Featured
ഗൂഢാലോചനയുടെ ചുരുളഴിയുമ്പോള്‍…; കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഴുതുന്നു
സിപിഎം മുഖപത്രം ദേശാഭിമാനിയുടെ അസോസിയേറ്റഡ് എഡിറ്ററായിരുന്ന ജി.ശക്തിധരന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ എനിക്ക് അത്ഭുതമോ പുതുമയോ തോന്നുന്നില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വാസ്തവത്തിനു നിരക്കാത്തതാണെന്ന അഭിപ്രായവും എനിക്കില്ല. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎം എനിക്കെതിരായ ഗൂഢാലോചനകള്‍. കണ്ണൂരില്‍ എന്നെ ഇല്ലാതാക്കാന്‍ പലതവണ അവര്‍ ചതിക്കുഴികളൊരുക്കി. പല തവണ ബോംബെറിഞ്ഞു. രാവിലെ പൊതുപ്രവര്‍ത്തനത്തിന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ജീവനോടെ തിരിച്ചെത്തുമെന്ന ഉറപ്പില്ലാത്ത എത്രയോ നാളുകള്‍. അന്ന് സിപിഎം ഇന്നത്തെ പോലെ ദുര്‍ബലമായ അവസ്ഥയിലായിരുന്നില്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളായി സിപിഎം കണക്കാക്കുന്ന പ്രദേശങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും ഇല്ലാത്ത അവസ്ഥ. മറ്റു പാര്‍ട്ടികള്‍ പൊതുയോഗം നടത്താന്‍ പാടില്ല, ജാഥ നടത്താന്‍ പാടില്ല, സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ ബോംബുകളും വടിവാളുകളുമായി എതിരാളികളുടെ ജീവനെടുക്കാന്‍ റോന്ത് ചുറ്റുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍. അന്ന് ഞങ്ങളൊക്കെ പൊരുതിയത് രാഷ്ട്രീയസ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. അക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കാരണം അത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. അന്നു ഞങ്ങളുടെ പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ ഇന്ന് കണ്ണൂര്‍ സിപിഎം അടക്കി വാഴുമായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതമായിരുന്നു ഞങ്ങളുടേത്. ശരിക്കു പറഞ്ഞാല്‍ സിപിഎം ഭീകരത വേട്ടയാടിയ ദിനങ്ങള്‍.എത്രയോ ചെറുപ്പക്കാര്‍, കോണ്‍ഗ്രസിന്റെ ഉശിരുള്ള പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായി. സിപിഎമ്മുകാരുടെ വധഭീഷണിയുണ്ടായിരുന്ന കെ എസ് യുവിന്റെ ഉശിരുള്ള പ്രവര്‍ത്തകന്‍ എന്റെ പ്രിയപ്പെട്ട സജിത്‌ലാലിനെ,ജീവന്‍ രക്ഷിക്കാനായി ഞങ്ങള്‍ മാറ്റി നിര്‍ത്തിയിട്ടു പോലും ഒരിക്കല്‍ സ്വന്തം നാടായ പയ്യന്നൂരിലെത്തിയപ്പോള്‍ തക്കം പാര്‍ത്തു നിന്ന് സിപിഎമ്മിന്റെ കാപാലികസംഘം ബോംബെറിഞ്ഞും കുത്തിയും കൊലപ്പെടുത്തിയ സംഭവം ഇന്നും മനസിലെ വിങ്ങലാണ്. ഒരു സജിത്‌ലാലല്ല, അതു പോലെ ഉശിരുള്ള ഒരു പാടു പ്രവര്‍ത്തകര്‍, സിപിഎമ്മിന്റെ നിരന്തരമായ അക്രമങ്ങളില്‍ എനിക്കു പ്രതിരോധകവചം തീര്‍ത്ത ചെറുപ്പക്കാര്‍ കൊല ചെയ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ എന്റെ പ്രിയപ്പെട്ട ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ്. സിപിഎം നേതാക്കള്‍ അറിഞ്ഞു നടത്തിയ കൊലപാതകങ്ങള്‍. ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ ഐക്യമെന്നൊക്കെ പറഞ്ഞ് സിപിഎമ്മിനെ പ്രത്യേകിച്ച് കാര്യമില്ലെങ്കിലും കൂടെ നിര്‍ത്തുമ്പോള്‍ ഞങ്ങളുടെയൊക്കെ മനസില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ പ്രവര്‍ത്തകരുടെ മുഖം തെളിഞ്ഞു വരും, ആ കൊലയാളികളുടെ മുഖം തെളിഞ്ഞു വരും..
അതു കൊണ്ടു തന്നെയാണ് ഞാനെപ്പോഴും പറയുന്നത് ഈ വര്‍ഗവുമായി സന്ധി വേണ്ട എന്ന്. വിശ്വസിക്കാന്‍ കൊള്ളാത്ത ചതിയന്മാരാണവര്‍. കൂടെ നിന്നവരെ പോലും കുരുതി കൊടുക്കുന്നവര്‍. നിസ്വാര്‍ത്ഥനായ കമ്യൂണിസ്റ്റ് ടി പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ മുഖം പോലും തിരിച്ചറിയാത്ത വിധം വെട്ടി നുറുക്കിയ പിശാചുക്കളെ നമ്മളെന്തിന് കൂടെ നിര്‍ത്തണം..? സിപിഎമ്മിനു വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച, പാര്‍ട്ടി മുഖപത്രത്തിന്റെ പ്രധാനപ്പെട്ട ലേഖകന്‍ സ്വന്തം അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. ശക്തിധരനെ എനിക്കു നേരിട്ടു പരിചയമില്ല. സിപിഎമ്മിലെ ജീര്‍ണതയില്‍ മനസു മടുത്താണ് പാര്‍ട്ടിയെ തിരുത്താനെന്നോണം പല വസ്തുതകളും അദ്ദേഹം എടുത്തു പറയുന്നത്. ഇപ്പോള്‍ അതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിരയാകുന്നു ശക്തിധരന്‍. കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ശക്തിധരനെ കായികമായി ഇല്ലാതാക്കാനും ഇവര്‍ ശ്രമിച്ചു കൂടെന്നില്ല. അതാണ് ഇവരുടെ രീതി. ഏതായാലും ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. പഴയ സിപിഎമ്മല്ല ഇപ്പോഴത്തെ സിപിഎം. ഇന്ന് ദുര്‍ബലമായിരിക്കുന്നു ആ പ്രസ്ഥാനം. അധികാരത്തിന്റെ ബലത്തിലുള്ള ചതിപ്രയോഗങ്ങളല്ലാതെ മറ്റു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവരിന്ന് അശക്തരാണ്. ഇപ്പോള്‍ എനിക്കെതിരേ പിണറായിസംഘം നടത്തുന്ന ഗൂഢാലോചനയ്ക്ക് ചില പോലീസുദ്യോഗസ്ഥര്‍ കൃത്യമായി മേല്‍നോട്ടം വഹിക്കുന്നുണ്ട്. നിയമത്തിന്റെ വഴിയില്‍ തന്നെ ആ ഗൂഢാലോചന നേരിടാനാണ് തീരുമാനം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച ഡിവൈഎസ്പി റസ്റ്റത്തിനെതിരെ ലോക്സഭാ സ്പീക്കര്‍, പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് ഞാന്‍ പരാതി നല്‍കിക്കഴിഞ്ഞു.ഒരു ജനപ്രതിനിധിയായ എന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എന്നെ പ്രതിചേര്‍ത്തുള്ള കള്ളക്കേസ്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത മോണ്‍സണ്‍ മാവുങ്കല്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്.
മോന്‍സനെ പോക്‌സോ കോടതി ശിക്ഷിച്ച ജൂണ്‍ 17നാണ് എനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോണ്‍സണ്‍ മാവുങ്കലിനെ കൊണ്ടുപോയത്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വണ്ടിയില്‍ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയില്‍ എസ്‌കോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യാത്രാമധ്യേ ഡിവൈഎസ്പി അദ്ദേഹത്തിന്റെ ഓഫീസില്‍ മോണ്‍സണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അതു നിരസിക്കുകയും ഹോട്ടലില്‍നിന്നും കഴിക്കാനുള്ള പണം ജയിലില്‍നിന്ന് നല്‍കിയതായി ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിവൈഎസ്പി മാധ്യമപ്രവര്‍ത്തകരുടെ കാര്യം ഓര്‍മ്മിപ്പിച്ച് വീണ്ടും നിര്‍ബന്ധിച്ചതായും മോണ്‍സണ്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.അതു നടക്കാതെ വന്നപ്പോള്‍ കളമേശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പെട്രോള്‍ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി പുറത്തിറങ്ങിയ ഡിവൈഎസ്പി ആരോടോ ഫോണില്‍ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികള്‍ എഴുതിനല്‍കണമെന്ന് ഭീക്ഷണിപ്പെടുത്തി. മോണ്‍സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോണ്‍സണ് നല്‍കിയത് താന്‍ പറഞ്ഞിട്ടാണെന്നും മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോണ്‍സണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയില്‍ വാങ്ങി പ്രതികാരം തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എസ്‌കോര്‍ട്ട് വന്ന പോലീസ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്.പോക്‌സോ കോടതിയുടെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഡിവൈഎസ്പി മോണ്‍സണിനോട് ഉന്നയിച്ച ആവശ്യങ്ങള്‍ ദേശാഭിമാനി എനിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു.
അതിന്റെ ആധികാരികത പരിശോധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു.എനിക്കെതിരെ പ്രവര്‍ത്തിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിപിഎമ്മിന്റെ കൈയിലെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ പോരാട്ടം ആശയപരമായി നടത്തുന്നതിന് പകരം കള്ളക്കേസുകള്‍ ഉണ്ടാക്കിയാണ് ഇവരെന്നെ നേരിടുന്നു. എനിക്കെതിരായി സിപിഎം നടത്തിയ ഗൂഢാലോചന അവര്‍ ഇന്ന് നേരിടുന്ന രാഷ്ട്രീയ ജീര്‍ണതയുടെയും അപചയത്തിന്റെയും നേര്‍ചിത്രമാണ്. എനിക്കെതിരെ ഗൂഢാലോചന നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത എം വി ഗോവിന്ദനെതിരെയും പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുമുള്ള ശക്തമായ നിയമ പോരാട്ടം തുടരും, സത്യം തെളിയിക്കുക തന്നെ ചെയ്യും.
Featured
കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.
പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.
സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.
പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
Featured
എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.
ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.
chennai
തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ് സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login