ശ്രീനഗർ: പാകിസ്ഥാനി കൊടും ഭീകരൻ അബു സറാറിനെ കശ്മീരിൽ ഇന്ത്യൻ സൈന്യം വെടിവെച്ച് കൊന്നു. കശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
സൈനിക നീക്കത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരവാദികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് അബു സറാറി കൊല്ലപ്പെട്ടതെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കശ്മീരിൽ അബു സറാറിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് സൈന്യം എകെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കറൻസികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്ഥാൻ ബന്ധം തെളിയിക്കുന്നവയാണ് കണ്ടെടുത്ത വസ്തുക്കളെന്ന് സൈനിക വക്താവ് അറിയിച്ചു.
പ്രദേശത്തെ വനത്തിലാണ് ഇയാൾ ഒളിച്ചുകഴിഞ്ഞിരുന്നത്. തീവ്രവാദികളെക്കുറിച്ച് പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനീക്കമുണ്ടായത്. സൈന്യവും കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് അബു സറാർ കൊല്ലപ്പെട്ടത്.