കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുകയാണ്.പുതിയ ചില ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ തുടരന്വേഷണം പൂർത്തിയാകും വരെ സാക്ഷി വിസ്താരം നീട്ടി വെക്കണമെന്നാണ് ആവശ്യം.സാക്ഷികളിൽ രണ്ടുപേർ അയൽ സംസ്ഥാനത്താണെന്നും ഒരാൾക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ഫെബ്രുവരി 15നാണ് കേസിന്റെ വിസ്താരം പൂർത്തിയാക്കേണ്ടത്. അഞ്ച് പുതിയ സാക്ഷികളെക്കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അനുമതി നേടിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാൻ പത്ത് ദിവസത്തെ സമയമാണ് മുൻപ് കോടതി അനുവദിച്ചിരുന്നത്.
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വിസ്തരിക്കാൻ കൂടുതൽ സമയം തേടി അന്വേഷണസംഘം ഹൈക്കോടതിയിൽ
