ഒബാമയെ കാത്തിരിക്കുന്ന ചോദ്യങ്ങള്‍
Imageവരുന്ന ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലാണ്. സ്വന്തം രാജ്യത്തുനിന്ന് രാഷ്ട്രീയമായി ചെറിയൊരു പ്രഹരവുമേറ്റാണ് അദ്ദേഹം വരുന്നത്. എന്തൊക്കെയാവും ഇന്ത്യയില്‍ ഒബാമ പറയാന്‍ പോകുന്നത്? ഇന്ത്യ ഒബാമയോട് എന്തുപറയും? ലോകം കാതോര്‍ത്തിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

ക്ലീറ്റസ് കാക്കനാട്
ഇന്ത്യ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ് ഈ ദിനങ്ങളെ. എന്താകും ഒബാമ ഇന്ത്യയോട് പറയുന്നത്? എന്തൊക്കെയാകും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്? ഇവകൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കാം?... ഇങ്ങനെപോകുന്നു യു എസ് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെച്ചൊല്ലി നിരീക്ഷകരുടെ ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ലോകം.ശനിയാഴ്ച രാവിലെയാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് തിങ്കള്‍ വരെ തിരക്കിട്ട പരിപാടികളാണ്. ഭീകരാക്രമണത്തിന് വിധേയമായ താജ് ഹോട്ടല്‍ സന്ദര്‍ശനം, ഗാന്ധി മ്യൂസിയത്തില്‍ സന്ദര്‍ശനം, ദീപാവലി ആഘോഷം, ടൗണ്‍ ഹാളില്‍ വിദ്യാര്‍ത്ഥികളുമായി സംവാദം, പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കൂടിക്കാഴ്ചകള്‍, പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യല്‍, അത്താഴ വിരുന്ന് തുടങ്ങിയവയാണ് പ്രധാനപരിപാടികള്‍.

ഒബാമയുടെ ആദ്യഇന്ത്യന്‍ സന്ദര്‍ശനത്തില്‍ മുഖ്യമായും ഉത്കണ്ഠകൊള്ളുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയില്‍ ഭീകര പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക്് സഹായം നല്‍കുന്നത് നിറുത്തണമെന്നതായിരിക്കും മന്‍മോഹന്‍ സിങ് ആദ്യമേ ഒബാമയോട് ആവശ്യപ്പെടുക എന്നത് പാക് ഭരണകൂടത്തിന് ഉറപ്പുണ്ട്. ഒരുപക്ഷേ ഇസ്ലാമാബാദിന് നല്‍കുന്ന സൈനിക സഹായപാക്കേജുകളുടെ കാര്യത്തിലും ന്യൂഡല്‍ഹി ആശങ്ക പ്രകടിപ്പിച്ചേക്കാം. അഫ്ഗാനിലെ യു എസ് നയത്തെക്കുറിച്ചും ഒബാമ ഇന്ത്യയില്‍ വ്യക്തമാക്കാനിടയുണ്ട്. ആ രാജ്യത്തുനിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ചും സൂചനകളുണ്ടായേക്കും. മേഖലയില്‍ വളര്‍ന്നുവരുന്ന ചൈനയെ നിരീക്ഷിക്കാന്‍ ഇന്ത്യയുടെ സഹായം വാഷിങ്ടണ്‍ തേടിയേക്കും.
 
ഇക്കാര്യത്തില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം ഇന്ത്യയുമായി ഉണ്ടാക്കാനും ഒബാമ തയ്യാറാകും. പക്ഷേ ഇന്ത്യ കാത്തിരിക്കുന്നത് ആണവസാങ്കേതികത ഇറക്കുമതി ചെയ്യുന്നതില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം പിന്‍വലിക്കുമെന്ന തീരുമാനമാണ്. 1998ലെ ആണവ പരീക്ഷണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയാല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന സാങ്കേതികതയിലൂടെ ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷകള്‍ ഇനിയുമുണ്ട്. പ്രതിവര്‍ഷം 60 ബില്യന്‍ യു എസ് ഡോളര്‍ വരുമാനമുണ്ടാക്കുന്നതും 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ ഔട്ട്‌സോഴ്‌സിങ്ങിന് ഒബാമ വിലങ്ങിടാന്‍ മടികാണിച്ചേക്കുമെന്നതാണ് അതിലൊന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ യു എസിലെ ആഭ്യന്തര സമ്മര്‍ദ്ദം അതിജീവിക്കാന്‍ അദ്ദേഹം കെല്‍പ്പുകാണിക്കേണ്ടതുമുണ്ട്.
 
ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് വര്‍ഷം തോറും 200 ദശലക്ഷം രൂപയുടെ ചെലവുണ്ടാക്കുന്ന യു.എസിലെ വിദേശകമ്പനികള്‍ക്കുള്ള വിസാ ഫീ വര്‍ധനയെക്കുറിച്ചും ആശ്വാസ നടപടികളുണ്ടാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഏതായാലും ഒബാമയുടെ സന്ദര്‍ശനം സൃഷ്ടിച്ചിട്ടുള്ള ആവേശം ചെറുതല്ല. ഒബാമയെക്കുറിച്ചറിയാന്‍ യുവതലമുറയ്ക്കുപോലും താല്‍പര്യമേറിവരികയാണ്. അതുകൊണ്ടുതന്നെ അദ്ദേഹമെഴുതിയതും അദ്ദേഹത്തെക്കുറിച്ചുള്ളതുമായ പുസ്തകങ്ങള്‍ക്ക് പ്രിയമേറി വരികയാണ്. ഡ്രീംസ് ഫ്രം മൈ ഫാദര്‍: എ സ്റ്റോറി ഓഫ് റേസ് ആന്‍ഡ് ഇന്‍ഹെറിറ്റന്‍സ്, ദി ഒഡാസിറ്റി ഓഫ് ഹോപ്പ്: തോട്ട്‌സ് ഓണ്‍ റീക്ലെയിമിങ് ദി അമേരിക്കന്‍ ഡ്രീം, ഒബാമാസ് വാര്‍സ്, ബ്രിഡ്ജ്-ദി ലൈഫ് ആന്‍ഡ് റൈസ് ഓഫ് ബരാക്ക് ഒബാമ എന്നീ പുസ്തകങ്ങള്‍ വിലയേറിയതാണെങ്കിലും വന്‍ തോതില്‍ വിറ്റുപോകുന്നുണ്ടെന്നാണ് പുസ്തകശാലക്കാരുടെ സാക്ഷ്യം.
 
ഒബാമാസ് വാര്‍സ് എന്ന പുസ്തകത്തിന് 972 രൂപ വിലവരുമെങ്കിലും ഇരുപതും മുപ്പതും വീതം ഓരോ ദിവസവും വില്‍ക്കപ്പെടുന്നുണ്ടത്രെ. വിലയല്ല പ്രധാനമെന്ന് തലസ്ഥാനത്തെ പുസ്തക വ്യാപാരി പറയുന്നു. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല ജനങ്ങള്‍ക്കാകെ ഒബാമയില്‍ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് വിലപോലും നോക്കാതെ പുസ്തകങ്ങള്‍ വാങ്ങുന്നതെന്ന് പ്രസാധകന്‍ അഭിപ്രായപ്പെടുന്നു. ഡ്രീംസ് ഫ്രം മൈ ഫാദറും ദി ഒഡാസിറ്റി ഓഫ് ഹോപ്പും പ്രസിഡന്റിന്റെ രചനയാണ്. മറ്റു രണ്ടു പുസ്തകങ്ങള്‍ പ്രമുഖ പത്രപ്രവര്‍ത്തകരുടെ കൃതികളും.മുംബൈയിലുമുണ്ട് ഈ പുസ്തകകൊയ്ത്ത്. ലോകനേതാവിന്റെ പുസ്തകങ്ങള്‍കൊണ്ട് ഷെല്‍ഫുകള്‍ നിറയ്ക്കാനുള്ള തത്രപ്പാടിലാണ് മഹാനഗര നിവാസികള്‍. ഒപ്പം കൊളാബയിലെ കുറെ സ്‌കൂള്‍ കുട്ടികളും ആഹ്ലാദചിത്തരായി കാത്തിരിക്കുന്നു.
 
ഒബാമയോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ അവസരം ലഭിക്കുന്ന കൊളാബ ഹോളിനെയിം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അസുലഭാവസരത്തിനായി തയ്യാറെടുക്കുന്നത്. യു.എസ് പ്രസിഡന്റിന്റെ മനംകവരാന്‍ സാംസ്‌കാരിക പരിപാടികളും ദീപാവലി നൃത്തവും മറ്റും ഒരുക്കുന്നുണ്ട്. പരിസ്ഥിതി സംബന്ധമായ ചില പ്രസന്റേഷനുകളും നടത്തും. വിദ്യാര്‍ത്ഥികളും ഒബാമയും തമ്മിലുള്ള സംവാദവുമുണ്ടാകുമെന്ന് യു.എസ് ഡെപ്യൂട്ടി സെക്യൂരിറ്റി ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ട്. കാതങ്ങള്‍ക്കകലെയുള്ള കാതുകള്‍പോലും  ഇനിയുള്ള ദിവസങ്ങളില്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുണ്ടാകുന്ന വാര്‍ത്തകള്‍ക്കായിരിക്കും കാത്തിരിക്കുക എന്നത് സത്യമാണ്. ഒബാമയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം ദ്യോതിപ്പിക്കാന്‍ അതുമാത്രം മതിയല്ലോ.

ഒബാമയുടെ സന്ദര്‍ശന പരിപാടി
നവംബര്‍ ആറ്
ഒബാമയും സംഘവും മുംബൈയിലെത്തുന്നു. ആദ്യം ഭീകരാക്രമണത്തിനിരയായ താജ് ഹോട്ടല്‍ സന്ദര്‍ശനം. ഇവിടെ വച്ച് അദ്ദേഹം പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷ. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ചിലരെ നേരില്‍ കാണാനുമിടയുണ്ട്. തുടര്‍ന്ന് മഹാത്മജിയുടെ മുംബൈയിലെ വസതിയായ മണിഭവന്‍ സന്ദര്‍ശനം. വൈകിട്ട് യുഎസ് - ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ അഭിസംബോധന. ഇന്ത്യയിലെ ബിസിനസുകാരുമായി കൂടിക്കാഴ്ചകളുമുണ്ടാകും.
നവംബര്‍ ഏഴ്
കൊളാബയിലെ ഹോളിനെയിം സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ദീപാവലി ആഘോഷം. തുടര്‍ന്ന് ടൗണ്‍ഹാളില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖാമുഖം. ജനാധിപത്യം, ഇന്തോ-യു എസ് ബന്ധം എന്നിവയെക്കുറിച്ചായിരിക്കും പ്രസംഗം.
നവംബര്‍ എട്ട്
ഒബാമ ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. വൈകിട്ട് പ്രധാനമന്ത്രിയും പത്‌നിയും ഒരുക്കുന്ന അത്താഴ വിരുന്ന്.
നവംബര്‍ ഒമ്പത്
രാവിലെ ന്യൂഡല്‍ഹിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് യാത്ര.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls