Connect with us
48 birthday
top banner (1)

Kerala

ആരാച്ചാർക്ക്, അഹിംസാ അവാർഡോ?

Avatar

Published

on

വികസനത്തിന്റെ പേരിൽ അനാവശ്യ വിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. വെളുപ്പാൻകാലം മുതൽ വെള്ളംകോരി സന്ധ്യക്ക് കുടമുടയ്ക്കുന്ന രീതി പരിഹാസ്യമാണ്. ആയിരക്കണക്കിന് പ്രാദേശിക പ്രവർത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എൽഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് ജയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് വലിയൊരു തിരിച്ചടിയായിരിക്കും. സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ അതിന് ഊർജ്ജം പകരേണ്ടവർ അത് അണയ്ക്കാൻ വെള്ളമൊഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണ്.

നിയമസഭയ്ക്കകത്തും പുറത്തും എൽഡിഎഫ് ഭരണക്കെടുതികൾക്കെതിരെ പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ച് പിറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കർക്കിടക സന്ധ്യയിൽ രാമസ്‌തുതി ചൊല്ലേണ്ടിടത്ത് രാവണസ്തു‌തികൾ ഉരുവിടുന്നത് വിശ്വാസഭ്രംശവും ആചാരവിരുദ്ധവുമാണ്. മോദി അമേരിക്കയിൽ പോയി പ്രസിഡന്റ് ട്രംപിനെ ആശ്ലേഷിക്കുന്നതും വാണിജ്യ-സൈനിക കരാറുകളിൽ ഉറപ്പ് നേടിയതും മഹത്തായ കാര്യമൊന്നുമല്ല. നയതന്ത്ര ബന്ധങ്ങളിൽ ഉണർവുണ്ടാക്കാനുള്ള ഇരു ഭരണാധികാരികളുടെയും പ്രതിച്ഛായക്ക് വേണ്ടിയുള്ള സാധാരണ നടപടികൾ മാത്രമാണിത്. അതിൽ മോദിയെ പ്രകീർത്തിക്കാൻ മാത്രം യാതൊന്നുമില്ല. ഈ വേളയിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഒരു ആപ്പിളും ഒരു കുപ്പിവെള്ളവും കൊണ്ട് അമേരിക്കൻ തടവറകളിൽ കേഴുകയായിരുന്നു. ഭീകരപ്രവർത്തകരെപ്പോലെ കയ്യാമം വെച്ചും കാൽചങ്ങലയിട്ട് പൂട്ടിയും ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ രാജ്യത്തേക്ക് കയറ്റിവിടുന്നത് ഏതൊരു ഭാരതീയനെ സംബന്ധിച്ചിടത്തോളവും അപമാനകരവും സങ്കടകരവുമാണ്. ഇതിൽ പ്രതികരിക്കാതെ ട്രംപിന് ചുറ്റും കർബ നൃത്തമാടിയും ദണ്ഡഡിയ റാസ സംഗീതം ആലപിച്ചും ട്രംപിൻ്റെ വിജയം ആഘോഷിക്കുകയായിരുന്നു മോദിയും സംഘവും. മോദി അമേരിക്കയിലെത്തിയത് വാണിജ്യ-സൈനിക കരാറുകൾ ചർച്ച ചെയ്യാനോ ഒപ്പിടാനോ ആയിരുന്നില്ല. ട്രംപിൻ്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന്റെ ഭരണ നടപടികളെ പിന്തുണയ്ക്കാനുമായിരുന്നു. അങ്കവും കാണാം താളിയു മൊടിക്കാം എന്നതായിരുന്നു ലക്ഷ്യം. മോദിയുടെ സന്ദർശനത്തിന് ശേഷവും 119 ഇന്ത്യക്കാരെ കയറ്റിവിട്ടതും പഴയരീതിയിൽ തന്നെയായിരുന്നു. ഇന്ത്യയുടെ പ്രതിഷേധ ത്തിന് പുല്ലുവിലയാണ് അമേരിക്ക കൽപ്പിച്ചിട്ടുള്ളത്. ഇതിന്റെ പേരിൽ പ്രശംസക്ക് അർഹൻ ട്രംപ് ആണോ മോദിയാണോ എന്ന് പ്രശംസകർ തിരിച്ചറിയേണ്ടതുണ്ട്.

Advertisement
inner ad

കേരളത്തിലെ ഇടത് ഭരണത്തിന് വ്യാവസായിക പു രോഗതിയുടെ പേരിൽ പ്രശസ്‌തിപത്രം നൽകുന്നത് എ ല്ലാവരെയും വിജയിപ്പിക്കുന്ന പണ്ടത്തെ ചാക്കീരി പാസ്സ് പോലെയാണ്. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സിപിഎം ആയിരുന്നു. ആർ.ശങ്കറും സി.അച്യു തമേനോനും കെ.കരുണാകരനും എ.കെ ആൻറണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്താണ് കേരളത്തിൽ തലയെടുപ്പുള്ളതും ആധുനികവുമായ വ്യവസായ സ്ഥാപനങ്ങൾ വളർന്നതും വികസിച്ചതും. വലിയ ഇച്ഛാശക്തിയും പ്രതിബദ്ധതയുമുള്ള വ്യവസായ മന്ത്രിമാർ മന്ത്രിസഭയ്ക്ക് തന്നെ അലങ്കാരമായിരുന്നു. കെ.എ ദാമോദര മേനോൻ, ടി.വി തോമസ്, പി.കെ കുഞ്ഞാലിക്കു ട്ടി എന്നിവർ ദീർഘവീക്ഷണത്തോടെയായിരുന്നു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്. അവർക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത്. ആ കാലത്തിന്റെ ദീപസ്‌തംഭങ്ങളായിരുന്ന പല വ്യവസാ യ സ്ഥാപനങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. കേരളത്തിൽ കൃഷിക്കും വ്യവസായത്തിനും വെള്ള പുതപ്പിച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതുപോലെ പരിഹാസ്യമാണ്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന ചീത്തപ്പേരിന് ഏഴ് ഗംഗയിൽ മുങ്ങിയാലും മോക്ഷം ലഭിക്കില്ല. എത്ര പേർഷ്യൻ സുഗന്ധങ്ങളിൽ മുക്കിയാലും ദുഷ്പേരിന്റെ ദുർഗന്ധം മാറില്ല. നാലാൾക്ക് ജോലി നൽകാവുന്ന കൊച്ചു വ്യവസായ സ്ഥാപനത്തിന് തറക്കല്ലിട്ടാൽ പിറ്റെദിവസം അവിടെ കൊടി ഉയരും. തൊഴിൽ ആവശ്യപ്പെട്ടുള്ള ബോർഡുകൾ വെക്കും. 40 പേരെ നിയമിച്ചാലും തീരാത്ത പ്രശ്‌നങ്ങളുമായി എത്രയെത്ര സംരംഭകർ മടുത്ത് പിന്മാറിയിട്ടുണ്ട്. അന്യായമായ കയറ്റിറക്ക് കൂലിയും നോക്കുകൂലിയും പിടിച്ചുപറി തൊഴിൽ സംസ്ക്‌കാരമാണ് കേരളത്തിൽ വളർത്തിയത്.

വികസനത്തിന്റെ്റെ അവസാനത്തെ ബസ് ആയി എ.കെ ആന്റണി വിശേഷിപ്പിച്ച ആഗോള നിക്ഷേപ സംഗമം വൻ വിജയമായപ്പോൾ കേരളം രക്ഷപ്പെട്ടു എന്ന പ്രതീതിയുണ്ടായി. പക്ഷെ, പൊടുന്നനെ അനാവശ്യ സമരങ്ങൾക്ക് സിപിഎം തിരികൊളുത്തി. കേരളം സംഘർഷഭരിതമായി. മുതലിറക്കാൻ വന്നവരെ പേടിപ്പിച്ച് തിരികെ അയച്ചു. ഇതാണോ പ്രശംസ അർഹിക്കുന്ന വ്യവസായ മാതൃക. സ്മാർട്ട്സിറ്റി നടപ്പാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായപ്പോൾ അത് റിയൽ എസ്റ്റേറ്റ് മാഫിയകളാണെന്ന് ആക്ഷേപിച്ചു. അയ്യായിരം കോടി ചെലവിൽ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആറായിരം കോടിയുടെ അഴിമതി ആരോപിച്ചു ലജ്ജാകരമായ പ്രചാരണം നടത്തി. വിദേശ സർവകലാശാല കോഴ്‌സുകൾ കേരളത്തിൽ ആരംഭിക്കാൻ ഗ്ലോബൽ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ സമ്മേളന വേദിക്കരികെ അടിച്ചുവീഴ്ത്തിയതും പ്രശംസ അർഹിക്കുന്ന മാതൃകയാണോ? സ്വാശ്രയ കോളജ് സമരത്തിൽ മന്ത്രിമാരെ തടഞ്ഞവരും എഡിബി സംഘത്തിന് നേരെ കരിമായിൽ ഒഴിച്ചവരും ആഗോള നിക്ഷേപ സംഗമത്തിനെതിരെ കൊച്ചിയിൽ പ്രകടനം നടത്തിയവരും മന്ത്രിമാരും എംപിമാരും എംഎൽഎ മാരുമായി കസേരകളിലിരിപ്പുണ്ട്. കേരളത്തിൻ്റെ കാർഷിക ഭൂമി വെട്ടിനിരത്തിയവരും വ്യവസായ മേഖലയെ കാളകൂറ്റൻ കയറിയ കണ്ണാടിക്കട പോലെ തകർത്തവരും സിപിഎമ്മിൽ ഉണ്ട്. പ്രശംസയുടെ പങ്കിന് ഇവരും അർഹരാണോ.?

Advertisement
inner ad

Kerala

ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിൽ “ഹാട്രിക് “അടിച്ച് സർക്കാർ; ചവറ ജയകുമാർ

കേരള എൻ.ജി.ഒ അസോസിയേഷൻ നാളെ വഞ്ചനാദിനം ആചരിക്കും

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത് “ഹാട്രിക് “അടിച്ച സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.

2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ 39 മാസം കുടിശ്ശികയും 2021 ജൂലൈയിൽ ലഭിക്കേണ്ട 3% ക്ഷാമബത്ത അനുവദിച്ചതിൽ 39 മാസത്തെ കുടിശ്ശികയും 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയിൽ 39 മാസത്തെ കുടിശ്ശികയും ചേർത്ത് ആകെ 117 മാസത്തെ കുടിശ്ശികയാണ് സർക്കാർ കവർന്നെടുത്തത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം കവർന്നെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് ക്ഷാമബത്ത സമയബന്ധിതമായി നൽകുമ്പോൾ കേരളത്തിൽ മാത്രം ആണ് ഇത്തരം ഒരു ദുരവസ്ഥ. 2025 ജനുവരിയിൽ അടുത്ത ഗഡു ക്ഷാമബത്ത അനുവദിച്ചതോടെ 19% ക്ഷാമബത്ത വീണ്ടും കുടിശ്ശികയാകും.

Advertisement
inner ad

വർഷത്തിൽ രണ്ട് ഗഡു ക്ഷാമബത്തയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തിൽ പ്രഖ്യാപിച്ചാൽ ഉടൻതന്നെ സംസ്ഥാനത്തും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നൽകി വന്നിട്ടുണ്ട്. 19% ( ആറു ഗഡു) ക്ഷാമബത്തയാണ് നിലവിൽ കുടിശ്ശിക ഉണ്ടായിരുന്നത്. അതിൽ 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. മുൻ കാലങ്ങളിലെപ്പോലെ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. കാലയളവ് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചാൽ കുടിശ്ശികയെപ്പറ്റി പ്രതിപാദിക്കേണ്ടി വരും. ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കോടതിയെ സമീപിച്ചപ്പോൾ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയിൽ നിലപാടെടുത്ത സർക്കാർ 2021 ജനുവരി മുതലുള്ള 117 മാസത്തെയും കുടിശ്ശിക അനുവദിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Kerala

സർക്കാർ ജീവനക്കാരെ ഇടതുഭരണം പോക്കറ്റടിക്കുന്നു: സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

നാളെ കരിദിനം ആചരിക്കും

Published

on

തിരുവനന്തപുരം: ഡിഎ ഉത്തരവിലൂടെ വീണ്ടും 39 മാസത്തെ കുടിശ്ശിക ഇടതുഭരണം കവർന്നെടുത്തുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് പറഞ്ഞു. പോക്കറ്റടിക്ക് പര്യായമാണ് ഇടതു ഭരണത്തിലെ ക്ഷാമബത്ത ഉത്തരവുകൾ. രണ്ടാം പിണറായി സർക്കാർ പുറപ്പെടുവിച്ച ഡിഎ ഉത്തരവുകളെല്ലാം ജീവനക്കാരെ ക്ഷാമത്തിലേക്ക് തള്ളിയിടുന്നവയാണ്. നയാ പൈസയുടെ കുടിശ്ശിക അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
inner ad

2022 ജനുവരി മുതലുള്ള ഡി എയാണ് 2025 ഏപ്രിൽ മുതൽ അനുവദിക്കുന്നത്. നാല് വർഷത്തിനുള്ളിൽ വെറും 3 ഗഡു ഡി എ മാത്രമാണ് സർക്കാർ അനുവദിച്ചത്. അപ്പോഴെല്ലാം 39 മാസത്തെ വീതം കുടിശ്ശിക സർക്കാർ ഖജനാവിലേക്ക് കണ്ടു കെട്ടി. ഇനിയും ആറ് ഗഡു ഡി എ അനുവദിക്കാനുണ്ട്. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലെ വാഗ്ദാനങ്ങൾ പോലും പാലിക്കപ്പെടുന്നില്ല. ഇപ്പോഴത്തെ ഉത്തരവിലൂടെ 26910 രൂപ മുതൽ 195156 രൂപ വരെയും ഇടതുഭരണത്തിൽ ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയും കവർന്നെടുത്തു. ആകെ 117 മാസത്തെ കുടിശ്ശികയാണ് എൽഡിഎഫ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും ഇതിനെതിരായി മാർച്ച് 21ന് കരിദിനം ആചരിക്കുമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured