Dubai
ഇല്ലാത്ത യാത്രയ്ക്ക് പിണറായി
ചെലവാക്കിയത് ഒന്നേകാൽ കോടി
കുത്താൻ വിത്ത് പോലുമില്ലാത്ത കേരളത്തിന്റെ ഖജനാവിലേക്ക് ജനങ്ങളെ പിഴിഞ്ഞു നിറയ്ക്കുന്ന ചില്ലിക്കാശെടുത്ത് ദീവാളി കുളിക്കാൻ ഉളുപ്പ് ഇത്തിരിയൊന്നും പോരാ, നമ്മുടെ മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും. കേരളത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് ലക്ഷങ്ങൾ ചെലവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിദേശ യാത്രകൾക്കും വേണം വലിയൊരു തുക. അധികാരമേറ്റ് ആറു വർഷത്തിനുള്ളിൽ പിണറായി വിജയൻ 19 വിദേശ യാത്രകൾ നടത്തി. അതിൽ 15 എണ്ണം ഔദ്യോഗികം, മൂന്നെണ്ണം ചികിത്സയ്ക്ക്. ഒരെണ്ണം സ്വകാര്യ ആവശ്യത്തിനും.
ഈ യാത്രകൾക്ക് ചെലവാക്കിയ ആകെ തുക എത്രയെന്ന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. കോടികൾ വരുമെന്ന് ഉറപ്പ്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ നടത്തിയ ലണ്ടൻ യാത്രയ്ക്ക് മാത്രം 43.14 ലക്ഷം രൂപ ചെലവായി. വിമാനക്കൂലി ഒഴികെയുള്ള ചെലവാണിത്. അതുകൂടി കണക്കാക്കിയാൽ ചെലവ് ഒരു കോടിക്കടുത്തെത്തും. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിൽ ഒരു പുതുമയുമില്ല. പക്ഷേ, യാത്രയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടാവണം, സുതാര്യത വേണം, മടങ്ങിയെത്തുമ്പോൾ, ജനങ്ങളോടു വിശദീകരിക്കാൻ എന്തെങ്കിലുമൊക്കെ വേണം. എന്നാൽ, പിണറായി വിജയൻ നടത്തിയ മിക്ക വിദേശ യാത്രകൾക്കും അത്തരത്തിലൊരു വിശദീകരണവും ലഭിച്ചിട്ടില്ല. ഇന്ത്യക്കാരായ ചില വ്യവസായികളെ ലണ്ടനിൽ പോയി കണ്ട് കേരളത്തിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണു ചർച്ച ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി ഒരിക്കൽ പറഞ്ഞത്. ഇന്ത്യയിലെ വ്യവസായികളെ എന്തിന് ലണ്ടനിൽ പോയി കാണണം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞതുമില്ല.

ഇപ്പോഴിതാ, കേന്ദ്രാനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയ മുഖ്യമന്ത്രിയുടെ അബുദാബി യാത്രയ്ക്കു പോലും കേരള സർക്കാർ 1.25 കോടി രൂപ ഇതിനകം ചെലവാക്കി. അബുദാബി ഡിപ്പാർട്ട്മെന്റ് ഒഫ് എക്കണോമിക് ഡെവലപ്മെന്റ് അവരുടെ രാജ്യത്ത് നടത്തുന്ന നിക്ഷേപക സംഗമത്തിൽ ഗോൾഡ് സ്പോൺസർഷിപ്പ് എന്ന നിലയിലാണ് ഇത്രയും തുക നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും പി. രാജീവും ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കാരണം വെളിപ്പെടുത്താതെ വി.പി. ജോയിയും പിന്മാറി. പിന്നീട് മുന്ന് ഉന്നതോദ്യോഗസ്ഥർ മാത്രമായി ഈ യാത്രയുടെ ഗുണഭോക്താക്കൾ. ഇവർ അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുത്താൽ കേരളത്തിന് എന്തു നേട്ടമെന്ന് ചോദിക്കരുത്. നേട്ടമുണ്ടാക്കാനല്ലല്ലോ ഈ യാത്രകളൊന്നും.
ഒന്നേകാൽ കോടി ചെലവിട്ട ശേഷം യുഎഇ സന്ദർശനം എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നു മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ വിശദീകരിക്കുന്നില്ല. അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരേ ഒരു പരാതിയും ഉന്നയിക്കുന്നതുമില്ല. മുഖ്യമന്ത്രിയുടെ നിഗൂഢമായ ഈ മൗനം അത്ര നിസാരമല്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ നിലനിൽക്കുന്ന ചില യുഇഎ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ.
ഒട്ടും സുതാര്യമല്ലാതെയാണ് ഈ മാസം മുഖ്യമന്ത്രിയും കൂട്ടരും വിദേശ യാത്രയ്ക്ക് തയാറെടുത്തത്. സാധാരണ നിലയ്ക്ക് ഒരു മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനു മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടണം. പങ്കെടുക്കുന്ന പരിപാടിയുടെ പ്രാധാന്യം പരിശോധിച്ച് വിദേശ മന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിനെ പൂർണമായും ഇരുട്ടിൽ നിർത്തിയായിരുന്നു പിണറായിയുടെ യാത്രാ ഷെഡ്യൂൾ. വിദേശ മന്ത്രാലയത്തെ വിവരം അറിയിച്ചില്ല. അവരുടെ അനുമതി തേടിയതുമില്ല. അബുദാബിയിലെ ഇന്ത്യൻ എംബസിയെയും ദുബായിയിലെ കോൺസുലേറ്റിനെയും മുഖ്യമന്ത്രിയുടെ യാത്രാ ദൗത്യം ഔദ്യഗികമായി അറിയിച്ചില്ല. പിന്നെങ്ങനെയാണ് ഈ യാത്ര തരപ്പെടുത്തിയത്?
യുഎഇയുടെ വാണിജ്യ സഹമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി കുറച്ചു നാൾ മുൻപ് തിരുവനന്തപുരത്ത് ഒരു മാൾ ഉദ്ഘാടനത്തിനെത്തിയിരുന്നു. അവർ അന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിന്നാലെയാണ് അബുദാബി നിക്ഷേപക സംഗമത്തിലേക്ക മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചത്. പിണറായിക്കു പുറമേ രാജ്യത്തെ മറ്റു ചില മുഖ്യമന്ത്രിർക്കും മന്ത്രിമാർക്കും ക്ഷണം കിട്ടിയെങ്കിലും ആരുമതു സ്വീകരിച്ചില്ല. ക്ഷണം സ്വീകരിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേന്ദ്ര സർക്കർ വിട്ടതുമില്ല. അതോടെ ഗോൾഡൻ സ്പോൺസർഷിപ്പായി കേരളം അബുദാബി സംഗമത്തിനു നൽകിയ 1.5 ലക്ഷം യുഎസ് ഡോളർ (1.25 കോടി രൂപ) സ്വാഹ! ( ഈ പൈസ ഉണ്ടായിരുന്നെങ്കിൽ 30 പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ പ്രകാരം വീട് വച്ചു കൊടുക്കാമായിരുന്നു).
ഈ വർഷം തന്നെ മുഖ്യമന്ത്രിക്കു രണ്ടു വിദേശ യാത്രകൾ കൂടിയുണ്ട്. ഒന്ന് സൗദിയിലേക്കും മറ്റൊന്ന് യുഎസിലേക്കും. യുഎസ് യാത്ര ക്യൂബ വരെ നീളുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ ദുർവ്യയം ഇവിടം കൊണ്ടും അവസാനക്കുന്നില്ല. മുഖ്യമന്ത്രിയുട ഔദ്യോഗിക വസതിയും ഓഫീസും മോടി പിടിപ്പിക്കുന്നതിന് വേറെയും കോടികൾ വാരിപ്പൊടിക്കുന്നു. ഏറ്റവുമൊടുവിൽ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം 2.11 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവർഷമാണ് ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് ഒരു കോടി രൂപ ചെലവിട്ട് മോടി കൂട്ടിയത്. ഇതിനു പുറമേ 25.5 ലക്ഷം രൂപ ചെലവിൽ പുതിയ ലിഫ്റ്റ് സ്ഥാപിച്ചു. അതും പോരാഞ്ഞ് ക്ലിഫ് ഹൗസിലെ പശു തൊഴുത്ത് പുതുക്കാൻ ചെലവാക്കിയത് 42.90 ലക്ഷം രൂപ. നീന്തൽ കുളം മോടിയാക്കാൻ വേറെയും ചെലവാക്കി, 31 ലക്ഷം രൂപ.

മുഖ്യമന്ത്രിയുടെ ഓഫീസും താമസസ്ഥലവുമൊക്കെ അത്യന്തം സുരക്ഷിതവും വൃത്തിയുമുള്ളതുമായിരിക്കണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ, ജനങ്ങളുടെ പണം മുടക്കിയുള്ള മോടിപിടിപ്പിക്കലാകുമ്പോൾ അതിന് ആശ്രമ തുല്യമായ ലളിത്യം വേണം. നീതിക്കു നിരക്കുന്ന സത്യസന്ധതയും സുതാര്യതയും വേണം. പക്ഷേ, ഇവിടെ ഇതൊന്നുമില്ല. താനടക്കമുള്ള കളങ്കിത വ്യക്തികൾ ക്ലിഫ് ഹൗസിലും സിഎംഒയിലും കയറി നിരങ്ങിയിട്ടുണ്ടെന്ന് കള്ളക്കടത്ത് ഇടനിലക്കാരി സ്വപ്ന സുരേഷ് ആവർത്തിച്ച് ആരോപിച്ചിട്ടും മുൻപറഞ്ഞ സിഎംഓയിലും ക്ലിഫ് ഹൗസിലും അതിന്റെ ഒരു തെളിവുപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ. അവിടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളൊന്നും പ്രവർത്തിച്ചിരുന്നില്ലത്രേ. ഇടിവെട്ടിയും പാമ്പു കടിച്ചും കണ്ണുപൊട്ടിയുമൊക്കെ അവയെല്ലാം അകാലത്തു ചത്തു പോയെന്നായിരുന്നു വിശദീകരണം.
ഇങ്ങനെ അകാലത്തു ചത്തു പോകുന്ന സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാൻ എന്തിനാണു കൂടെക്കൂടെ കോടികൾ മുടക്കി മോടി പിടിപ്പിക്കുന്നതെന്നു ചോദിക്കരു്ത്. കാട്ടിൽ തടിയുള്ളിടത്തോളം ആനകൾ വലിച്ചുകൊണ്ടേയിരിക്കും. നടക്കുന്നതു തീവെട്ടിക്കൊള്ളയാണെന്ന് അറിയാമായിരുന്നിട്ടും വല്ലപ്പോഴും ചില തടയിടാനുള്ള സംവിധാനമെങ്കിലും ഇതുവരെ ഭരണത്തിലുണ്ടായിരുന്നു. എന്നാൽ അതും ഇല്ലാതാക്കാനുള്ള നടപടകൾ അണിയിൽ സജ്ജമാകുന്നു എന്നാണു പുതിയ വാർത്ത. നിലവിൽ ഖജനാവിലെ പണം ചെലവാക്കുന്നതിന് ധന വകുപ്പിന്റെ അനുമതി അനിവാര്യമാണ്. ഈ കടമ്പ ഒഴിവാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. സർക്കാരിന്റെ സാമ്പത്തികാവശ്യങ്ങൾക്ക് (മോടി കൂട്ടുന്നതിനും വിദേശ യാത്രകൾക്കും മറ്റും) ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന ഉത്തരവിൽ ഗവർണർ ഒപ്പു വയ്ക്കുന്നതോടെ കേരളത്തിലെ അഴിമതിയുടെ അരിക്കൊമ്പന്മാർ അഴിഞ്ഞാടും. എഐ ക്യാമറ മാത്രമല്ല, കടലിൽ കല്ലിടുന്നതിനും കായം കലക്കുന്നതിനു പോലും പിന്നെ, ആരുടെയും അനുമതിക്കു കാത്തു നിൽക്കേണ്ടി വരില്ല.
Dubai
ഖത്തറിലെ വധശിക്ഷ: ഇന്ത്യയുടെ അപ്പീലിന് അനുമതി

ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
Dubai
പുതുപ്പള്ളിക്ക് ആദ്യ ദുഃഖഞായർ, കല്ലറയിലേക്ക് ഇന്നും ജനപ്രവാഹം

കോട്ടയം: ഇന്നത്തെ ഞായറിന് പുതുപ്പള്ളിക്കാർക്ക് നിരവധി പ്രത്യേകതകളുണ്ട്. ഓർമവച്ച നാൾ മുതൽ തങ്ങളുടെ കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യത്തെ ഞായർ. കരോട്ട് വള്ളിക്കാല വീട് തിരക്കി വരുന്നവരെ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി എന്ന നേതാവില്ലാത്ത ഞായർ. എന്നിട്ടും പുതുപ്പള്ളി കവലയിൽ ഇന്നും അപരിചിതർ ബസിറങ്ങി. കരോട്ടെ വീടല്ല, പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള വഴിയാണ് അവർ തെരഞ്ഞെത്. പുതുപ്പള്ളിക്കാർക്ക് ഇന്ന് ‘ദുഃഖ ഞായർ’ ആയിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച എന്നത് പുതുപ്പള്ളി പള്ളിയിലെ ഇടവകക്കാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ച, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിരവധിപ്പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്. മെഴുകുതിരികളും പൂക്കളുമായി എത്തുന്ന അവരെ പ്രിയ നേതാവിന്റെ ശൂന്യത വല്ലാതെ അലട്ടുന്നു.
1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തുമെന്നത്. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം.
ദേവാലയത്തിൽ എത്തുമ്പോൾ ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയുടെയോ എംഎൽഎയുടെയോ രാഷ്ട്രീയക്കാരന്റെയോ മേൽവിലാസം ഇല്ലായിരുന്നു. തീർത്തും സാധാരണക്കാരൻ. പള്ളിയുടെ പിൻഭാഗത്തെയോ വശത്തെയോ വാതിലിനോടു ചേർന്നാണു നിന്നിരുന്നത്. പള്ളിയുടെ നടയിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പല തവണ പ്രചരിച്ചിരുന്നു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ പള്ളിക്കു മുന്നിലെ കുരിശിൻചുവട്ടിലോ എത്തി പ്രാർഥിക്കുന്നതു പതിവാണ്.
കഴിഞ്ഞ വർഷം നവംബർ രണ്ടിനു ബുധനാഴ്ചയാണ് ഉമ്മൻചാണ്ടി അവസാനമായി ഇവിടെ പ്രാർഥിക്കാനെത്തിയത്. ജർമനിയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു മുൻപായിരുന്നു ആ വരവ്. ഒക്ടോബർ 31ന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ പുതുപ്പള്ളി പള്ളിയിലെത്തുന്ന പതിവുണ്ട്. അന്നു പള്ളിയിൽ പോകാൻ കഴിയാതിരുന്നതുകൊണ്ടു കൂടിയാണു നവംബർ രണ്ടിന് എത്തിയത്.
പുതുപ്പള്ളി പള്ളിക്കും നാടിനും നൽകിയ സേവനത്തിനും നല്ല നിമിഷങ്ങൾക്കുമുള്ള ആദരസൂചകമായി ഉമ്മൻ ചാണ്ടിക്ക് പള്ളിയിൽ പ്രത്യേക കബറിടമാണ് ഒരുക്കിയത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിയുടെ കബറിടം. സംസ്കാര ചടങ്ങുകൾ കഴിഞ്ഞതു മുതൽ ഇവിടെ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ ജനസമ്പർക്കം അദ്ദേഹത്തിന്റെ കല്ലറയിലേക്കും നീളുന്നു.
Britain
സ്നേഹജനമേ വിട, ഇനി ഞാൻ ഉറങ്ങട്ടെ..

- VEEKSHANAM WEB TEAM
പുതുപ്പള്ളി (കോട്ടയം): പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.
പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ കല്ലറയിൽ അന്ത്യ നിദ്രയിലായി. ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാമായിരുന്നിട്ടും ജനസഞ്ചയം ചങ്കു പൊട്ടി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, ഇല്ലായില്ല മരിച്ചിട്ടില്ല, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല, ആരു പറഞ്ഞു മരിച്ചെന്ന്.

കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ വിലാപയാത്രയ്ക്കൊടുവിലാണ് ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ മണ്ണോടു ചേർന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭയിലെ പത്തോളം ബിഷപ്പുമാരും ആയിരത്തോളം വൈദികരും അസംഖ്യം കൈക്കാരും ജനലക്ഷങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മലങ്കര
കത്തോലിക്കാ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി അടക്കം സഹോദര സഭകളിൽ നിന്ന് അസംഖ്യം ഇടയന്മാരും സന്യസ്തരും സെന്റ് ജോർജ് പള്ളിയിൽ സന്നിഹിതരായിരുന്നു.
രാത്രി 10.30ന് അന്തിമ ശുശ്രൂഷകൾക്കു തുടക്കം കുറിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ റീത്ത് വച്ച് പ്രാർഥന ചൊല്ലി. 40 മിനിറ്റോളം ചടങ്ങുകൾ നീണ്ടു. 11:30 മണി കഴിഞ്ഞ് മൃതദേഹം കുഴിമാടത്തിലേക്കെടുത്തു. കൃത്യം 12 മണിക്ക് ചടങ്ങുകൾ പൂർത്തിയായി. വിദ്യാർഥി നേതാവായും യുവജന സംഘാടകനും നേതാവായും എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും യുഡിഎഫ് കൺവീനറായും മുഖ്യമന്ത്രിയായും ഇതൊന്നുമല്ലാതെയും പുതുപ്പള്ളിയുടെ മണ്ണിലൂടെ കാലുറപ്പിച്ചു നടന്നും സൈക്കിളിൽ ചുറ്റിത്തിരിഞ്ഞും ഇരുചക്ര വാഹനങ്ങളിലടക്കം ജനങ്ങൾക്കൊപ്പം സഹവസിച്ചും കഴിഞ്ഞ ആറര പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ കാവലാളായി നിന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക സാന്നിധ്യമില്ലാതെ പുതുപ്പള്ളി അർധരാത്രിയോടെ ഉറങ്ങി.
എ.കെ. ആന്റണി, രാഹുൽ ഗാന്ധി, കെ. സുധാകരൻ, കെ.സി. വേണു ഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, തിരുവഞ്ചൂര് രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.സി. വിഷ്ണു നാഥ് തുടങ്ങി നൂറു കണക്കിനു നേതാക്കളും അന്ത്യ ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചു.
ഈറനണിഞ്ഞ കണ്ണുകളും ഇടറുന്ന ശബ്ദവുമായി പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ തീർത്ത സ്നേഹക്കടൽ താണ്ടി അവരുടെ പ്രിയ നേതാവ് യാത്രയായി. ആർക്കും എന്ത് കാര്യത്തിനും ഏത് ആവശ്യത്തിനും ഓടി ചെല്ലുവാൻ കഴിയുമായിരുന്ന ഉമ്മൻചാണ്ടി എന്ന കാരുണ്യ സ്പർശത്തിന്റെ ഒടുവിലത്തെ യാത്ര വികാരനിർഭരമായിരുന്നു.ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കടന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ എന്നും എല്ലായിപ്പോഴും അകമഴിഞ്ഞു സ്നേഹിച്ചിട്ടുള്ള പുതുപ്പള്ളിക്കാരുടെ ഹൃദയം പിളർത്തിയായിരുന്നു വിലാപയാത്ര കടന്നുപോയത്. റോഡരികിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരു നോക്കു കാണുവാൻ മണിക്കൂറുകളായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഭൗതികശരീരം കണ്ടപാടെ പലരും വിങ്ങിപ്പൊട്ടി. എല്ലാവർക്കും ഓർത്തെടുക്കുവാൻ വ്യക്തിപരമായ ഒരോ അനുഭവങ്ങൾ ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവ് നൽകിയിട്ടുണ്ട്. ‘ആര് പറഞ്ഞ് മരിച്ചെന്ന്…,ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യം അലയടികൾ തീർത്ത ചുറ്റുപാടിലൂടെ ജനസമ്പർക്ക നേതാവിന്റെ അന്ത്യ യാത്ര രാജകീയം തന്നെയായിരുന്നു. പുതുപ്പള്ളി കരോട്ട് വള്ളച്ചാലിലെ കുടുംബവീട്ടിൽ പ്രിയ നേതാവിനെ അവസാനമായി കാണുവാൻ വലിയ തിരക്ക് രൂപപ്പെട്ടിരുന്നു. വീട്ടിലെ ശിശ്രൂഷകൾക്ക് ഓർത്ത്‌ഡോകസ് സഭ ഇടവക മെത്രാപ്പോലിത്താ ഡോ.യൂഹാനോൻ മാർ ദിയസ് കോറോ നേതൃത്വം നൽകി.
വീടും പരിസരവും ഉച്ചമുതലേ പ്രിയനേതാവിനെ അവസാനമായി കാണാൻ പുതുപ്പള്ളിക്കാർ കാത്തുനിന്നു. എന്നാൽ സമയക്കുറവുമൂലം കുടുംബവീട്ടിലെ പൊതുദർശനം ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള കുടുംബ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളിയിലെ പുതിയ വീട്ടിൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. നിർമ്മാണം നടക്കുന്ന പുതിയ വീട്ടിൽ കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരമാണ് നിർമാണം പൂർത്തിയാകാത്ത സ്വന്തം വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്.
പിന്നീട് സംസ്കാരം നടന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതികശരീരം എത്തിച്ചു. മകൻ ചാണ്ടി ഉമ്മനൊപ്പം എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കാൽനടയായി വിലാപയാത്രയിൽ അണിചേർന്നു. പള്ളിയിലെ പൊതുദർശനത്തിന് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. അന്ത്യ കർമ്മങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ഏ കെ ആന്റണി പങ്കുചേർന്നു. കണക്കൂട്ടലുകളിൽ നിന്നും ഏറെ വൈകിയായിരുന്നു സംസ്കാരം നടന്നിരുന്നത്.
രാത്രി വൈകി സംസ്കാരം നടത്തുന്നതിന് കളക്ടർ അനുമതി നൽകിയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരുകയുണ്ടായി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരുന്നു സംസ്‌കാരം. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ അതികായകന്റെ പൊതുപ്രവർത്തന ജീവിതത്തിൽ കരുത്തും പിന്തുണയുമായിരുന്ന പുതുപ്പള്ളി പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് അദ്ദേഹം യാത്രയായപ്പോൾ പകരം വെക്കാനില്ലാത്ത ഒരു ഏട് കൂടിയായിരുന്നു അവസാനിച്ചത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login