വി.എസ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവ്
Imageവി.എസ് അച്യുതാനന്ദന് സംസ്ഥാന കമ്മിറ്റി സീറ്റ് നിഷേധിച്ചെന്നും അദ്ദേഹം മല്‍സരരംഗത്തുണ്ടാവില്ലെന്നുമായിരുന്നു വാര്‍ത്തകള്‍.  ഇപ്പോള്‍ അവയ്‌ലബിള്‍ പി.ബി ചേര്‍ന്ന് അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. എന്തുകൊണ്ടാണ് സിപിഎമ്മില്‍ ഇങ്ങനെയൊരു അനിശ്ചിതത്വം?.
ഇപ്പോള്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമായല്ലോ. അങ്ങനെ പല വാര്‍ത്തകളും വരും. ഇന്നലെ വരെ വന്ന വാര്‍ത്തകളില്‍ ആരും ഒന്നും പ്രതികരിച്ചില്ലല്ലോ. വി.എസ് കൂടി ഉള്‍പ്പെടുന്നതാണല്ലോ പാര്‍ട്ടി.

സാധാരണ നിലയില്‍ സി.പി.എം സംസ്ഥാന സമിതിയുടേതായി വരുന്ന വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ പാര്‍ട്ടി അത് നിഷേധിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തിലതുണ്ടാകാതിരുന്നത് എന്തുകൊണ്ടാണ്?.

നിങ്ങള്‍ക്ക് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയെ ക്കുറിച്ച് വല്ലാത്ത ഉത്കണ്ഠയാണല്ലോ? ആ ഉത്കണ്ഠ വെച്ചാണല്ലോ കാര്യങ്ങള്‍ വരുന്നത്.

വി.എസിനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുത്തിട്ടുണ്ട്. ഈ വികാരമാണോ തീരുമാനത്തില്‍ മാറ്റമുണ്ടാകാന്‍ കാരണം?.

പ്രകടനം പാര്‍ട്ടിയിലുള്ളവരല്ല നടത്തിയത്. പാര്‍ട്ടിയിലുള്ളവര്‍ക്ക് പ്രകടനം നടത്താനാവില്ല. ഞങ്ങളുടെ ശ്രദ്ധയിലില്ല. നിങ്ങളുടെ ശ്രദ്ധയിലുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കൂ. നിങ്ങള്‍ക്ക് നല്ല താല്‍പ്പര്യമാണല്ലോ ഞങ്ങളുടെ കാര്യത്തില്‍. ഇവിടെ ഞങ്ങള്‍ സെക്രട്ടറിയേറ്റ്  കൂടിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നത് കണ്ടല്ലോ. അങ്ങനെയുള്ള കാര്യങ്ങള്‍ വളരെ താല്‍പ്പര്യപൂര്‍വം നോക്കുകയാണല്ലോ. മറ്റ് കാര്യങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നോക്കാം.

വി.എസിന് സീറ്റു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പൂഞ്ഞാറില്‍ മല്‍സരിക്കാന്‍ നിശ്ചയിച്ചിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം പിന്മാറി. ഇനി അദ്ദേഹത്തെ അവിടെ പരിഗണിക്കുമോ?

അല്‍ഫോന്‍സ് മാറിയത് അതുകൊണ്ടല്ല, അദ്ദേഹം പറയുന്നത് കേരളത്തില്‍ ദരിദ്രര്‍ വളരെ കുറവാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലാണ് ധാരാളം ദരിദ്രര്‍ കൂടുതലുള്ളത്. അദ്ദേഹത്തിന് ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തക്കാനാണ് താല്‍പ്പര്യം. അതുകൊണ്ട് ആ ഭാഗത്തേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്. അതുകൊണ്ടാണ് ഞാന്‍ മാറുന്നതെന്ന് എന്നോട് നേരിട്ടുപറഞ്ഞിട്ടുണ്ട്.


വി.എസ് അച്യുതാനന്ദനെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചേ തീരുവെന്ന് പി.ബി നിര്‍ദ്ദേശിച്ചിട്ടുണ്ടോ?


വി.എസ് നേരത്തെ മുതല്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ മല്‍സരിക്കുന്ന ഒരു നേതാവാണ്. പുതുതായി അദ്ദേഹം മല്‍സരിക്കുന്നതല്ലല്ലോ. കേരളത്തിന്റെ നിയമസഭയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ 67 മുതല്‍ അദ്ദേഹം നിയമസഭാംഗമായിരുന്നു. അത് മറ്റാരുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ലല്ലോ. പാര്‍ട്ടി തന്നെ നിര്‍ത്തിയതല്ലേ. അതിന് ശേഷം 70-ലാണ് അദ്ദേഹത്തിനൊപ്പം ഞാനും നിയമസഭാ അംഗമായി പ്രവര്‍ത്തിച്ചത്. അന്ന് ഞാന്‍ ആ നിയമസഭയില്‍ ഉണ്ടായിരുന്നു. 77-ല്‍ അദ്ദേഹം പരാജയപ്പെട്ടു പോകുന്ന അവസ്ഥയുണ്ടായി. പിന്നെ 80-ല്‍ ഇവിടെ മല്‍സരിക്കുമ്പോള്‍ സഖാവ് നായനാര് പാര്‍ട്ടി സെക്രട്ടറിയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്‍സരിച്ചു. നിയമസഭാ സ്ഥാനാര്‍ത്ഥിയായി നായനാര്‍ മല്‍സരിക്കുമ്പോള്‍ വി.എസ് പാര്‍ട്ടി സെക്രട്ടറിയായി. പിന്നെ വി.എസ് തെരഞ്ഞെടുപ്പ് രംഗത്തുവരുന്നത് 91-ലാണ്. പിന്നെ 96-ലും. 96-ല്‍ അദ്ദേഹം പരാജയപ്പെട്ടു. 2001-ലും 2006-ലും അദ്ദേഹം മല്‍സരിച്ചു. ഇതെല്ലാം പാര്‍ട്ടി തീരുമാനപ്രകാരമുണ്ടായ കാര്യങ്ങളല്ലേ. ആരെങ്കിലും പ്രത്യേക ശുപാര്‍ശ നടത്തിയതിന്റെ അടിസ്ഥാനത്തിലാണോ. പാര്‍ട്ടിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമത്തിലൂടെ തീരുമാനം എടുക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം വീണ്ടും മല്‍സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. സ്വാഭാവികമായും അദ്ദേഹം മല്‍സരിക്കും. ആര്‍ക്കും ഒരു ആശങ്കയും വേണ്ട.


വി.എസ് തന്നെയായിരിക്കുമോ എല്‍ഡിഎഫിനെ നയിക്കുന്നത് ?.


എന്തൊരു ചോദ്യമാടോ അതൊക്കെ. വി.എസ് അച്യുതാനന്ദന്‍ എന്നുപറയുന്നത് കേരളത്തിലെ പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണ്. അദ്ദേഹം ലിസ്റ്റിലുണ്ടാകുമ്പോള്‍ അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയുണ്ടോ.

2006-ല്‍ അദ്ദേഹം ആദ്യം മല്‍സരിക്കേണ്ടെന്നും പിന്നീട് മാറിയ സാഹചര്യത്തില്‍ മല്‍സരിക്കുകയായിരുന്നുവെന്നും കോട്ടയം സമ്മേളനത്തിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അതുപോലെ എന്തെങ്കിലും സാഹചര്യം ഇപ്പോഴുണ്ടായിട്ടുണ്ടോ?


-കോട്ടയം സമ്മേളനത്തിന്റെ റിവ്യൂ റിപ്പോര്‍ട്ട് നമുക്ക് പിന്നീട് പരിശോധിക്കാം. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇപ്പോഴെടുക്കാം.

അതുപോലെയൊരു മാറ്റമാണോ ഇപ്പോഴുണ്ടായത്?.

നിങ്ങള്‍ക്ക് വേണ്ടകാര്യമെന്താണ്. ഞാന്‍ വ്യക്തമാക്കിയല്ലോ. ഇതൊരു പ്രക്രിയയല്ലേ. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ പുറത്തുനില്‍ക്കുന്നയാളല്ല വി.എസ്. വി.എസ് കൂടി ഉള്‍പ്പെട്ടുകൊണ്ടുള്ള ഒരു പ്രക്രിയയാണ്. അപ്പോള്‍ വി.എസ് കൂടി ഉള്‍പ്പെട്ടുകൊണ്ട് കൂടിയാണ് ഈ ചര്‍ച്ചകളെല്ലാം നടക്കുന്നതെന്ന് മനസ്സിലാക്കണം. അതില്‍ നിന്ന് വി.എസിനെ അടര്‍ത്തിമാറ്റാന്‍ നോക്കരുത്. വി.എസ് കൂടി ഉള്‍പ്പെട്ടുകൊണ്ടുള്ള ഒരു പ്രക്രിയയുടെ അവസാനഫലമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറഞ്ഞത്. അതിനകത്ത് ആര്‍ക്കും ഒരാശങ്കയും ഉണ്ടാകേണ്ട കാര്യമില്ല.

വി.എസിന് സീറ്റ് നിഷേധിച്ചത് സി.പി.എമ്മിന്റെ നാടകമാണെന്ന് പ്രതിപക്ഷം പറയുന്നത് ശരിയല്ലേ?.

അവര്‍ക്ക് വല്ലാത്ത വേവലാതി കാണും. കാരണം, പരാജയം സുനിശ്ചിതമായി നില്‍ക്കുന്ന വിഭാഗമാണ്. ഞങ്ങളുടെ ഒരു ബീറ്റ് സ്വാഭാവികമായും അവരെ വിറളിപിടിപ്പിക്കും. അതിന്റെ പ്രതികരണമായിരിക്കും.


സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം പി.ബി യോഗം ചേര്‍ന്ന് തിരുത്തിയെന്ന് പറയാമോ?

ഞങ്ങളുടെ ഫുള്‍ പി.ബി എന്നത് വളരെ മുന്‍കൂട്ടി നോട്ടീസ് നല്‍കി കൂടുന്നൊരു കാര്യമാണ്. അവയ്‌ലബിള്‍ പി.ബി എന്ന് പറയുന്നത് എല്ലാദിവസവും കൂടും. അതിന് ഒരു പ്രത്യേകതയുമില്ല. ഞങ്ങളിപ്പോള്‍ ലിസ്റ്റിന് അംഗീകാരം വാങ്ങി. അത് വാങ്ങുന്നത് സാധാരണ നിലയില്‍ അവയ്‌ലബിള്‍ പി.ബി കൂടി ചേര്‍ന്നിട്ടാണല്ലോ. അല്ലാതെ ഫുള്‍ പി.ബി ചേര്‍ന്നിട്ടില്ലല്ലോ. അതൊരു പാര്‍ട്ടി നടപടിക്രമം എന്നുകണ്ടാല്‍ മതി.

ഈ ലിസ്റ്റില്‍ ഇനി മാറ്റങ്ങളുണ്ടാകുമോ?.

ഞാന്‍ പറഞ്ഞില്ലെ, പി.ബിയുടെ കൂടി അംഗീകാരം വാങ്ങിക്കൊണ്ടാണ് ലിസ്റ്റ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അതിനകത്ത് വേറെ ശങ്കയുടെ ആവശ്യമില്ല.


ഇനി സീറ്റു നല്‍കിയാലും വി.എസ് മല്‍സരിക്കില്ല എന്നാണ് കേള്‍ക്കുന്നത്?.

അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് സഖാവ് വി.എസിനെ അടര്‍ത്തി മാറ്റിക്കൊണ്ടൊരു ചിത്രീകരണം വേണ്ട. അദ്ദേഹം ഈ പാര്‍ട്ടിയുടെ ഭാഗമാണ്. പാര്‍ട്ടിയുടെ ഭാഗമായി തന്നെ വന്നിട്ടുള്ള തീരുമാനമാണിത്. അപ്പോള്‍ അതിനെക്കുറിച്ച് യാതൊരു ആശങ്കയോ സംശയമോ ഉണ്ടാകേണ്ട കാര്യമില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls