Kerala
കർഷക ‘ആത്മഹത്യകളല്ല’, ഭരണകൂട ‘കൊലപാതകങ്ങൾ’

പി എസ് അനുതാജ്
ദിനംപ്രതി കർഷക ആത്മഹത്യകളുടെ നിരവധി വാർത്തകളാണ് നാം കേൾക്കുന്നത്. കഴിഞ്ഞ ദിവസവും ആലപ്പുഴ ജില്ലയിൽ നിന്നും അത്തരത്തിലൊരു വാർത്ത നമ്മെ തേടിയെത്തി. നാടിന് അന്നം ഉറപ്പുവരുത്തുന്ന ജനതയുടെ കണ്ണീർ കാണുവാനുള്ള ഭരണസംവിധാനം ഇവിടെയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓരോ ആത്മഹത്യകൾ. ഇന്ത്യയിൽ തന്നെ രണ്ടു വർഷത്തിനിടയിൽ നടന്ന കർഷക ആത്മഹത്യകളുടെ എണ്ണം ഒരാഴ്ച മുൻപ് പുറത്തുവന്നിരുന്നു. ആ കണക്ക് ഏറെ ഞെട്ടിക്കുന്നതാണ്. 2020, 21 വർഷങ്ങളിലായി 10,897 കർഷകർ രാജ്യത്ത് ജീവനൊടുക്കി. 2020ൽ 5,579 കർഷകരും 2021ൽ 5,318 കർഷകരുമാണ് രാജ്യത്ത് ജീവനൊടുക്കിയത്. കേരളത്തിൽ ഇത് യഥാക്രമം 57, 34 എന്നിങ്ങനെയാണ്. രാജ്യത്തെ പാരിസ്ഥിതിക നിലയുടെ കണക്കുകൾ വിവരിക്കുന്ന വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കർഷക ആത്മഹത്യകളിൽ നല്ലൊരു ശതമാനവും മഹാരാഷ്ട്രയിലാണ്. കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ, വരുമാനത്തകർച്ച തുടങ്ങിയവയാണ് കർഷകരുടെ ജീവിത പ്രതിസന്ധിക്കു കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇക്കാലയളവിൽ കേരളത്തിൽ 91 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിൽ 91 കർഷകർക്കു പുറമേ 2020, 21 വർഷങ്ങളിലായി 611 കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. 1995 മുതൽ 2020 വരെയുള്ള കാൽ നൂറ്റാണ്ടിൽ കേരളത്തിൽ ജീവനൊടുക്കിയത് 26,876 പേരാണ്. എന്നാൽ, കാലത്തെ ആത്മഹത്യയുടെ കണക്കെടുക്കുമ്പോൾ കേരളത്തിൽ ജീവനൊടുക്കിയ കർഷകർ കാൽലക്ഷം കവിയും. കേന്ദ്രസർക്കാരിന്റെ കാർഷിക ഉപദേശകൻ പി.സി. ബോധ് രചിച്ച ‘ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ; എ പോളിസി മലിഗ്നൻസി’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ഇവിടുത്തെ ഭരണകൂടങ്ങൾ തന്നെയാണ്. ഒരു വശത്ത് പ്രകൃതി പ്രതികൂലാവസ്ഥ സൃഷ്ടിക്കുമ്പോൾ മറുവശത്ത് അതിലും കടുത്ത പ്രഹരമായി സർക്കാർ സംവിധാനങ്ങൾ കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കർഷകർക്ക് ആശ്വാസകരമായ ഒരു പദ്ധതിയും നയവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നില്ല. കർഷകർ ഉൾപ്പെടെയുള്ള സാധാരണ വിഭാഗം ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിലാണ് ഭരണകൂടങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ പരാജയം മൂലം നിരവധി പേരാണ് കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ഇറങ്ങിയത്. പരമ്പരാഗതമായി കൃഷി ഉപജീവനമാർഗമായി കണ്ടിരുന്ന പല കുടുംബങ്ങളും അതിൽ നിന്ന് വ്യതിചലിക്കുകയുണ്ടായി. കേരളത്തെ പട്ടിണിക്കിടാതെ അന്നം ഊട്ടുന്ന കർഷകർ ഇന്ന് നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടം ഓടുകയാണ്, സർക്കാരും സപ്ലൈകോയും അവരെ തേരാപ്പാര ഓടിക്കുകയാണ്. സപ്ലൈകോയുടെ അനുമതിപത്രംവാങ്ങി തുക കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾതന്നെ നൽകുന്ന രീതിയായിരുന്നു കഴിഞ്ഞവർഷംവരെ സ്വീകരിച്ചിരുന്നത്. സംഭരണത്തിന്റെ കണക്ക് ദേശസാത്കൃത ബാങ്കുകളിൽ നൽകിയാൽ മതിയായിരുന്നു. കർഷകർക്ക് കൃത്യമായി തുക ലഭിച്ചെങ്കിലും ബാങ്കിന് സർക്കാർ കൃത്യമായി നൽകാത്തത് പ്രതിസന്ധിയായി. ഈ വർഷം ആദ്യം ഇത് കേരള ബാങ്കുവഴിയാക്കി. അവർ കുറച്ചുതുക നൽകി പിന്നീട് നിർത്തി. ഇതോടെ ബാങ്കുകളുടെ കൂട്ടായ്മവഴി സപ്ലൈകോ 700 കോടി രൂപയുടെ കരാറുണ്ടാക്കി. ഇപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന പണം സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് കർഷകർക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ വിളവെടുപ്പുകാലത്തെ വില പൂർണമായി നൽകാൻ ഇനിയും കോടികൾ വേണ്ടിവരും.
നെൽ കർഷകരുടെ മാത്രം സ്ഥിതിയല്ല ഇത്. സമസ്ത മേഖലകളിലും കർഷകർ നേരിടുന്നത് ഇതുതന്നെയാണ്. സംഭരിച്ച നാളികേരത്തിന്റെ വില രണ്ടര മാസമായിട്ടും കർഷകർക്ക് അനുവദിച്ചിട്ടില്ല. ജൂൺ 15 വരെയുള്ള തുകയേ നൽകിയിട്ടുള്ളൂ. സംസ്ഥാനത്ത് 16 കോടി രൂപ കർഷകർക്ക് കുടിശ്ശികയായുണ്ട്. കൈകാര്യച്ചെലവ് ഇനത്തിൽ ആറ് ലക്ഷം രൂപ സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. കയറ്റിറക്ക് കൂലി, തൂക്ക കൂലി, സംഭരണ കേന്ദ്രത്തിന്റെ വാടക, താത്കാലിക ജീവനക്കാർക്കുള്ള ശമ്പളം എന്നിങ്ങനെ ഒരുമാസം 45,000 രൂപ ചെലവുണ്ട്. കർഷക സമിതി ഭാരവാഹികൾ സ്വന്തം കീശയിൽ നിന്നെടുത്താണ് ചെലവുകൾ നടത്തുന്നത്. ഇങ്ങനെ അധികം മുന്നോട്ടുപോവാൻ കഴിയില്ല. പല സംഭരണ കേന്ദ്രങ്ങളും പ്രതിസന്ധി മൂലം നിർത്തിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് കളമശ്ശേരിയിലെ ഒരു പൊതുപരിപാടിയിൽ കൃഷിമന്ത്രിയെയും വ്യാവസായിക മന്ത്രിയെ യും ഇരുത്തി അതേ വേദിയിൽ പ്രമുഖ നടൻ ജയസൂര്യ ഇന്നത്തെ കർഷകർ നേരിടുന്ന അവസ്ഥയെ വിവരിച്ചിരുന്നു. കേരളത്തിലെ ഏതൊരു കർഷകനും പറയുവാൻ ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു വേദിയിൽ ജയസൂര്യ ഉന്നയിച്ചത്. തന്റെ സുഹൃത്തായ ഒരു കർഷകന്റെ അനുഭവം കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ സർക്കാരിന്റെ വീഴ്ച ചോദ്യംചെയ്ത അദ്ദേഹം നേരിടേണ്ടിവന്നത് കടുത്ത സൈബർ ആക്രമണത്തെയാണ്. വിമർശനം ഉൾക്കൊള്ളുന്നതിന് പകരം പരിഹാസങ്ങളുമായാണ് മന്ത്രിമാർ രംഗത്ത് എത്തിയത്. കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും അഹങ്കാരം ലവലേശം കുറയ്ക്കുവാൻ തയ്യാറാകാത്ത ഭരണകൂടം നാട് ഭരിക്കുമ്പോൾ ഇനിയും ആത്മഹത്യകൾ ആവർത്തിക്കാം. ഉത്തരവാദിത്വബോധമുള്ള ഒരു പൊതുസമൂഹം എന്ന നിലയിൽ നമുക്ക് ജാഗ്രതയോടെ മുന്നേറാം.
Kerala
സ്ത്രീധന സമ്മർദ്ദം: ഷഹനയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയില്‍ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
ആത്മഹത്യ ചെയ്യാന്‍ പ്രേരണയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനനിരോധന നിയമം അനുസരിച്ചും കേസെടുക്കാം. സ്ത്രീധനം ചോദിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണ കുറ്റം അയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രേഖപ്പെടുത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസെടുക്കണമെന്നും അധ്യക്ഷ വ്യക്തമാക്കി. വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചുണ്ടെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് സാഹചര്യമുണ്ട്. പോലീസില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിന് നിര്‍ദേശം നല്‍കും
Kerala
വാരിക്കോരി എ പ്ലസ്; മുഖ്യമന്ത്രിക്ക് അതൃപ്തി; സത്യം പറഞ്ഞ വിദ്യാഭ്യാസ ഡയറക്ടർ പുറത്തേക്ക്

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയിൽ അക്ഷരമറിയാത്തവർക്കും സ്വന്തം പേരെഴുതിയാൽ പോലും തെറ്റിപ്പോകുന്നവർക്കും വാരിക്കോരി എ പ്ലസ് കൊടുക്കുന്ന വികല നയത്തിനെതിരെ പ്രതികരിച്ച വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനെ മാറ്റാൻ സർക്കാരിൽ ആലോചന. അധ്യാപകർക്ക് വേണ്ടി നടത്തിയ ശിൽപശാലയിൽ വിദ്യാഭ്യാസ ഡയറക്ടർ പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മാറ്റാനൊരുങ്ങുന്നത്. വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ എങ്ങനെ ചാനലിൽ എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, അധ്യാപകരിൽ ചിലർ ചോർത്തിക്കൊടുത്തെന്ന നിഗമനത്തിലാണ്. അക്കാര്യം തന്നെയാണ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലുമുള്ളത്. എന്നാൽ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഒരു അപചയത്തെക്കുറിച്ച് അധ്യാപകരോട് സംസാരിക്കുമ്പോൾ പോലും ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും തെറ്റായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കലായിരുന്നു അഭികാമ്യമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. എസ്. ഷാനവാസിന്റെ തുറന്നുപറച്ചിൽ സർക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചെങ്കിലും ഈ പരാമർശത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തുന്ന സന്ദേശം പ്രതിപക്ഷം ആയുധമാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു.
അതേസമയം, സർക്കാരിനെ വിമർശിച്ച വിദ്യാഭ്യാസ ഡയറക്ടർ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഇടതു അധ്യാപക സംഘടനകൾ വിമർശനം ഉന്നയിക്കുന്നു. ഇതിനിടെ, ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളിൽപ്പെട്ട ചില അധ്യാപകരെ ബലിയാടാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഉയർന്ന വിജയ ശതമാനം സർക്കാരിന്റെ നേട്ടമാക്കി പ്രചരിപ്പിക്കുന്നതിന് വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചെപ്പടിവിദ്യകൾ കാണിക്കുകയാണെന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വാദത്തിന് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ. സ്വന്തം പേര് എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുവെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും വിമർശനം ഉണ്ടായിരുന്നു.
Cinema
രാജ്യാന്തര ചലച്ചിത്രമേളയിൽ അക്കാദമിയുടെ നാല് ക്ലാസിക് ചിത്രങ്ങൾ

തിരുവനന്തപുരം: ഈമാസം എട്ടിന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തി ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും മിഴിവ് വര്‍ധിപ്പിച്ച നാല് ക്‌ളാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എം ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും'(1969), കെ ജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക(1982), ജി അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര (1991), മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിലൊരാളായ എ കെ ലോഹിതദാസിന്റെ ആദ്യ സംവിധാനസംരഭം ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളാണ് റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമയെ ആദ്യമായി വാതില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം, നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളില്‍ ചലച്ചിത്ര ചരിത്രത്തില്‍ നിര്‍ണായപ്രാധാന്യമുള്ള ‘ഓളവും തീരവും’ അക്കാദമിയുടെ ഡിജിറ്റല്‍ റെസ്റ്ററേഷന്‍ പദ്ധതിയിലെ ആദ്യസംരംഭമാണ്. മികച്ച ചിത്രം, ഛായാഗ്രഹണം, തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണിത്.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ചിത്രമാണ് ‘വാസ്തുഹാര’.
ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ നേടിയ ചിത്രമാണ് ‘ഭൂതക്കണ്ണാടി’. മികച്ച ചിത്രം, തിരക്കഥ, രണ്ടാമത്തെ നടന്‍ എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ‘യവനിക ‘കെ.ജി ജോര്‍ജിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളിലൊന്നായും മിസ്റ്ററി ത്രില്ലര്‍ എന്ന ഗണത്തിലെ ഏറ്റവും മികച്ച മലയാള ചിത്രമായും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ശ്രീലങ്കന്‍ ചലച്ചിത്ര സംവിധായകന്‍പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യന്‍ ചിത്രം പാരഡൈസ് (പറുദീസ) ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ്.
ഭര്‍ത്താവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട സാന്‍ട്ര ഹുള്ളര്‍ എന്ന ജര്‍മന്‍ എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കര്‍ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്. മിലാദ് അലാമി രചനയും സംവിധാനവും നിര്‍വഹിച്ച സ്വീഡിഷ്-നോര്‍വീജിയന്‍ ചിത്രമായ ഒപ്പോണന്റ് തെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയും വടക്കന്‍ സ്വീഡനില്‍ അഭയം തേടുകയും ചെയ്ത ഇമാനിന്റെ കഥ പറയുന്നു. യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് ദി ബെര്‍ഡെന്‍ഡ്. ദാരിദ്ര്യത്തെയും കുടുംബപരമായ സങ്കീര്‍ണതയേയും കുറിച്ചുള്ള സമൂഹത്തിന്റെ കഠിനമായ വീക്ഷണത്തെ ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്. കിം കി-യാള്‍ എന്ന സംവിധായകന്‍ തന്റെ അവസാന ചലച്ചിത്രത്തിന്റെ അന്ത്യഭാഗം പുനര്‍ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള ആകുലതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ്വെബിന്റെ ഇതിവൃത്തം.
തരിശുഭൂമിയില്‍ നിന്നും സമ്പത്തും അംഗീകാരവും നേടുക എന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആര്‍സെല്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ദി പ്രോമിസ്ഡ് ലാന്‍ഡ്. അബ്ബാസ് അമിനി ഒരുക്കിയ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചര്‍, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിംഗ് ഇന്‍ ബിറ്റ്വീന്‍, കൊറിയന്‍ ചിത്രം സ്ലീപ്, അംജദ് അല്‍ റഷീദിന്റെ അറബിക് ചിത്രം ഇന്‍ഷാഹ് അള്ളാഹ് എ ബോയ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login