കണ്ണൂർ : കണ്ണൂർ സിൽവർലൈൻ വിശദീകരണ യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകന്റെ സ്വർണമാല ഡിവൈഎഫ്ഐ മോഷ്ടിച്ചുവെന്ന് ആരോപണം. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂർ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവനോളം വരുന്ന മാലയാണ് മോഷണം പോയത്. കൊള്ളസംഘത്തിന് സമാനരീതിയിലാണ് സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. അതിന്റെ തെളിവാണ് മാല മോഷണം പോയ സംഭവമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്.
കണ്ണൂരിൽ സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ലാ സെക്രട്ടറി പ്രിനിൽ മതുക്കോത്ത്, യഹിയ, ജെറിൻ ആന്റണി തുടങ്ങിയവർക്ക് സാരമായി പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചത് പി ജയരാജന്റെ ഗൺമാൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അക്രമണം നടന്നത്. പോലീസ് നോക്കിനിൽക്കെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്തത്.