ഇനിയും ചാരമാകാത്ത അനാചാരങ്ങള്‍

Imageവി.പി. രമേശന്‍

ഭൂഖണ്ഡങ്ങളിലൊക്കെയും വര്‍ഗങ്ങളും ഗോത്രങ്ങളുമുണ്ട്‌. അവര്‍ക്കിടയില്‍ നിരവധി ആചാരങ്ങളുമുണ്ട്‌. സംസ്കൃതചിത്തരെ അമ്പരപ്പിക്കുന്നവിധത്തിലുള്ള അനാചാരങ്ങളാണവ.

രണ്ടുകാലില്‍ നിവര്‍ന്നുനടക്കുന്നു എന്നതിനപ്പുറം മനുഷ്യന്‍ മൃഗസമാനനാണെന്നോ അല്ലെങ്കില്‍ അവയ്ക്കും താഴെയാണെന്നോ പറയാവുന്ന വിധത്തിലാണ്‌ ആചാരങ്ങള്‍. ആ ആചാരങ്ങളെയാണ്‌ മനുഷ്യസ്നേഹികളായ ഗുരുവര്യന്മാര്‍ അനാചാരങ്ങളെന്നുവിളിച്ച്‌ ആക്രമിച്ചത്‌. ഇന്ത്യയിലും ഗുരുക്കന്മാരും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുമുണ്ടായിരുന്നു. ജന്മം മുഴുവന്‍ അവര്‍ ഹോമിച്ചത്‌ അനാചാരങ്ങള്‍ക്കും പ്രാകൃതരീതികള്‍ക്കെതിരെയുമായിരുന്നു. രാജാറാം മോഹന്‍ റായി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇന്നും സതി കൊണ്ടാടുമായിരുന്നു. മറവില്‍ സതി ഇപ്പോഴുമുണ്ട്‌. സ്വന്തം സഹോദരന്റെ മൃതദേഹത്തിനൊപ്പം ജീവനുള്ള ജേഷ്ഠത്തിയെ വരിഞ്ഞുമുറുക്കി ചിതയ്ക്കകത്തുവെച്ച്‌ തീവെച്ചപ്പോള്‍ കരഞ്ഞുവിളിച്ച്‌ കേണത്‌ രാജാറാം മോഹന്‍ റായിയോടാണ്‌.

 

ദര്‍ശനങ്ങളിലൊക്കെ പറയുമായിരിക്കും ദേഹമല്ല ദേഹിയാണ്‌ പ്രധാനമെന്ന്‌. പറയുന്നവനെ പ്രൊമത്യൂസിനെപ്പോലെ വിധിയ്ക്കപ്പെടുമ്പോഴാണ്‌ അവന്‍ നിലവിളിക്കുന്നത്‌. പ്രാണികള്‍ക്ക്‌ ദേഹമാണ്‌ പ്രധാനം. മരിച്ച ഭര്‍ത്താവിന്‌ പത്നീസമേതനായി പോവാന്‍ ജീവനുള്ള ഭാര്യ ചിതയില്‍ ചാരമാവുന്നു. മരിച്ച ഭാര്യയുടെ സീമന്തരേഖയിലെ സിന്ദൂരം പോവാതിരിയ്ക്കാന്‍ ഭര്‍ത്താവ്‌ പോയി ചിതയില്‍ കിടക്കില്ല. ഇവിടെയാണ്‌ പുരുഷാധിപത്യമുള്ള സമൂഹത്തിന്റെ കാപട്യം പുറത്തുവരുന്നത്‌. രാജാറാം മോഹന്‍ റായി, ബാലഗംഗാധര തിലകന്‍ എന്നിവരുടെ സാമൂഹ്യജീര്‍ണ്ണതാ നിവാരണശ്രമങ്ങള്‍ക്ക്‌ അധികാരത്തിന്റെ പിന്‍തുണലഭിച്ചിരുന്നു. അഥര്‍വം മനസ്സില്‍ ഉരുവിട്ടുനടക്കുന്ന ചണ്ഡാലതയായിരുന്നു ഭാരതത്തിന്റെ മുഖമുദ്ര. ഇതിനൊരു സംസ്ക്കാരമെന്നുപറയാന്‍ നമുക്ക്‌ അറപ്പുണ്ടാവും.


പാമ്പാട്ടികളുടെ നാടാണ്‌ ഇന്ത്യയെന്ന്‌ ഫാഹിയാനും ഹുയാങ്ങ്‌ സാങ്ങും ഇബ്നുബത്തുത്തയും എന്തിന്‌ ഇ.എം.ഫോസ്റ്ററും കണ്ട ഇന്ത്യയുടെ വിവരണങ്ങളില്‍ നിന്നു ചികഞ്ഞെടുക്കാം.യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രശ്നം ഈ നൂറ്റാണ്ടില്‍ പോലും സാമ്പത്തികമോ രാഷ്ട്രീയമോ അല്ല. പട്ടിണിക്കൊപ്പം അതിനേക്കാളേറെ കരാളരൂപം കൊണ്ടുനില്‍ക്കുന്ന അനാചാരങ്ങളുടെ തടവുകാരനാണ്‌ ഇന്ത്യക്കാരന്‍. മനുഷ്യത്വം മരവിച്ച മനുഷ്യക്കോലങ്ങളുടെ നിഴലുകളിഴയുന്ന ഭാരതത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തേക്കാളേറെ വേണ്ടത്‌ സാമൂഹ്യപ്രവര്‍ത്തനമാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അമരത്തുനിന്ന മഹാത്മാഗാന്ധിപോലും പിന്നീട്‌ സാമൂഹ്യജീര്‍ണ്ണതാ നിവാരണയത്നങ്ങളിലേക്ക്‌ നീങ്ങിയത്‌ ഭാരതത്തിന്റെ അടിമത്വം അനാചാരങ്ങളിലാണെന്ന്‌ മനസ്സിലാക്കിയതിനാലാണ്‌. ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയില്‍ സാമൂഹിക തിന്മകളുടെ ഉന്മൂലനമാണ്‌ പ്രധാനമെന്ന്‌ ഗാന്ധിജി മനസ്സിലാക്കി.


ഇത്രയും ആമുഖമായി പറഞ്ഞത്‌ സമീപകാലത്ത്‌ ഇന്ത്യയില്‍ നടന്ന രണ്ട്‌ സംഭവങ്ങളിലേക്ക്‌ ശ്രദ്ധക്ഷണിയ്ക്കുന്നതിനും ആ സംഭവങ്ങളോട്‌ അധികാരികളും ഇന്ത്യയിലെ സാമൂഹ്യപ്രവര്‍ത്തകരും പുലര്‍ത്തുന്ന നിസംഗതയുടെ ക്രൂരത എത്രയെന്ന്‌ മറനീക്കി കാണിക്കുവാനുമാണ്‌. ആദ്യസംഭവം ഉണ്ടായത്‌ ഹരിയാനയിലെ ജഗ്ഗാര്‍ ജില്ലയിലെ ഖേരി പഞ്ചായത്തിലാണ്‌. സതീഷ്‌-കവിത ദമ്പതിമാര്‍ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ വിവാഹബന്ധത്തിലായിട്ട്‌ മൂന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. അവര്‍ക്ക്‌ പത്തുമാസമുള്ള ഒരാണ്‍കുട്ടിയുണ്ട്‌. ഇതിനിടയിലാണ്‌ സമുദായ പ്രമാണിമാര്‍ ഒരുകാര്യം കണ്ടുപിടിച്ചത്‌. കവിത ബെനിവാള്‍ ഗോത്രക്കാരിയും സതീഷ്‌ സെര്‍വാള്‍ ഗോത്രക്കാരനുമാണത്രേ. അവര്‍ തമ്മില്‍ സഹോദര ഗോത്രക്കരെന്ന നിലയില്‍ ഭാര്യാഭര്‍ത്തൃസമ്പര്‍ക്കം പാടില്ലത്രെ.

 

അതായത്‌ അവര്‍ സഹോദരീസഹോദരന്മാരായി കഴിയണം. ഇണചേര്‍ന്നുകുട്ടിയുണ്ടായത്‌ തിരുത്താനാവാത്തതിനാല്‍ പഞ്ചായത്ത്‌ അതിനും പരിഹാരം കണ്ടെത്തി. ഗ്രാമപഞ്ചായത്തിന്റെ വിധി ഇങ്ങനെ. കവിത സ്വന്തം വീട്ടില്‍ പോകണം. സതീഷിന്റെ അച്ഛന്‍ അവനുകൊടുക്കുവാനുള്ള സ്വത്തുക്കള്‍ കുട്ടിയുടെ പേരിലെഴുതണം. കൂടാതെ മൂന്നുലക്ഷം രൂപ കുട്ടിയുടെ പേരില്‍ ബാങ്കിലിടണം. ഇതിനുപറഞ്ഞിരിക്കുന്ന സമയപരിധി 28 ദിവസമാണ്‌. അനുസരിച്ചില്ലെങ്കില്‍ അപ്പോള്‍ കാണാം. ഒരുവ്യക്തി ആര്‍ജ്ജിച്ച സ്വത്ത്‌ മറ്റൊരാളുടെ പേരില്‍ ആക്കണം എന്നുപറയാന്‍ പഞ്ചായത്താര്‌? നിയമപരമായി വിവാഹിതരായവരുടെ വിവാഹബന്ധം അസാധുവെന്നുപറയാന്‍ പഞ്ചായത്താര്‌ ? കവിത-സതീഷ്‌ ദമ്പതിമാരുടെ മാതാപിതാക്കളും സഹോദരങ്ങളും സങ്കടത്തിലാണ്‌.

 

ഈ സങ്കടനിവര്‍ത്തിക്ക്‌ ഇന്ത്യന്‍ നിയമസംവിധാനത്തെയാണ്‌ ആദ്യം ചവിട്ടി പുറത്താക്കേണ്ടത്‌. അടുത്തരംഗം മഹാരാഷ്ട്രയിലെ അമരാവതിയിലാണ്‌. മംഗ്രൂന്‍ ചവാലഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ സ്കൂള്‍ മുറ്റത്ത്‌ ഒരു പൊതുകിണര്‍ കുഴിച്ചു. വെള്ളമെടുക്കുന്നതിനെതിരെ വിദ്യാഭ്യാസഓഫീസര്‍ പര്‍ദ്ദിസ്ത്രീകളെ വിലക്കി. പര്‍ദ്ദി സ്ത്രീകളില്‍ പ്രശാന്ത എന്ന നാലുമക്കളുള്ള 38 കാരിയുമുണ്ടായിരുന്നു. അവള്‍ ഓഫീസറായ ഹാല്‍ദെയുമായി വഴക്കടിച്ചു. അയാള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കി. വഴക്കിനിടയില്‍ പ്രശാന്ത ഹാല്‍ദെയെ തൊട്ടു. അതാണ്‌ പ്രശ്നം. പ്രശാന്തയെ സമുദായം കൈവിട്ടു. ഭ്രഷ്ടാക്കി. ഭര്‍ത്താവുപോലും ഉപേക്ഷിച്ചുകഴിഞ്ഞു. ഈ സംഭവങ്ങള്‍ ഒരു പോലീസ്‌ സ്റ്റേഷന്‍ ഓഫീസറും ഒരു മജിസ്്ട്രേട്ടും കൈകാര്യം ചെയ്യുക.

 

അതായത്‌ ഇവിടെ ഇന്ത്യന്‍ ശിക്ഷാനിയമമുണ്ട്‌. നിയമം അതിന്റെ ജോലിചെയ്യുമെന്നാണ്‌ അധികാരികള്‍ പറയുന്നത്‌. ഇവിടെ ആദരവധം ഉണ്ട്‌. സ്ത്രീ-പുരുഷന്മാര്‍ വീട്ടുകാര്‍ക്കോ സമുദായാചാരത്തിനോ വിരുദ്ധമായോ ജാതിമാറിയോ വിവാഹിതരായാല്‍ കല്ലെറിഞ്ഞും വടിക്കൊണ്ടടിച്ചും കൊല്ലും. കേസ്സൊക്കെ പോലീസെടുക്കും. കേസ്‌ ഭംഗിയായി തള്ളിയും പോവും. എന്തിനാണ്‌ ഇങ്ങിനെയൊരു നിയമസംവിധാനം?. മഹത്തായ ഒരു ഭരണഘടനയുണ്ട്‌ ഇവിടെ. അസമത്വം തൂത്തെറിയുമെന്നാണ്‌ ഉറപ്പ്‌. അസമത്വമെന്നുപറഞ്ഞാല്‍ എല്ലാവിധത്തിലുമുള്ളവ. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക അസമത്വം നീക്കി മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതി ഉണ്ടാക്കും എന്നാണ്‌ ഉറപ്പ്‌. ആ ഭരണഘടന പിടിച്ചാണ്‌ പഞ്ചായത്തംഗം തൊട്ട്‌ പാര്‍ലമെന്റിലിരിക്കുന്നവര്‍ വരെ ആണയിടുന്നത്‌. പ്രതിജ്ഞയും ശപഥവുമെടുക്കുന്നത്‌. നിയമങ്ങള്‍ ഉണ്ടാക്കിക്കൂട്ടുന്നുണ്ട്‌.

 

പതിനായിരക്കണക്കിന്‌ നിയമങ്ങള്‍ നമുക്കുണ്ട്‌. നിയമങ്ങള്‍ മുട്ടിയിട്ട്‌ നടക്കാന്‍ വയ്യാതായിരിക്കുന്നു. സാമൂഹിക അനീതികള്‍ക്കെതിരെയുമുണ്ട്‌ നിരവധി നിയമങ്ങള്‍. മേല്‍പറഞ്ഞ പഞ്ചായത്ത്‌ വിധികളൊക്കെയും വന്‍ കുറ്റങ്ങളാണ്‌. പക്ഷേ നിയമത്തിലെ ശിക്ഷകള്‍ അവര്‍ക്കുമുമ്പില്‍ തലതാഴ്ത്തിനില്‍ക്കും.
ഈ കാടന്‍ സമൂഹത്തെയാണ്‌ മഹത്വവല്‍ക്കരിച്ച്‌ ചിലര്‍ നടക്കുന്നത്‌. ചിലര്‍ ഫത്വ പുറപ്പെടുവിച്ചുനില്‍ക്കുന്നു. ബുര്‍ഖ മതാചാരഭാഗമാണെന്നം മുസ്ലീം സ്ത്രീകള്‍ക്ക്‌ അത്‌ മാറ്റി വോട്ടര്‍ കാര്‍ഡിനുള്ള ഫോട്ടോ എടുത്തുനല്‍കാന്‍ കഴിയില്ലെന്നും മതനിയമങ്ങളെ ഉദ്ധരിച്ചു ചിലര്‍ പറഞ്ഞപ്പോള്‍ ആപാദചൂഡം പൊതിഞ്ഞുനില്‍ക്കുന്ന മനുഷ്യരൂപത്തെ മുഖംകാണാതെ പടമെടുത്ത്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ എങ്ങനെ നല്‍കും എന്ന ചോദ്യത്തിന്‌ മറുപടിയില്ല.

 

ജാലകവാതിലിലൂടെ കണ്ണുമാത്രമെടുത്താലും തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടില്ല. കിട്ടണമെങ്കില്‍ വ്യക്തിയുടെ മുഖം കാണണം. അതുകൊണ്ടാണ്‌ സുപ്രീം കോടതി ഈയിടെ പറഞ്ഞത്‌, മുഖം മറച്ചുനില്‍ക്കല്‍ മതാചാരമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡില്ല. വോട്ടും ചെയ്യേണ്ടതില്ല. അപ്പോള്‍ ചിലര്‍ നിലപാടുമാറ്റി. മുഖം കാണിക്കാം. കാരണമുണ്ട്‌. വോട്ട്‌ ഒരു വിലപേശാനുള്ള ആയുധമാണ്‌. അതായത്‌ ഒരു മുഖാവരണത്തിന്റെ കാര്യത്തില്‍ വാശി പിടിച്ച്‌ കളഞ്ഞാല്‍ പുറംതള്ളപ്പെടുമെന്നറിയാം. മതനിയമങ്ങളെ വ്യാഖ്യാനിയ്ക്കുന്നത്‌ വ്യക്തിനിഷ്ഠവും സമഷ്ടിനിഷ്ഠവുമായ താല്‍പര്യങ്ങളാലാണ്‌. ഇതൊക്കെകണ്ട്‌ വാലുപൊക്കുന്നവര്‍ മറ്റു മതങ്ങളിലുമുണ്ട്‌ എന്നതിന്‌ തെളിവാണ്‌ മേല്‍പ്പറഞ്ഞ രണ്ട്‌ സംഭവങ്ങളും.


ഈജിപ്തിലെ ഫറവോന്റെ അടിമത്വത്തില്‍ നിന്ന്‌ മോചിപ്പിച്ച്‌ സ്വന്തം ജനത്തെ ചെങ്കടല്‍ കടത്തി മിസ്രയിമിലെത്തിച്ച മോശ കണ്ടത്‌ സ്വന്തം ജനങ്ങള്‍ പ്രാകൃതരായി എന്നതാണ്‌. ഇന്ന്‌ മഹത്വവല്‍ക്കരിച്ചുകൊണ്ടുവരുന്ന സ്വവര്‍ഗരതിയില്‍ അവര്‍ ഏര്‍പ്പെടുന്നു. കാളയെ ഉണ്ടാക്കി പൂജിക്കുന്നു. ജൂത മതഗ്രന്ഥത്തില്‍ പറയാത്തകാര്യം. മോശ സിനായ്‌ മല കയറി. ദൈവവുമായി സംസാരിച്ചു. ദൈവം പത്തുകല്‍പ്പനകള്‍ കൊടുത്തു. ആ പത്തുകല്‍പനകള്‍ കൊണ്ട്‌ മോശ സ്വന്തം ജനത്തെ നന്നാക്കി. നേര്‍വഴിയ്ക്കാക്കി. മോശയുടെ പത്തുകല്‍പ്പനകളാണ്‌ ഭാരതഖണ്ഡത്തില്‍ നടപ്പാക്കേണ്ടത്‌. ആയിരക്കണക്കിനുവരുന്ന നിയമങ്ങള്‍ ഉറങ്ങട്ടെ.


ലുംബിനിയിലെ കൊട്ടാരത്തില്‍ നിന്നിറങ്ങിവന്ന സിദ്ധാര്‍ത്ഥന്‍ ഗൗതമബുദ്ധനായി സഞ്ചരിച്ച സാരനാഥം, നലാന്റ, ബോധ്ഗയ, രാജ്ഗിര്‍, വാരണാസി, ഖുഷിനഗര്‍, ശ്രാവസ്തി, ആഗ്ര എന്നിവയിലൊന്നും ബുദ്ധന്റെ ഉദ്ബോധനങ്ങള്‍ ഫലിച്ചില്ല. ബുദ്ധന്‍ തമസ്ക്കരിയ്ക്കപ്പെട്ടു. ബുദ്ധന്‍ മാത്രമല്ല, സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളൊക്കെ അവര്‍ പൊലിഞ്ഞതോടെ പൊലിഞ്ഞു. ഭാരതം ഇന്നത്തെ നിലയില്‍ പോയാല്‍ പാമ്പാട്ടികളുടെ നാടെന്നല്ല സ്വാമിവിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയമാവാന്‍ താമസമില്ല. സമാന്തരനീതി-നിയമസംവിധാനങ്ങളുമായി ഗോത്രങ്ങള്‍ മതബലത്തില്‍ നില്‍ക്കുമ്പോള്‍ ഇവിടെ നിയമവാഴ്ചയില്ലെന്നുപറയുന്നവന്‍ മുഴുവന്‍ ശരിപറയുന്നവനാണ്‌. ഈ ഭരണഘടനയുടെ ലക്ഷ്യമെന്ത്‌? ഭരണഘടനസൃഷ്ടിച്ച പാര്‍ലമെന്റ്‌-എക്സിക്യൂട്ടീവ്‌- ജൂഡീഷ്യറി എന്നിവയുടെ പ്രസക്തി എന്ത്‌? അറേബ്യന്‍ മണലാരണ്യങ്ങള്‍ തുടങ്ങുന്നത്‌ സ്പെയിനിനെ ആഫ്രിക്കയുമായി വേര്‍തിരിയ്ക്കുന്ന മെഡിറ്ററേനിയന്റെ ഒരുചാലില്‍ നിന്നാണ്‌.

 

 ആ ചാല്‍ നീന്തികടന്നാല്‍ ആയിരക്കണക്കിന്‌ മെയില്‍ ദൂരം വരുന്ന സഹാറ മരുഭൂമി താണ്ടിവേണം ഈജിപ്തിലെത്താന്‍. ആമണലാരണ്യത്തിലെ മരുപ്പച്ചക്കള്‍ കേന്ദ്രീകരിച്ച്‌ ഇന്നും അറബിഗോത്രങ്ങളുണ്ട്‌. അവര്‍ തമ്മില്‍ ഇന്നും യുദ്ധം നടക്കുന്നു. അവരുടെ മുന്‍മുറക്കാരുപയോഗിച്ച ആയുധങ്ങള്‍ തന്നെ. ഇത്‌ ചരിത്രവും സത്യവുമാണ്‌. അമേരിക്കന്‍ ഐക്യനാടുകള്‍ 1930ല്‍ സാമ്പത്തിക തകര്‍ച്ചയില്‍ വീണപ്പോള്‍ ഹാരി ട്രൂമാന്‍ പറഞ്ഞു: നിങ്ങളുടെ അയല്‍ക്കാരന്‌ ജോലി നഷ്ടപ്പെട്ടാല്‍ അതൊരു സാമ്പത്തികമാന്ദ്യമാണ്‌, നിങ്ങള്‍ക്ക്‌ ജോലിയില്ലാതായാല്‍ അതൊരു സാമ്പത്തിക തകര്‍ച്ചയാണ്‌. ഇവിടെ ഹാരി ട്രൂമാന്‍ ഒരു വലിയ മന:ശാസ്ത്രമാണ്‌ പറഞ്ഞത്‌.

 

മനുഷ്യന്റെ സ്വാര്‍ത്ഥപരത. ഊറ്റം കൊള്ളാന്‍ ഈ സംസ്ക്കാരത്തിനൊന്നുമില്ല. ദുശ്ശാസനന്‍ മാനഭംഗം പരസ്യമായി നടത്തി. പരാശരന്‍ ബലാല്‍സംഗമാണ്‌ നടത്തിയത്‌. പറഞ്ഞാല്‍ ഏല്‍ക്കാത്തതിനാല്‍ സത്യവതി മൗനം പാലിച്ചു. കന്യകയെ വൃദ്ധബ്രാഹ്മണന്‍ ചോദിക്കുന്ന സംസ്ക്കാരത്തിന്‌ പന്ത്രണ്ടുകാരി എണ്‍പതുകാരന്‍ ഭര്‍ത്താവിനെതിരെ വിവാഹമോചനം തേടുന്ന സൗദി അറേബ്യന്‍ സംഭവത്തില്‍ പ്രതികരിയ്ക്കാനാവില്ല. പെണ്ണുപിടുത്തമായിരുന്നു സംസ്ക്കാരം. ഭീഷ്മര്‍ അംബ-അംബിക-അമ്പാലികമാരെ ബലപ്രയോഗത്താല്‍ തട്ടികൊണ്ടുവന്നതാണ്‌. ഇതൊക്കെ വായിച്ചും പഠിച്ചും വളരുന്ന ഒരുരാജ്യത്ത്‌ പലതും നടക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls