Home | പരമ്പര | മുന്‍ ഏകാധിപതിയുടെ സാധാരണ ജീവിതം

മുന്‍ ഏകാധിപതിയുടെ സാധാരണ ജീവിതം

Font size: Decrease font Enlarge font
image

അന്താരാഷ്ട്രസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ ഇങ്ങനെയൊരു ജനവിധിയും രാഷ്ട്രീയ ധ്രുവീകരണവും പ്രതീക്ഷിച്ചതല്ല. അമേരിക്കയ്ക്ക്‌ വഴങ്ങി ഒമ്പതുവര്‍ഷം ഭരിച്ച മുഷാറഫ്‌ പക്ഷെ പാക്‌ മണ്ണില്‍ തീവ്രവാദികള്‍ക്ക്‌ നില്‍ക്കപൊറുതിയില്ലാത്ത നയം തുടര്‍ന്നതിന്റെ ഗുണഫലമനുഭവിച്ചത്‌ ഇന്ത്യയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ പ്രണേതാവും പ്രയോക്താവുമായിരുന്ന മുഷാറഫ്‌ പ്രധാനമന്ത്രിയായിരുന്ന പി.എം.എല്‍ (എന്‍) നേതാവ്‌ നവാസ്‌ ഷെറീഫിനെ മറികടന്ന്‌ പാക്‌ സൈനിക പാരമ്പര്യം കാണിച്ചെങ്കിലും നവാസിനെ അട്ടിമറിച്ച്‌ അധികാരത്തിലേറുമ്പോള്‍ സമാധാനചര്‍ച്ചക്ക്‌ ആഗ്രയിലിറങ്ങിയത്‌ നല്ല ലക്ഷണമായിരുന്നു.

താജ്മഹലിന്റെ സൗന്ദര്യം നുകര്‍ന്ന്‌ ചര്‍ച്ചക്കെത്തിയ മുഷാറഫ്‌ വാജ്പേയിയേയും അധ്വാനിയേയും നിരാശരാക്കിയാണ്‌ പെട്ടെന്ന്‌ നാട്ടിലേക്ക്‌ പറന്നത്‌. എന്നാലും അമേരിക്കന്‍ സമ്മര്‍ദ്ദത്താലോ അല്ലെങ്കില്‍ സ്വന്തം ജനാഭിലാഷം മാനിച്ചോ ഇന്തോ-പാക്‌ ബന്ധങ്ങളില്‍ മഞ്ഞുരുകലിന്‌ സഹായകമായ നിലപാടിലേക്ക്‌ മുഷാറഫ്‌ മാറി. ഇരുകാശ്മീരിലേയും ജനങ്ങള്‍ക്ക്‌ കൂടിക്കാഴ്ചയ്ക്ക്‌ അവസരമൊരുക്കിയ നയതന്ത്രത്തിലൂടെ മുഷാറഫ്‌ ഇന്ത്യയിലേയും പാകിസ്ഥാനിലേയും തീവ്രവാദസംഘങ്ങളുടെ ശത്രുവായി മാറി.

മുഷാറഫിന്‌ അറംപറ്റിയ ഒന്നായിരുന്നു ബേനസീര്‍ഭൂട്ടോയ്ക്ക്‌ നല്‍കിയ മുന്നറിയിപ്പ്‌.
തന്നോട്‌ സഹകരിച്ചില്ലെങ്കില്‍ വിവരമറിയുമെന്ന്‌ ബേനസീറിനെ വിരട്ടിയ മുഷാറഫ്‌ അവരുടെ കൊലപാതകത്തിന്‌ ഉത്തരവാദിയായിരിക്കുമെന്ന സംശയത്തിന്‌ ബലം നല്‍കി. ഇല്ലാതായ ബേനസീര്‍ ഭൂട്ടോ ഉണ്ടാക്കിയ സഹതാപതരംഗം മുഷാറഫിന്‌ നിയന്ത്രിയ്ക്കാമായിരുന്ന തിരഞ്ഞെടുപ്പു പ്രക്രിയയില്‍, അത്രക്കൊന്നും സുതാര്യമാവാന്‍ ഇടയില്ലാത്ത തിരഞ്ഞെടുപ്പില്‍, പക്ഷെ ഫലം വന്നപ്പോള്‍ അമ്പരപ്പുണ്ടാക്കുന്നവിധം പി.പി.പി - പി.എം.എല്‍ (എന്‍) സഖ്യത്തിന്‌ വിജയിച്ചുകയറാന്‍ ഇടവരുത്തി. മുഷാറഫിന്റെ ദുര്‍ദ്ദശ അവിടെ ആരംഭിച്ചു. തന്നെ ഒമ്പതുവര്‍ഷത്തെ പ്രവാസത്തിലാക്കിയ മുഷാറഫിനോട്‌ നവാസ്‌ ഷെറീഫിനുള്ള പക പി.പി.പി - പി.എം.എല്‍ (എന്‍) സഖ്യത്തിന്റെ മുഖ്യരാഷ്ട്രീയ അജണ്ടയായി മാറി.

തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ പാകിസ്ഥാനിലിറങ്ങിയ നവാസിനെ ജന്മനാടിലെ മണ്ണുതൊടാനനുവദിക്കാതെ സൗദി അറേബ്യയിലേക്ക്‌ മുഷാറഫ്‌ പറഞ്ഞുവിട്ടു. നവാസിന്റെ നാട്ടിലേയ്ക്കുള്ള മടക്കത്തിനു വഴിയൊരുക്കിയ ചീഫ്‌ ജസ്റ്റിസ്‌ ഇഫ്തികാര്‍ മുഹമ്മദ്‌ ചൗധരി ഉള്‍പ്പെടെയുള്ള സുപ്രീം കോടതി ജഡ്ജിമാരെ പിരിച്ചുവിട്ട്‌ ഭരണഘടന സസ്പെന്റ്‌ ചെയ്ത്‌ പ്രൊവിഷണല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഓര്‍ഡര്‍ ഇറക്കിയ മുഷാറഫിനെതിരെയുള്ള നവാസ്ഷെറീഫിന്റെ പക പുകഞ്ഞു നീറി.
മുഷാറഫിന്റെ അരുതായ്മകളെ എതിര്‍ത്ത യു.എസ്‌. ഭീഷണിയില്‍ തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ തന്റെ പി.എം.എല്‍ (ക്യു) നിര്‍ണ്ണായകമാവുമെന്ന പ്രതീക്ഷ മുന്‍ ജനറലിനുണ്ടായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെയും പാര്‍ലമെന്റിന്റെയും സ്വാധീനം ചെലുത്തപ്പെട്ട പിന്‍തുണയില്‍ സിവില്‍ ഭരണകൂടത്തിന്റെ പ്രസിഡന്റായ മുഷാറഫിനെ അസിഫ്‌ അലിസര്‍ദ്ദാരിയും ഷെറീഫും അംഗീകരിക്കാതെവന്നതായിരുന്നു ആദ്യത്തെ തിരിച്ചടി.

മുഷാറഫിനെ നീക്കുന്നതും മുന്‍ ചീഫ്‌ ജസ്റ്റിസുള്‍പ്പെടെയുള്ള സുപ്രീം കോടതി ജഡ്ജിമാരെ തിരിച്ചെടുക്കുന്നതും ഉപാധിയാക്കി നവാസിന്റെ പാര്‍ട്ടി മുഹമ്മദ്‌ റാസാഗിലാനിയുടെ സര്‍ക്കാരില്‍ ചേര്‍ന്ന്‌ 'മുഖ്യ അജണ്ടയ്ക്ക്‌' സമയപരിധിവച്ചു.
ഇതിനിടെ മുഷാറഫിന്റെ സൗഹൃദപ്രകടനങ്ങളില്‍ ചാഞ്ചല്യമുണ്ടായ സര്‍ദ്ദാരി പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിന്‌ അവധി കൊടുത്ത്‌ സമയപരിധി കഴിഞ്ഞും നിഷ്ക്രിയനായത്‌ നവാസിനെ ക്ഷുഭിതനാക്കി. പി.എം.എല്‍ (എന്‍) മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ സര്‍ദ്ദാരിക്ക്‌ പിന്നെ മറ്റൊരു വഴിയില്ലായിരുന്നു. പ്രസിഡന്റിനോട്‌ ഇറങ്ങുവാന്‍ ആവശ്യപ്പെട്ട സര്‍ദ്ദാരിയ്ക്കുള്ള മറുപടിയായി മുഷ്‌റാഫ്‌ പറഞ്ഞത്‌ സമവായത്തിന്റെ, ഭരണഘടനാവിഭാഗങ്ങളുടെ സമന്വയത്തിന്റെ മൃദുഭാഷയായിരുന്നു. പിടിച്ചിറക്കാതെ നിവര്‍ത്തിയില്ലെന്നായപ്പോള്‍ ഇംപീച്ച്മെന്റ്‌ നീക്കങ്ങളുമായി പാര്‍ലമെന്റ്‌ മുന്‍പോട്ട്‌ നീങ്ങുമെന്നുറപ്പായപ്പോള്‍ മുഷാറഫ്‌ രാജിവെച്ചൊഴിഞ്ഞിരിക്കുന്നു.

നാലുകാരണങ്ങള്‍ മുഷാറഫിന്റെ രാജിയ്ക്കുപിന്നിലുണ്ട്‌. ഒന്ന്‌ ഇംപീച്ച്മെന്റ്‌ നടപടി പാര്‍ലമെന്റ്‌ ആരംഭിക്കുന്നതിനു മുന്‍പ്‌ പാകിസ്ഥാനിലെ പ്രവിശ്യാ അസംബ്ലികള്‍ മുഷാറഫ്‌ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയങ്ങള്‍ പാസ്സാക്കി. നിയമപരമായോ ഭരണഘടനാപരമായോ യാതൊരു പ്രത്യാഘാതവുമില്ലാത്തതായിരുന്നു ആ നടപടിയെങ്കിലും രാഷ്ട്രത്തിന്റെ രാഷ്ട്രീയ ഇച്ഛ അതില്‍ പ്രകടമായിരുന്നു. കാറ്റിന്റെ ഗതി എങ്ങോട്ട്‌ എന്ന സൂചന അതിലുണ്ടായിരുന്നു. രണ്ടാമതായി തന്റെ വിശ്വസ്തനും ബന്ധുവുമായ സേനാമേധാവി അഷ്ഫഖ്പര്‍വേസ്കയാനി മുഷാറഫിനെ സഹായിയ്ക്കുമെന്ന പ്രതീക്ഷ അസ്തമിച്ച സാഹചര്യമാണ്‌. പ്രസിഡന്റിന്റെ വസതിയിലും സൈനിക ആസ്ഥാനത്തും നടത്തിയ കൂടിക്കാഴ്ചകളിലൊന്നും കയാനി അയഞ്ഞില്ല. സൈന്യത്തെ പാക്‌ പാരമ്പര്യത്തില്‍ നിന്നുവിട്ട്‌ രാഷ്ട്രീയം കളിയ്ക്കാതെ നീങ്ങുക എന്ന തന്ത്രം കയാനി സ്വീകരിച്ചു. മുഷാറഫ്‌ വരെയുള്ള ജനറല്‍മാര്‍ ചെയ്ത സാഹസങ്ങള്‍ക്ക്‌ മുതിരാതെ നിന്ന കയാനി പക്ഷെ അമേരിക്കയുടെ ഇടപെടല്‍ ഭയന്നുകാണണം.

മൂന്നാമതായി താന്‍ ചോരയും നീരും നല്‍കി വളര്‍ത്തിയെടുത്ത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്ന മനോഭാവമാറ്റമാണ്‌. മുഷാറഫിനെതിരെയുള്ള നീക്കങ്ങള്‍ക്ക്‌ എതിരെ പ്രതികരിയ്ക്കാതെ നിസ്സംഗതപുലര്‍ത്തിയ പി.എം.എല്‍ (ക്യൂ) നേതൃത്വം പി.പി.പി-പി.എം.എല്‍ (എന്‍) നീക്കങ്ങള്‍ക്ക്‌ പരോക്ഷമായ പിന്‍തുണ നല്‍കുന്ന നിലപാടിലായിരുന്നു. അവസാനമായി മുഷാറഫ്‌ പ്രത്യാശയോടെ നോക്കിയത്‌ തന്റെ തലതൊട്ടപ്പനായ അമേരിക്കയെ തന്നെയായിരുന്നു. പാകിസ്ഥാനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുകയും അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ താലിബാനെ പുറത്തുചാടിക്കുകയും ചെയ്തതോടെ അമേരിക്കയുടെ അജണ്ട പൂര്‍ത്തിയായി. വഴിവിട്ട്‌ സഹായിച്ച മുഷാറഫിനെ നിലനിറുത്തുന്നതില്‍ നഷ്ടമോ നേട്ടമോ ഇനിനോക്കേണ്ട എന്ന്‌ 'ഓവല്‍ ഓഫീസില്‍' നിന്ന്‌ ഇറങ്ങാന്‍ തയ്യാറാവുന്ന പ്രസിഡന്റ്‌ ബുഷിനുതോന്നി.

യു.എസ്‌.നിഷ്ക്രിയത്വം മുഷാറഫിനെ പാടെ ഉലച്ചുകളഞ്ഞു എന്നത്‌ നേരാണ്‌. ലോകമെമ്പാടും തങ്ങളുടെ പാവകളെ സൃഷ്ടിക്കുകയും അവര്‍ക്ക്‌ വേണ്ടതെല്ലാം വാരിക്കോരികൊടുത്ത്‌ കാര്യം കഴിയുമ്പോള്‍ നിഷ്കരുണം വലിച്ചെറിയുകയും ചെയ്യുന്ന യു.എസ്‌. രീതി മുഷാറഫിന്റെ കാര്യത്തിലും ആവര്‍ത്തിച്ചു.
ഇനി ജിദ്ദയിലെ വസതിയിലേക്കോ നവാഷ്ഷെറീഫ്‌ കഴിഞ്ഞഅതേ വസതിയിലോ, തുര്‍ക്കിയിലേക്കോ, സ്വീഡനിലേക്കോ പോവേണ്ടിവരുന്ന മുഷാറഫിനെ അങ്ങനെയങ്ങ്‌ വെറുതെവിടാന്‍ നവാസ്‌ ഷെറീഫ്‌ തയ്യാറാവുമെന്ന്‌ തോന്നുന്നില്ല. അഴിമതി, അധികാരദുര്‍വിനിയോഗം, ഭീകരപ്രവര്‍ത്തനത്തിന്‌ അമേരിക്ക വര്‍ഷം തോറും നല്‍കിയ കോടിക്കണക്കിന്‌ ഡോളറുകളുടെ തിരിമറി, ഭരണഘടനയെ അട്ടിമറിയ്ക്കല്‍, മനുഷ്യാവകാശധ്വംസനം എന്തിന്‌ 2007 ഡിസംബര്‍ 27 ന്‌ കൊല്ലപ്പെട്ട ബേനസീര്‍ഭൂട്ടോയുടെ രക്തത്തില്‍ വരെ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഭരണകക്ഷിചുമത്തും.

തിരിച്ചെത്തുന്ന ഇഫ്തികാര്‍ മുഹമ്മദ്‌ ചൗധരി ഉള്‍പ്പെടുന്ന ജൂഡീഷ്യറിയും പ്രതികാരത്തിന്റെ ഭാഷയില്‍ നീങ്ങും. ഇതിനിടെ മുഷാറഫ്‌ കാശ്മീര്‍ എടുത്തൊന്നു കളിക്കാന്‍ നോക്കി. അമര്‍നാഥ്‌ ക്ഷേത്രത്തെ ചുറ്റിപറ്റി ജമ്മുവിലും കാശ്മീര്‍ താഴ്‌വരയിലും സംഘര്‍ഷം മുറ്റി നില്‍ക്കെ, മുഷാറഫ്‌ പറഞ്ഞത്‌ കാശ്മീരി സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും പാകിസ്ഥാനിയുടെ പിന്‍തുണ ഉണ്ടെന്നാണ്‌. പാകിസ്ഥാനിയുടെ രക്തത്തിന്റെ ഓരോതുള്ളിയിലും കാശ്മീര്‍ ത്രസിയ്ക്കുന്നുവെന്ന്‌ പറഞ്ഞ്‌ വര്‍ഗ്ഗീയ വികാരം ആളിയ്ക്കാന്‍ നോക്കിയെങ്കിലും ഏറ്റില്ല. 'കാശ്മീരി ഇസ്ലാമിക്‌ മിലിറ്റന്റ്‌ പദ്ധതിയുടെ' പിന്നില്‍ മുഷാറഫ്‌ ആണെന്ന റിപ്പോര്‍ട്ട്‌ യു.എസ്‌.ഇന്റലിജന്‍സ്‌ ഈയിടെപുറത്തുവിട്ടത്‌ മുഷാറഫ്‌ അമേരിക്കന്‍ ദൃഷ്ടിയില്‍ മോശക്കാരനായി എന്നതിന്‌ തെളിവ്‌.

അഫ്ഗാനിസ്ഥാനിലും കാശ്മീരിലും ദൗത്യങ്ങളുള്ള ജിഹാദി ഗ്രൂപ്പുകളുമായി അവസാനനാളുകളില്‍ പര്‍വേസ്‌ കൈകോര്‍ത്തത്‌ എങ്ങിനെയെങ്കിലും സ്വയം രക്ഷിയ്ക്കാനാവുമോ എന്നുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. ഭീകരതയ്ക്കെതിരെയുള്ള അമേരിക്കന്‍ യുദ്ധത്തില്‍ വിശ്വസ്തനായ കൂട്ടാളി എന്ന്‌ പേര്‌ നിലനിറുത്തിയിരുന്ന പാകിസ്ഥാന്‍ ഭരണകൂടത്തിന്‌ ഐ.എസ്‌.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്നും അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും നടന്ന ഭീകരാക്രമണങ്ങള്‍ക്ക്‌ ഒത്താശ ചെയ്തെന്നുമുള്ള അമേരിക്കന്‍ കണ്ടെത്തല്‍ മുഷാറഫിനെ കൂടുതല്‍ അനഭിമതനാക്കി.
മതതീവ്രവാദവും ഭീകരതയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുമ്പോള്‍ അതിനെ നേരിടാന്‍ ജിഹാദി ബന്ധമുള്ള ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സി പാകിസ്ഥാന്‌ പ്രശ്നമായതും മുഷാറഫിന്റെ പതനത്തിനൊരുകാരണമാണ്‌.

രാജിപ്രഖ്യാപനത്തിന്‌ തൊട്ടുമുന്‍പുവരെ പ്രസിഡന്റ്‌ കുറ്റാരോപണങ്ങള്‍ പരിശോധിച്ച്‌ അതിനുള്ള പ്രതിരോധങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നാണ്‌ പ്രസിഡന്റിന്റെ വക്താവ്‌ പറഞ്ഞത്‌. മുഷാറഫില്ലാത്ത പാകിസ്ഥാന്‍ എങ്ങനെയിരിക്കുമെന്ന ഉത്കണ്ഠ ലോകരാഷ്ട്രങ്ങള്‍ക്കുണ്ട്‌. പ്രത്യേകിച്ച്‌ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത ഒരു വെല്ലുവിളിതന്നെയാണ്‌. പ്രധാനശത്രു ഇല്ലാതായസാഹചര്യത്തില്‍ രാഷ്ട്രീയമോഹങ്ങള്‍ നവാസ്ഷെറീഫില്‍ പൊട്ടിമുളച്ചുകൂടായ്കയില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവരെ അയോഗ്യതകല്‍പ്പിക്കപ്പെട്ട മുഷാറഫ്‌ ഭരണകൂടത്തിന്റെ നവാസ്‌ വിരുദ്ധ നിയമനടപടികള്‍ക്കൊക്കെ പരിഹാരം പി.പി.പിയുടെ സഹായത്താല്‍ ഉണ്ടായതിനുശേഷമായിരിക്കും ഷെറീഫ്‌ തന്റെ അടുത്ത നീക്കം ആരംഭിക്കുക.

പി.പി.പി - പി.എം.എല്‍ (എന്‍) സഖ്യത്തിന്‌ വലിയ ദീര്‍ഘായുസ്സുണ്ടാവാനുള്ള സാധ്യത പാകിസ്ഥാന്‍ പാരമ്പര്യത്തില്‍ വളരെ കുറവാണ്‌. നവാസ്‌ ഷെറീഫ്‌ മന്ത്രിമാരെ പിന്‍വലിച്ച്‌ ഭരണമുന്നണി വിട്ട്‌ പ്രതിപക്ഷത്തിരിക്കുന്നത്‌ പി.പി.പി. സര്‍ക്കാരിന്റെ ആണിക്കല്ലിളക്കും. മുഷാറഫിനെ പുറത്താക്കാന്‍ ഒത്തുകൂടിയ ചെറുകക്ഷികളും വഴിപിരിയും. അസിഫ്‌ അലി സര്‍ദ്ദാരിയും അടങ്ങിയിരിക്കുമെന്ന്‌ തോന്നുന്നില്ല. സര്‍ദ്ദാരി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഷെറീഫുമായി ആലോചിക്കാതെ മത്സരിക്കുന്നു. മാപ്പുപറച്ചില്‍ ഏറ്റിട്ടില്ല. രണ്ടുപേരും പരസ്പരം നേര്‍ക്കും. ഇടയാനും ഇണങ്ങാനും അധികം കാരണങ്ങളോ നേരമോ വേണ്ടാത്ത രാഷ്ട്രീയത്തില്‍ ഇനി എന്തും പ്രതീക്ഷിക്കാം. ഭരണമുന്നണിയുടെ തകര്‍ച്ചയ്ക്ക്‌ തീര്‍ച്ചയായും രണ്ടുനേതാക്കന്മാരുടെ മോഹങ്ങള്‍ കാരണമാവും.

അങ്ങിനെവരുമ്പോള്‍ രാഷ്ട്രീയ അസ്ഥിരതയിലേക്ക്‌ വഴുതിമാറുന്ന പാകിസ്ഥാനില്‍ ചരിത്രമനുസരിച്ച്‌ പ്രസിഡന്റ്‌ സൈന്യവുമായി ചേര്‍ന്നോ അല്ലെങ്കില്‍ സൈന്യം ഒറ്റക്കോ ഭരണത്തിന്റെ അമരത്ത്‌ കയറി വരും. ജന്മം മുതല്‍ തുടരുന്ന ഈ പ്രക്രിയ തകര്‍ത്തത്‌ പാകിസ്ഥാന്റെ സമ്പദ്‌ വ്യവസ്ഥയും സുസ്ഥിരമായ വികസനവുമാണ്‌. ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, തീവ്രവാദപ്രവര്‍ത്തനം എന്നിവയാല്‍ പൊറുതികേടിലായ പാകിസ്ഥാനിയുടെ ജീവിതത്തില്‍ നിന്നും സ്വൈര്യത എന്നും അകന്നുമാറിനില്‍ക്കുന്നു. പാകിസ്ഥാന്‍ വീണ്ടും പാരമ്പര്യചാലിലേക്ക്‌ നീങ്ങിയാല്‍ അത്ഭുതപ്പെടേണ്ട.
ഒരു കാര്യം തീര്‍ച്ചയാണ്‌. മുഷാറഫിന്റെ ഒഴിഞ്ഞുപോക്ക്‌ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലും കിഴക്ക്‌ നിയന്ത്രണരേഖ കടന്നുപോവുന്ന പ്രദേശങ്ങളിലും ജിഹാദി പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

സിവില്‍ ഭരണകൂടം എത്രമാത്രം അല്‍ക്വയ്ദ - താലിബാന്‍ മുന്നേറ്റത്തെ ചെറുക്കുവാന്‍ പ്രാപ്തമാണെന്നകാര്യം കണ്ടറിയണം. കഴിഞ്ഞ 18 മാസങ്ങളായി മുഷാറഫ്‌ ഏതാണ്ട്‌ നിഷ്ക്രിയനായിരുന്നു. അതിന്റെ ലക്ഷണം ഇന്ത്യന്‍ അതിര്‍ത്തിയിലും കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ചാവേറാക്രമണത്തിലും കണ്ടതാണ്‌.

(തുടരും)
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0