News
ഏറ്റവും മികച്ച പി.എം.ആർ സേവനങ്ങളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കോഴിക്കോട്: കിടപ്പ് രോഗികൾക്കും അംഗവൈകല്യത്തെ തുടർന്ന് ബുദ്ധിമുട്ടുന്നവർക്കും ഏറ്റവും മികച്ച അത്യാധുനിക രോഗീപരിചരണവും പുനരധിവാസവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗം. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പി.എം.ആർ വിഭാഗങ്ങളിലൊന്നാണ് ഇത്. പ്രതീക്ഷ നഷ്ടപെട്ട ആയിരക്കണക്കിന് രോഗികളാണ് ഇത് വഴി സാധാരാണ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്.പ്രമേഹം, പക്ഷാഘാതം, അവയവഛേദം, ഹൃദയാഘാതം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സമയോചിതമായി ഏറ്റവും ഫലപ്രദമായ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിന്റെ പ്രവർത്തനം. ഇവിടുത്തെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് കൺസൾട്ടന്റായ ഡോ. ബബീഷ് ചാക്കോയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഏറ്റവും അത്യാധുനിക ചികിത്സയാണ് പ്രധാനം ചെയ്യുന്നത്.
പി.എം.ആർ വിഭാഗത്തിലെ വിദഗ്ധർക്കൊപ്പം റിഹാബ് നഴ്‌സുമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, പ്രോസ്റ്റെറ്റിസ്റ്റുകൾ, ഓർത്തോട്ടിസ്റ്റുകൾ തുടങ്ങിയവരും ചേർന്നാണ് പരിചരണം നൽകുന്നത്. ഓരോ രോഗികളുടെയും രോഗ ചരിത്രം വ്യക്തമായി മനസിലാക്കി പ്രത്യേകമായാണ് ചികിത്സ നിശ്ചയിക്കുന്നത്.വൈകല്യങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കി എത്തിക്കുക എന്നതാണ് പി.എം.ആർ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റ് ഡോ. ബബീഷ് ചാക്കോ പറഞ്ഞു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗം ഇതിന് സർവ്വ സജ്ജമാണ്. മുഴുവൻ ടീമും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് മികച്ച പരിചരണം നൽകാനും പ്രത്യേകം പരിശീലനം നേടിയവരാണ് ടീമിലെ എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മസ്‌കുലോസ്‌കെലെറ്റൽ രോഗങ്ങൾ, വിട്ടുമാറാത്ത വേദന, വിവിധ തരം സന്ധി വേദനകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി ഓ.പിയിൽ നിന്ന് തന്നെ ചികിത്സ നൽകുന്ന മസ്‌കുലോസ്‌കെലെറ്റൽ റീഹാബിലിറ്റേഷൻ (ക്രോണിക് പെയിൻ) പ്രോഗ്രാമുകളാണ് മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിൽ ഉള്ളത്.
കൈകാലുകൾ മുറിച്ച് മാറ്റിയ രോഗികൾക്ക് കൃതൃമ അവയവങ്ങളുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്നതിനായി പ്രീ-പ്രൊസ്തെറ്റിക്, പ്രോസ്‌തെറ്റിക് പരിശീലനങ്ങളും പ്രമേഹ രോഗികൾക്കായി പ്രമേഹ പാദ പുനരധിവാസവും ഉൾപ്പെടെ നൽകി വരുന്നുണ്ട്.നട്ടെല്ലിന് പരിക്കേറ്റ രോഗികളുടെ പുനരധിവാസം, സ്ട്രോക്ക് പുനരധിവാസം, മസ്തിഷ്ക ക്ഷത പുനരധിവാസം, മസ്തിഷ്കാഘാതങ്ങളുമായി ബന്ധപ്പെട്ട മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കൽ, പരിക്ക്, അസുഖം അല്ലെങ്കിൽ വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ കാരണം പ്രവർത്തന വൈകല്യമുള്ള കുട്ടികൾക്ക് പീഡിയാട്രിക് പുനരധിവാസം (സെറിബ്രൽ പൾസി പോലുള്ളവ) തുടങ്ങി നിരവധി ഇൻപേഷ്യന്റ് സേവനങ്ങളും ഇവിടെ ലഭിക്കും. കേടായ കോശങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്നതിനുള്ള ഏറ്റവും അത്യാധുനിക റീജനറേറ്റീവ് തെറാപ്പിയായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പിക്കുള്ള സൗകര്യവും പി.എം.ആർ വിഭാഗത്തിലുണ്ട്. മുറിവ്, സന്ധി വേദന എന്നിവയിൽ നിന്ന് സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ചില രോഗികൾക്ക് ഇത് ഫലപ്രദമാണ്.
ഇതിന് പുറമേ മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ട്രൈജമിനൽ ന്യൂറൽജിയ, ക്രോണിക് തലവേദന, ഫേഷ്യൽ പാൾസി, കുഷ്ഠരോഗം, ഹീമോഫീലിയ, കാർഡിയാക് റീഹാബിലിറ്റേഷൻ, ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്സ്, ഒബ്സ്റ്റെട്രിക് റീഹാബിലിറ്റേഷൻ, പൾമണറി റിഹാബിലിറ്റേഷൻ, കാൻസർ പുനരധിവാസം, മസ്തിഷ്ക പുനരധിവാസം,കായിക പുനരധിവാസം തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടുത്തെ മൾട്ടി ഡിസിപ്ലിനറി പി.എം.ആർ വിഭാഗത്തിന്റെ സവിശേഷതയാണ്.കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, പി.എം.ആർ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ബബീഷ് ചാക്കോ, ഡോ. കെ.ഇ ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് +91 8589000456 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
Featured
അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login