Connect with us
48 birthday
top banner (1)

Kerala

നിങ്ങള്‍ സ്വയം തിരുത്തരുത്,
ജനങ്ങള്‍ തിരുത്തിക്കോളും

Avatar

Published

on

  • നിരീക്ഷകന്‍
    ഗോപിനാഥ് മഠത്തില്‍

ജനാധിപത്യം വിജയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. രണ്ടുഭരണ ധാര്‍ഷ്ട്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു ആ തെരഞ്ഞെടുപ്പുഫലം. ഫ്രഞ്ചുവിപ്ലവത്തിന് നിമിത്തമായ ലൂയി പതിനാലാമനെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലായിരുന്നു നരേന്ദ്രമോദിയുടെ വാക്ധോരണികള്‍ ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുവേദികളില്‍ മുഴങ്ങിക്കേട്ടത്. താന്‍ ദൈവത്തിന്‍റെ പ്രതിനിധിയാണെന്നും തന്നെക്കൊണ്ട് ചിലതൊക്കെ ചെയ്യിക്കാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു മോദിയുടെ അഹന്ത നിറഞ്ഞ ഭാഷണം. പക്ഷേ ദൈവം ജനപക്ഷത്തായിരുന്നു. ഭരണഘടന പൊളിച്ചെഴുതാനും അത് ബി.ജെ.പിക്ക് അനുകൂലമാക്കാനുമുള്ള കുതന്ത്രത്തിനും മനസ്സിലിരിപ്പിനും തക്കശിക്ഷ വിധിക്കാന്‍ ദൈവം തീരുമാനിച്ചത് ജനങ്ങളുടെ വിരല്‍തുമ്പിലൂടെയായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം തൂത്തുവാരിയെടുത്ത് ഭാരതത്തെ ആകെമാനം തന്നിഷ്ടപ്രകാരം കീഴ്മേല്‍ മറിക്കാന്‍ നിശ്ചയിച്ച ബി.ജെ.പിയുടെ കാലിനിട്ടാ ദൈവം പ്രഹരമേല്‍പ്പിച്ചത്. ഇപ്പോള്‍ കാലിന് പ്ലാസ്റ്ററിട്ട് ഉന്തിയുന്തി മുന്നോട്ടു നീങ്ങുന്ന ബി.ജെ.പിക്ക് ഭരണം നയിക്കാന്‍ നിതീഷ്കുമാറിന്‍റെ പാര്‍ട്ടിയായ ജനതാദളി (യുണൈറ്റഡ്)ന്‍റെയും ചന്ദ്രബാബുനായിഡു നയിക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയുടെയും സഹായം ആവശ്യമായി വന്നിരിക്കുന്നു. ലൂയി പതിന്നാലാമന്‍ സ്വേച്ഛാധിപത്യ അഹങ്കാരം തലയ്ക്കു പിടിച്ചപ്പോള്‍ ഞാനാണ് രാഷ്ട്രം എന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. അതേ അഹങ്കാരം നരേന്ദ്രമോദിയെ ദൈവം പോലുമറിയാതെ ദൈവത്തിന്‍റെ പ്രതിനിധിയാക്കിയപ്പോള്‍ അത് ദൈവത്തിന് തീരെ സഹിച്ചില്ല. അതുകൊണ്ടാണ് ദൈവം ജനമനസ്സില്‍ കുടിയേറി പരസ്സഹായത്തോടെ താല്‍ക്കാലികമായെങ്കിലും ഭരിക്കാന്‍ ഇടവരട്ടെയെന്ന ശിക്ഷ വിധിച്ചത്. ഇവിടെ താല്‍ക്കാലികം എന്ന വാക്കിന് അല്‍പ്പം ഊന്നല്‍ കൊടുക്കേണ്ടിവരുന്നത് നരേന്ദ്രമോദി സഹായത്തിന് കയ്യിട്ടിരിക്കുന്ന ഒരു തോള് നിതീഷ് കുമാറിന്‍റേതായതുകൊണ്ടാണ്. നിതീഷ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഒരു നിലപാടുകളുമില്ലാത്ത രാഷ്ട്രീയക്കാരനാണ്. അവസരവാദ രാഷ്ട്രീയത്തിന്‍റെ ഏതു തുറുപ്പും മറ്റുകളിക്കാരുടെ കണ്ണുവെട്ടിച്ച് ഇറക്കിക്കളിക്കാന്‍ ബഹുവിരുതന്‍. നിതീഷിനെ സംബന്ധിച്ച് എന്‍.ഡി.എയും ഇന്ത്യാ സഖ്യവും ഒരുപോലെയാണ്. എന്‍.ഡി.എയില്‍ നിന്ന് കാലുകഴയ്ക്കുമ്പോള്‍ ഇന്ത്യാസഖ്യത്തിലേയ്ക്ക് കാലുമാറിച്ചവിട്ടാനും അദ്ദേഹത്തിന് മുന്‍ അനുഭവമുണ്ട്. തല്‍ക്കാലം നിതീഷ് എന്‍.ഡി.എയ്ക്കൊപ്പം കൂടിയത് ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും ഭാഗ്യം എന്നു പറയാം.
അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത, മൂല്യമില്ലാത്ത രാഷ്ട്രീയത്തിന്‍റെ മൂത്താശാരിയായി, ഗര്‍വ്വിന്‍റെ തലക്കനമണിഞ്ഞ് സ്വന്തം പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഉതിര്‍ന്നുപോകുന്നതറിയാതെ ഭ്രമലോകത്ത് കഴിയുന്ന മറ്റൊരു ഭരണാധികാരിയാണ് പിണറായിവിജയന്‍. ആരെന്നും എന്തെന്നും നോക്കാതെ പണ്ടാരോ അറിയാതെ പറഞ്ഞുപോയ ഇരട്ടച്ചങ്കനെന്ന വിശേഷണധാവള്യത്തെ മറയാക്കി പുലഭ്യം പറയുന്ന വെറുമൊരു പാര്‍ട്ടി നേതാവും പ്രവര്‍ത്തനശൈലയില്‍ അത്ഭുതങ്ങള്‍ കാട്ടാത്ത ഭരണാധികാരിയുമാണ് അദ്ദേഹം. പിണറായിയുടെ രോഷത്തിന് ഒടുവില്‍ വിധേയമായത് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്മാര്‍ ഗീവര്‍ഗീസ് കൂറിലോസായിരുന്നു. ഇടതുസര്‍ക്കാരിന്‍റെ മോശം പ്രവര്‍ത്തനത്തെപ്പറ്റി ചില സത്യവാക്കുകള്‍ പറഞ്ഞതിനാണ് വിവരദോഷി എന്ന പഴി പാവം തിരുമേനി കേള്‍ക്കേണ്ടിവന്നത്. സ്വന്തം പാര്‍ട്ടിയുമായി ചങ്ങാത്തം കൂടാത്ത, വിമര്‍ശിക്കുന്ന ആരും പിണറായി സഖാവിന്‍റെ ദ്വേഷത്തിന് പാത്രമായിട്ടുണ്ട്. അതിന്‍റെ ഫലമായി ചില വെറുപ്പുപദങ്ങള്‍ മലയാളത്തിന് ക്ലാവുമാറ്റി മിനുക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. നികൃഷ്ടജീവി, കുലംകുത്തി, പരനാറി ഇതൊക്കെ ആ തിരുവായില്‍ നിന്നും മുമ്പ് പലരും നെഞ്ചേറ്റി തളര്‍ന്ന തിരുമൊഴികളാണ്, വിവരദോഷിപോലെ. ഇതൊക്കെ പിണറായി സഖാവിനുമാത്രം സാധ്യമാകുന്ന വിപരീതസവിശേഷതകളാകാം. ഇങ്ങനൊരു ഭരണാധികാരിക്കും നേതാവിനും തന്‍റെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ബോധ്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. സി.പി.എം കേന്ദ്രനേതൃത്വത്തിലെ പ്രകാശ് കാരാട്ടടക്കമുള്ളവരുടെ പാര്‍ട്ടിതോല്‍വിയെപ്പറ്റിയുള്ള നിലവിളികള്‍ക്ക് ആരാണ് സമാധാനം പറയുക. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിതുമ്പുന്നു. എല്ലാവരും ഒരുമിച്ച് ആവശ്യപ്പെടുന്നത് തിരുത്തലാണ്. പക്ഷെ ആരു തിരുത്തും, എങ്ങനെ തിരുത്തും, എവിടെ തിരുത്തും എന്നുമാത്രം ആര്‍ക്കും ഒരു നിശ്ചയവുമില്ല. മുമ്പും തെരഞ്ഞെടുപ്പില്‍ വീഴ്ചകള്‍ സംഭവിച്ചപ്പോള്‍ തിരുത്തുമെന്ന പാഴാങ്കം ആവര്‍ത്തിച്ചുകേട്ടിട്ടുണ്ട്. എന്നാല്‍ തിരുത്തല്‍ മാത്രം സംഭവിച്ചില്ല. ഒരേ വൃത്തത്തിന്‍റെ ആവര്‍ത്തനത്തില്‍ നിന്ന് പതിവുശൈലിയില്‍ നിന്ന് പുറത്തുവരാനാവാത്തവിധം പാര്‍ട്ടിയെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആ ഒരാള്‍ വിചാരിച്ചാല്‍ ഒരുപക്ഷേ ഈ പാര്‍ട്ടി താല്‍ക്കാലികമായി രക്ഷപ്പെട്ടെന്നിരിക്കും. ഇപ്പറഞ്ഞത് ആ പ്രത്യേകപാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെങ്കിലും കേരളത്തിന്‍റെ പൊതുവായ പ്രാര്‍ത്ഥന മറ്റൊന്നാണ്. ആ ഒരാള്‍ തന്‍റെ ശൈലി മാറ്റാതെ ഇതേപോലെതന്നെ ഭരണം തുടരണം. എന്നാലെ ലോക്സഭാതെരഞ്ഞെടുപ്പുഫലം പോലെ തദ്ദേശങ്ങളിലും നിയമസഭയിലും ജനമനസ്സുകളുടെ കൂട്ടായ എതിര്‍പ്പിന്‍റെ തിരത്തള്ളല്‍ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ദയവായി താങ്കള്‍ ഇതേ രീതിയില്‍ തന്നെ ഞങ്ങള്‍ക്കുവേണ്ടി മുന്നേറുക.

വാല്‍ക്കഷണം:
തെരഞ്ഞെടുപ്പുസമയത്ത് ബി.ജെ.പിയെ പതിവുപോലെ സ്തുതിക്കുകയും ഫലം വന്നു കഴിഞ്ഞ് തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു ആര്‍.എസ്.എസ്. ഇനി അങ്ങനൊരു നിലപാട് കൈക്കൊള്ളാനേ അവര്‍ക്ക് കഴിയുള്ളൂ. കാരണം ബി.ജെ.പി ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇത്തവണ കിട്ടിയില്ല. അങ്ങനെയായിരുന്നെങ്കില്‍ തങ്ങളുടെ സ്വാര്‍ത്ഥപദ്ധതികള്‍ പലതും നിര്‍ബന്ധപൂര്‍വ്വം ബി.ജെ.പിയെക്കൊണ്ട് സാധിക്കാമായിരുന്നു. ഇനി അത് നടപ്പില്ല. നിതീഷിന്‍റെയും നായിഡുവിന്‍റെയും സഹകരണം വേണം. അപ്പോള്‍ എളുപ്പത്തില്‍ സാധ്യമാകുന്നത് സഹോദരസംഘടനയെ തള്ളിപ്പറയുക എന്നതാണ്. ഇതുമായി ബന്ധപ്പെടുത്തി ആര്‍.എസ്.എസ്. ദേശീയ നിര്‍വ്വാഹകസമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത് ബി.ജെ.പിയെ 240 സീറ്റിലൊതുക്കിയത് ഭഗവാന്‍ രാമനാണെന്നാണ്. കാറ്റിനനുസരിച്ച് പതിരുകളഞ്ഞ് സംസാരിക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ പഠിച്ചിരിക്കുന്നു. ഇതും ഒരു അടവിന്‍റെ ഭാഗമാണെന്നോര്‍ക്കണം

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Thiruvananthapuram

മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധന സഹായം വിതരണം ചെയ്തു

Published

on

തിരുവനന്തപുരം: ഡോ. എപിജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെയും നേതൃത്വത്തിൽ മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധന സഹായം വിതരണം ചെയ്തു.ഡോ:എപിജെ അബ്‌ദുൾ കലാം ഫൗണ്ടേഷൻ ചെയർമാൻ മനോജ്‌ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് കഴക്കൂട്ടം എം എൽ എ. ശ്രീ കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ ജെഫേഴ്സൺ ഫ്രാൻസിസ് മുഖ്യാധിഥി ആയി.അബ്ദുൾ കലാം ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ്‌ ജയിംസ് സ്വാഗതം പറഞ്ഞു.മലബാർ ഗോൾഡ്&ഡയമണ്ട് ഷോറൂം ഹെഡ് ശ്രീ സനിഷ്,കെപിസിസി മുൻ വൈസ് പ്രസിഡന്റ്‌ ശ്രീ മൺവിള രാധാകൃഷ്ണൻ, സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി മെമ്പർ ശ്രീ പ്രശാന്ത്,മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ ജിജി ജോസഫ്, മലബാർ ഗോൾഡ്&ഡയമണ്ട് ഏരിയ മാനേജർ ശ്രീ ഗോപൻ, മലബാർ ഗോൾഡ് ചാരിറ്റി ഇൻ ചാർജ് ശ്രീ അനിൽ കുമാർ ജഗ് ജീവ് റാം ഫൗണ്ടേഷൻ ചെയർമാൻ മനോൺ മണി, പുലരി കല കായിക സാംസ്‌കാരിക സമതി പ്രസിഡന്റ്‌ എസ്. കെ സുജി,ഡയറക്ടർ ബോർഡ്‌ മെമ്പർ ആറ്റിപ്ര കൈലാസ്, വ്യാപാരി വ്യവസായി കോൺഗ്രസ്‌ കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ്‌ സജി ഇടവിള,ഹരിലാൽ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

Thiruvananthapuram

ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം : ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം ഈ വര്‍ഷവും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് സംസ്ഥാന ബജറ്റില്‍ നിന്നും വെളിപ്പെടുന്നത്. ശമ്പളക്കമ്മീഷനെ നിയമിക്കാനോ ശമ്പള പരിഷ്‌ക്കരണത്തിന് തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിച്ചു. 65000 കോടി രൂപ കഴിഞ്ഞ വര്‍ഷം കൊള്ളയടിച്ചു. ഈ വര്‍ഷവും വന്‍തോതില്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതനത്തിന്റെ സിംഹഭാഗവും ചോര്‍ത്തിക്കൊണ്ടു പോകുകയെന്ന ഗൂഢ ലക്ഷ്യമാണ് ഈ ബജറ്റിലൂടെ പുറത്തു വരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രണ്ടുവട്ടം അധികാരത്തില്‍ വന്നവര്‍ അത് പിന്‍വലിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന ഉറപ്പു നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 5700 കോടി വായ്പയും എടുത്തു. കഴിഞ്ഞ ബജറ്റില്‍ ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കി. ആയത് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ ബജറ്റില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയാണ്.
ഇത്തരം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജീവനക്കാരേയും അദ്ധ്യാപകരേയും വഞ്ചിക്കുകയാണ്. കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതിനോ വരുന്ന സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നും നീക്കിവയ്ക്കാതേയും ധനമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുവായിട്ടും അത് നല്‍കാനുള്ള തുക ബജറ്റില്‍ വകവരുത്തിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡി.എ നല്‍കുമെന്ന വാഗ്ദാനം മുന്‍കാലങ്ങളിലെപ്പോലെ പാഴ് വാക്കായി മാറാനാണ് സാദ്ധ്യത.
കുടിശ്ശിക ഡി.എയില്‍ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. ഇതേവരെ ലയിപ്പിച്ചുവെന്ന് പറയുന്ന ഡി.എ ക്രഡിറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ ആനുകൂല്യം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അറിയിച്ചു.

Continue Reading

Wayanad

ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Published

on

കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല പ്രവർത്തനത്തിനും വരെ ശ്രദ്ധകേന്ദ്രീകരണ തനിക്ക് വയനാട്ടിൽ പ്രചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നുവെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത്‌ പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.

Advertisement
inner ad

തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.

എം. എൽ. എ. മാരായ എ. പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ഡി.സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി,
കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,
യു. ഡി. എഫ്. ജില്ലാ ചെയർമാൻ കെ. കെ. അഹ്‌മദ്‌ ഹാജി, കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെ. പി. സി
സി. സെക്രട്ടറി ടി. ജെ. ഐസക്, അഡ്വ. എം. കെ. വർഗ്ഗീസ്, കെ.പി. സി. സി. നിർവഹക സമിതിയംഗം കെ. എൽ. പൗലോസ്, പി. പി. ആലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ഡി. സി.സി. ഭാരവാഹികളായ എം.എ. ജോസഫ്, എം. ജി. ബിജു, ഡി. പി. രാജശേഖരൻ, ഒ. വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ ടീച്ചർ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌, വൈസ് പ്രസിഡന്റ് റസാക്ക് കല്പറ്റ, ജില്ലാ സെക്രട്ടറി ഹാരിസ് എം. എ., അബ്ദുള്ള മാടക്കര, പി. പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജിതേഷ് സാവിത്രി
തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured