്ട് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും ഇതിലൂടെ ഗുണപരമായ മാറ്റമുണ്ടാകുമെന്നും ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. കൊവിഡില്‍ തകര്‍ന്ന ടൂറിസം വ്യവസായത്തെ തിരിച്ചുപിടിക്കാന്‍ ട്രാവല്‍ മാര്‍ട്ടിന്റെ പുതിയ പതിപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.