Home | കേരളം | പാര്‍ക്കില്‍ ഒതുക്കപ്പെട്ട ജയരാജന്‌ പാര്‍ട്ടിയുടെ 'കനല്‍പ്പാത'

പാര്‍ക്കില്‍ ഒതുക്കപ്പെട്ട ജയരാജന്‌ പാര്‍ട്ടിയുടെ 'കനല്‍പ്പാത'

Font size: Decrease font Enlarge font

കണ്ണൂര്‍: വിസ്മയ പാര്‍ക്കിന്റെ നടത്തിപ്പിലും ഉദ്ഘാടനചടങ്ങിലും പൂര്‍ണമായും ഒതുക്കപ്പെട്ട സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‌ കണ്ണൂരില്‍ പാര്‍ട്ടി ഔദ്യോഗികപക്ഷം കനിഞ്ഞു നല്‍കിയിരിക്കുന്നത്‌ കനല്‍പ്പാത നാടകത്തിന്റെ ഉദ്ഘാടനം. ജയരാജന്റെ ഇനിയുള്ള യാത്രകള്‍ കനല്‍പ്പാതകളിലൂടെയാകുമെന്ന സന്ദേശമാണ്‌ ഇതിലൂടെയെന്ന്‌ സി പി എം കേന്ദ്രങ്ങള്‍ തന്നെ അടക്കം പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌.
കണ്ണൂരിലുണ്ടായിരുന്നിട്ടു പോലുംവിസ്മയ അമ്യൂസ്മെന്റ്‌ പാര്‍ക്കിന്റെ ഉദ്ഘാടനചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാതിരുന്നത്‌ ബോധപൂര്‍വമാണെന്ന്‌ പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്‌. പാര്‍ക്ക്‌ നിര്‍മ്മാണത്തിനായി രൂപീകരിച്ച സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാനായ ഇ പി ജയരാജനെ പിന്നീട്‌ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്‌ മാറ്റിയെന്നു മാത്രമല്ല സൊസൈറ്റിയുടെ കീഴില്‍ രൂപീകരിച്ച പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ ഡയറക്ടറാക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല.

ഫണ്ട്‌ പിരിവിലും വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനായ ഇ പി ജയരാജന്‍ പാര്‍ക്കിന്റെ നിയന്ത്രണം വരുതിയിലാക്കുന്നത്‌ ഔദ്യോഗികപക്ഷത്തെ പലര്‍ക്കും തിരിച്ചടിയാകും. ഇത്‌ മുന്നില്‍ കണ്ടാണ്‌ ജയരാജനെ ഒഴിവാക്കി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോയത്‌.തന്നെ ഒതുക്കിയതിലുള്ള പ്രതിഷേധമാണ്‌ ഇ പി ജയരാജന്‍ പാര്‍ക്കിന്റെ ഉദ്ഘാടനചടങ്ങ്‌ ബഹിഷ്കരിച്ചു കൊണ്ട്‌ നേതൃത്വത്തെ അറിയിച്ചത്‌. അതിനു പിന്നാലെ കനല്‍പ്പാതകള്‍ നാടകത്തിന്റെ ഉദ്ഘാടകനായി ഇ പി ജയരാജനെ നേതൃത്വം നിശ്ചയിച്ചത്‌ കൗതുകമുണര്‍ത്തിയിരിക്കുകയാണ്‌.

സാധാരണഗതിയില്‍ സംഘചേതനയുടെ പാര്‍ട്ടി നാടകം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ അതല്ലെങ്കില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോ ഉദ്ഘാടനം ചെയ്യേണ്ടതാണ്‌. എന്നാല്‍ ഇ പി ജയരാജനെ ഉദ്ഘാടകനാക്കിയത്‌ നേതൃത്വം ബോധപൂര്‍വമാണെന്ന്‌ പ്രവര്‍ത്തകരും കരുതുന്നു. അതായാലും കനല്‍പ്പാതകളെന്ന്‌ പേരിട്ട നാടകത്തിന്റെ ഉദ്ഘാടകനാകാന്‍ സി പി എമ്മിനകത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യന്‍ ഇ പി ജയരാജനാണെന്ന്‌ പാര്‍ട്ടി നേതാക്കളും സമ്മതിക്കുന്നുണ്ട്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0