Home | ചരമം | ശാന്താ പി നായര്‍ അന്തരിച്ചു

ശാന്താ പി നായര്‍ അന്തരിച്ചു

Font size: Decrease font Enlarge font
image

ചെന്നൈ:പ്രശസ്ത പിന്നണി ഗായിക ശാന്താ പി.നായര്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. സംസ്കാരം ഇന്ന്‌ ചെന്നൈയില്‍.നൂറിലധികം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്‌.1953ല്‍ തിരമാല എന്ന ചിത്രത്തിലൂടെയാണ്‌ അവര്‍ പിന്നണി ഗാന രംഗത്തേക്ക്‌ കടന്ന്‌ വന്നത്‌. നീലക്കുയില്‍, കാലംമറന്നു, രാരിച്ചന്‍ എന്ന പൗരന്‍, പാടാത്ത പൈങ്കിളി, ജയില്‍പ്പുള്ളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.തൃശൂരിലെ പ്രശസ്തമായ അമ്പാടി കുടുംബത്തില്‍ വാസുദേവ പൊതുവാളിന്റേയും ലക്ഷ്മിയുടെയും മകളായാണ്‌ ജനിച്ചത്‌.ചേര്‍ത്തല ഗോപാലന്‍നായര്‍,രാമനാഥകൃഷ്ണന്‍ തുടങ്ങിയവരുടെ കീഴില്‍ സംഗീതം അഭ്യസിച്ച ശേഷം ചെന്നൈ ക്യൂന്‍സ്‌ മേരി കോളേജില്‍നിന്ന്‌ സംഗീതത്തില്‍ ബിരുദം നേടി.

1961ല്‍ മുറപ്പെണ്ണ്‌ എന്ന ചിത്രത്തില്‍ എസ്‌. ജാനകിയോടൊപ്പം പാടിയ കടവത്തു തോണി അടുത്തപ്പോള്‍ എന്ന ഗാനമാണ്‌ അവസാനമായി പാടിയത്‌.പൂവേ നല്ല പൂവേ, ഉണരുണരു ഉണ്ണിക്കണ്ണാ തുടങ്ങിയവ ശാന്തയുടെ പാട്ടുകളാണ്‌. കെ. രാഘവന്‍, ബാബുരാജ്‌ തുടങ്ങിയ വിഖ്യാത സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക്‌ ശബ്ദം പകര്‍ന്നിട്ടുണ്ട്‌.ഓള്‍ ഇന്ത്യ റേഡിയോയില്‍ ആര്‍ട്ടിസ്റ്റായിരുന്നു.പിന്നണി ഗായിക എന്ന നിലയില്‍ പ്രശസ്തയായത്‌ പിന്നീടാണ്‌.ഏഴ്‌ രാത്രികള്‍ എന്ന സിനിമയില്‍ 'മക്കത്തുപോയി വരും മാനത്തെ' എന്ന പാട്ടിന്റെ സംഗീതം നിര്‍വഹിച്ചത്‌ ശാന്ത പി നായരാണ്‌.ഭര്‍ത്താവ്‌ പരേതനായ തിരക്കഥാകൃത്ത്‌ കെ.പത്മനാഭന്‍ നായര്‍. ഏക മകള്‍ ലതയും ഭര്‍ത്താവ്‌ ജെ.എം രാജുവും ഗായകരാണ്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0