Home | കായികം | ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Font size: Decrease font Enlarge font

ദാദയ്ക്ക്‌ ബദല്‍ യുവി തന്നെ

ചെന്നൈ: ഇംഗ്ലണ്ടുമായുള്ള രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരപമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ്‌ സിങ്‌, എസ്‌.ബദരീനാഥ്‌, എം.വിജയ്‌, പ്രഖ്യാന്‍ ഓജ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ആര്‍.പി സിങ്ങിനെ പരിഗണിച്ചില്ല. അച്ചടക്കത്തിന്റെ ലംഘനത്തിന്റെ പേരില്‍ ഒരു മല്‍സരത്തില്‍ വിലക്കുലഭിച്ച ഗൗതം ഗംഭീര്‍ ശിക്ഷപൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി15 അംഗ ടീമിനെയാണ്‌ പ്രഖ്യാപിച്ചത്‌. ഡിസംബര്‍ 11നാണ്‌ ആദ്യ ടെസ്റ്റ്‌ ആരംഭിക്കുന്നത്‌.

ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സുരക്ഷാ ഉപദേശകന്‍ റെഡ്ഡിക്കാസണ്‍ കഴിഞ്ഞ ദിവസം ചെപ്പോക്ക്‌ സ്റ്റേഡിയം സന്ദര്‍ശിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലിയിരുത്തിയ സാഹചര്യത്തിലാണ്‌ സിലക്ഷന്‍ കമ്മിറ്റി ടീം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയത്‌.ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ ചാമ്പലാക്കിയ ബാറ്റിങ്‌ മികവാണ്‌ യുവരാജ്‌ സിങ്ങിന്‌ തുണയായത്‌. ഓഫ്‌ സൈഡിലെ ദൈവം സൗരവ്‌ ഗാംഗുലിയുടെ ഒഴിവിലേക്ക്‌ യുവരാജ്‌ സിങ്ങിനെ പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക്‌ ഏറെ ആലോചിക്കേണ്ടിവന്നില്ല. ഏകദിനത്തിലെ മികവ്‌ ടെസ്റ്റിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്‌ യുവരാജ്‌. മധ്യ നിര ബാറ്റ്സ്മാന്‍ ശബരീനാഥിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത കുറവാണ്‌.
ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടംനേടിയെങ്കിലും ബദരീനാഥിന്‌ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഓസീസിനെതിരെ നാഗ്പൂര്‍ ടെസ്റ്റില്‍ അരങ്ങേറിയ തമിഴ്‌നാട്ടുകാരന്‍ എം വിജയ്‌ ഓപ്പണറുടെ റോളില്‍ മികവ്‌ കാട്ടിയിരുന്നു.എന്നാല്‍ ഇംഗ്ലണ്ടിനെതിരെ കളികാണാനായിരിക്കും വിജയിന്റേയും യോഗം. തകര്‍പ്പന്‍ റോളില്‍ കളിക്കുന്ന ഗംഭീറിന്‌ പകരക്കാരനെ ആലോചിക്കുന്നത്‌ പോലും കാടത്തരമായിരിക്കും അതിനാല്‍ മാസ്മരിക ജോഡികള്‍ തന്നെയാവും ഇന്നിങ്ങ്സ്‌ ഓപ്പണ്‍ ചെയ്യുക.കുംബ്ലെയുടെ സ്ഥാനത്ത്‌ അമിത്‌ മിശ്ര വരുമെന്നാണ്‌ കണക്കുകൂട്ടിയിരുന്നതെങ്കിലും പ്രഗ്യാന്‍ ഓജക്കാണ്‌ നറുക്ക്‌ വീണിട്ടുള്ളത്‌.

സഹീര്‍ ഖാനും ഇഷാന്ത്‌ ശര്‍മ്മയും പേസ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ അഡ്മിഷന്‍ ഉറപ്പാക്കിയപ്പോള്‍ മൂന്നാം പേസര്‍ക്കുള്ള മല്‍സരം ആര്‍ പി സിങ്ങും മുനാഫ്‌ പട്ടേലും തമ്മിലായിരുന്നു. മലയാളി പേസര്‍ ശ്രീശാന്തിന്റെ പേര്‌ സെലക്ഷന്‍ കമ്മിറ്റിയുടെ ആലോചനാ യോഗത്തില്‍ പോലും വന്നില്ല. പരിക്കില്‍ നിന്ന്‌ വിമുക്തനായ ശ്രീശാന്ത്‌ കേരളത്തിനുവേണ്ടി രഞ്ജി കളിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ ശ്രീശാന്തിനേയും ഉള്‍പ്പെടുത്തിയിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക്‌ പോലും ശ്രീശാന്തിന്റെ പേര്‌ വരാതിരുന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. ഐ പി എല്ലിലെ അടിവിവാദത്തിന്‌ ശേഷം ശ്രീശാന്ത്‌ പ്രമുഖ മല്‍സരത്തിനിറങ്ങിയിട്ടില്ല.

ടീം ഇന്ത്യ: മഹേന്ദ്ര സിങ്‌ ധോണി (ക്യാപ്റ്റന്‍), വീരേന്ദ്രര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്മണ്‍, എസ്‌. ബദരീനാഥ്‌, ഹര്‍ഭജന്‍ സിങ്‌, അമിത്‌ മിശ്ര, സഹീര്‍ ഖാന്‍, ഇഷാന്ത്‌ ശര്‍മ, മുനാഫ്‌ പട്ടേല്‍, എം വിജയ്‌, യുവരാജ്‌ സിങ്‌, പ്രഗ്യാന്‍ ഓജ.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0