Featured
കേരളം സ്ത്രീ ശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃക; ദ്രൗപദി മുർമു

തിരുവനന്തപുരം: ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകകൾ കേരളത്തിന്റെ സാമൂഹ്യ ഘടനയിലെ ഓരോ വിഭാഗത്തിലും കാണാമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു . തിരുവനന്തപുരത്തെ പൗരസ്വീകരണത്തിനു മറുപടി പറയുകയായിരുന്നു രാഷ്ട്രപതി. ഓരോ മേഖലയിലെയും പ്രമുഖരെ മുർമു പേരെടുത്ത് പറഞ്ഞാണ് അനുസ്മരിച്ചത്.
ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്വലമായ മാതൃകയാണ് ഉണ്ണിയാർച്ച മുന്നോട്ടുവച്ചത്. കേരളത്തിന്റെ നാടോടിക്കഥകളിൽ അവൾ അനശ്വരയാണ്. വസ്ത്രധാരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ, ദളിത് സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച അന്യായമായ ആചാരങ്ങൾക്കെതിരെ പ്രതിഷേധിച്ചാണു നങ്ങേലി തന്റെ ജീവൻ ബലിയർപ്പിച്ചത്. സാമൂഹിക അന്തസ്സിനും നീതിക്കുമായി പോരാടുന്നവരുടെ തലമുറകൾക്ക് അവൾ പ്രചോദനമാണ്.
രാജ്യത്തിന്റെ സമഗ്രവികസനത്തിനും, ലോകത്ത് അതിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുകയാണ്. രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള എന്റെ ആദ്യ കേരള സന്ദർശനമാണിത്. നിങ്ങളോരോരുത്തരും പ്രകടിപ്പിച്ച ഊഷ്മളതയുടെയും വാത്സല്യത്തിന്റെയും ഓർമകൾ എന്നിൽ എന്നെന്നേയ്ക്കും നിലനിൽക്കും.
മഹാവിഷ്ണുവിന്റെ വാസസ്ഥലമായ തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. ഹരിതാഭമായ വനങ്ങൾ, മനോഹരമായ കടലോരങ്ങൾ, കായലുകൾ, ആകർഷകമായ കുന്നുകൾ, ചന്തമുള്ള തടാകങ്ങൾ, ഒഴുകുന്ന നദികൾ, കാറ്റിലാടുന്ന തെങ്ങുകൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവ കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ ആക്കുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയത്. ആരോഗ്യ റിസോർട്ടുകളുടെ പ്രധാന കേന്ദ്രം കൂടിയാണിത്; പ്രത്യേകിച്ച് പ്രകൃതിചികിത്സയും ആയുർവേദവും അടിസ്ഥാനമാക്കിയുള്ളവയുടെ. കേരളത്തിലെ പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ജനങ്ങൾ അവരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവയിലൂടെ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം ആദരണീയരായ മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്ന കേരളത്തിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
കേരളത്തിലെ ജനങ്ങളുടെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാട് അനുകരണീയമാണ്. മനോഹരമായ ഈ സംസ്ഥാനത്തിന്റെ ഭാഷയാലും സംസ്കാരത്താലും കോർത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും കേരളത്തിൽ സൗഹാർദത്തോടെ ഒന്നിച്ചു കഴിയുന്നു.
മഹതികളേ മാന്യരേ,
ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ നാടാണ് കേരളം. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വി. ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സന്ന്യാസിമാരിൽനിന്നും പരിഷ്കർത്താക്കളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ആത്മീയതയുടെയും ഉൾച്ചേർക്കലിന്റെയും വ്യത്യസ്ത ധാരകൾ കേരളത്തിൽ ഒഴുകുകയാണ്.
അതികായരുടെ താരാപഥംതന്നെ കേരളം സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവനിൽ എന്റെ മുൻഗാമിയായിരുന്ന, അന്തരിച്ച കെ. ആർ. നാരായണൻ കേരളത്തിന്റെ മകനായിരുന്നു. അന്തരിച്ച ഇ. എം. എസ്. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ. കെ. നായനാർ, കെ. ആർ. ഗൗരി അമ്മ തുടങ്ങിയവർ കേരളത്തിന്റെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു.
ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, എസ്. കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം. ടി. വാസുദേവൻ നായർ, ഒ. വി. വിജയൻ, ഒ. എൻ. വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി തുടങ്ങിയ മഹാരഥർ ആധുനിക ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്.
ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളം. ‘മെട്രോ മാൻ’ ഇ. ശ്രീധരൻ, ‘മിസൈൽവനിത’ ടെസ്സി തോമസ്, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ എന്നിവർ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്.
ഭരണഘടനാ നിർമാണസഭയിൽ 15 വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരാണ്. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ എന്നിവർ അവരുടെ കാലത്തെക്കാൾ ഏറെ മുന്നിൽ സഞ്ചരിച്ചവരായിരുന്നു. ഭരണഘടനാ നിർമാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ.
ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത, ജസ്റ്റിസ് അന്ന ചാണ്ടിയാണ്. 1965-ൽ ഡാം എലിസബത്ത് ലെയ്ൻ ബ്രിട്ടനിലെ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാകുന്നതിനു വളരെമുമ്പ്, 1956-ൽ അവർ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി നിയമചരിത്രം സൃഷ്ടിച്ചു. 2018-ൽ 96-ാം വയസ്സിൽ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കി കാർത്യായനി അമ്മ ദേശീയ പ്രതീകമായി മാറി. പഠിക്കാൻ ഇനിയും വൈകിയിട്ടില്ല എന്ന സന്ദേശത്തിലൂടെ അമ്മ എല്ലാവരേയും പ്രചോദിപ്പിക്കുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മയ്ക്ക് സമ്മാനിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു ഗിരിവർഗ വനിത എന്ന നിലയിൽ, നാഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും, പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, പ്രചോദനമായിട്ടുണ്ട്. ‘നാരീശക്തി’ പ്രദർശിപ്പിച്ച ഈ വർഷത്തെ കേരള റിപ്പബ്ലിക് ദിന ടാബ്ലോഎന്നെ ഏറെ ആകർഷിച്ചു. ‘പയ്യോളി എക്സ്പ്രസ്’ പി. ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെൺകുട്ടികൾക്ക് കായികരംഗം കരിയർ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വർധിപ്പിക്കാനും ഒരു പ്രചോദനമായി.
രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണനിരക്ക് തടയുന്നതിലും കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഏതൊരു സമൂഹത്തിലും സ്ത്രീകൾക്ക് സുപ്രധാനമായ സ്ഥാനം നൽകുമ്പോൾ അത് ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇത് നിരവധി മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നു.
കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ഇവിടെ ആരംഭിച്ച ‘ഉന്നതി’ എന്ന പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് ‘ഉന്നതി’ അഥവാ ‘കേരള എംപവർമെന്റ് സൊസൈറ്റി’. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുള്ള ശ്രമങ്ങളിൽ ഈ സംരംഭത്തിന് ഞാൻ എല്ലാ വിജയവും ആശംസിക്കുന്നു. ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിൽ സഹായകരമായ സംരംഭങ്ങളിലൂടെ, സംസ്ഥാനത്ത് പട്ടികജാതി – പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്.
മഹതികളേ മാന്യരേ,
വിജ്ഞാനസൃഷ്ടിക്ക് ഇന്ത്യൻ ഭാഷകൾ കൂടുതൽ സഹായകമായ മാധ്യമങ്ങളാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ശുപാർശ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സാഹചര്യത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സാങ്കേതിക, എൻജിനിയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ ബാച്ച് പ്രകാശനം ചെയ്യുന്നതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യൻ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള ഈ പുനഃക്രമീകരണം സ്വാഗതാർഹമായ മാറ്റമാണ്. സമീപഭാവിയിൽ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാർഥ പുസ്തകങ്ങൾ മലയാളത്തിൽ എഴുതപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
യുനെസ്കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം തൃശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത്.
‘അമൃതകാല’ത്ത് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ കേരളത്തിലെ വിദ്യാസമ്പന്നരും അർപ്പണബോധമുള്ളവരുമായ യുവാക്കൾ വലിയ സംഭാവന നൽകുമെന്ന് എനിക്കുറപ്പുണ്ട്. കേരളത്തിന്റെയും ഇന്ത്യയുടെയും സുവർണഭാവിയിലുള്ള ഈ വിശ്വാസത്തോടെ ഞാൻ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.
Bangalore
കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ സർവേ പ്രവചിക്കുന്നു. 68 മുതൽ 80 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുകയെന്നും പ്രവചനം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.
ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.
9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Featured
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Featured
‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.
മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured7 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login