Global
കൊല്ലാൻ തോന്നിയാൽപ്പിന്നെ ഉമ്മ വയ്ക്കാത്ത സിപിഎം


‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുകതന്നെ! അല്ലാതെ ഉമ്മ വയ്ക്കാൻ പറ്റുമോ?’
മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ജിജോ തില്ലങ്കേരിയെന്ന ഡിവൈഎഫ്ഐ നേതാവ് ഒരിക്കൽ അയാളുടെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ച വാക്കുകളാണിത്. ഷുഹൈബ് വധക്കേസിലെ പ്രധാനപ്രതിയും ഡിവൈഎഫ്ഐ ക്രിമിനലുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്താണ് ജിജോ. ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ വിമർശനം ഉന്നയിച്ചവരുടെ കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കുറിച്ചത്. അയാൾ വേറൊന്നു കൂടി ഇവിടെ രേഖപ്പെടുത്തി: ഒരു മാസത്തിനുള്ളിൽ ഞങ്ങളിലരാൾ കൊല്ലപ്പെട്ടക്കാം. അതിനുളള കളങ്ങളൊരുങ്ങുന്നുണ്ട്. പാർട്ടിക്കെതിരേ ആകാശ് തില്ലങ്കേരി നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ തങ്ങൾക്കും പാർട്ടിയുടെ വധഭീഷണിയുണ്ടെന്നായിരുന്നു ജിജോയുടെ വെളിപ്പെടുത്തലിന്റെ പൊരുൾ.
എന്തായിരുന്നു ഈ പോസ്റ്റിനു കാരണം?
ഷുഹൈബ് വധക്കേസ് ആസൂത്രണം ചെയ്തത് പാർട്ടിയാണെന്നും പാർട്ടിയുടെ നിർദേശം അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ആളെ കൊലപ്പെടുത്താൻ പറഞ്ഞുവിട്ട ശേഷം തള്ളിപ്പറഞ്ഞാൽ പലതും വളിപ്പെടുത്തേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തി.
സ്വർണക്കടത്ത് കേസിലടക്കം പാർട്ടി നേതാക്കളുടെ വലംകൈയായി പ്രവർത്തിച്ച ആകാശിനെ ആവശ്യം കഴിഞ്ഞപ്പോൾ തള്ളിപ്പറയുന്നതിലെ അമർഷമായിരുന്നു അയാളും ജിജോയും ഫെയ്സ് ബുക്കിലൂടെ രേഖപ്പെടുത്തിയത്. അതു കുറച്ചു കാലത്തേക്കെങ്കിലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജിജോ ഭയപ്പെട്ടതു പോലെ സംഭവിക്കാതിരുന്നത്, ഇവരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അത്രയേറെ ചർച്ച ചെയ്തതു കൊണ്ടാണ്. ഇവർ കൊല്ലപ്പെട്ടാൽ സിപിഎമ്മിന്റെ നേതാക്കൾ തന്നെ കുടുങ്ങുമെന്ന നില വന്നു.
ഒരാളെ കൊലപ്പെടുത്താൻ സിപിഎം തീരുമാനിച്ചാൽ എത്ര നിഷ്ഠുരമായാണ് അതു നടപ്പാക്കുന്നതെന്ന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിനു കാണിച്ചു തന്നു. സിപിഎമ്മിന്റെ തീപ്പൊരി സഖാവായിരുന്നു ഒരിക്കൽ ടിപി. പാർട്ടിയിൽ വിഭാഗീയത മുറ്റി നിന്ന കാലത്ത് കടുത്ത വിഎസ് പക്ഷവാദി. പിന്നീട് നേതൃത്വത്തെ വിമർശിച്ചതോടെ പിണറായി പക്ഷത്തിന്റെ കടുത്ത വില്ലനായി അദ്ദേഹം മാറി. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന കമ്യൂണിസ്റ്റ് രീതി സ്വന്തം സഖാവിനു മേൽ നടപ്പാക്കാൻ തീരുമാനിക്കപ്പെട്ടത് പെട്ടെന്നായിരുന്നു. സിപിഎം നേതൃതലത്തിൽ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടിപി വധമെന്നു പീന്നീടു വ്യക്തമായി.
കേരളം കണ്ട ഏറ്റവും പ്രതിഷേധാർഹമായ കൊലപാതകങ്ങളിൽ ഒന്നായി അതു മാറാൻ കാരണം, കൊലയാളികൾ ഒരു സഹജീവിയോട് കാണിച്ച ഏറ്റവും പൈശിചാകമായ ആക്രമണായിരുന്നു. സുമുഖനായിരുന്ന ഒരു ചെറുപ്പക്കാരന്റെ മുഖവും തലയും മാറും കൈകാലുകളുമൊക്കെ വെട്ടിമുറിക്കുകയായിരുന്നില്ല, വെട്ടി അറയുകയായിരുന്നു. ഇരയോടു മൃഗങ്ങൾ അവസാന ശ്വാസത്തിനു മുൻപ് കാണിക്കുന്ന ദയ പോലും ഈ കാപാലികർ ചന്ദ്രശേഖരനോടു കാണിച്ചില്ല. ഒന്നും രണ്ടുമല്ല, ആഴത്തിലുള്ള 51 വെട്ടുകളാണ് ചന്ദ്രശേഖരന്റെ ശരീരത്തുണ്ടായിരുന്നത്. അതിൽ രണ്ടോ മൂന്നോ വെട്ടുകൾ മതിയായിരുന്നു, അദ്ദേഹത്തിന്റെ ജീവനെടുക്കാൻ വേണ്ടിയിരുന്നത്. എന്നിട്ടും തലങ്ങും വിലങ്ങും വെട്ടിയറഞ്ഞത് രാഷ്‌ട്രീയ പക കൊണ്ടല്ല, ഒരാളെ കൊല്ലണമെന്ന പാർട്ടി തീരുമാനം ഒരു പഴുതുമില്ലാതെ നടപ്പാക്കുക എന്ന മൃഗതൃഷ്ണയുടെ പ്രതിഫലനമായിരുന്നു.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് കത്തിനിന്ന അവസരത്തിൽ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് ഏതോ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, കേരളത്തിൽ എത്രയെത്ര രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നിരിക്കുന്നു, പിന്നെ ഈ കേസിൽ മാത്രം നിങ്ങൾക്ക് എന്താണിത്ര പ്രത്യേക താത്പര്യം എന്നായിരുന്നു മറു ചോദ്യം. അതേ, ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ജിജോ തില്ലങ്കേരിയുടെ ചോദ്യം; ‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുകതന്നെ! അല്ലാതെ ഉമ്മ വെക്കാൻ പറ്റുമോ?’ എന്നു പിണറായി ചോദിച്ചില്ലെന്നു മാത്രം.
ഇനിയാണ് ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ ഗൗരവം തിരിച്ചറിയേണ്ടത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊല്ലാൻ സിപിഎം തീരുമാനിച്ചിരുന്നത്രേ. അതിനായി ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാൽ അതിലൊരു അഞ്ചാംപത്തിക്കാരന്റെ സാന്നിധ്യം സംശയിച്ചതു കൊണ്ടാണ് തൊട്ടു, തൊട്ടില്ല എന്ന അകലത്തിൽ സുധാകരൻ രക്ഷപ്പെട്ടതെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ.
ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇത്രകാലം മാത്രമല്ല, ഇപ്പോഴും അദ്ദേഹം സിപിഎം കേഡർ മെംബറാണ്. പാർട്ടിക്കു ലെവി നൽകുന്നയാൾ. ഒരു കാലത്ത് പാർട്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുടെ വിശ്വസ്തൻ. അദ്ദേഹത്തിനു കെ. സുധാകരനോടു മമതയോ വിദ്വേഷമോ ഇല്ല, പക്ഷേ, പാർട്ടി രാകി മൂർച്ചപ്പെടുത്തിയ കൊലക്കത്തിക്കു മുന്നിൽ നിന്ന് തൊട്ടു, തൊട്ടില്ല എന്ന വ്യത്യാസത്തിൽ രക്ഷപ്പെട്ടതിൽ ആശ്വാസം കൊള്ളുന്നു. കാരണം ക്രൂരമായ നരഹത്യയെ എതിർക്കുന്ന പലരും ഇപ്പോഴും ആ പാർട്ടിയിലുണ്ട്. രാഷ്‌ട്രീയ എതിരാളികളെ അരിഞ്ഞു വീഴ്ത്തുകയല്ല ആശയപരമായി പരാജയപ്പെടുത്തിയാൽ മതിയെന്നു കരുതുന്നവർ. അവരിലൊരാളാണ് ശക്തിധരൻ.
കെ. സുധാകരനെയോ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെയോ പരാജയപ്പെടുത്താൻ സിപിഎമ്മിന് ഒരുകാലത്തും കഴിയില്ല. കാരണം സുധാകരൻ പേറുന്നത് ലോകത്തു തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൊടിയാണ്. അതേ സമയം, കാലഹരണപ്പെട്ടുപോയ ഒരു ഐഡിയോളജിയെ കാലാനുസൃതം വകമാറ്റിയെടുത്ത് സ്വകാര്യ സ്വത്ത് സമ്പാദനത്തിനുള്ള കുറുക്കുവഴിയാക്കിയവരുടെ പ്രസ്ഥാനമാണ് പെരുവഴിയിൽ സുധാകരന്റെ ജീവനു വിലയിടുന്നത്. കൊലക്കത്തി കൊണ്ടും ആശയപരമായും കൊലപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ നുണക്കഥകൾ കൊണ്ട് തേജോവധം ചെയ്യാമെന്നായി സിപിഎമ്മിലെ ചിലരുടെ വ്യാമോഹം. ശക്തിധരന്റെ ഭാഷയിൽ പറഞ്ഞാൽ പുറത്തു നിൽക്കുന്നതിനെക്കാൾ അപകടകാരിയാകും അകത്തിടുന്ന സുധാകരനെന്ന് അതിന് ഇറങ്ങിപ്പുറപ്പെടുന്നവർ തിരിച്ചറിഞ്ഞാൽ കൊള്ളാം.
കെ. സുധാകരൻ പറഞ്ഞതു പോലെ പഴയ സിപിഎമ്മല്ല ഇന്നത്തെ സിപിഎം. ഇന്നത്തെ സിപിഎമ്മിന് ആശയങ്ങളില്ല, വിശ്വാസ പ്രമാണങ്ങളില്ല, ജനപിന്തുണ തീരെയില്ല. ആകെയുള്ളത് കൊള്ളമുതലിന്റെ പങ്ക് പറ്റി, കൊള്ളത്തലവന്മാർക്കു സിന്ദാബാദ് വിളിക്കുന്ന തീരെച്ചെറിയ ഒരു അടിമത്ത സമൂഹത്തിന്റെ കൂട്ടായ്മ മാത്രമാണത്. അധികാരത്തിൽ അവശേഷിക്കുന്ന ഏതാനും വർഷം കൊണ്ട് പരമാവധി സ്വത്തുണ്ടാക്കി, പാർട്ടിയുടെ തന്നെ സ്വകാര്യ ചട്ടമ്പിമാരുടെ സഹായത്തോടെ ഏകാന്തവാസം നയിക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവാസന പാദത്തിൽ കംബോഡിയയിലെ ഖമർ റൂഷുകളെ അനുസ്മരിക്കുന്നതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന കമ്യൂണിസ്റ്റ് ഭരണം.
പറഞ്ഞുവരുമ്പോൾ കംബോഡിയയിലെ കമ്യൂണിസ്റ്റുകാരായിരുന്നു ഖമർ റൂഷുകൾ. പോൾ പോട്ട് എന്ന ഏകാധിപതിയായിരുന്നു അവരുടെ തലവൻ. 1975 മുതൽ 1979 വരെ കംബോഡിയ ഭരിച്ച ഖമർ റൂഷ് ഭരണം പത്തുലക്ഷത്തിലധികം ആൾക്കാരെ കൊലപ്പെടുത്തിയെന്നാണ് കണക്ക്. ഭരണാധികാരികൾ തന്നെ നടപ്പിലാക്കിയ വംശഹത്യയായിരുന്നു ഇത്. സമാനമെന്നു പറയുന്നില്ല, പക്ഷേ, ആശയപരമായി കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ പോക്കും ആ വഴിക്കു തന്നെയാണ്. തങ്ങൾക്കു സംശയം തോന്നുന്ന എല്ലാവരെയും തെരഞ്ഞുപിടിച്ച കൊന്നുതീർക്കുന്നതായിരുന്നു കംബോഡിയിലെ ഖമർ റൂഷുകളുടെ സമ്പ്രദായം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന
കംപൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളുടെ ഓമനപ്പേരായിരുന്നു ഖമർ റൂഷുകളെന്നു കൂടി ഇവിടെ ഓർക്കുക. നമ്മുടെ പ്രിയപ്പെട്ടവരായിരുന്ന ഷുഹൈബിനെയും ഷുക്കൂറിനെയും സജിത് ലാലിനെയും ശരത് ലാലിനെയും കൃപേഷിനെയുമൊക്കെ നിഷ്ഠുരമായി കൊലപ്പെടുത്തിയവർ കംബോഡിയയിലെ ഖമർ റൂഷുകളുടെ പിൻമുറക്കാർ തന്നെ. നമ്മുടെ ഈ ധീര രക്തസാക്ഷികളെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് തേർവാഴ്ചയ്ക്കെതിരേ പോരാടിയവരാണ്. എതിർക്കുന്നവരെ കൊലപ്പെടുത്തുന്ന കംബോഡിയൻ കമ്യൂണിസ്റ്റുകളുടെ അനുയായികളാണു കേരളത്തിലുള്ളത്. അല്ലാതെ കാൾ മാക്സിന്റെയല്ല.
പക്ഷേ, കാലം അവർക്കു കാത്തു വച്ചിരുന്നത് നാനേ നാലു വർഷം (1975-79) മാത്രമായിരുന്നു. ജനങ്ങൾ സംഘടിച്ചിറങ്ങി തുരത്തിയോടിച്ച കംപ്യൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി പിന്നീടൊരിക്കലും കംബോഡിയ ഭരിച്ചിട്ടേയില്ല. കേരളത്തിലെ ഖമർ റൂഷുകളെ കാത്തിരിക്കുന്നതും ഇതേ വിധിയാവും, മൂന്നുതരം!
Featured
തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിംഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പിടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിംഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിംഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം നഗരത്തിലെത്തിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.
Featured
അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login