Cinema
മഞ്ഞിൽ കൊഴിഞ്ഞ പൂക്കൾ

- സി.പി. രാജശേഖരൻ
ആകാശം മേഘാവൃതമായിരുന്നു.
തലേന്നു പെയ്ത രാത്രിമഴയുടെ ഇലച്ചാർത്തൊഴിഞ്ഞിരുന്നില്ല. അകലെയെവിടെയോ ഇടവപ്പാതിയുടെ ഇടിമുഴക്കം. ആരോ കരയാൻ വെമ്പുന്നതു പോലെ.
ഗാന്ധിഭവന്റെ അതിഥിമുറിയുടെ വാതിൽ തുറന്നു കടന്നുവരുന്നയാളെ കണ്ടോർമയുണ്ട്. പക്ഷേ, അടുത്തറിയില്ല. എങ്കിലും കാത്തിരുന്നത് ഇദ്ദേഹത്തെയാണ്. നേർത്തൊരു മന്ദഹാസത്തിനു പിന്നിൽ ഒളിപ്പിച്ചു വച്ച സങ്കടക്കണ്ണുകളുമായി വരുന്നത് ആർ. ചന്ദ്രമോഹനാണെന്ന ബോധ്യത്തിൽ എഴുന്നേറ്റ് കൈകൾ കൂപ്പി. അദ്ദേഹത്തിനു മുന്നിൽ ആരായാലും അതേ ചെയ്യൂ. അത്രയ്ക്കുണ്ട് ഈ മനുഷ്യന്റെ സംഭാവനകൾ.
രണ്ടായിരത്തിലധികം സിനിമകളുടെ നായകന്മാർക്ക് ശബ്ദം നൽകിയ വിഖ്യാത ഡബ്ബിംഗ് ആർട്ടിസ്റ്റ്. കമൽഹാസൻ, മമ്മൂട്ടി, സുരേഷ് ഗോപി, ശങ്കർ, റഹ്മാൻ, രവീന്ദ്രൻ, ഷാനവാസ്, രാജ്കുമാർ എന്നുവേണ്ട, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കു വരെ ചന്ദ്രമോഹൻ ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ മെയിൽ വോയ്സ് റെക്കോഡ് ചെയ്തതിന്റെ ക്രഡിറ്റ് ഇദ്ദേഹത്തിനാണ്.
മോഹൻ ലാൽ സിനിമയിൽ സജീവമാകുന്നതിനു മുൻപ് ശങ്കറായിരുന്നു മലയാളത്തിലെ പുതുജനറേഷൻ ഹീറോ. ശങ്കർ അഭിനയിച്ച 170 ചിത്രങ്ങൾക്കാണ് ചന്ദ്രമോഹൻ ശബ്ദം നൽകിയത്. ലാലിന്റെ താരവരവറിയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ശങ്കർ സ്വന്തം ശബ്ദം തന്നെ ഡബ്ബ് ചെയ്തത് വെറും യാദൃച്ഛികം. ഈ സിനിമയോടെ ചന്ദ്രമോഹന് ശങ്കറുടെ ശബ്ദം നഷ്ടമായി.
മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ചിരഞ്ജീവിയുടെ തെലുങ്ക് സിനിമകളിലെല്ലാം നമ്മൾ കേട്ട നായകശബ്ദം ചന്ദ്രമോഹന്റേതായിരുന്നു. 1987 ൽ ന്യൂഡൽഹി എന്ന സിനിമ റിലീസ് ചെയ്യുന്നതു വരെ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചിത്രങ്ങളിലും സുരേഷ് ഗോപിയെ വെള്ളിത്തിരയിൽ കേട്ടതും ഈ അതുല്യ ശബ്ദത്തിലായിരുന്നു. ഏതാനും ചിത്രങ്ങളിൽ മമ്മൂട്ടിക്കു വേണ്ടിയും ചന്ദ്രമോഹൻ ശബ്ദം നൽകി.
പ്രശസ്ത ഫിലിം എഡിറ്റർ ശങ്കുണ്ണിയാണ് ചന്ദ്രമോഹന്റെ ശബ്ദത്തിൽ വലിയൊരു സാധ്യത കണ്ടെത്തിയത്. ഐ.വി. ശശി സംവിധാനം ചെയ്ത ആശിർവാദം എന്ന സിനിമയ്ക്ക് ഉലക നായകൻ കമൽഹാസനു വേണ്ടി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ആവശ്യമായി വന്നപ്പോൾ, റേഡിയോ ആർട്ടിസ്റ്റ് ടി.പി. രാധാമണിയുടെയും പി. ഗംഗാധരൻ നായരുടെയും മകനെ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്നു സംവിധായകനോടു ശങ്കുണ്ണി ചോദിച്ചു. വിശ്വാസമുണ്ടെങ്കിൽ ശങ്കുണ്ണിയുടെ ഇഷ്ടം എന്നു മറുപടി കിട്ടിയതോടെ തീരുമാനമായി. ആദ്യ ടേക്കിൽ തന്നെ സൗണ്ട് എഡിറ്റർ ഓകെ പറഞ്ഞു. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല, മലയാള സിനിമയ്ക്കും ചന്ദ്രമോഹനും. നീണ്ട 43 വർഷങ്ങൾ. പണ്ടത്തെ മദിരാശി പട്ടണത്തിൽ ഏറ്റവും തിരക്കുള്ള ശബ്ദമായി ചന്ദ്രമോഹൻ മാറി.
അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ മനസിൽ ഇരമ്പിയെത്തിയത് വലിയൊരു ശബ്ദസാഗരം തന്നെയായിരുന്നു. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ. തന്റെ മാതാപിതാക്കളുടെ ശബ്ദത്തിനു മുന്നിൽ ഇതൊരു ശബ്ദമേയല്ലെന്ന് ചന്ദ്രമോഹൻ. അച്ഛൻ പി. ഗംഗാധരൻ നായരും അമ്മ ടി.പി. രാധാമണിയും ആകാശവാണി നാടകങ്ങളലൂടെ ഒരു കാലത്ത് മലയാളികൾക്കു പ്രിയങ്കരരായിരുന്നു.
1970കളിൽ തുടങ്ങി 1980കൾ വരെ ആകാശവാണി പ്രക്ഷേപണം ചെയ്ത മിക്കവാറും നാടകങ്ങളിലെല്ലാം നായികാ ശബ്ദമായി അന്നത്തെ തലമുറ കേട്ടത് ടി.പി. രാധാമണി എന്ന ആർട്ടിസ്റ്റിലൂടെയായിരുന്നു. ചിലപ്പതികാരം, ജരാസന്ധന്റെ പുത്രി, ഗാന്ധാരി, ഉമയമ്മ റാണി തുടങ്ങിയ അന്നത്തെ സൂപ്പർഹിറ്റ് റേഡിയോ നാടകങ്ങളെല്ലാം അനശ്വരമാക്കിയത് രാധാമണിയുടെ ശബ്ദഗാംഭീര്യമായിരുന്നു.
തിരുനൈനാർകുറിച്ചി മാധവൻ നായരുടെ കരിനിഴൽ എന്ന നാടകത്തിലൂടെ അവരുടെ ശബ്ദസാഗരം ഇളകിമറിയുകയായിരുന്നു. അതവർക്ക് സിനിമയിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട് എൺപതിൽപ്പരം സിനിമകളിൽ രാധാമണി ശബ്ദം നൽകി.
പിന്നെ എവിടെയാണ് ചന്ദ്രമോഹന് കാലിടറിയത്?
അതൊരു കഥയാണ്. ഏതു സിനിമയ്ക്കും മെനയാവുന്നൊരു സൂപ്പർ ത്രെഡ്.
അമ്പിളിയെ വളരെ ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നു എന്ന് ചന്ദ്രമോഹൻ. എട്ടാമത്തെ വയസിൽ ഭക്തമാർക്കണ്ഡേയ എന്ന സിനിമയിൽ ഏതോ ബാലതാരത്തിനു ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. കാണെക്കാണെ അമ്പിളി വളരുകയായിരുന്നു. അഴകിലും ശബ്ദത്തിലും. അതൊരു അടുപ്പമായി ഇരുവരിലേക്കും പടർന്നു കയറാൻ തുടങ്ങിയതെന്നാണെന്നറിയില്ല പിരിച്ചെടുക്കാൻ കഴിയാത്ത വിധം അതങ്ങ് തഴച്ചിടതൂർന്ന് ചുറ്റിപ്പിണഞ്ഞുപോയിരുന്നു.
മലയാളികളുടെ കണ്ണീർത്തുള്ളി മോനിഷ ഉണ്ണിയുടെ ശബ്ദമല്ല അവരുടെ സിനിമകളിലൂടെ നമ്മൾ കേട്ടത്. നഖക്ഷതങ്ങൾ, കമലദളം തുടങ്ങിയ ചിത്രങ്ങൾ മോനിഷ അനശ്വരമാക്കിയപ്പോൾ അതിൽ മോനിഷയുടെ ശബ്ദം നിലനിർത്തിയത് അമ്പിളിയായിരുന്നു. ശാലിനി, ജോമോൾ തുടങ്ങി ഒട്ടേറെ യുവതാരങ്ങളുടെ ശബ്ദമായി നമ്മൾ കേട്ടതെല്ലാം അമ്പിളിയുടേതായിരുന്നു. അപ്പോഴേക്കും അമ്പിളി ചന്ദ്രമോഹന്റെ സ്വന്തമായി മാറിയിരുന്നു. ചന്ദ്രമോഹനും അമ്പിളിയും ചേർന്ന് ഒട്ടേറെ സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.
മദ്രാസിൽ സിനിമ കുറഞ്ഞപ്പോൾ സ്വന്ത നാടായ തിരുവനന്തപുരത്തേക്കു തിരിച്ചുവന്നു. ഉള്ള സമ്പാദ്യം കൊണ്ട് അവിടെയൊരു വീട് വച്ചു. അതിനിടയ്ക്ക് അമ്പിളിക്ക് എന്നും തലവേദന. ഒരുദിവസം വേദന കൂടിയപ്പോൾ മെഡിക്കൽ കോളെജിൽ പരിശോധിച്ചു. ബ്രയിൻ ട്യൂമറെന്നു അന്നു തന്നെ കണ്ടെത്തി. കഷ്ടിച്ചു മൂന്നു മാസം. ശബ്ദം മാത്രമല്ല, ചന്ദ്രമോഹന്റെ പ്രാണൻ തന്നെ ഇല്ലാതായി.
ഈ ദമ്പതികൾക്കു രണ്ട് മക്കൾ. വൃന്ദയും വിദ്യയും. വൃന്ദ തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥ. വിദ്യ ബിരുദാനന്തര ബിരുദ വിദ്യാർഥിനി. തിരുവനന്തപുരത്ത് മൂന്നു സഹോദരങ്ങളടക്കം വലിയൊരു ബന്ധുവലയം തന്നെയുണ്ട് ചന്ദ്രമോഹന്. എന്നിട്ടും പത്തനാപുരം ഗാന്ധിഭവൻ?
അവളങ്ങു പോയില്ലേ സാറേ?
അതൊരു തേങ്ങലായിരുന്നു. പെയ്യാൻ ബാക്കി നിന്ന മേഘക്കീറുകളെല്ലാം കൂടി ഒരുമിച്ചു കലപില കൂട്ടുന്നു.
ഒടുവിൽ പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ നനഞ്ഞൊലിച്ചു നിന്നു കൊണ്ട് ചന്ദ്രമോഹൻ കരഞ്ഞുകൊണ്ടേയിരുന്നു.
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി. 2018ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് നേടിയ ആർട്ടിസ്റ്റ്. പാലായിൽ പൊലീസ് ഓഫീസറായിരുന്ന ശ്രീധരന്റെ ഭാര്യ. അമ്പിളിയുടെ അച്ഛൻ. പക്ഷേ അവസാന കാലത്ത് ആരും നോക്കാനുണ്ടായിരുന്നില്ല. ഒടുവിൽ കെപിഎസി ലളിത പറഞ്ഞിട്ടാണ് പത്തനാപുരം ഗാന്ധിഭവനെ കുറിച്ചറിഞ്ഞത്. അങ്ങനെ തങ്കം ഗാന്ധിഭവൻ അഗതിമന്ദിരത്തിലെത്തി. അവിടെ വച്ച് 2018 ഒക്റ്റോബർ രണ്ടിന് പാലാ തങ്കം ജീവിതത്തിന്റെ സെറ്റിൽ നിന്ന് പായ്ക്കപ്പ് പറഞ്ഞു.
അന്നാണ് ചന്ദ്രമോഹന് ആ മോഹം തോന്നിയത്. ഇനിയുള്ള കാലം എന്തുകൊണ്ട് ഗാന്ധിഭവനായിക്കൂടാ?
ഗാന്ധിഭവൻ ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ഡോ. പുനലൂർ സോമരാജനോട് ആഗ്രഹം പറഞ്ഞു.
മറുപടി പെട്ടെന്നായിരുന്നു.
വൈ നോട്ട്?
ചന്ദ്ര മോഹൻ പിന്നെ മടങ്ങിയില്ല. ഇന്നും ഇവിടെയുണ്ട്. 1200ൽപ്പരം അന്തേവാസികൾക്കൊപ്പം.
പഞ്ചായത്ത് പ്രസിഡന്റായും സാംസ്കാരിക പ്രവർത്തകനായും സിനിമാ നടനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ഒക്കെ.
പഴയ സഹപ്രവർത്തകരാരെങ്കിലും കാണാൻ വരാറുണ്ടോ. മൗനം ഘനീഭവിച്ച ഒരു പുഞ്ചിരിയിൽ മറുപടി മുങ്ങി.
ഏറ്റവും നിരാശപ്പെടുത്തുന്നത് എന്താണ്?
മികവിന്റെ നാളുകളിൽപ്പോലും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. ചന്ദ്ര മോഹൻ എന്ന ആർട്ടിസ്റ്റ് തിരിച്ചറിയപ്പെടാതെ പോകുന്നു എന്നൊരു തോന്നൽ.
ശരിയാണ് ഫിലിം ക്രിട്ടിക്സ് അസോസിയേഷനല്ലാതെ വേറാരും ചന്ദ്രമോഹനെ അറിഞ്ഞില്ല, ആദരിച്ചില്ല.
യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.
യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.
Cinema
രാജ്യാന്തര ചലച്ചിത്രമേളയിൽ അക്കാദമിയുടെ നാല് ക്ലാസിക് ചിത്രങ്ങൾ

തിരുവനന്തപുരം: ഈമാസം എട്ടിന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തി ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും മിഴിവ് വര്‍ധിപ്പിച്ച നാല് ക്‌ളാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എം ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും'(1969), കെ ജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക(1982), ജി അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര (1991), മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിലൊരാളായ എ കെ ലോഹിതദാസിന്റെ ആദ്യ സംവിധാനസംരഭം ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളാണ് റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമയെ ആദ്യമായി വാതില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം, നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളില്‍ ചലച്ചിത്ര ചരിത്രത്തില്‍ നിര്‍ണായപ്രാധാന്യമുള്ള ‘ഓളവും തീരവും’ അക്കാദമിയുടെ ഡിജിറ്റല്‍ റെസ്റ്ററേഷന്‍ പദ്ധതിയിലെ ആദ്യസംരംഭമാണ്. മികച്ച ചിത്രം, ഛായാഗ്രഹണം, തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണിത്.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ചിത്രമാണ് ‘വാസ്തുഹാര’.
ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ നേടിയ ചിത്രമാണ് ‘ഭൂതക്കണ്ണാടി’. മികച്ച ചിത്രം, തിരക്കഥ, രണ്ടാമത്തെ നടന്‍ എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ‘യവനിക ‘കെ.ജി ജോര്‍ജിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളിലൊന്നായും മിസ്റ്ററി ത്രില്ലര്‍ എന്ന ഗണത്തിലെ ഏറ്റവും മികച്ച മലയാള ചിത്രമായും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ശ്രീലങ്കന്‍ ചലച്ചിത്ര സംവിധായകന്‍പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യന്‍ ചിത്രം പാരഡൈസ് (പറുദീസ) ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ്.
ഭര്‍ത്താവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട സാന്‍ട്ര ഹുള്ളര്‍ എന്ന ജര്‍മന്‍ എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കര്‍ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്. മിലാദ് അലാമി രചനയും സംവിധാനവും നിര്‍വഹിച്ച സ്വീഡിഷ്-നോര്‍വീജിയന്‍ ചിത്രമായ ഒപ്പോണന്റ് തെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയും വടക്കന്‍ സ്വീഡനില്‍ അഭയം തേടുകയും ചെയ്ത ഇമാനിന്റെ കഥ പറയുന്നു. യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് ദി ബെര്‍ഡെന്‍ഡ്. ദാരിദ്ര്യത്തെയും കുടുംബപരമായ സങ്കീര്‍ണതയേയും കുറിച്ചുള്ള സമൂഹത്തിന്റെ കഠിനമായ വീക്ഷണത്തെ ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്. കിം കി-യാള്‍ എന്ന സംവിധായകന്‍ തന്റെ അവസാന ചലച്ചിത്രത്തിന്റെ അന്ത്യഭാഗം പുനര്‍ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള ആകുലതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ്വെബിന്റെ ഇതിവൃത്തം.
തരിശുഭൂമിയില്‍ നിന്നും സമ്പത്തും അംഗീകാരവും നേടുക എന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആര്‍സെല്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ദി പ്രോമിസ്ഡ് ലാന്‍ഡ്. അബ്ബാസ് അമിനി ഒരുക്കിയ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചര്‍, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിംഗ് ഇന്‍ ബിറ്റ്വീന്‍, കൊറിയന്‍ ചിത്രം സ്ലീപ്, അംജദ് അല്‍ റഷീദിന്റെ അറബിക് ചിത്രം ഇന്‍ഷാഹ് അള്ളാഹ് എ ബോയ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Cinema
കാത്തിരിപ്പിന് വിരാമമായി: മോഹന്‍ലാലിന്റെ ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വക നല്‍കി ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍. ഈയടുത്തായി മോഹന്‍ലാലിന്റെ ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വേറെയില്ല. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.
രാജസ്ഥാനില്‍ 77 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രില്‍ 5ന് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ വരെ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ തുറന്നു പറയുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രൊയില്‍ തിയേറ്റര്‍ കുലുങ്ങുമെന്ന് സിനിമയുടെ സഹസംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞതും വൈറലായിരുന്നു. അതേസമയം, ജനുവരി 25ന് തന്നെ റിലീസ് ചെയ്യുന്ന ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’, പിറ്റേന്ന് ജനുവരി 26ന് തിയേറ്ററില്‍ എത്തുന്ന വിക്രത്തിന്റെ ‘തങ്കലാന്‍’ എന്നീ ചിത്രങ്ങളോടാണ് വാലിബന്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്
Cinema
രാജ്യാന്തര ചലച്ചിത്രമേള; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈമാസം എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലാണ് ചിത്രത്തിന്റെ പ്രദർശനം.
സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011ലെ സുഡാൻ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.
ഡെലിഗേറ്റ് പാസ് വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നുമുതൽ. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ് മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാം.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login