Kerala
കാട്ടുപോത്ത് അനാഥമാക്കി രണ്ട് കുടുംബങ്ങള്‍;കണമലയില്‍ വാഗ്ദാനങ്ങള്‍ മറന്ന് സര്‍ക്കാര്‍

കോട്ടയം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ദുരന്തവാര്‍ത്തകള്‍ ഒരോ ദിവസവും പുറത്തുവരുമ്പോള്‍ കണമലയില്‍ കാട്ടുപോത്ത് അനാഥരാക്കിയ രണ്ടു കുടുംബങ്ങളില്‍ നിശബ്ദമായ നിലവിളി ഉയരും. അടുത്തടുത്ത് വീടുകളും സ്ഥാപനങ്ങളുമുള്ള ഈ പ്രദേശത്ത് അപ്രതീക്ഷിതമായി എത്തിയ കാട്ടുപോത്ത് രണ്ട് പേരുടെ ജീവനെടുത്തതിന്റെ ഭീതി ഇപ്പോഴും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിട്ടുമാറിയിട്ടില്ല. കേരളത്തെ നടുക്കിയ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കര്‍ഷകരുടെ കുടുംബങ്ങളാണ് നടുക്കം മാറാതെ ഇവിടെ കഴിയുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം രണ്ട് വര്‍ഷമാകുമ്പോഴും നടപ്പായിട്ടില്ല. കണമലയില്‍ വീടിന്റെ മുന്‍വശത്ത് രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന പുറത്തേല്‍ ചാക്കോച്ചന്‍ (65), അടുത്തുള്ള റബര്‍ തോട്ടത്തില്‍ ഉണ്ടായിരുന്ന പ്ലാവിനാകുഴിയില്‍ തോമസ് ആന്റണി (65) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 2023 മെയ് 19 നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍മാര്‍ പോയതോടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഈ രണ്ട് കുടുംബത്തിനും ആകെ ലഭിച്ച സഹായധനം. മരിച്ചവരുടെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മന്ത്രിയും ജനപ്രതിനിധികളും അന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രക്ഷോഭത്തിന് അയവ് വന്നപ്പാള്‍ വാഗ്ദാനങ്ങളൊക്കെ സര്‍ക്കാരും മറന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാത്രമേ ജോലി നല്‍കാന്‍ പറ്റുകയുള്ളൂ എന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടിയെന്ന് ചാക്കോയുടെ ഭാര്യ ആലീസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്രയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പരാതി ലഭിച്ചു എന്ന മറുപടിയാണ് ആകെ ലഭിച്ചത്. വന്യജീവി ആക്രമണത്തില്‍ കര്‍ഷകരുടെ കുടുംബം അനാഥമായാല്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്നാണ് ഇവരുടെ ചോദ്യം. കൃഷി മാത്രമായിരുന്നു ഈ രണ്ട് കുടുംബങ്ങളുടെയും ആകെയുള്ള വരുമാനമാര്‍ഗം. എന്നാല്‍ കുടുംബനാഥന്‍മാരുടെ അപ്രതീക്ഷിത വേര്‍പാട് ഈ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. അന്നത്തെ ഭീതിപ്പെടുത്തുന്ന രംഗങ്ങള്‍ വിവരിക്കുമ്പോള്‍ പുറത്തേല്‍ ചാക്കോച്ചന്റെ ഭാര്യ ആലീസിന് ഇപ്പോഴും നടുക്കം മാറുന്നില്ല. രാവിലെ ആറരയായി കാണും. സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോച്ചന് കാപ്പികൊടുത്തശേഷം തിരികെ അടുക്കളയിലേക്ക് വരുമ്പോഴാണ് എന്തോ വീഴുന്ന ശബ്ദവും ആരോ കരയുന്നതുപോലെയുളള ഒച്ചയും കേട്ടത്. കണമല വളവില്‍ സധാരണ വാഹനഅപകടങ്ങള്‍ പതിവായതിനാല്‍ ശബ്ദം കേട്ടപ്പോള്‍ ആലീസ് അടുക്കളയില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്കാണ് ആദ്യം നോക്കിയത്. റോഡില്‍ ഒന്നും കാണാതിരുന്നതിനാല്‍ വീടിന്റെ സൈഡില്‍ കൂടി സിറ്റൗട്ടിലേക്ക് വരുമ്പോഴാണ് ഭര്‍ത്താവ് ചാക്കോച്ചന്‍ സിറ്റൗട്ടില്‍ കമിഴ്ന്ന് കിടക്കുന്നത് കാണുന്നത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോഴാണ് കാട്ടുപോത്ത് കുത്തിയെന്ന് പറയുന്നത്. ആലീസിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി ആശുപത്രിയിലേയ്്്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കാന്‍ വന്നപ്പോള്‍ ചാക്കോച്ചന്റെ കൊച്ചുമകള്‍ ഹന്ന മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഹന്ന കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. ചാക്കോച്ചനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയാണ് അയല്‍വാസിയായ പ്ലാവിനാല്‍കുഴിയില്‍ തോമസ് ആന്റണിയെയും കാട്ടുപോത്ത് ആക്രമിച്ചതായി അറിയുന്നത്. വീടിന്റെ മുന്നിലെ റബര്‍ തോട്ടത്തില്‍ വെച്ചായിരുന്നു തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോമസിനെ കുത്തിയശേഷം ഓടിയ പോത്ത് താഴെയുള്ള ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാടിയത്. ഈ ചാട്ടത്തിലാണ് ചാക്കോയെ കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് റോഡിലിറങ്ങിയ പോത്ത് നിരവധി കുട്ടികളടക്കം സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് അതുവഴി കടന്ന് പോയത്. ജനവാസ മേഖലയായ എരുമേലി, കണമല റോഡില്‍ കണമല ജംഗ്ഷന് തൊട്ടടുത്തു തന്നെയാണ് ഇവരുടെ വീട്. അടുത്തടുത്തായി ഒട്ടേറെ വീടുകളുള്ള ഇവിടെ കാട്ടുപോത്ത് എത്തിയതാണ് നാട്ടുകാരെ ഇപ്പോഴും ഭീതിപ്പെടുത്തുന്നത്.
വീണ്ടും വന്യജീവി ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍. അമ്മയെ തനിച്ച് താമസിപ്പിക്കാന്‍ രണ്ട് പെണ്‍മക്കള്‍ക്കും ഭയമായതിനാല്‍ പ്ലാവിനാകുഴിയില്‍ തോമസിന്റെ ഭാര്യ ലൈസാമ്മ മിക്കപ്പോഴും മക്കളുടെ കൂടെയാണ് ഇപ്പോള്‍ താമസം. വന്യജീവി ആക്രമണം ഭയന്ന് അയല്‍പക്കത്തുണ്ടായിരുന്ന പല വീട്ടുകാരും കൂടുതല്‍ സുരക്ഷിതപ്രദേശങ്ങളിലേക്ക് താമസം മാറിയതായി ഇവര്‍ പറഞ്ഞു. റബര്‍ കൃഷി ആയിരുന്നു ആകെയുള്ള വരുമാനം. റബര്‍ വെട്ടാന്‍ ആളെ കിട്ടാനില്ലാതെ വന്നതോടെ പ്രതിസന്ധിയിലാണ് 38 വര്‍ഷമായി ഇവിടെ താമസക്കാരായ ഈ കുടുംബങ്ങളൊക്കെയും. കുവൈറ്റില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ടീന ഒപ്പമുള്ളതാണ് ആലീസിന് ഏകആശ്വാസം. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ മലയോരജനതയുടെ രക്ഷക്കായി നടത്തുന്ന മലയോരസമര യാത്രയെ വളരെ പ്രതീക്ഷയോടെയാണ് ഇവരൊക്കെയും നോക്കികാണുന്നത്.
Kerala
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.തൃശൂർ കയ്പമംഗലം സിപിഎം ലോക്കല്‍ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്.
നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
Kerala
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും മന്ത്രി പരിഗണിച്ചില്ലെന്നും പേരിനുവേണ്ടി മാത്രമാണ് ചർച്ച നടത്തിയതെന്നും സമരക്കാർ പറഞ്ഞു. എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടതായും ഉപദേശം മാത്രമാണ് നല്‍കിയതെന്നും മന്ത്രിയുമായി ചർച്ചയില്‍ പങ്കെടുത്ത സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഒരുഫോർമുല എങ്കിലും മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന തരത്തിലാണ് മരന്തി പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.
അതേസമയം ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്‌എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
മറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് എന്‍എച്ച്‌എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി.ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്‌എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.
Kerala
കൊല്ലം താന്നിയിലെ കൂട്ട ആത്മഹത്യ; സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ്

കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി.താന്നി ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയല്‍വാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണൻ ഉള്‍പ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login