Kerala
മകനെയും ചെറുമകനെയും പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ വൃദ്ധനും മരിച്ചു

തൃശൂർ: മകനെയും കൊച്ചുമകനെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയും മരുമകൾക്കു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ വൃദ്ധൻ മരിച്ചു. ചിറക്കേക്കോട് കൊട്ടേക്കാടൻ ജോൺസൻ (67) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോൺസൻ ഇന്നുച്ചയോടെയാണു മരണത്തിനു കീഴടങ്ങിയത്. ഇയാളുടെ മകൻ ജോജിയും അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കറും ചികിത്സക്കിടെ മരിച്ചു. അമ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടന്ന് പിതാവ് മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജോൺസന്റെ മരുമകൾ ഇപ്പോഴും ചികിത്സയിലാണ്. മുറിക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോൺസൻ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്റെ പിൻഭാഗത്തേക്ക് ഓടിപ്പോയി. ഇയാളെ പിന്നീട് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Featured
‘ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ‘ആഡംബര രഥം’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോഗം നടത്തി ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
Kerala
സ്ത്രീധന സമ്മർദ്ദം: ഷഹനയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
ആത്മഹത്യ ചെയ്യാന്‍ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനനിരോധന നിയമം അനുസരിച്ചും കേസെടുക്കാം. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണമെന്നും അധ്യക്ഷ വ്യക്തമാക്കി. വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചുണ്ടെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് സാഹചര്യമുണ്ട്. പോലീസില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കും
Kerala
വാരിക്കോരി എ പ്ലസ്; മുഖ്യമന്ത്രിക്ക് അതൃപ്തി; സത്യം പറഞ്ഞ വിദ്യാഭ്യാസ ഡയറക്ടർ പുറത്തേക്ക്

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയിൽ അക്ഷരമറിയാത്തവർക്കും സ്വന്തം പേരെഴുതിയാൽ പോലും തെറ്റിപ്പോകുന്നവർക്കും വാരിക്കോരി എ പ്ലസ് കൊടുക്കുന്ന വികല നയത്തിനെതിരെ പ്രതികരിച്ച വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനെ മാറ്റാൻ സർക്കാരിൽ ആലോചന. അധ്യാപകർക്ക് വേണ്ടി നടത്തിയ ശിൽപശാലയിൽ വിദ്യാഭ്യാസ ഡയറക്ടർ പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മാറ്റാനൊരുങ്ങുന്നത്. വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ എങ്ങനെ ചാനലിൽ എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, അധ്യാപകരിൽ ചിലർ ചോർത്തിക്കൊടുത്തെന്ന നിഗമനത്തിലാണ്. അക്കാര്യം തന്നെയാണ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലുമുള്ളത്. എന്നാൽ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഒരു അപചയത്തെക്കുറിച്ച് അധ്യാപകരോട് സംസാരിക്കുമ്പോൾ പോലും ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും തെറ്റായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കലായിരുന്നു അഭികാമ്യമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എസ്. ഷാനവാസിന്റെ തുറന്നുപറച്ചിൽ സർക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചെങ്കിലും ഈ പരാമർശത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തുന്ന സന്ദേശം പ്രതിപക്ഷം ആയുധമാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു.
അതേസമയം, സർക്കാരിനെ വിമർശിച്ച വിദ്യാഭ്യാസ ഡയറക്ടർ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഇടതു അധ്യാപക സംഘടനകൾ വിമർശനം ഉന്നയിക്കുന്നു. ഇതിനിടെ, ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളിൽപ്പെട്ട ചില അധ്യാപകരെ ബലിയാടാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഉയർന്ന വിജയ ശതമാനം സർക്കാരിന്റെ നേട്ടമാക്കി പ്രചരിപ്പിക്കുന്നതിന് വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചെപ്പടിവിദ്യകൾ കാണിക്കുകയാണെന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വാദത്തിന് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ. സ്വന്തം പേര് എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുവെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും വിമർശനം ഉണ്ടായിരുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login