കപ്പലുകളെ കൊണ്ടുപോകാന്‍ ഒരു കപ്പല്‍
Image22 ബാര്‍ജുകളെ സുരക്ഷിതമായി അക്കരകടത്താം
മൂവായിരം ടണ്‍ വീതം ഭാരമുള്ള 22 ബാര്‍ജുകള്‍ ഒരുമിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ എന്തുചെയ്യും? വെള്ളത്തിലിറക്കി ഓടിച്ചുപോകാനേ നിവൃത്തിയുള്ളൂ.
അതിനു കഴിയില്ലെങ്കില്‍ ഓരോന്നായി കൊണ്ടുപോകാന്‍ സൗകര്യമുണ്ടാക്കണം. പക്ഷേ ഇപ്പോള്‍ ബ്ലൂ മാര്‍ലിന്‍ എന്ന അസാധാരണ ഭീമന്‍ കപ്പലുള്ളപ്പോള്‍ ഇതേക്കുറിച്ചൊന്നും ആലോചിച്ചു തലപുണ്ണാക്കേണ്ട. 22 ബാര്‍ജുകളുടെ മൊത്തം ഭാരമായ 75,000 ടണ്‍ പോലും അവന് നിസാരം.
ഈയിടെ യു എസ് നാവികസേനയുടെ യു എസ് എസ് കോള്‍ തകരാറിലായപ്പോള്‍ ബ്ലൂ മാര്‍ലിനെയാണ് അവര്‍ വിളിച്ചത്. അതുപോലെ ഓസ്‌ട്രേലിയന്‍ നേവി പുതിയൊരു വിമാനവാഹിനി സ്‌പെയിനില്‍നിന്ന് വാങ്ങിയപ്പോള്‍ കൊണ്ടുവരാന്‍ മറ്റൊന്നിനെക്കുറിച്ചും അവര്‍ ആലോചിച്ചില്ല.
 
ബ്ലൂ മാര്‍ലിന്റെ വലിപ്പം കണ്ണുതള്ളിക്കുന്നതാണ്. നീളം 712 അടിവരും. താഴേക്ക് 138 അടിയും. ഡെക്കിന് രണ്ടു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമുണ്ട്. ഏറ്റവും വേഗത്തില്‍ പോയാല്‍ 13 നോട്‌സില്‍ അതിന് സഞ്ചരിക്കാന്‍ കഴിയും. 17,000 കുതിരശക്തിയുള്ള ഡീസല്‍ എന്‍ജിനുകളാണ് ഭീമനെ മുന്നോട്ടുനയിക്കുന്നത്. ജീവനക്കാരുടെ എണ്ണം 24.ഒഴുകിവരുമ്പോള്‍ ഒരു ഓഫിസ് കെട്ടിടം വരുന്നതായി തോന്നുംവിധമാണ് അതിന്റെ വിസ്തൃതി. മുകളിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ബാര്‍ജുകള്‍ക്കെല്ലാം കൂടി 60,000 ടണ്‍ ഭാരമുണ്ട്. കൊറിയയില്‍നിന്ന് ഇവയുമായി യാത്ര തുടങ്ങിയതാണ് ബ്ലൂ മാര്‍ലിന്‍. റോട്ടര്‍ഡാമിലെത്തി ഇവ ഇറക്കിയാല്‍ ആശ്വാസത്തോടെ ശ്വാസം വിടാം, ഭീമനും ജീവനക്കാര്‍ക്കും.
 
രസം ഇതിലൊന്നുമല്ല. ബ്ലൂ മാര്‍ലിന്റെ ഡെക്കില്‍ ഇത്രയും വലിയ ഭാരം കയറ്റാന്‍തക്ക ക്രെയിനുകളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അപ്പോള്‍ എന്തുചെയ്യുമെന്നല്ലേ? നമ്മുടെ നാടന്‍ ഭാഷയിലാണെങ്കില്‍ അവനൊന്ന് കുനിഞ്ഞുകൊടുക്കുമെന്ന് പറയാം. അതായത് വെള്ളത്തിലേക്ക് താഴുംവിധമാണ് ഡെക്ക് തയ്യാറാക്കിയിട്ടുള്ളത്. ബല്ലാസ്റ്റ് ടാങ്കുകളില്‍ വെള്ളം പമ്പുചെയ്ത് നിറച്ചാല്‍ ഡെക്ക്് 13 മീറ്ററോളം താഴേക്ക് ആണ്ടുപോകും. അപ്പോള്‍ തുറമുഖത്തിന്റെ നിരപ്പിലാകും ഡെക്ക്. ബോട്ടുകളോ ഓയില്‍ റിഗ്ഗുകളോ കപ്പലുകളോ എന്തായാലും അപ്പോള്‍ നിസാരമായി കയറ്റാം. ബല്ലാസ്റ്റ് ടാങ്കുകളിലെ വെള്ളം പുറത്തേക്ക് പ്മ്പുചെയ്തുതുടങ്ങുമ്പോള്‍ ഡെക്കും ഉയരും. വെള്ളം പൂര്‍ണമായി പോയിക്കഴിഞ്ഞാല്‍ ഡെക്ക് സാധാരണനിലയിലാകും. പിന്നെ യാത്ര തുടങ്ങാം.
 
ബാര്‍ജുകള്‍ അടുക്കിവെക്കാന്‍ പ്രത്യേക തൊട്ടിലുകളും ബ്ലൂ മാര്‍ലിനുകളിലുണ്ട്. അതില്‍ ബാര്‍ജുകള്‍ അടുക്കിവെച്ചാണ് സൂക്ഷിക്കുന്നത്. ബ്ലൂ മാര്‍ലിന്‍ ഇതുവരെ വഹിച്ചിട്ടുള്ള ഏറ്റവും വലിയ കാര്‍ഗോ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ഓയില്‍ റിഗ്ഗായ തണ്ടര്‍ ഹോഴ്‌സാണ്. കൊറിയയില്‍നിന്ന് 16,000 മൈലകലെയുള്ള മെക്‌സിക്കോ ഗള്‍ഫിലേക്കായിരുന്നു യാത്ര. ഒരു ബില്യന്‍ വിലയുള്ള ഈ റിഗാണ്് ലോകത്തെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ നിര്‍മിതി. ഏതാണ്ട് 60,000 ടണ്‍ ഭാരം ഇതിനുണ്ടായിരുന്നു. നേരത്തെ പറഞ്ഞ ഓസ്‌ട്രേലിയന്‍ നേവിയുടെ വിമാനവാഹിനി അടുത്തവര്‍ഷമാണ് ബ്ലൂ മാര്‍ലിന്‍ കൊണ്ടുപോകുക. ബ്ലൂ മാര്‍ലിനെക്കാളും വലുതാണത്രെ ഈ വിമാനവാഹിനി. സ്‌പെയിനില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്ന വിമാനവാഹിനിയുടെ അമ്പതു മീറ്ററോളം ബ്ലൂ മാര്‍ലിന് പുറത്തേക്ക് ചാടിനില്‍ക്കും.
 
1999ലാണ് ബ്ലൂ മാര്‍ലിന്‍ കടലിലിറക്കിയത്. ഇപ്പോള്‍ ലോകത്തെ ഏറ്റവുംവലിയ ചരക്കുകപ്പലെന്ന ഖ്യാതി ബ്ലൂ മാര്‍ലിനാണെങ്കിലും അടുത്തവര്‍ഷത്തോടെ 110,000 ടണ്‍ ഭാരം വഹിക്കാവുന്ന വാന്‍ഗാര്‍ഡ് വെള്ളത്തിലിറങ്ങുന്നതോടെ അവന്‍ രണ്ടാം സ്ഥാനക്കാരനാകും. 240 ദശലക്ഷം പൗണ്ട് മുതല്‍മുടക്കി കൊറിയന്‍ ഷിപ്പ്‌യാര്‍ഡില്‍ ഒരുങ്ങിവരികയാണ്് ബ്ലൂ മാര്‍ലിന്റെ തന്നെ ഉടമകളുടെതന്നെയായ വാന്‍ഗാര്‍ഡ്. ഇത്രവലുതായാലും ഈ കപ്പലുകള്‍ക്കൊന്നും ജോലിയില്ലാതിരിക്കില്ലെന്ന് ബ്ലൂ മാര്‍ലിന്റെ ഉടമസ്ഥരായ ഡോക്ക്‌വൈസിന്റെ കോര്‍പറേറ്റ് സെക്രട്ടറി ഫോന്‍സ് വാന്‍ ലിത്ത് പറഞ്ഞു. കൊറിയയില്‍നിന്ന് നോര്‍ത്ത് സീയിലേക്ക് ഭീമാകാരമായ ഓയില്‍പ്ലാറ്റ്‌ഫോം കൊണ്ടുപോകുകയാണ് വാന്‍ഗാര്‍ഡിന്റെ ആദ്യദൗത്യം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls