പ്രശസ്ത നടനും നിർമാതാവുമായ രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. മുംബൈ കോകില ബെൻ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച രമേഷ് ഡിയോ 1951-ൽ പുറത്തിറങ്ങിയ പത്ലാചി പോർ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധനേടി.
1962-ൽ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗർ, മേരേ ആപ്നേ, ഫക്കീറ തുടങ്ങിയ 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190-ലേറെ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടേറ സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷൻ സീരിയലുകളും നിർമിക്കുകയും ചെയ്തു.നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടൻ അജിൻക്യ ഡിയോ, സംവിധായകൻ അഭിനയ് ഡിയോ എന്നിവർ മക്കളാണ്.